Wednesday 23 December 2015

ആരണ്യക


അതവസാനത്തെ ബസ്സായിരുന്നു
യാത്രക്കാര്‍ പാതിയുമിറങ്ങിയ ആ ബസ് മലയാടിവാരവും പിന്നിട്ട്
കാടിന്‍റെ വിജനതയിലേക്ക് മെല്ലെ കടന്നു തുടങ്ങിയപ്പോളാണ് അയാള്‍
ഉറക്കം വിട്ടെഴുന്നേറ്റത്..
ചുവന്നു കറുക്കാറായ സന്ധ്യയെ കാട് വിഴുങ്ങി തുടങ്ങിയിരുന്നു, മാനം
മുട്ടെ നില്‍ക്കുന്ന വന്‍ മരങ്ങള്‍ ആകാശം മറച്ചു കൊണ്ട് ഇരുട്ടുവഴി തീര്‍ത്തിരുന്നു..
അയാള്‍ ഉറക്കച്ചടവോടുകൂടി ചുറ്റും നോക്കി, വഴിയിലെവിടെനിന്നോ
കയറി തനിക്കടുത്തിരിക്കുന്ന വൃദ്ധന്‍ ലോട്ടറി കച്ചവടക്കാരനാണെന്ന് തോന്നുന്നു, കയ്യിലൊരു ബോര്‍ഡും അതില്‍ കുറച്ചു ടിക്കറ്റുകളുമുണ്ട്,
നരച്ച് ചെമ്പ് നിറം കയറിയ മീശ ചുണ്ടുകളെ മൂടിയിരിക്കുന്നു. പിന്നിട്ട
ഒരു വലിയ കാലഘട്ടത്തിന്‍റെ അനുഭവക്കറുപ്പ് അയാളുടെ മുഖത്തുണ്ട്.
കണ്ടക്ടര്‍ പാതിയുറക്കത്തിലാണ്, ഒരു മടുപ്പിന്‍റെ കാടും, കുന്നും
താഴ്വരകളും നിത്യവും കയറിയിറങ്ങുന്നതിന്‍റെ അസ്വസ്ഥതകള്‍ അയാളിലുമുണ്ട്.. ഒരേ കാഴ്ച്ചകള്‍, ഒരേ യാത്രക്കാര്‍..
അതുകൊണ്ടാവും തന്നോടയാള്‍ ഒരുപാട് സംസാരിച്ചതും.
ഡോക്ടര്‍ ആണെന്നറിഞ്ഞപ്പോള്‍ അസുഖവിവരങ്ങള്‍ പറഞ്ഞതും..
പുറത്തെ കാറ്റില്‍ മഞ്ഞിന്‍റെ തണുപ്പ് ഏറി വരുന്നുണ്ട്. ചോളമലക്കാട് എത്തുമ്പോള്‍ ഒന്‍പതരയാവുമെന്നാണ് കണ്ടക്ടര്‍ പറഞ്ഞത്, അവിടെ
നിന്നും ഒരു അര മണിക്കൂര്‍ യാത്രയുണ്ട് പനയംചോല എസ്റ്റെറ്റിലേക്ക്,
ജീപ്പ് കിട്ടുമായിരിക്കും. ഭദ്രന്‍ എങ്ങനെയീ കാട്ടുമുക്കിലെ എസ്റ്റെറ്റില്‍ വന്നുപെട്ടു എന്നറിയില്ല.. ഏതാണ്ടൊരു പത്തു വര്‍ഷം മുന്‍പാണ്
അവനെ അവസാനമായി കാണുന്നത്.
അതിനു ശേഷം എപ്പോളോ വിളിച്ചപ്പോളാണ് ഒരു എസ്റ്റെറ്റ്
വാങ്ങാനുള്ള പദ്ധതിയുണ്ടെന്നും വിവാഹം കഴിഞ്ഞെന്നും അവന്‍
പറഞ്ഞത്, അതിനു പിന്നിലെ കഥകള്‍ നേരിട്ട് കണ്ട് പറയാമെന്നും
എത്രയും വേഗം വരാമെന്നുമാണ് അവന്‍ അവസാനം പറഞ്ഞത്..
പിന്നീടവന്‍ വിളിച്ചില്ല, അവന്‍റെ നംബരാവട്ടെ ഫോണില്‍ നിന്നും നഷ്ട്ടപ്പെടുകയും ചെയ്തു..
രണ്ടു ദിവസം മുന്‍പാണ് അവന്‍റെ ഭാര്യയെന്ന് പരിചയപ്പെടുത്തിയ
സ്ത്രീ തന്നെ വിളിച്ച് അവന്‍റെ ആരോഗ്യം തീരെ മോശമാണെന്നും കടുത്ത ക്ഷയരോഗത്താല്‍ കഷ്ടപ്പെടുകയാണെന്നും എത്രയും പെട്ടന്നു കാണണമെന്നും മറ്റെന്തോ അത്യാവശ്യ കാര്യം പറയാനുണ്ടെന്നും പറഞ്ഞത്..
എവിടെയൊക്കെയോ പൊരുത്തക്കേടുകളുടെ കാറ്റ് വീശുന്നുണ്ട്,
ഭദ്രന്‍റെ മനസ്സില്‍ പണ്ടും നിഗൂഡതകളുടെ ഒരായിരം കഥകള്‍ ഉറങ്ങിക്കിടപ്പുള്ളതായി പല തവണ തോന്നിയിട്ടുണ്ട്, കോളേജ് കാലം മുതല്‍ക്കേ ഉത്തരം കിട്ടാത്ത അവന്‍റെ എത്രയോ കഥകളിലൂടെ താനും
കടന്നു പോയിട്ടുണ്ട്..
തന്നെ വിളിച്ച നമ്പരിപ്പോള്‍ സ്വിച് ഓഫാണ്, അവള്‍ പറഞ്ഞ
കുറച്ചടയാളങ്ങള്‍ മാത്രമേ മനസ്സിലുള്ളൂ, തേടി കണ്ടുപിടിക്കണം..
യാത്രയില്‍ കാറും പണിമുടക്കി, അതിനി ശരിയാവാന്‍ രണ്ടു
ദിവസമെങ്കിലും എടുക്കുമെന്നാണ് ആനമലക്കാട്ടിലെ
വര്‍ക്ക്ഷോപുകാരന്‍ പറഞ്ഞത്..
ഇതുപോലൊരു യാത്ര ജീവിതത്തില്‍ മുന്‍പുണ്ടായിട്ടില്ല..
“സാറെവിടെക്കാണ്?” അടുത്തിരിക്കുന്ന വൃദ്ധനാണ്.
ചോളമലക്കാട്..
അവിടെയാരാണ്? നരച്ച താടിയില്‍ വിരലോടിച്ചു കൊണ്ട് അയാള്‍
വീണ്ടും ചോദിച്ചു..
പനയംചോല എസ്റ്റെറ്റില്‍ സുഹൃത്തുണ്ട്, അവിടെക്കാണ്..
ഈ നേരം പോയ നേരത്ത് നിങ്ങളെങ്ങനെ എസ്റ്റെറ്റിലെത്തും..
ചോളമലക്കാട് നിന്നും ജീപ്പുള്ളത് ഇപ്പോള്‍ പോയിക്കാണുമല്ലോ..
മാത്രമല്ല ആ സ്ഥലവും മോശമാണ്, മരണങ്ങള്‍ എത്രയോ
നടന്നിരിക്കുന്നു, കഴിഞ്ഞ ആഴ്ച്ചയാണ് രണ്ടു പേരെ ഏതോ കാട്ടുമൃഗം ആക്രമിച്ചു കൊലപ്പെടുത്തിയത്, അതിലൊരാള്‍ ഡോക്ടറായിരുന്നു.
വേറെയും ചില മരണങ്ങള്‍ നടന്നതായി കേട്ടു.. ശാപം കിട്ടിയ
സ്ഥലമാണത്..
വൃദ്ധന്‍ മീശ തടവിക്കൊണ്ട് അതിന്‍റെ ചരിത്രത്തിലേക്ക് കടന്നു..
ചോള ഭരണകാലത്ത് പടയോട്ടം നടന്നത് പനയംചോലയുള്‍പ്പെടുന്ന പൊന്മുടിക്കുന്ന്‍ വഴിയാണ്, അന്ന് തകര്‍ക്കപ്പെട്ട ക്ഷേത്രാവശിഷ്ടങ്ങള്‍ അവിടെയിപ്പോളുമുണ്ട്, ചോളന്മാരുടെ പഴയൊരു കോട്ട പൊളിച്ചാണ് സായിപ്പ് പണ്ട് എസ്റ്റെറ്റുണ്ടാക്കിയത്.. വീണ്ടുമെത്ര ചോര വീണിട്ടുണ്ട്
ആ മണ്ണില്‍..
വൃദ്ധന്‍ ആലോചനകളിലൂടെ പിന്നോട്ട് നടക്കുന്നതായി അയാള്‍ക്ക്‌
തോന്നി..
ശേഖരരാജന്‍ തമ്പിയായിരുന്നു ചോളന്മാരുടെ പിന്‍വാങ്ങലിന്
ശേഷം
വന്ന ആദ്യത്തെ അധികാരി, ദശാബ്ദങ്ങള്‍ക്കപ്പുറമുള്ള കഥകളാണ്,
തമ്പിയെ കൊലപ്പെടുത്തിയത് സ്വന്തം ഭാര്യയാണെന്നാണ് കഥകള്‍
പറയുന്നത്, ശേഖരരാജന്‍ തമ്പിയുടെ ക്രൂരതകള്‍ക്ക് ഇരയായ ഒരു
ദേവദാസി പെണ്ണിന്‍റെ പ്രേതം കയറിയെന്നും മറ്റുമാണ് കഥ..
ദേവദാസികളുടെ ഒരു തലമുറ അവിടെ ഇപ്പോളും
അവശേഷിക്കുന്നുണ്ട്,
പഴയ സമ്പ്രദായങ്ങള്‍ ഒക്കെയും മാറിയെങ്കിലും രാത്രിയില്‍
വിളക്കെരിയുന്ന ഏതാനും വീടുകള്‍ ചോളമലക്കാട്ടില്‍ ഇന്നുമുണ്ട്..
അവിടേക്ക് സന്ദര്‍ശകരും കുറവല്ല..
“കണ്‍കളില്‍ പൂ വിരിന്താല്‍
ഉതട്കളില്‍ തേന്‍ നിരൈന്താല്‍
ഉടല്‍കളില്‍ കവിതൈ പൂക്കുമേ..”
വൃദ്ധന്‍ തന്‍റെ പഴയ അനുഭവത്തില്‍ നിന്നാവണം വിളക്കിന്‍റെ
വെട്ടത്തില്‍ നീന്തിക്കയറിയ ഒരു കാട്ടുചോലയുടെ കുളിര് മുഴുവന്‍ ആവാഹിച്ചു കൊണ്ട് ഒരു ചെറുപ്പക്കാരന്‍റെ ആവേശത്തോടെ അത്
പാടിയത്..
അയാളൊന്ന് സീറ്റിലേക്ക് ചാഞ്ഞിരുന്നു, ഓരോ നാടും യാത്രകളും
എത്രയെത്ര കഥകളാണ് പറഞ്ഞും പറയാതെയും മനസ്സില്‍
എഴുതിയിടുന്നത്.
വീണ്ടും കണ്ണടഞ്ഞു പോയി..
എപ്പോളോ അയാള്‍ ഇരുട്ടില്‍ കുളിച്ചു കിടക്കുന്ന ഒരു കാട്ടുപാതയില്‍ എത്തിയിരുന്നു, ഒരു കുതിരക്കുളമ്പടി വേഗത്തില്‍ കടന്നു പോയി, പിന്നാലെയായി മൂന്നുപേര്‍ വീതം മുന്നിലും പിന്നിലുമായി
ചുമന്നിരുന്ന
ഒരു പല്ലക്കുണ്ടായിരുന്നു..
റാന്തല്‍ വെട്ടത്തില്‍ ചുവപ്പ് വളകള്‍ അണിഞ്ഞിരുന്ന ഒരു കൈ
പല്ലക്കിന്‍റെ പച്ച പട്ടു തുണി നീക്കിയപ്പോള്‍ അയാളാ മുഖം കണ്ടു..
വെറ്റില മുറുക്കി ചുവപ്പിച്ച ചുണ്ടുകള്‍, കാന്തം പോലെ വലിക്കുന്ന
രണ്ടു കണ്ണുകള്‍..
തേജസ്സുള്ള മുഖം, ഹൃദയമിടിപ്പുകളെ സാരമായി ബാധിക്കുന്ന
സൌന്ദര്യം.. കഴുത്തിലൊരു നാഗപടമാല, വൈരം പതിച്ച മൂക്കുത്തി,
കാതില്‍ തിളങ്ങുന്ന കല്ലുവച്ച തോടകള്‍..
അവള്‍ മിണ്ടിയില്ല, കൊളുത്തി വലിക്കുന്ന നോട്ടം കൊണ്ട് ഇത്രയും പറഞ്ഞതായി അയാള്‍ക്കു തോന്നി..
കുന്നിന്‍ ചരിവിലെ അവസാനത്തെ വീട്ടില്‍ തെളിയുന്ന വിളക്കിന്ന്‍ നിനക്കുള്ളതാണ്, നിലാവ് മഴയും, മരത്തണലും, പൂമെത്തയും, മഞ്ഞു തണുപ്പിലെ ചൂടും നിനക്ക് മാത്രം..
വളകള്‍ വീണ്ടും ചിരിച്ചു..
ചുമട്ടുകാര്‍ താളത്തില്‍ ചുമന്ന്‍ നിഴലിനെ പിന്നിലാക്കി കടന്നു പോയി..
പോകണമോ?
ഇരുട്ടില്‍ ഏതൊക്കെയോ പക്ഷികള്‍ ചിലച്ചു..
ചീവീടുകള്‍ നിലയ്ക്കാത്ത സംഗീതമഴ ചൊരിഞ്ഞു..
കാട് നാണത്തില്‍ നനഞ്ഞു നിന്നു..
കുന്നിന്‍ ചരിവിലെ ഏതാനും വീടുകള്‍ നിലാവെളിച്ചത്തില്‍ സാന്നിദ്ധ്യമറിയിച്ചപ്പോള്‍ ഹൃദയം, ഉയര്‍ന്ന മിടിപ്പുകള്‍ കൊണ്ട് അവസാനത്തെ വീട് തിരഞ്ഞു..
ഒരു റാന്തല്‍ വെളിച്ചം.. വീടിനു മുകളില്‍ മൂന്ന്‍ നക്ഷത്രങ്ങള്‍,
ചേര്‍ന്നൊഴുകുന്ന ചെറിയ പുഴ.. മരത്തണല്‍.. പൂക്കള്‍ വീണ്
മൂടിപ്പോയ പുല്‍ നാമ്പുകളും മണ്ണും..
ഇത് തന്നെയാണ്..
അവളുണ്ടാവും അകത്ത്..
വിളക്കുതിരിയുടെ അരണ്ട വെട്ടമുണ്ടാവും..
വലിയൊരു കണ്ണാടിക്കു മുന്നിലിരുന്ന് അവളിപ്പോള്‍ കാതിലെ തോട അഴിക്കുന്നുണ്ടാവും..
അയാള്‍ ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയത്തോടെ വാതിലില്‍ മെല്ലെ മുട്ടി..
കണ്ടക്ടര്‍ തട്ടി വിളിച്ചപ്പോള്‍ അയാള്‍ പെട്ടന്ന്‍ ഞെട്ടിയുണര്‍ന്നു, ഒരൊറ്റ നിമിഷത്തില്‍ ലോകം മാറിപ്പോയി.
“സാര്‍, ഇറങ്ങിക്കോളൂ, ചോളമലക്കാട് എത്തി, മുന്നിലെ
ഇറക്കമിറങ്ങിയാല്‍ കാണുന്ന ആദ്യ തിരിവില്‍ ജീപ്പ് കിട്ടും, സമയം ഇത്രയായതിനാല്‍ അതിന്നു സംശയവുമാണ്.. തിരിവിലെ മാടക്കടയില്‍
രാത്രി കഴിച്ച് കൂട്ടുന്നതാവും നല്ലതെന്ന് തോന്നുന്നു, കാത് കേള്‍ക്കാത്ത
ഒരു വയസ്സനുണ്ടാവും ആ കടയില്‍..”
ഒപ്പമിറങ്ങിയ നാലു പേരില്‍ മൂന്നു പേര്‍ ഈറ്റവെട്ടു തൊഴിലാളികളാണെന്നാണ് പറഞ്ഞത്, ഒന്ന് ഒരു യുവതിയാണ്, അവളെവിടന്നാവും കയറിയത്? ആലോചിക്കുമ്പോളെക്കും അവള്‍
നടന്ന് ഇറക്കമിറങ്ങി തുടങ്ങിയിരുന്നു, ഈറ്റവെട്ടുകാര്‍ രണ്ടു പേര്‍
ബീഡിക്ക് തീ കൊളുത്തി ആഞ്ഞു വലിച്ചു കൊണ്ട് മറ്റൊരു കാട്ടുവഴി
കയറി മുകളിലേക്ക് തിരിച്ചു..
അയാള്‍ ബാഗില്‍ നിന്നും സിഗരറ്റ് പാക്കറ്റ് തപ്പിയെടുത്ത് കത്തിച്ചു
വലിച്ചു, നല്ല തണുപ്പുണ്ട്, ഒരു മഴ പെയ്തു പോയതിന്‍റെ എല്ലാ ലക്ഷണങ്ങളുമുണ്ട്.
യുവതിയുടെ മുഖം കണ്ടില്ല, അവള്‍ തലയിലൊരു ഷാള്‍ മൂടിയിട്ടുണ്ട്,
നീണ്ട് സമൃദ്ധമായ മുടി പിന്നിയിട്ട് കെട്ടിയിരിക്കുന്നു.
ഇരുവശവും ഭയപ്പെടുത്തുന്ന കാടിന്‍റെ നിശബ്ദതയില്‍ അവര്‍ക്കു
മുകളില്‍ ആകാശം നിലാമഴ ചൊരിഞ്ഞു നിന്നു.
കാറ്റില്‍ ഇളകി മാറുന്ന വൃക്ഷത്തലപ്പുകള്‍ക്കിടയിലൂടെ പാറിവീഴുന്ന
നിലാ വെളിച്ചത്തില്‍ അയാള്‍ അവളുടെ നടത്തത്തിന്‍റെ
ഭംഗിയാസ്വദിച്ചു..
അവള്‍ക്കാവഴി പരിചിതമാണെന്ന് തോന്നിച്ചു.
വേഗത്തില്‍ നടന്ന്‍ മാടക്കടക്കരികില്‍ എത്തുമ്പോള്‍ അവളവിടെ നിന്ന് അക്ഷമയോടെ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു..
ജീപ്പ് പോയോ? എന്ന ചോദ്യത്തിന് അവളല്‍പ്പം നീരസത്തോടെ
അയാള്‍ക്കു നേരെ മുഖമുയര്‍ത്തി ഉം എന്ന്‍ മൂളി..
അപ്പോളാണ് അയാളാ മുഖം കണ്ടത്.
ഒരു നിമിഷം അയാളൊന്ന് ഞെട്ടി, സ്വപ്നത്തില്‍ കണ്ട അതേ മുഖം!!
അതേ കണ്ണുകള്‍..
നിങ്ങള്‍ എവിടെക്കാണ്‌? അയാളുടെ നോട്ടത്തോടുള്ള ഇഷ്ടക്കേട്
മിഴികളില്‍ നിറച്ചു കൊണ്ട് അവള്‍ ചോദിച്ചു..
പനയംചോല എസ്റ്റെറ്റിലേക്ക്..
“ദൂരമേറെയുണ്ട്, മാത്രമല്ല ഈ രാത്രിയില്‍ നിങ്ങളവിടെ
എത്തുകയുമില്ല.”
കടയിലെ വയസ്സന്‍ ആ സമയം കടയുടെ മുന്‍വശത്തെ പലകകള്‍
ചേര്‍ത്തു വച്ചുകൊണ്ട് അരികിലെ ബഞ്ചില്‍ ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. സംസാരം കേട്ടിട്ടയാള്‍ തിമിരം ബാധിച്ചു
മങ്ങിയ കണ്ണുകള്‍ കൊണ്ടവരെ സൂക്ഷിച്ചു നോക്കി.. “ഇന്നിനി വണ്ടിയൊന്നുമില്ല.. നിങ്ങള്‍ക്കെങ്ങോട്ടു പോകാനാ?
എസ്റ്റെറ്റിലേക്ക്..
“പോലീസുകാരനാണോ നിങ്ങള്‍?”
അല്ല അവിടത്തെ ഭദ്രന്‍ എന്‍റെ സുഹൃത്താണ്..
ഭദ്രനോ... അയാള്‍ മരിച്ചിട്ടിപ്പോള്‍ ദിവസം നാല് കഴിഞ്ഞല്ലോ??
കാടിന്‍റെ വിജനതയിലും ഇരുട്ടിലും ഒരു വല്ലാത്ത ഭയം തന്നെ
പൊതിയുന്നത് പോലെ അയാള്‍ക്ക് തോന്നി..
വയസ്സന്‍ തുടര്‍ന്നു, ഭാര്യ അയാളെ കൊന്നതാണെന്നും ഒരു
സംസാരമുണ്ട്, രണ്ടു ദിവസം മുന്‍പ് അവരും മരണപ്പെട്ടു..
അങ്ങോട്ടുള്ള വഴിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പേര്‍
കൊല്ലപ്പെട്ടിട്ടുണ്ട്, അതിലൊരാള്‍ ആനമലക്കാട്ടിലെ ഡോക്ടറാണ്..
അയാള്‍ക്ക്‌ പെട്ടന്നു കണ്ണുകളിലേക്ക് ഇരുട്ട് കയറുന്നത് പോലെ തോന്നി,
താനീ കേള്‍ക്കുന്നതെല്ലാം ഒരു കഥയാണോ? അതോ വൈകീട്ടത്തെ
സ്വപ്നത്തിന്‍റെ തുടര്‍ച്ചയോ.. രണ്ടു ദിവസം മുന്‍പ് അവര്‍
ആത്മഹത്യ ചെയ്തെങ്കില്‍ തന്നെ വിളിച്ചതാരാണ്? അത് എന്തിന് വേണ്ടിയാവും? ഭദ്രന്‍ നാല് ദിവസം മുന്‍പ് കൊല്ലപ്പെട്ടെങ്കില്‍
എന്തിനയാളുടെ അസുഖ കാരണങ്ങള്‍ പറഞ്ഞ് തന്നെയിങ്ങോട്ട്
വിളിച്ചു വരുത്തി??
മാടക്കടയും പെണ്ണും വയസ്സനും റാന്തല്‍ വെട്ടവും മാഞ്ഞു മാഞ്ഞ്
താനൊരു കൂരിരുള്‍ച്ചുഴിയിലേക്ക് ആഴ്ന്നു പോകുന്നതായി
അയാള്‍ക്കു തോന്നി..
ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍..
മരണങ്ങളുടെ തുടര്‍ക്കഥയിലെ മറ്റൊരു കണ്ണിയാവാന്‍
പോകുകയാണോ താനും?
നിശബ്ദ നിമിഷങ്ങളിലേക്ക് വീണ്ടും ചീവീടുകള്‍ തുളച്ചു കയറി..
“ഞാന്‍ നടക്കുകയാണ്, ഇരുപത് മിനിറ്റ് നടന്നാല്‍ എന്‍റെ വീടെത്തും, വേണമെങ്കില്‍ നിങ്ങള്‍ക്ക് ഈ രാത്രിയവിടെ നിന്നിട്ട് രാവിലെ
എസ്റ്റെറ്റിലേക്ക് തിരിക്കാം, പക്ഷെ ഇനിയവിടെ നിങ്ങള്‍ക്കാരെയും കാണാനുമില്ലല്ലോ.. വരുന്നുണ്ടെങ്കില്‍ വരാം.. അവളത് പറയുമ്പോള്‍
അയാള്‍ നിര്‍വികാരനായി കേട്ടു നിന്നു.
വയസ്സനപ്പോള്‍ ബഞ്ചില്‍ കിടന്നു കഴിഞ്ഞിരുന്നു.
അവള്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ കൂടുതല്‍ ആലോചിക്കാതെ
ഒപ്പം നടന്നു.. തന്നെ വിളിക്കുമ്പോള്‍ അവളുടെ കണ്ണുകളിലെ തിളക്കം കണ്ടതാണ്..
സ്വപ്നത്തില്‍ കണ്ട സുന്ദരി വിളിച്ചതുപോലെ..
അയാള്‍ യാന്ത്രികമായി അവളെ അനുഗമിച്ചു.
നിനക്കീ രാത്രിയില്‍ ഇതുവഴി തനിച്ചു നടക്കാന്‍ ഭയമില്ലേ ?
“അതിനു ഞാനിപ്പോള്‍ തനിച്ചല്ലല്ലോ, എനിക്കിന്ന് കൂട്ടിനായി ആരോ പറഞ്ഞയച്ചതാവും നിങ്ങളെ..” അവള്‍ അയാളുടെ മുഖത്ത് നോക്കി
ചിരിച്ചു..
കാട്ടുവഴിയിലെ ഇരുട്ടില്‍ അങ്ങിങ്ങ് നിലാവ് വീണിരുന്നു, ഇടയ്ക്കു
വീശുന്ന കാറ്റില്‍ മരങ്ങള്‍ ആടിയുലഞ്ഞു നിന്നു,
മുന്‍പെങ്ങും കേട്ടിട്ടില്ലാത്ത ശബ്ദത്തില്‍ ഏതൊക്കെയോ പക്ഷികള്‍ വിജനതയുടെ മടിത്തട്ടിലൊളിച്ചിരുന്ന്‍ പാടുന്നുണ്ടായിരുന്നു. കാറ്റിന്
വല്ലാത്ത തണുപ്പും വേര്‍തിരിച്ചറിയാനാവാത്ത ഏതൊക്കെയോ
പൂക്കളുടെ സുഗന്ധവുമുണ്ടായിരുന്നു.
അയാള്‍ ബാഗില്‍ നിന്നും തപ്പിയെടുത്ത ടോര്‍ച്ച് തെളിച്ചു പിടിച്ചു
കൊണ്ട് അവള്‍ക്കൊപ്പം തന്നെ നടന്നു..
ഇവിടെങ്ങും വീടുകളില്ലേ? അയാളുടെ ശബ്ദത്തില്‍ തണുപ്പിന്‍റെ
നേരിയ വിറയലുണ്ടായിരുന്നു.
അവള്‍ ചിരിച്ചു. “പേടിയുണ്ടോ?”
രാത്രി മുല്ല പൂവിട്ടത് പോലെ അവളുടെ പല്ലുകള്‍ നിലാ
വെളിച്ചത്തില്‍ തിളങ്ങി, എന്തൊരു സൗന്ദര്യമാണിവള്‍ക്കെന്ന്‍
അയാള്‍ മനസ്സിലോര്‍ത്തു.
വീടുകളുണ്ട്, കുറച്ചു ചെല്ലണം, തേക്കിന്‍കൂട്ടം പിന്നിട്ടാല്‍
ചന്ദനക്കാടാണ്, അതിനപ്പുറം കൊല്ലിപ്പുഴ.. പുഴക്കരയിലാണ്
വീടുകളുള്ളത്, മുപ്പതോളം വീടുകള്‍. കാടിനകത്തേക്ക് ചെന്നാല്‍
ആദിവാസി ഊരുകളുണ്ട്.
ദേവദാസികളുടെ പിന്മുറക്കാരാണോ പുഴക്കരയിലുള്ളത്?
അവള്‍ വീണ്ടും ചിരിച്ചു. “നിങ്ങള്‍ ദേവദാസികളെ തിരഞ്ഞു
വന്നതാണോ?” ആണെങ്കില്‍ അതും കിട്ടും അവിടെ. സമയവും
പ്രശ്നമില്ല. എന്നെക്കണ്ടാല്‍ ഒരു ദേവദാസിയാണെന്ന്
തോന്നുന്നുണ്ടോ, സുന്ദരിയാണോ ഞാന്‍? അവളുടെ
കണ്ണുകളിലപ്പോള്‍ ഒരു കുസൃതിചിരിയുണ്ടായിരുന്നു.
നിന്‍റെ പേരെന്താണ്?
“ആരണ്യക”
പേര് കൊള്ളാമല്ലോ, പിന്നെ ഒരുപാട് സുന്ദരിയുമാണ്‌ നീ, ആരെയും മോഹിപ്പിക്കും..
അവള്‍ പൊട്ടിച്ചിരിച്ചു.. അവളുറക്കെ ചിരിക്കുമ്പോള്‍ ചുറ്റിനും ഏതൊക്കെയോ കാട്ടു പൂക്കളുടെ കൊതിപ്പിക്കുന്ന
സുഗന്ധമുണ്ടെന്നയാള്‍ കണ്ടെത്തി കഴിഞ്ഞിരുന്നു.
“നിങ്ങളുടെ പേരെന്താണ്? ഓ.. ഞാന്‍ മറന്നു രാത്രി വരുന്നവന് ഒരു പേരുണ്ടാവുമോ? അവനൊരു മനസ്സുണ്ടാവുമോ? ശരീരം മാത്രമല്ലേ
ഉണ്ടാവൂ.. അവള്‍ വീണ്ടും ചിരിച്ചു..
അയാള്‍ക്ക് പെട്ടന്ന്‍ സ്വയം ഇല്ലാതാവുന്നത് പോലെ തോന്നി, അവള്‍
ചിന്തകളെ അളക്കുന്നു..
ആകാശത്തപ്പോള്‍ ഏതാനും ചില നക്ഷത്രങ്ങള്‍ മിന്നി മിന്നി തെളിഞ്ഞു
കൊണ്ട് തന്നെ പരിഹസിക്കുന്നതായി അയാള്‍ക്കു തോന്നി.
ഞാനൊരു ഡോക്ടറാണ്, പേര് സുധീപ് ചന്ദ്രന്‍..
“അസുഖം വന്നാല്‍ ഡോക്ടര്‍ കഴിക്കേണ്ടതും രോഗി കഴിക്കേണ്ടതും
ഒരേ മരുന്ന് തന്നെയാണ്..” ചിരിച്ചു കൊണ്ടവള്‍ വീണ്ടും പറഞ്ഞു..
അയാള്‍ ചിരിച്ചു.
ടോര്‍ച്ചിന്‍റെ വെട്ടം മങ്ങി തുടങ്ങിയിരുന്നു, നടക്കുന്നത് ചന്ദനക്കാട്ടിലൂടെയാണെന്ന്‍ കാറ്റ് വിളിച്ചു പറയുന്നുണ്ടായിരുന്നു.
കാറ്റില്‍ ആടിയുലയുന്ന ചന്ദന മരങ്ങള്‍ക്കിടയിലെവിടെയോ ചെമ്പകം പൂത്തിട്ടുണ്ടെന്ന് അയാള്‍ക്ക് തോന്നി.
മഞ്ഞു വീഴുന്നുണ്ട്, കാറ്റില്‍ മഴ ബാക്കി വച്ചിട്ടുപോയ വെള്ളത്തുള്ളികളുമുണ്ട്..
അവര്‍ ചേര്‍ന്നു നടന്നു, വിരലുകള്‍ പല തവണ തമ്മിലുരഞ്ഞു.. എവിടെയൊക്കെയോ പക്ഷികള്‍ ഉറക്കെ പാടി.. ഇരുട്ടില്‍ ചില
കണ്ണുകള്‍ ഓടി മറഞ്ഞു..
അവളൊരു മൂളിപ്പാട്ട് പാടി..
ഇന്തയിരവ് അന്‍പെ ഉനക്കാകെ..
ഇരവെഴുതും കഥൈകളും ഉനക്കാകെ
എന്നഴകില്‍ പൂക്കും കാവ്യം
ഇന്റ് ഉനക്ക് മട്ടും തരുവേന്‍..
അയാള്‍ക്ക് വല്ലാത്ത അത്ഭുതം തോന്നി.. അതോടൊപ്പം ധൈര്യവും..
ഈ യാത്ര ഒരു സ്വപ്നം പോലെയാണ് അനുഭവപ്പെടുന്നത്.. ഇവള്‍ ആരായിരിക്കും.. സുന്ദരിയായ ഒരു യക്ഷിയായിരിക്കുമോ? നിഗൂഡതകളുറങ്ങുന്ന ഈ കാടിനുള്ളില്‍ അവള്‍ക്കെന്തെങ്കിലും
പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുമോ? എന്തു തന്നെയായാലും
താനിതിലൂടെ കടന്നു പോകേണ്ടവനാണ്‌.. അവള്‍ തന്നെ കീഴ്പ്പെടുത്തി കളഞ്ഞിരിക്കുന്നു. നോട്ടം കൊണ്ട്, ചലനങ്ങള്‍ കൊണ്ട്, ആകാര ഭംഗി
കൊണ്ട്, സംസാരം കൊണ്ട്.. അവളിലേക്കടുക്കാനുള്ള കാരണങ്ങളുടെ
ഒരു കടല്‍ തന്നെ അപ്പോള്‍ അയാള്‍ക്ക് മുന്നിലുണ്ടായിരുന്നു..
“എന്താണ് ആലോചിക്കുന്നത്? എന്നെക്കുറിച്ചാണോ?”
നമ്മള്‍ എത്താറാവുന്നു, ഇടതു വശത്തൊരു പുഴയൊഴുകുന്നുണ്ട്..
വിളക്കെരിയുന്ന വീടുകള്‍ കണ്ടു തുടങ്ങിയിരുന്നു..
ആകാശത്ത് നക്ഷത്രങ്ങള്‍ നോക്കി ചിരിക്കുന്നുണ്ട്..
വീടുകള്‍ ഒന്നൊന്നായി പിന്നിട്ടു തുടങ്ങുമ്പോള്‍ വഴികളില്‍ പൂക്കളുണ്ടായിരുന്നു, പൂമരങ്ങളുടെ തണലിരുട്ടുണ്ടായിരുന്നു.
മരങ്ങളില്‍ കാറ്റ് ചുറ്റിപ്പിടിക്കുമ്പോള്‍ പൂക്കള്‍ മഴകളായി പൊഴിഞ്ഞു കൊണ്ടിരുന്നു..
അവസാനത്തെ വീട് പുഴക്കരയിലായിരുന്നു. നിലാവെളിച്ചത്തില്‍
അവിടം സ്വര്‍ഗ്ഗ തുല്യമാണെന്നയാള്‍ക്കു തോന്നി..
പുറത്തു നിന്നും വിളക്കെടുത്ത് കൊണ്ടവള്‍ അകത്തേക്ക് കയറിയിട്ട്
അയാളെ ക്ഷണിച്ചു.
“ഞാന്‍ കുളിച്ച് വസ്ത്രം മാറിയിട്ട് വരാം, നിങ്ങളിരിക്കൂ..”
അകത്തൊരു മുറിയടഞ്ഞെങ്കിലും കുറ്റിയിട്ടിട്ടില്ലെന്ന് അയാള്‍ക്ക്
മനസ്സിലായി.
അതൊരു ക്ഷണമാവുമോ? അല്ലെങ്കില്‍ തന്നോടുള്ള വിശ്വാസം?
അവളെ പിടികിട്ടുന്നില്ല.
മനസ്സ് എന്തൊക്കെയോ ആഗ്രഹിക്കുന്നുണ്ട്, ശരീരവും..
പക്ഷെ ചില ചിന്തകള്‍ തന്നെ പലതില്‍ നിന്നും അകറ്റുന്നുമുണ്ട്.
കറുപ്പ് കരയുള്ള ചുവന്ന ചേലയിപ്പോള്‍ അവളുടെ സൌന്ദര്യത്തെ സ്വതന്ത്രമാക്കിയിട്ടുണ്ടാവും..അഴിഞ്ഞു വീണ മുടി പിന്‍ഭാഗം
മറച്ചിട്ടുണ്ടാവും, അവള്‍ കണ്ണാടിക്ക് മുന്നിലിരുന്ന് കാതിലെ
കമ്മലഴിച്ചു വച്ചിട്ടുണ്ടാവും.. ചുവന്ന പൊട്ട് മായ്ചിട്ടുണ്ടാവും..
പെട്ടന്ന് വാതില്‍ തുറക്കപ്പെട്ടു, കുളിച്ചിട്ടു വരാമെന്നു പറഞ്ഞവള്‍ തിടുക്കത്തില്‍ പുറത്തിറങ്ങി പുഴക്കരയിലേക്ക് നടന്നു. അവളുടെ
കാലില്‍ കൊലുസിന് പകരം ചുറ്റുപിണഞ്ഞ ഒരു പാമ്പിന്‍റെ ചിത്രം
പച്ച കുത്തിയിരുന്നു..
നേരത്തെ കണ്ട സ്വപ്നത്തിന്‍റെ ബാക്കിയെന്താവും? അയാള്‍ മെല്ലെ കണ്ണുകളടച്ചു, ഒന്നും തെളിഞ്ഞില്ല..
പുഴയില്‍ മുങ്ങി നിവരുന്ന അവളല്ലാതെ.
“ഉറങ്ങിയോ”
ചിരിച്ചു കൊണ്ടവള്‍ മുന്നിലൂടെ മുറിയിലേക്ക് നടന്നു പോയി,
നഗ്നമായ നനഞ്ഞ കാല്‍ പാദങ്ങള്‍, വിടര്‍ത്തിയിട്ട മുടി, പാതി നനഞ്ഞ
ചേല.. അവള്‍ കടന്നു പോയപ്പോള്‍ അവളില്‍ നിന്നും തെറിച്ച ഏതാനും
ചില വെള്ളത്തുള്ളികള്‍ അയാളുടെ ദേഹത്തിലിരുന്ന് പൊള്ളി..
ഏതാനും നിമിഷത്തെ കാത്തിരിപ്പിന് ശേഷം അവള്‍ അടുത്ത് വന്ന്‍
അയാള്‍ക്കു നേരെ കൈ നീട്ടി.
അവള്‍ ഭംഗിയില്‍ കണ്ണെഴുതി പൊട്ടു കുത്തിയിരുന്നു..
അയാളുടെ വിരല്‍ പിടിച്ചു കൊണ്ടവള്‍ പുഴക്കരയിലേക്ക് നടന്നു.
അവിടെ നിറയെ പൂക്കളുമായി ഏതാനും വൃക്ഷങ്ങള്‍ പുഴയിലേക്ക്
ചാഞ്ഞു കിടന്നിരുന്നു, കാറ്റില്‍ ഓളങ്ങള്‍ മണ്‍തിട്ടയിലിടിച്ച് ചിതറി
ചിരിച്ചു കൊണ്ടിരുന്നു, പൂവിട്ടു നില്‍ക്കുന്നൊരു താഴ്വര പോലെ
അവര്‍ക്കു മുകളില്‍ നക്ഷത്രങ്ങളുടെ വലിയൊരു കൂട്ടമുണ്ടായിരുന്നു..
അവള്‍ മുഖത്തേക്ക് നോക്കിയിരുന്നപ്പോള്‍ തൊട്ടു മുന്‍പ് വരെ
തോന്നിയ വികാരങ്ങള്‍ ഉരുകിയില്ലാതാവുകയാണെന്നയാള്‍ക്ക്
തോന്നി.
“നീയാരാണ്‌”
“എന്‍റെ കഥ പറഞ്ഞു തീര്‍ക്കാന്‍ ഈ രാത്രി മതിയാവില്ല, ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കുമായിരിക്കും.. മാത്രവുമല്ല നിങ്ങള്‍ക്കതറിഞ്ഞിട്ടു പ്രയോജനവുമില്ല.”
വര്‍ഷങ്ങളോ ?
“അതെ ഒരു ഇരുന്നൂറ് വര്‍ഷങ്ങളുടെ കഥയെങ്കിലും കാണും..”
അതു പറഞ്ഞവള്‍ പൊട്ടിച്ചിരിച്ചു..
അയാള്‍ക്കവളോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു
എങ്കിലും ചോദിക്കാന്‍ കഴിഞ്ഞില്ല.
“എന്താണ് ആലോചിക്കുന്നത്? മനസ്സിലെ ചോദ്യങ്ങള്‍ക്കുള്ള
ഉത്തരങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ ലഭിക്കും..
എന്നില്‍ നിന്നും എന്താണ് ആഗ്രഹിക്കുന്നത്, ഈ രാത്രി ഇനിയും
സമയമേറെ ബാക്കിയുണ്ട്.. അവള്‍ ചിരിച്ചു കൊണ്ട് അയാളെ
വലിച്ച് മടിയിലേക്ക് കിടത്തി..
“നിങ്ങള്‍ക്കിപ്പോള്‍ വേണ്ടത് എന്താണെന്ന് എനിക്കറിയാം.. എത്ര
നാളായി നിങ്ങള്‍ ഉറങ്ങിയിട്ട്?
ഓര്‍മ്മയില്ല...
ഞാന്‍ ഉറക്കി തരട്ടെ? അവളുടെ വിരലുകള്‍ അയാളുടെ
പുരികങ്ങളിലും നെറ്റിയിലും ഇഴഞ്ഞു നടന്നു, മുടികള്‍ക്കിടയിലേക്ക് മെല്ലെയോടി..
അയാള്‍ കണ്ണുകള്‍ ഇറുക്കെയടച്ചു.
ഇപ്പോള്‍ നിങ്ങള്‍ ഓര്‍ത്തത് ആരെയാണ്??
വേദയെ ...
എന്തിനാണ് നിങ്ങള്‍ പിരിഞ്ഞത്?
യോജിക്കാന്‍ കഴിയാത്ത രണ്ട് ആശയങ്ങളായിരുന്നു ഞങ്ങള്‍..
“ഏത് ആശയ പൊരുത്തമാണ് നിങ്ങളെ എന്‍റെ മടിയില്‍
കിടത്തിയിരിക്കുന്നത്?”
അറിയില്ല..
ചില ആശയങ്ങള്‍ അങ്ങനെയാണ്, അവള്‍ ചിരിച്ചു.
ഈ രാത്രി തീരും മുന്‍പ് നിങ്ങള്‍ മരിക്കുമെന്ന് അറിയുമോ?
അയാളൊരു ഞെട്ടലോടെ അവളെ നോക്കി, തൊണ്ടയില്‍ നിന്നും
വാക്കുകള്‍ പുറത്തേക്ക് വന്നില്ല, അവളുടെ ചൂണ്ടു വിരല്‍ അയാളുടെ തൊണ്ടക്കുഴിയില്‍ തൊട്ടു നിന്നിരുന്നു..
ഇതിനേക്കാള്‍ നല്ലൊരു മരണം നിങ്ങള്‍ക്ക് കിട്ടുമോ? അവള്‍ വീണ്ടും
ചിരിച്ചു..
നീയെന്തിന് എന്നെ കൊല്ലണം?
“നിങ്ങളെന്തിന് വേദയെ ഉപേക്ഷിച്ചു?”
എന്തിനായിരുന്നു പിരിഞ്ഞതെന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍
പ്രസക്തമായ ഒരു കാരണം മനസ്സില്‍ വരുന്നില്ല എന്നയാള്‍
വിഷമത്തോടെ ഓര്‍ത്തു.. ചെറിയ പിണക്കങ്ങള്‍, അകല്‍ച്ചകള്‍..
അതിനെല്ലാം അമിത പ്രാധാന്യം കൊടുത്ത് കാര്യങ്ങള്‍ കൂടുതല്‍
വഷളാക്കിയത് തന്‍റെ പിടിവാശിയാണ്.. തിരിച്ചു വിളിക്കണമെന്ന്
പല തവണ തോന്നിയതാണ്. ഒരിക്കല്‍ വിളിച്ചതുമാണ്, പക്ഷെ അവള്‍
വരാന്‍ തയ്യാറല്ലായിരുന്നു..
മൂന്നു വര്‍ഷങ്ങള്‍ വെറുതെ കടന്നു പോയി.. കാലം അകല്‍ച്ചയുടെ
വിടവ് കൂട്ടിക്കൊണ്ടിരുന്നു..
“അവസാന ആഗ്രഹങ്ങള്‍ എന്തെങ്കിലുമുണ്ടോ?”
തന്‍റെ കാലുകള്‍ പൂര്‍ണ്ണമായും മരവിച്ചു പോയതായി അയാള്‍ക്കു
തോന്നി, കൈകള്‍ ചലിക്കുന്നില്ല.. ഹൃദയം മാത്രം മിടിക്കുന്നു..
തന്‍റെ യാത്ര ഇവിടെ അവസാനിക്കുകയാണ്..
പുഴക്കരയിലേക്ക് അടുത്ത് വരുന്ന കുതിര കുളമ്പടികള്‍ അയാള്‍
കേട്ടു.. അവളുടെ കാതിലപ്പോള്‍ കല്ലു വച്ച തോടകള്‍
തിളങ്ങുന്നുണ്ടായിരുന്നു..
എനിക്ക് വേദയോടു സംസാരിക്കണം.. കുഴഞ്ഞു പോയ നാവു
കൊണ്ടയാള്‍ അത്രയും പറഞ്ഞു തീര്‍ത്തപ്പോള്‍ അവള്‍ അയാളുടെ
മുടിയില്‍ തലോടി കണ്ണുകള്‍ മൂടിക്കൊണ്ട് കാതിലത് മന്ത്രിച്ചു..
“നാളെയെനിക്ക് വേണ്ടി ഒരു കാര്യം ചെയ്യണം, ഇപ്പോള്‍
സുഖമായുറങ്ങുക..”
അയാളുറങ്ങി പോയിരുന്നു.. ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും
ശേഷം ആദ്യമായി സംതൃപ്തമായ മനസ്സോടെ അയാളുറങ്ങി. പുഴ ശാന്തമായൊഴുകി, ഇടയ്ക്ക് പൂക്കള്‍ പെയ്തു, നക്ഷത്രങ്ങള്‍ മിന്നിയും
മറഞ്ഞും രാത്രിക്ക് സാക്ഷികളായി.
പിറ്റേന്ന് ഉറക്കമുണരുമ്പോള്‍ അയാളൊരു മുറിയില്‍ തനിച്ചായിരുന്നു. പെട്ടന്നെഴുന്നേറ്റയാള്‍ അവളെ തിരഞ്ഞു..
അകത്തെ മുറിയിലെ കട്ടിലില്‍ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു..
ഒരേഴു വയസ്സുകാരി പനിച്ചു വിറച്ചു കിടന്നിരുന്നു..
അരികിലിരുന്നയാള്‍ അവളെ പരിശോധിച്ചു, അവള്‍ക്ക്
ക്ഷയരോഗത്തിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.. ശോഷിച്ച
കൈകള്‍ കൊണ്ടവള്‍ അയാളുടെ കൈകളെ ചേര്‍ത്തു പിടിച്ചു..
ആ മുറിയില്‍ മറ്റൊന്നു കൂടിയുണ്ടായിരുന്നു. ഒരു കല്യാണ ഫോട്ടോ. ആരണ്യകക്കൊപ്പമുണ്ടായിരുന്നത് ഭദ്രനായിരുന്നു..
അയാള്‍ക്ക് കടുത്ത ശ്വാസംമുട്ടലനുഭവപ്പെട്ടു.. നാല് ദിവസം മുന്‍പ്
കൊല ചെയ്യപ്പെട്ട ഭദ്രന്‍റെ മരണപ്പെട്ട ഭാര്യ ആരണ്യകയായിരുന്നോ??
ഈ കുട്ടിയ്ക്ക് വേണ്ടിയായിരിക്കണം അവള്‍ തന്നെ
വിളിച്ചിട്ടുണ്ടാവുക..
കൈവശം കരുതിയ മരുന്നുകളില്‍ ചിലത് കുട്ടിക്ക് കൊടുത്തിട്ടയാള്‍
ഉച്ചയോടെ അവളെയും കൊണ്ട് അവിടം വിട്ടു.
ബസ്സിലവളെ അടുത്തിരുത്തി മുഖത്തേക്ക് പറക്കുന്ന
മുടിയൊതുക്കിക്കൊണ്ട് അയാള്‍ പതുക്കെ ചോദിച്ചു,
“എത്ര ദിവസമായി മോള്‍ക്ക് വയ്യാതായിട്ട്? അമ്മയെവിടേക്കാണ്
പോയത്..
അവള്‍ അയാളുടെ കൈകളില്‍ മുറുകെ പിടിച്ചു, “എനിക്ക് മരുന്ന്‍
തരാന്‍ വന്ന ഒരു ഡോക്ടറും മറ്റൊരാളും ചേര്‍ന്ന് അമ്മയെ..
പെട്ടന്നയാള്‍ അവളെ ചേര്‍ത്തു പിടിച്ചു..
സംശയങ്ങളുടെ കുരുക്കുകള്‍ അഴിഞ്ഞു വീണുകൊണ്ടിരുന്നു.
ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ച ശേഖരരാജന്‍ തമ്പിയും
ഭദ്രനും പഴയൊരു ദേവദാസിപെണ്ണും ആരണ്യകയും അയാള്‍ക്കു
ചുറ്റും കറങ്ങിക്കൊണ്ടിരുന്നു.
നശിച്ചു പോയൊരു മരത്തിന്‍റെ നശിക്കാത്ത വേരില്‍ നിന്നും
പുതിയ
മരങ്ങള്‍ വളരുന്നത്‌ പോലെ ചില കാലങ്ങളും, ജീവനുകളും,
മനസ്സുകളും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്..
ചിലതെല്ലാം ഉത്തരമില്ലാത്ത കടങ്കഥകളായി അവശേഷിക്കുകയും
ചെയ്യുന്നുണ്ട്..
ആനമലക്കാടെത്തുമ്പോള്‍ കാര്‍ റെഡിയായിക്കിടന്നിരുന്നു..
കാര്യമായ തകരാറൊന്നും ഉണ്ടായിരുന്നില്ലെന്നും താന്‍ പുറപ്പെട്ട്
അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അത് ശരിയായെന്നും അയാള്‍
പറഞ്ഞു..
കുട്ടിയേയും കൊണ്ട് കാറില്‍ കയറി നാട്ടിലേക്ക് തിരിക്കുമ്പോള്‍
മനസ്സില്‍ വേദയായിരുന്നു, എത്രയും പെട്ടന്നവളെ വിളിക്കണം,
കൂട്ടിക്കൊണ്ടു വരണം. ഒറ്റപ്പെടലിന്‍റെ, തനിച്ചാക്കപ്പെടുന്നതിന്‍റെ
വേദന മാത്രം നിറഞ്ഞ മൂന്നു വര്‍ഷങ്ങളാണ് അവള്‍ക്ക് സമ്മാനിച്ചത്, അടുത്താരുമില്ലാതെ, അവസാനമായൊന്നും പറയാനാവാതെ, സ്നേഹിക്കുന്നവരെ ഒരു നോക്കു കാണാന്‍ പോലുമാവാതെ
മരിക്കേണ്ടി വരുന്നതിന്‍റെ ആത്മ നൊമ്പരങ്ങള്‍ താനും അനുഭവിച്ചു.
എഫ് എം റേഡിയോ പാടിക്കൊണ്ടിരുന്നത് വേദയുടെ
ഇഷ്ടഗാനമായിരുന്നു..
അഭി നഹി ആനാ സജ്നാ,
മോഹെ ഥോട മര്‍നെ ദോ..
ഇന്തസാര്‍ കര്‍നെ ദോ..
അയാളുടെ കണ്ണുകള്‍ പലതവണ നിറഞ്ഞൊഴുകി, പല തവണയയാള്‍ അവളുടെ പേര് സ്നേഹത്തോടെ വിളിച്ചു.
സുഹൃത്തിന്‍റെ ഹോസ്പിറ്റലിലെത്തി കുട്ടിയെ അവിടെയാക്കി, കാര്യങ്ങളെല്ലാം പറഞ്ഞേല്‍പ്പിച്ചതിനു ശേഷം വേദക്കരികില്‍
എത്തുമ്പോള്‍ രാത്രിയായിരുന്നു..
അവള്‍ പുറത്ത് സിറ്റൌട്ടില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു..
അയാളെ കണ്ടതും അവള്‍ ഓടിവന്നയാളിലേക്ക് വീണു
കഴിഞ്ഞിരുന്നു.
അവര്‍ പരിഭവങ്ങളുടെ കടലുകള്‍ നീന്തിക്കയറിയില്ല..
പുറത്തൊരു മഴ ചാറി തുടങ്ങിയിരുന്നു.
അകത്തെ മുറിയിലെ ബെഡ് ലാമ്പിന്‍റെ അരണ്ട വെളിച്ചത്തില്‍
അയാളുടെ നെഞ്ചില്‍ മുഖം ചേര്‍ത്തു കിടന്നു കൊണ്ടവള്‍ തലേന്ന്
കണ്ട സ്വപ്നം വിവരിച്ചു..
മുന്‍പെങ്ങും പോകാത്തൊരു വിജനമായ കാട്ടുവഴിയില്‍,
വിചിത്രങ്ങളായ കാഴ്ച്ചകള്‍ക്കൊപ്പം അയാളെ കണ്ടത്.. തന്‍റെ
മടിയില്‍ കിടന്നയാള്‍ ഉറങ്ങിയത്.. സ്നേഹത്തോടെ എല്ലാം
തുറന്നു സംസാരിച്ചത്...
അയാള്‍ ഞെട്ടലോടെ അവളെ ചേര്‍ത്തു പിടിച്ചു.
പുറത്തപ്പോള്‍ ശക്തിയായ മിന്നലുണ്ടായിരുന്നു, ജനാലച്ചില്ലുകളില്‍
മഴ വെള്ളം ചിത്രങ്ങള്‍ വരച്ചു മായ്ച്ചു കൊണ്ടിരുന്നു. ഒരു ചുവപ്പ്
ചേലയെ അഴിച്ചു കാറ്റില്‍ പറത്തിക്കൊണ്ടവര്‍ കൊടുങ്കാറ്റുകളായി.. മഴത്തണുപ്പിലുണര്‍ന്ന തീഞരമ്പുകളവരെ ഉന്മാദച്ചുഴിയിലാഴ്ത്തി..
അവര്‍ക്കരികിലൂടെയൊരു പുഴയൊഴുകി, നക്ഷത്രങ്ങള്‍ കണ്ണു
ചിമ്മി.. പൂമഴ പെയ്തു. വിയര്‍പ്പു ചാലുകളിറങ്ങി,
കിതപ്പുകളടങ്ങിയപ്പോള്‍ അവള്‍ അയാളിലേക്ക് ചരിഞ്ഞു
കിടന്നു കൊണ്ട് പഴയൊരു ചോദ്യം വീണ്ടും ചോദിച്ചു..
“നമ്മുടെ കുട്ടിക്കിടാന്‍ ഒരു പേര് കണ്ടു വയ്ക്കണ്ടേ?”
ഉം.. നേരെ കിടന്ന് അവളുടെ കൈവിരലുകള്‍ പിടിച്ചമര്‍ത്തി
കൊണ്ടയാള്‍ പതുക്കെ മന്ത്രിച്ചു..
ആരണ്യക..

ഗോപകുമാര്‍ ജി.കെ

Thursday 1 October 2015

നീലരാത്രികള്‍..

അന്നത്തെ രാത്രി എങ്ങനെ മറക്കാനാണ്..
വ്യക്തമായി പറഞ്ഞാല്‍ അതൊരു ഭ്രാന്തിന്‍റെ ആരംഭമായിരുന്നു
വെയിലേറെ തിന്ന ഒരു പകലിനവസാനം തണുപ്പ് കാറ്റുമായി അവള്‍ വന്നു കയറിയ രാത്രി..
അവളെ കണ്ടു മുട്ടിയ നിമിഷങ്ങളിലൊക്കെ തന്നെയും കടുത്ത ശ്വാസം മുട്ടലനുഭവപ്പെട്ടിരുന്നു, താങ്ങാനാവുന്നതിലുമധികം ഭയം ചുമന്നു കൊണ്ട് ഹൃദയം അതിന്‍റെ തളര്‍ച്ചയുടെ തോത് ഉറക്കെയുറക്കെ അറിയിച്ചു കൊണ്ടിരുന്നു..
വിരല്‍ തുമ്പുകളിലും കൈവെള്ളയിലും വിയര്‍പ്പ് പൊടിഞ്ഞിരുന്നു..
തൊണ്ട വരളുകയും, തളര്‍ന്നു പോയൊരു നാവ് വാക്കുകളെ കൂട്ടി യോജിപ്പിക്കാന്‍ നന്നേ പരിശ്രമിച്ചു കൊണ്ട് പരാജയമേറ്റുവാങ്ങുകയും ചെയ്തിരുന്നു..
പെരംബല്ലൂരിലെ പുതിയ ബസ് സ്റ്റാണ്ടിനടുത്തുള്ള കുന്നിന്‍ ചരിവിലെയാ ഒറ്റ മുറിയില്‍ അവള്‍ കടന്നു വരുമ്പോള്‍ സമയം പാതിരാത്രി പിന്നിട്ടിരുന്നു.
അകലെ പുതിയ ബസ് സ്റ്റാന്റപ്പോള്‍ വിളക്കുകള്‍ പാതിയുമണഞ്ഞ് ഇരുട്ടിലേക്ക് മുങ്ങിത്തുടങ്ങിയിരുന്നു, അവസാന ബസ്സും പോയി ആളൊഴിഞ്ഞ സ്റ്റാന്റില്‍ നിന്നും ഒരു ഭ്രാന്തന്‍റെ ഉറക്കെയുള്ള പാട്ട് പലപ്പോളായി കേട്ടിരുന്നു..
അന്നൊരു മഴ പോലുമലറി പെയ്തില്ല
കുന്നിന്‍ ചരിവില്‍ നിന്നും വട്ടം ചുറ്റിയെത്തിയ പാതിരാക്കാറ്റിലന്ന് വല്ലാത്തൊരു ഗന്ധം നിറഞ്ഞിരുന്നു.
മുന്‍പേതോ ഒരു സ്വപ്നത്തിലോ, ജന്മത്തിലോ മഞ്ഞു വീഴുന്ന ഈ കുന്നിന്‍ ചരിവിലെ ഒറ്റമുറി വീട്ടില്‍ നീയീ ഗന്ധത്തിലൂടെ കടന്നു പോയിട്ടുണ്ടെന്ന്‍ പല തവണ കാതിലാരോ പറയുന്നതായി അനുഭവപ്പെട്ടിരുന്നു..
അന്ന് തനിച്ചായിരുന്നു
പല തവണ ശബ്ദത്തോടെ ചേര്‍ന്നടഞ്ഞു കൊണ്ടിരുന്ന ജനാലകള്‍ അടച്ചിട്ടു കൊണ്ട് വാതില്‍ തുറന്ന്‍ നടപ്പാതയവസാനിക്കുന്ന വീടിനു മുന്നിലെ ചവിട്ടു പടികളിലിരുന്നുകൊണ്ട് പുറത്തെ വഴിയിലെ ഇരുട്ടുനിറഞ്ഞ നിശബ്ദതയുടെ ആഴങ്ങളിലേക്ക് കണ്ണോടിക്കുമ്പോള്‍ പിന്നിലെ മുറിയില്‍ ഒരു തരം വാടിയ മുല്ലപ്പൂ മണം നിറഞ്ഞിരുന്നു...
മുറിക്കകത്തേക്ക് കയറാന്‍ ഭയം അനുവദിചില്ലെങ്കിലും പെട്ടന്ന് കറന്റ് പോയപ്പോള്‍ മെഴുകുതിരി കത്തിക്കാനായി അകത്തു കയറേണ്ടി വന്നു, ഒരു തീപ്പെട്ടിയിലെ പത്തിലധികം കൊള്ളികള്‍ ഉരഞ്ഞു തീര്‍ന്നിട്ടും ആ മെഴുകുതിരി കത്തിയില്ല..
ഒരു മുഖമോ രൂപമോ ഇല്ലാത്ത മുല്ലപ്പൂ ചൂടിയ ഒരു വിയര്‍പ്പ് ഗന്ധം ആ മുറിയിലെന്നെപ്പൊതിഞ്ഞു നിന്നു..
കഴുത്തില്‍ മുടിനാര് പോലെന്തോ ഉരഞ്ഞു നീങ്ങി..
പഴയ നോക്കിയ മൊബൈലിലെ ബാറ്ററിയുടെ ചാര്‍ജ് അവസാനിച്ചില്ലാതായ ശബ്ദമെന്നെ ലോകത്തില്‍ നിന്നും അടര്‍ത്തി മാറ്റിക്കൊണ്ട് മുറിക്കുള്ളില്‍ തനിച്ചാക്കി..
ആരാണെന്ന് മനസ്സ് ചോദിച്ച ചോദ്യം തളര്‍ന്നു പോയ നാവില്‍ ഇല്ലാതായെങ്കിലും
അതൊരു പെണ്ണായിരുന്നു..
നീളമുള്ള മുടിയും കയ്യില്‍ വളകളും കാലില്‍ കൊലുസുമുണ്ടായിരുന്നു..
അവള്‍ക്ക് ശബ്ദമില്ലായിരുന്നു, ഭംഗിയുള്ളൊരു മുഖമില്ലായിരുന്നു.
പുറത്തെ കാറ്റ് മെല്ലെയടങ്ങുമ്പോളും ചുറ്റിപ്പൊതിഞ്ഞു നിന്ന ചില നിശ്വാസങ്ങള്‍ കടല്‍ത്തിരകള്‍ പോലെ ഞാനെന്ന തീരവുമായി ഭാഷയുടെ സഹായമില്ലാതെ സംസാരിച്ചു തുടങ്ങിയിരുന്നു.
മെല്ലെ എന്നിലെ വിയര്‍പ്പടങ്ങി, ഹൃദയം ആശ്വസിച്ചുകൊണ്ട് മിടിപ്പുകളെ നിയന്ത്രിച്ചു, ശ്വാസമതിന്‍റെ താളം വീണ്ടെടുത്തു
കയ്യിലെ വാച്ച് വളരെ പതുക്കെയോടി, രാത്രിയാവട്ടെ മെല്ലെയിഴഞ്ഞു കൊണ്ടുമിരുന്നു..
അവളെന്നോടൊരു കഥ പറഞ്ഞു.
ഏതോ ജന്മത്തില്‍ എവിടെയോ വച്ച് പാതി വഴിയില്‍ ഉരുകിയില്ലാതായ ഒരു പകലിന്‍റെ കഥ, പിന്നെക്കുറെ രാത്രികളുടേതും.
അവളുടെ മുടി നാരുകള്‍ മഴ പെയ്യും പോലെ കരഞ്ഞു, ഇടയ്ക്ക് ചിരിച്ചു..
ഒരു രാത്രി മുഴുവന്‍ സംസാരിച്ചു..
കുന്നിന്‍ ചരിവില്‍ നിന്നു വന്ന കാറ്റ് പിന്നെ ജനാലകളെ തൊട്ടില്ല, തെല്ലും അലോസരപ്പെടുത്തിയുമില്ല..
ഒരാകാശം, കുറെ നക്ഷത്രങ്ങള്‍, കഥയ്ക്ക് കൂട്ടിരുന്ന കാറ്റ്, കുന്നിന്‍ ചരിവിലെയാ ഒറ്റ മുറി, വാടിയ മുല്ലപ്പൂ മണം, മടുപ്പിക്കാത്ത ഒരു വിയര്‍പ്പ് ഗന്ധം, ചിരിച്ചു കരഞ്ഞ് ചിത്രം വരച്ച മുടിനാരുകള്‍, ഒക്കെയും സത്യമായിരുന്നു.
എനിക്ക് ഭ്രാന്താണെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് പിറ്റേന്ന് നേരം വെളുത്തു, കഴിഞ്ഞതത്രയും സ്വപ്നമാകുമെന്നും അല്ലെങ്കിലെന്‍റെ മനസ്സിന്‍റെ ഭ്രാന്ത് പിടിച്ച ചിന്തകളാവുമെന്നും കരുതി അന്നേ ദിവസത്തിന്‍റെ തിരക്കിലേക്ക് സംശയങ്ങളോടെ വീണുകൊണ്ട് തലേ രാത്രി മറക്കാന്‍ തുടങ്ങുമ്പോള്‍ അവളെന്നെ വീണ്ടും ഞെട്ടിച്ചു..
എന്നോ കഴിഞ്ഞു പോയൊരു ജന്മത്തിന്റെ ഓര്‍മ്മപ്പെടുത്തലെന്നോണം അവളെന്നില്‍ അവളെ രേഖപ്പെടുത്തിയിരുന്നു !!
ഇടത് നെഞ്ചില്‍ നഖം കൊണ്ട് നീളത്തില്‍ അടയാളപ്പെടുത്തിയ മൂന്ന്‍ ചിത്രങ്ങളിലൂടെ...
പിന്നെക്കുറെ പകല്‍ രാത്രികള്‍ മനസ്സ് വിഷം തീണ്ടിയത് പോലെ നീലച്ചങ്ങനെ കിടന്നു..
ആ നീല രാത്രികളുടെ ഒരു യാമത്തിലും പിന്നീടവള്‍ വന്നില്ല, കൂട്ടിരുന്നില്ല, കഥയേതും പറഞ്ഞുമില്ല. വിഷം തീണ്ടിയ ഞാനാവട്ടെ ഉറങ്ങിയാല്‍ മരിക്കുമെന്നോര്‍ത്ത് ജനാലകള്‍ തുറന്നിട്ടുകൊണ്ട് കാറ്റിലെ ഗന്ധം വേര്‍തിരിക്കാന്‍ ഉറങ്ങാതെ കാത്തിരുന്നു..
അങ്ങനെ നീലച്ചു നീലച്ച് പിന്നീടെപ്പോഴോ ഞാനും ചത്തു പോയി..

Sunday 30 August 2015

മല്ലി..



മല്ലി വീട്ടുജോലിക്ക് വന്നവളാണ്.

എണ്ണക്കറുപ്പ്, പിന്നിട്ട മുടിയും വാരി ചുറ്റിയ സാരിയുമായി മുഖമുയര്‍ത്താതെ നിന്ന അവളോട് ചോദ്യങ്ങളൊന്നും ചോദിക്കാന്‍ തോന്നിയില്ല.
അവള്‍ക്കൊരു പതിനാറ് വയസ്സേ പ്രായം കാണുമായിരുന്നുള്ളൂ, എനിക്കന്ന് ഇരുപതാണ് പ്രായം..
അച്ഛമ്മയുടെ മുറിയിലായി നിലത്തവള്‍ക്കൊരു പായ വിരിക്കപ്പെട്ടു, അവള്‍ക്ക് ഭാഷ വശമില്ലായിരുന്നു, എന്തു പറഞ്ഞാലും ചെയ്യാനുള്ള ഒരടിമയാണ് താനെന്ന് അവള്‍ വിശ്വസിച്ചിരുന്നതായി എനിക്ക് തോന്നി.
അവള്‍ വീട്ടിലൊരു പൂച്ചയെപ്പോലെ പതുങ്ങി നടന്നു, ഒന്നിലും തട്ടാതെ മുട്ടാതെ, മിണ്ടാതെ, ആര്‍ക്കുമൊരു ശല്യമാവാതെ മെല്ലെ മെല്ലെ വീടിനോടിണങ്ങി, ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് തമിഴില്‍ മറ്റെന്തൊക്കെയോ മറുപടി പറഞ്ഞു..
അവളുടെ വീട് സേലത്താണെന്നും, അപ്പാ ഇരന്തു പോയെന്നും, ചിത്തപ്പയാണ് ഇവിടേക്ക് ജോലിക്കയച്ചതെന്നും, ഒരു തമ്പിയുണ്ടെന്നും മറ്റും ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ മനസ്സിലാക്കി.
അടുക്കളയില്‍ അവള്‍ ചെയ്തു കൂട്ടിയ മണ്ടത്തരങ്ങള്‍ ചില്ലറയായിരുന്നില്ല, അച്ഛമ്മ പലപ്പോളും തലയ്ക്ക് കൈ കൊടുത്ത് ആരോടെന്നില്ലാതെ പിറുപിറുക്കുന്നത് സ്ഥിരമായി.. പരാതികള്‍ കൂടിയപ്പോള്‍ മല്ലിയെന്ന പൂച്ചപ്പെണ്ണ് പുറത്തെ ജോലികള്‍ ചെയ്യാന്‍ തുടങ്ങി, മുറ്റത്തെ പുല്ലു പറിക്കലും, മുറ്റമടിക്കലും, പാത്രം കഴുകലുമൊക്കെയായി അവള്‍ ഒതുങ്ങിക്കൂടി.
വയസ്സറിയിച്ചത് അവള്‍ വീട്ടുകാരെ മുഴുവന്‍ അറിയിച്ചു, അച്ഛമ്മയുടെ മുറിയില്‍ നിന്നും പുറത്തെ വാതില്‍ വരെ അവള്‍ രക്ത തുള്ളികള്‍ കൊണ്ട് അടയാളപ്പെടുത്തിയിട്ടത് ആദ്യമെന്നെ ഭയപ്പെടുത്തി, അന്നാദ്യമായി അച്ഛമ്മയവളെ ശകാരിച്ചു, അവള്‍ പുറത്തെ ചവിട്ടു പടിയിലിരുന്ന് ഒരു പകല്‍ കരഞ്ഞു തീര്‍ത്തു.
അന്നാദ്യമായി എനിക്കവളോട് സ്നേഹം തോന്നി.
വേണ്ടപ്പെട്ടവരാരുമില്ലാതെ ഒരന്യ വീട്ടില്‍ താന്‍ പ്രായപൂര്‍ത്തിയായത് ശകാരത്തിലൂടെ അറിയാന്‍ വിധിക്കപ്പെട്ട അവളോട്‌ സഹതാപം തോന്നി. അഞ്ചു നാള്‍ അവളോടാരും ജോലിയൊന്നും പറഞ്ഞില്ല, അവള്‍ പൂച്ചയെപ്പോലെ ചുരുണ്ടുകൂടി മിണ്ടാതിരുന്നു, ഇടയ്ക്ക് കരഞ്ഞു..

അന്നാദ്യമായി ഞാന്‍ അവളോടു സംസാരിച്ചു, നിനക്ക് വീട്ടില്‍ പോകണമോ? എന്ന് ചോദിച്ചു, അവളന്നേരം പൊട്ടിക്കരഞ്ഞു കൊണ്ട് ചിത്തപ്പ കൊല്ലുമെന്നു പറഞ്ഞു, പട്ടിണിക്കിടുമെന്ന് പറഞ്ഞു.
അവളെ ആശ്വസിപ്പിക്കുവാനുള്ള വാക്കുകള്‍ അന്നെനിക്ക് അറിയില്ലായിരുന്നു.
ഒരു ദിവസം പനി പിടിച്ച് അമ്മയെ വിളിച്ചു കരഞ്ഞ അവളുടെ മുഖം എന്റെത് പോലെയായിരുന്നു, ജോലി കിട്ടുമ്പോള്‍ മല്ലിക്കൊരു സാരി വാങ്ങി കൊടുക്കണമെന്ന് അന്ന് മനസ്സില്‍ കരുതിയിരുന്നു. മല്ലിയുടെ കല്യാണത്തിന് സേലത്ത് പോകുന്നത് എപ്പോളോ സ്വപ്നം കണ്ടു, മല്ലിയെന്ന പൂച്ചക്കുട്ടി ജീവിതത്തിന്‍റെ ഭാഗമായത് പെട്ടന്നാണ്. 

വീട്ടിലാര്‍ക്കും പക്ഷെ അവളോട്‌ താല്പര്യമില്ലായിരുന്നു, അവള്‍ ചെയ്യുന്നതെല്ലാം അബദ്ധത്തില്‍ കലാശിച്ചിരുന്നു, അങ്ങനെയവളെ മാറ്റി കുറച്ചുകൂടെ വീട്ടുജോലികള്‍ അറിയുന്ന ആരെയെങ്കിലും വേണമെന്ന് അച്ഛന്‍ അവളെ കൊണ്ടുവന്ന ഏജന്റിനോട് ആവശ്യപ്പെട്ടത് വിഷമമുണ്ടാക്കി.
അന്നവള്‍ പതിവിലും നേരത്തെ കുളിച്ചു തയ്യാറായി നിന്നു, കൊണ്ടു വന്ന വസ്ത്രങ്ങള്‍ കവറിലാക്കി ഒരുക്കി വച്ചു, ആരോടും മിണ്ടാതെ കണ്ണ്‍ നിറച്ച് നിന്നു. എജന്റ്റ് വന്ന്‍ പൈസ വാങ്ങി അവളെയും കൊണ്ടു പോയി, അവളെന്നെ തിരിഞ്ഞു നോക്കി ചിരിച്ചെന്നു വരുത്തി..

ഒരു പൂച്ചക്കുട്ടിയെ കണ്ണു കെട്ടി പുഴ കടത്തും പോലെ ഞാന്‍ നിസ്സഹായതയുടെ ഉടുപ്പിനുള്ളില്‍ മെല്ലെയൊളിച്ചു..
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അവിചാരിതമായി ആ ഏജന്റിനെ കണ്ടപ്പോള്‍ ഞാന്‍ അവളുടെ കാര്യം തിരക്കി..
അവള്‍ ചത്തുപോയെന്ന് വിഷമമില്ലാതെ അയാള്‍ പറഞ്ഞു..
അല്ലെങ്കിലും അങ്ങനെയാണല്ലോ.. പൂച്ചകള്‍ മരിക്കില്ല
ചത്തു പോകുകയാണ് പതിവ്..
ഒരേട്ടനും അന്ന് ചത്തു പോയി..

Monday 9 March 2015

മൌനങ്ങൾ പറയുന്നത്..



പെയ്തു തീർന്നൊരു വൻ മഴയിലെ അവസാന തുള്ളികൾ പോലെ അവർ ഒരിരുമ്പ് ബഞ്ചിന്റെ രണ്ടറ്റങ്ങളിൽ പറ്റിപ്പിടിച്ചിരുന്നു...ഏതാനും വാക്കുകളുടെ കനം കൊണ്ട് താഴേക്കടർന്നു വീഴാൻ വഴി തേടി നിൽക്കുന്ന രണ്ടു തുള്ളികൾ തന്നെയായിരുന്നു അപ്പോളവരുടെ മനസ്സുകൾ.


കടൽഹൃദയത്തിലേക്ക് കോറിയിട്ട നേർത്ത ഒരു ഞെരമ്പ് പോലെ കിടന്ന കടൽപ്പാലം ഏറെക്കുറെ ശാന്തവും വിജനവുമായിരുന്നു.അങ്ങിങ്ങ് കല്ലുകൾ ഇളകി പഴക്കം ചെന്ന പാലത്തിന്റെ കൈവരികളിൽ പലതും അടർന്നു വീണിരുന്നു, കടലിന്റെ രോദനങ്ങൾ ഏറ്റുവാങ്ങി ബഞ്ചുകളിലെ മനസ്സുകളെയും ചുമന്ന് അത് ആകാശം നോക്കി കിടന്നു.


അയാൾക്കും അവൾക്കും നടുവിൽ മൌനത്തിന്റെ വലിയൊരു കുന്നുണ്ടായിരുന്നു.. പലവട്ടം അതിനു മുകളിൽ നിന്നു ചാടി മരിക്കാൻ അയാൾ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒരു ബഞ്ചിന്റെ രണ്ടറ്റങ്ങളിൽ ഇരിക്കുമ്പോളും മൈലുകളുടെ ദൂരം അവർക്കിടയിൽ ഉണ്ടായിരുന്നു..കാരിരുണ്ട് മൂടിയ ആകാശത്തിന് താഴെ കടൽ ശാന്തമായിരുന്നെങ്കിലും അവരുടെ മനസ്സുകൾ ഇരമ്പിയാർത്തു മറിയുകയായിരുന്നു.എല്ലാം പറഞ്ഞു തീർത്ത് പിരിയണമെന്നുറപ്പിച്ചാണ് വന്നതെങ്കിലും പ്രണയത്തിന്റെ അവസാന തുള്ളിയുടെ സ്വാദ് അവർക്കന്ന്യമായിരുന്നു..

ദൂരെ കടലിൽ ഒരു വള്ളം കാഴ്ച്ചയിൽ നിന്ന് ചെറുതായി ചെറുതായി മാഞ്ഞു പോകുന്നതും നോക്കി അവരിരുന്നു...അവളുടെ കാറ്റിൽ പൊട്ടിയ ഒരു മുടിനാര് അയാളുടെ മുഖത്തുരഞ്ഞു നിന്നപ്പോൾ പറക്കുന്ന മുടിയിഴകൾക്കുള്ളിലെ അവളുടെ മുഖത്തേക്കയാൾ നിർവ്വികാരതയോടെ നോക്കി..

അവൾ നന്നേ ക്ഷീണിച്ചിരിക്കുന്നു.. കണ്ണെഴുതിയിട്ടില്ലെന്നു തോന്നുന്നു, കുഴിഞ്ഞ കണ്ണുകൾക്ക്‌ താഴെ ഉറക്കമില്ലാത്ത രാത്രികളുടെ കഥ പറഞ്ഞു കൊണ്ട് കറുത്ത പാട് വീണിരിക്കുന്നു..കണ്ണുകളിലെ വിഷാദം മറയ്ക്കാനെന്ന പോലെ കണ്ണടയും..പഴയ പ്രസരിപ്പും ഉത്സാഹവും അവൾ എവിടെയോ നഷ്ട്ടപ്പെടുതിയിരിക്കുന്നു, നേർത്തു നീണ്ട വിരലുകളിലെ നെയിൽ പോളീഷ്‌ അവിടവിടെ അടർന്നു പോയിരിക്കുന്നു..ആറു വർഷം മുൻപ് ആദ്യമായി കണ്ട അമ്മുവും ഇപ്പോളത്തെ ഈ രൂപവും തമ്മിലുള്ള അന്തരം അയാളുടെ മനസ്സിനെ നൊമ്പരപ്പെടുത്തി..

ഒരു വേനലിൽ ഉരുകിയൊലിച്ച് ആദ്യമിവിടെ വന്നത് അയാളോർത്തു, അന്നവളുടെ വിരൽ തുമ്പ് തന്റെ വിരലിൽ അറിയാതെ തോട്ടതത്രയും താൻ മനസ്സിൽ എണ്ണിയിരുന്നു..കടലും ആകാശവും പാലവും ചുട്ടു പഴുത്തു കിടക്കുമ്പോളും മനസ്സിൽ അന്ന് നിർത്താതെ മഴയായിരുന്നു..പിന്നീടെത്രയോ പകലുകൾ വെയിലിനെയും മഴയേയും തുറിച്ചു നോട്ടങ്ങളെയും തോൽപ്പിച്ച് ഇവിടെ ചിലവിട്ടിരിക്കുന്നു..കണ്ണു നനഞ്ഞപ്പോൾ അയാളെഴുന്നേറ്റ് കടലാഴങ്ങളിൽ മിഴി തൊട്ട് നിന്നു..

ആദ്യ ചുംബനത്തിന്റെ ഉപ്പായിരുന്നു അവളുടെ മനസ്സിലപ്പോൾ, അയാളുടെ ശ്വാസത്തിന് തിരമാലകളുടെ ശക്തിയുണ്ടായിരുന്നു, മുടിയിഴകൾക്കുള്ളിൽ ആ വിരലുകളോടിയപ്പോൾ താനെതോ സ്വപ്നത്തിൽ ആയിരുന്നു, ഇടയ്ക്കിടെ വീശിയടിച്ച് ദേഹം മൂടി കടന്നുപോയ തിരമാലകളുടെ ഉപ്പു രസം പിന്നീട് മധുരമായി തോന്നി !

രണ്ടു വർഷം ചില്ലറ മാറ്റമോന്നുമല്ല ഹരിയിലും വരുത്തിയിരിക്കുന്നത്, കുറെക്കൂടെ ഗൌരവം മുഖത്തു വന്നിരിക്കുന്നു, മുടിയിലങ്ങിങ്ങു നര കയറിയിരിക്കുന്നു, വെട്ടിയൊതുക്കാത്ത മീശയും വളർന്നു നീണ്ട താടിയും അയാളെ വേറെയാരോ ആക്കിയിരിക്കുന്നു .. ഭ്രാന്തൻ എന്നു വിളിച്ചു താൻ കളിയാക്കാറുണ്ടായിരുന്ന അയാളിപ്പോൾ അതുപോലെയായിരിക്കുന്നു, അവൾക്ക് വിഷമം തോന്നി .. 
പ്രണയത്തിന്റെ അവസാന തുള്ളിയുടെ ഉപ്പിൽ നിന്നും ആദ്യ തുള്ളിയുടെ മധുരത്തിലേക്ക് ഓടിതളർന്ന് കിതയ്ക്കുകയായിരുന്നു അപ്പോൾ ഞെട്ടറ്റു താഴേക്കുതിർന്ന രണ്ടിലകളെ പോലെ അവർ..

എവിടെയാണ് താളം തെറ്റിയതെന്ന് കൃത്യമായി ഓർക്കുന്നില്ല, പരിഭവങ്ങളുടെയും പിണക്കങ്ങളുടെയും കടലാഴങ്ങളിലേക്ക് മനസ്സുകൾ താഴുമ്പോൾ, ഒരുമിച്ച് കൈകോർത്ത് മനസ്സ് പങ്കു വച്ച് ഒരു സ്വർഗത്തിലൂടെ നടന്നു കയറിയവരാണ് തങ്ങളെന്ന് മനപ്പൂർവ്വം മറന്നിടത്താവാം വിരസതയും വിദ്വേഷവും കടന്നു വന്നത്..
ഹരി ജോലിക്ക് വേണ്ടി നാട്ടിൽ നിന്ന് പോയപ്പോൾ താനും, തനിക്ക് വിവാഹ ആലോചനകൾ വന്നു തുടങ്ങിയപ്പോൾ ഹരിയും നിസ്സഹായതയുടെയും ദുഖത്തിന്റെയും വഴി നടന്നിട്ടുണ്ടാവാം

ഇനിയൊരു തവണ കൂടി കാണാനുള്ള സ്നേഹം തങ്ങൾക്കിടയിൽ അവശേഷിക്കുന്നുണ്ടോ എന്നവൾ വെറുതെ ഓർത്തു.. യാത്ര പറയണം , അടുത്ത മാസം വിവാഹമാണ്.. പുതിയ ജീവിതം തുടങ്ങാൻ പോകുന്നു.ഹരിയെ അറിയിച്ചില്ലെങ്കിൽ പിന്നീടൊരിക്കലും തനിക്ക് മനസമാദാനം കിട്ടില്ല..

എത്രയും പെട്ടന്ന് പറഞ്ഞു തീർത്ത് പോകണമെന്ന് അയാൾക്കും തോന്നി, ഈ നിമിഷങ്ങൾ തികച്ചും അസഹ്യമാണ്.. ഒരു വട്ടം കൂടി അവളുടെ മുഖത്ത് നോക്കിയാൽ അവളെ ജീവിതത്തിലേക്ക് വിളിക്കേണ്ടി വരുമോ എന്നയാൾ ഭയപ്പെട്ടു..പലപ്പോളും കാണുന്ന സ്വപ്നങ്ങൾക്ക് അവളുടെ വിരൽതുമ്പിന്റെ ചൂടും ഗന്ധവുമാണ്..

അയാൾ മുഖം തുടച്ചു കൊണ്ട് ബഞ്ചിൽ വന്നിരുന്നപ്പോൾ അവൾ ക്ഷണക്കത്ത് നീട്ടി.അടുത്ത മാസാണ് വിവാഹം, ഞാൻ നിനക്ക് എഴുതിയിരുന്നല്ലോ..നീ തീർച്ചയായും വരണം, നല്ലയാളാണ് ആദർശ്, എന്റെ നല്ല സുഹൃത്താണ്.. 
അയാളവളുടെ മുഖത്ത് നോക്കാതെ കാർഡ് വാങ്ങി.സ്വർണ്ണ നിറമുള്ള കുറെ അക്ഷരങ്ങൾ...അതിൽ അവളുടെ പേരൊഴിച്ച് ബാക്കിയൊന്നും അയാളുടെ കണ്ണിൽ തെളിഞ്ഞില്ല.കണ്മുനയിലെ നനവിൽ അക്ഷരങ്ങൾ കൂടിച്ചേർന്നപ്പോൾ അയാളത് മടക്കി ബഞ്ചിൽ വച്ചു.

"കണ്ഗ്രാചുലേഷൻസ്" യാന്ത്രികമായി നീട്ടിയ അവളുടെ വിരലുകൾ ചേർത്തുപിടിച്ച് അയാൾ കടലിലേക്ക്‌ നോക്കി പറഞ്ഞു.."എന്റെ കാര്യം ഉറപ്പില്ല, തിരക്കുള്ള ദിവസാണ്.. വരാൻ ശ്രമിക്കാം, നിനയ്ക്കു വേണ്ടി പ്രാർഥിക്കാം..."കൈക്കുള്ളിൽ അവളുടെ വിരലുകൾ വിയർത്തു നനഞ്ഞപ്പോൾ അയാൾ ഒന്നുകൂടെ അമർത്തി പിടിച്ചു.

"മഴ വരാൻ പോകുന്നു ഹരീ..." 
"ഉം, നല്ല മഴക്കാറുണ്ട്.. ഞാൻ വീട്ടിൽ കൊണ്ടുപോയി വിടാം നിന്നെ.." വിരലുകളെ സ്വതന്ത്രമാക്കി അവളുടെ മുഖത്തു നോക്കി അയാൾ പറഞ്ഞു.."വേണ്ട ഞാൻ പൊയ്ക്കൊള്ളാം .. കുടയെടുത്തിട്ടില്ല .."അവളതു പറഞ്ഞപ്പോൾ കവിളിൽ വഴി തേടി നിന്ന ഒരു നീർതുള്ളി താഴേക്കടർന്നു .. 
സംസാരിക്കാൻ വിഷയമില്ലാതെ വീണ്ടുമവർ വിദൂരതയിൽ വാക്കുകൾ തേടിയലഞ്ഞപ്പോൾ നനുങ്ങനെ മഴ തുടങ്ങി..

"നമുക്ക് പോകാം അമ്മൂ", അയാൾ എഴുന്നേറ്റ് കൈ നീട്ടി.അയാളുടെ വിരൽ പിടിച്ച് എഴുന്നേറ്റിട്ട് അവൾ ചേർന്നു നടന്നു..

ഒഴിഞ്ഞ ബഞ്ചുകളും പ്രണയം തിന്നു കാലിയായ കപ്പലണ്ടി കൂടുകളും പിന്നിട്ടവർ ഇടതൂർന്നു നിൽക്കുന്ന കാറ്റാടി മരങ്ങൾക്കിടയിലൂടെ പുറത്തേക്കു നടന്നു..മഴയ്ക്ക്‌ കട്ടി കൂടിയപ്പോൾ അവളുടെ ശിരസ്സിനു മുകളിൽ കൈത്തലം വച്ച് അയാളവളെ തന്നോട് ചേർത്തു നടത്തി.

"ഹരീ നിനക്കെന്നെ മറക്കാൻ കഴിയുമോ ??"പെട്ടന്ന് മുന്നിലേക്ക്‌ കടന്നു നിന്ന അവളുടെ കണ്ണുകളിലേക്ക് അയാൾ നോക്കി..പഴയ കണ്ണുകൾ.. "പറയൂ എനിക്കറിയണം.." അയാളുടെ വളർന്നു നീണ്ട താടി രോമങ്ങളിൽ വിരലോടിച്ചു കൊണ്ട് അവളത് വീണ്ടും ചോദിച്ചു ..

കാർമൂടിയ ആകാശത്തിന് താഴെയുലയുന്ന കാറ്റാടി മരങ്ങൾക്ക് നടുവിൽ, നോവിക്കുന്ന മഴ നൂലുകൾക്കുള്ളിൽ നിന്നു കൊണ്ട് അയാളവളെ തന്നിലേക്ക് ചേർത്ത് നെറ്റിയിൽ അമർത്തി ചുംബിച്ചു..അയാളുടെ വിരലുകൾ അവളുടെ നനഞ്ഞ മുടിയിഴകൾക്കുള്ളിൽ വഴി തേടിയപ്പോൾ അവൾ മഴയറിഞ്ഞില്ല..അവരൊരു സ്വപ്നത്തിലായിരുന്നു, വീശിയടിച്ച തണുത്ത കാറ്റും കടലിരമ്പവും അവരറിഞ്ഞില്ല..

ശരീരം നഷ്ട്ടപ്പെടുത്തി മനസ്സോന്നാക്കിയ രണ്ടാത്മാക്കളെ പോലെ അവരൊരു മഴയുടെ ഹൃദയത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ, ദൂരെ ബഞ്ചിൽ സ്വർണ്ണ നിറമുള്ള കുറച്ചക്ഷരങ്ങൾ മഴയിൽ ഒഴുകി തുടങ്ങിയിരുന്നു..

Saturday 7 March 2015

ഏലി ഏലി ല്മാസബക്ഥാനി..



എന്നിട്ടും അതൊരു
തിരുവത്താഴ കൂദാശയായിരുന്നു
അന്നൊരു വ്യാഴാഴ്ച്ചയുടെ
ഒടുക്കമായിരുന്നില്ല
സ്ഥലം ജെറുസലേം ആയിരുന്നില്ല
അപോസ്തലന്മാര്‍ പന്ത്രണ്ടുപേര്‍
കൂടെയുണ്ടായിരുന്നില്ല..
ദേഹമാക്കാന്‍ അപ്പമോ
രക്തമാക്കാന്‍ വീഞ്ഞോ ഇല്ലാതെ
കുറച്ചക്ഷരങ്ങളെ പകുത്തെടുത്ത്
വിശ്വാസത്തിന്‍റെ കാണാച്ചരട് ചുറ്റി
ഹൃദയ രക്തത്തില്‍ മുക്കി
മുന്നിലേക്ക് നീട്ടുമ്പോള്‍
അതൊരോര്‍മ്മപ്പെടുത്തലായിരുന്നു..
ഒരു പടിയിറക്കത്തിന്‍റെ
തിയതി രേഖപ്പെടുത്താത്ത
മുന്നറിയിപ്പായിരുന്നു
മനസ്സില്‍ കണ്ടതാണ്
കാല്‍വരിയിലേക്കുള്ള യാത്രയും
തുറന്നടയുന്ന ജനാലകളും
പരിഹാസ വാക്കുകളും..
കുരിശിനു പകരം ചുമന്നത്
കുറച്ചോര്‍മ്മകളെയായിരുന്നു
മുറിവുകളില്‍ നീറിപ്പിടിക്കാന്‍
പാകത്തിന് ചൂടുള്ള ഓര്‍മ്മകള്‍
കാല്‍വരി ഒരു മനസ്സിലായിരുന്നു
അവിടെ വെള്ളിക്കാശിനു പകരം
കിലുങ്ങുന്ന വാക്കുകളായിരുന്നു,
ഒരു ഒറ്റുകൊടുക്കലിന്‍റെ
ഹരമായിരുന്നു..
വാക്കുകള്‍ തീര്‍ത്ത മരക്കുരിശില്‍
ഓര്‍മ്മകളില്‍ ഞാന്നു കിടന്ന്
രക്തം വാര്‍ന്നവസാനിച്ചത്
ഒരു സൌഹൃദവുമായിരുന്നു..
GK

സാജിത



എനിക്കുവേണ്ടി ആദ്യമായി ഒരു പാട്ട് പാടി തന്നത് സാജിതയാണ്.. 
ആശുപത്രി കിടക്കയില്‍ കിടന്നു കൊണ്ട് പങ്കജ് ഉദാസിന്റെ “ഓര്‍ ആഹിസ്താ.. കീജിയേ ബാതേം.. ദട്കനെ കോയി സുന്‍രഹാ ഹോഗാ..” അവളിത് പാടുമ്പോള്‍ ബെഡിനരികിലെ പള്സോക്സി മീറ്ററിലും അവളുടെ ഹൃദയത്തിന്റെ ദുർബലമായ താളം തന്നെയായിരുന്നു..

ഒരു പാട്ടില്‍ നിന്നും മറ്റൊരു പാട്ടിലേക്ക് കടക്കുന്ന ഇടവേളകളില്‍ പോലും അവള്‍ മുഖത്തുനിന്നും കണ്ണെടുത്തിരുന്നില്ല. 
ഇടക്കെപ്പോഴോ അവള്‍ പാട്ടു മുറിച്ച് ഉറക്കത്തിലേക്ക് വഴുതിവീണു, ഉണര്‍ന്നപ്പോള്‍ എന്നെ വീണ്ടും അന്വേഷിച്ചു, വാശി പിടിച്ചു കരഞ്ഞു, എത്തിയപ്പോള്‍ വീണ്ടുമവള്‍ പാടി തുടങ്ങി, കേട്ടിട്ടില്ലാത്ത ഒരു മാപ്പിള പാട്ടിന്റെ നാലുവരി.. അതിനുശേഷം നിക്കാഹ് കഴിക്കുമോ എന്ന ചോദ്യവും..
മരണത്തിന്റെ നിഴലോ, ശരീരത്തിന്റെ തളര്‍ച്ചയോ, അട്രോപിന്റെ പ്രവര്‍ത്തനമോ, എന്തെന്നറിയില്ല അവളുടെ ഭാവങ്ങള്‍ വിചിത്രമായിരുന്നു. അവള്‍ പാടുന്നതും പറയുന്നതും മറ്റൊരു ലോകത്തിലിരുന്നാണെന്ന തോന്നലായിരുന്നു എനിക്ക്.

ഹോസ്പിടല്‍ അഡ്മിനിസ്ട്രെഷനില്‍ പിജി പൂര്‍ത്തിയാക്കി കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ ജോയിന്‍ ചെയ്തിട്ട് വര്‍ഷം ഒന്ന് തികയുന്നേയുണ്ടായിരുന്നുള്ളൂ, മണിക്കൂറുകള്‍ക്കു മുന്‍പാണ് വിഷം കഴിച്ച് അത്യാസന്ന നിലയില്‍ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ അവളെ കാഷ്വാലിറ്റിയില്‍ കൊണ്ടുവരുന്നത്..
മരണത്തിന്റെ പടി വാതിലിലെത്തി തിരിച്ചു വരുന്നവരുണ്ട്, ഒരു യാത്ര പോലും പറയാനാവാതെ പോകുന്നവരും..
പുതു ജീവന്റെ ആഹ്ലാദങ്ങള്‍ക്കും, വേര്‍പാടുകളുടെ കൂട്ട കരച്ചിലുകള്‍ക്കും നടുവിലൂടെയാണ്‌ ഓരോ ദിവസവും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.

പക്ഷെ വിസ്മയിപ്പിച്ചത് അവളുടെ പ്രണയമായിരുന്നു, അതും മരണത്തെ മുഖാമുഖം കണ്ടു കൊണ്ടിരിക്കുന്ന അവസാന നിമിഷങ്ങളില്‍..
അവളുടെ ശരീരവും മനസ്സും അട്രോപിന്‍ കീഴ്പ്പെടുത്തിയിരുന്നു എങ്കിലും പാടിയ പാട്ടുകളിലോക്കെ പ്രണയം നിറഞ്ഞിരുന്നു..
രണ്ടു ദിവസങ്ങള്‍ക്കു ശേഷം അവളെ റൂമിലേക്ക്‌ മാറ്റിയപ്പോള്‍ അന്നത്തെ രാത്രിയില്‍ എന്നോട് പറഞ്ഞതെല്ലാം അവള്‍ മറന്നു പോയിരുന്നു.
എത്ര വിചിത്രമാണ് മനുഷ്യന്‍റെ മനസ്സ്, ഒരാഴ്ച്ചക്കു ശേഷം വീണ്ടും വരില്ലെന്ന് കണ്ണുകളില്‍ നോക്കിയവള്‍ പറഞ്ഞിട്ടു പോകുമ്പോള്‍ മഴയത്ത് കുടക്കീഴില്‍ വന്നു നിന്ന ഒരു അനിയത്തിക്കുട്ടിയായി മാറിയിരുന്നു അവളെന്ന് ഞാന്‍ ആ കണ്ണുകളില്‍ നിന്നും തിരിച്ചറിഞ്ഞു.

ഓര്‍മ്മയുടെ ഒരു മുറിയില്‍ അവളുമുണ്ട്.
ഒരു പാതിരാത്രിയില്‍ ഉറക്കത്തെ കീറി മുറിച്ച് കടന്നു വന്നവള്‍, എടുത്തു കൊണ്ടു വന്ന നാലുപേരുടെ നിലവിളികളും നിശബ്ദമായ തേങ്ങലുകളും..
മുറിക്കു പുറത്തെ പ്രതീക്ഷ വറ്റാത്ത കണ്ണുകള്‍.. ഇതൊന്നുമറിയാതെ പാട്ടുകള്‍ പാടി സംസാരിച്ചു കൊണ്ടിരുന്ന ഒരു മനസ്സ്..

സാജിതയെ പിന്നീടൊരിക്കലും കണ്ടിട്ടില്ല, പക്ഷെ അവളുടെ പാട്ടുകളില്‍ ചിലത് ശൂന്യതയില്‍ പലവട്ടം കേട്ടിട്ടുണ്ട്. ഒരുപക്ഷെ ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ അവള്‍ ഇപ്പോളും പാടിക്കൊണ്ടിരിക്കുന്നുണ്ടാവണം..

“ദട്കനെ കോയി സുന്‍ രഹാ ഹോഗാ..”

ലാസ്റ്റ് ലെറ്റര്‍



പ്രിയപ്പെട്ട നിനക്ക്,

അവിടെ സുഖമെന്ന് കരുതാനാണ്‌ ഇഷ്ടം..
ഇവിടെ പ്രത്യേകിച്ച് വിശേഷങ്ങള്‍ ഒന്നുമില്ല, ഇത്തവണ മഴ കൂടുതലാണ്, അസഹ്യമാണ് തണുപ്പ്, കട്ടി പുതപ്പിന് താഴെ വിരലുകള്‍ വിറക്കുന്നുണ്ട്.. നിനക്കെഴുതാന്‍ കഴിയാത്തതിന്‍റെ നിരാശയാവും, കട്ടിലില്‍ നിന്ന് ഇറങ്ങി നടക്കാന്‍ കൊതിയാവുന്നുണ്ട്, ജനാല വരെ മാത്രം മതി, ഒരിക്കല്‍ നീ നട്ടിട്ടു പോയ ചെമ്പകം പൂവിട്ടിട്ടുണ്ട്, കാറ്റ് വരുമ്പോള്‍ രസാണ്.. മുടിയില്‍ പൂ വച്ച് നീയടുത്ത്‌ വരുംപോലെ തോന്നും.

ഇപ്പോള്‍ ഓരോ കണക്കു കൂട്ടലുകളാണ്, ജനാലക്കപ്പുറം മേഘങ്ങള്‍ നിറം മാറ്റുന്നുണ്ടാവും, മഴ വരച്ച ചിത്രങ്ങലുണ്ടാവും മണ്ണില്‍.. കാറ്റില്‍ ചിരിക്കുന്ന ആലിലകളുണ്ടാവും, കുറച്ചു മാറിയുള്ള ബസ് സ്റ്റോപ്പില്‍ പൂ വില്‍ക്കുന്ന ആ പഴയ സ്ത്രീയുണ്ടാവും, വിളക്കുകാലിനു താഴെയൊരു ഭ്രാന്തന്‍ പാടുന്നുണ്ടാവും, പ്രണയം കത്തുന്ന കണ്ണുകള്‍ ചുണ്ടുകള്‍ കട്ടു കുടിക്കുന്നുണ്ടാവും.. തിരക്കിലോടുന്ന മനസ്സുകളുമായി ബസ്സുകള്‍ നിരത്തിലിഴയുന്നുണ്ടാവും.. മൂവന്തി നേരത്ത് കൂടണയാന്‍ തിരക്കു കൂട്ടുന്ന പക്ഷികളുണ്ടാവും..
ഇതെല്ലാം കണ്ടു കൊണ്ട് ജനാലക്കൂടിനുള്ളില്‍ നിനക്കുള്ള അക്ഷരങ്ങള്‍ പെറുക്കി കൂട്ടി ഞാനുമുണ്ടാവും..

കാലുകള്‍ രണ്ടും തോല്‍വി സമ്മതിച്ച മട്ടാണ്, ഈ മഴക്കാലം തള്ളി നീക്കാന്‍ ആവുമോയെന്ന് കണ്ടറിയണം..
നീ ദേഷ്യപ്പെടേണ്ട, ഇത് നിരാശയോന്നുമല്ല, അല്ലെങ്കില്‍ തന്നെ ഈ
ദിവസങ്ങളും ഈ കത്തുകളും ഒക്കെയൊരു ബോണസാണ്. ഡോക്ടര്‍ ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിച്ചു കൊള്ളാന്‍ പറഞ്ഞിട്ടുണ്ട്.. അതൊരു ആനുകൂല്യമാണ്. പുതിയ മരുന്നോന്നുണ്ട്, അതുകൊണ്ട് രാത്രി നന്നായി ഉറങ്ങുന്നു.. ഇവിടെയിപ്പോള്‍ പകലും രാത്രിയൊന്നും അറിയുന്നേയില്ല. മനസ്സില്‍ പഴയ ഓര്‍മ്മകളുടെ ഒരു കറക്കമാണ് എപ്പോഴും.. മറവി കൂടുതലെന്നാണ് ലക്ഷ്മിയും മറ്റും പറയുന്നത്, (പുതിയ നേഴ്സുകുട്ടിയാണ്)

ഭക്ഷണവും മരുന്നുമെല്ലാം മറക്കുന്നുത്രെ.. എനിക്കറിയില്ല.. ഓര്‍ക്കുമ്പോള്‍ ഇവരെല്ലാം കള്ളം പറയുകയാണോ എന്ന്സംശയം..
ആദ്യം കാണുമ്പോള്‍ മഴയത്ത് നീയെനിക്ക് കുട തന്നത് ഇപ്പോളും തെളിച്ചമുള്ള ഓര്‍മ്മയാണ്, പിന്നെ കുട തിരിച്ചു തരാന്‍ വന്നതും നമ്മള്‍
രണ്ടു പേരും വാക്കുകള്‍ കിട്ടാതെ പരിഭ്രമിച്ചതും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.. പിന്നെയൊരു ട്രെയിന്‍ യാത്ര, അഞ്ചു മണിക്കൂറുകള്‍.. നമ്മള്‍ കണ്ട ആകാശം, ചുണ്ടുകളുടെ ചൂടും നനവും.. എന്നില്‍ ചുറ്റി പടര്‍ന്ന നിന്‍റെ മുടിയിഴകള്‍, താഴെക്കടര്‍ന്നു വീണ കണ്മഷി തുള്ളി.. ഒക്കെയോര്‍മ്മയുണ്ട്..

ഒപ്പം നനഞ്ഞ വെയിലും, പൊള്ളിയ മഴയും എത്രയാണ്...മഴയ്ക്കും
കാറ്റിനും പൂക്കള്‍ക്കും വിയര്‍പ്പിനും വരെ ഗന്ധം നഷ്ട്ടപ്പെട്ടത് നിന്നിലേക്ക് ചേര്‍ന്നതിനു ശേഷമാണ്..
മനസ്സ് മാത്രം മരിക്കുന്നില്ല, തളര്‍ന്ന കാലുകള്‍ കൊണ്ടത് നിന്‍റെ ഓര്‍മ്മകള്‍ക്കു പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നു..

ലക്ഷ്മി ചിരിച്ചു കൊണ്ടാണ് എഴുതുന്നത്,
മരിച്ചയാള്‍ക്ക്‌ കത്തെഴുതിയിട്ട് എന്തിനെന്ന ന്യായമായ ചോദ്യമുണ്ടവള്‍ക്ക്.. ചെറിയ കുട്ടിയാണ്,
അവള്‍ക്കറിയില്ലല്ലോ എഴുത്തിന്‍റെ സുഖം, നമ്മുടെ ശീലങ്ങള്‍.. അവസാനിക്കാത്ത സ്നേഹം.. ഓര്‍മ്മകളുടെ മൂര്‍ച്ഛയില്‍ ശരീരമില്ലാതെയാഘോഷിക്കുന്ന മനസ്സിന്‍റെ സ്വര്‍ഗ്ഗയാത്രകള്‍..
എന്തായാലും ഇതവസാന കത്തായിരിക്കട്ടെ..
നേരില്‍ കാണും വരേയ്ക്കും ഒഴുകിയോന്നാവുന്ന ഒരു വിയര്‍പ്പു തുള്ളിയുടെ മധുരാലസ്യത്തില്‍ ഒളിച്ചിരിക്കുക നീ..

നിര്‍ത്തുന്നു..
നിന്‍റെ സ്വന്തം

പ്രണയദിനങ്ങള്‍


പ്രണയദിനങ്ങള്‍ heart emoticon heart emoticon 
********************

രണ്ടു പേര്‍ക്കിടയില്‍ 
തുറക്കപ്പെടുന്ന സമ്മാനപ്പൊതികളില്‍
പ്രണയത്തിന്‍റെ ആഴമളക്കപ്പെടുന്നുണ്ട്
കാത്തിരുപ്പുകള്‍ അതിന്‍റെ
നിറം കൂട്ടുന്നുണ്ട് ..
ലേബലൊട്ടിച്ച ദിവസങ്ങളില്‍
മുന്തിയ പ്രൈസ് ടാഗുകള്‍
മത്സരിക്കുന്നത് പ്രണയത്തെ
രേഖപ്പെടുത്താനാണ്..

എവിടെയും എഴുതപ്പെടാതെ
പോകുന്ന പ്രേമിക്കാനറിയാത്ത
ചിലരുണ്ടാവും..
അലച്ചിലുകളുടെ കഥകള്‍
പങ്കുവച്ച്, നിലാവ് കണ്ടും,
പൂര്ത്തിയാവില്ലെന്നറിഞ്ഞു
കാണുന്ന സ്വപ്നങ്ങളിലേക്ക്
നിസ്സഹായ ചിരിയെറിഞ്ഞും
പതുക്കെയോടുന്നവര്‍..

പൊതിഞ്ഞു കൊണ്ടുവരുന്ന
മധുര പലഹാരങ്ങളില്‍,
അടക്കി ചിരിച്ചു കൊണ്ട്
നടത്തുന്ന തിടുക്കക്കുളികളില്‍,
സ്നേഹമെരിയുന്ന നോട്ടങ്ങളില്‍
ഉരുകിയൊലിച്ച്,
രണ്ടു മുഴം മുല്ലപ്പൂവില്‍,
തീര്‍ക്കുന്ന വസന്തം കൊണ്ട്
സ്വര്‍ഗ്ഗം തൊടുന്നവര്‍..

സ്നേഹിക്കാനൊരു ദിവസമോ?
എന്ന്‍ കിതപ്പുകളടങ്ങിയ
ശരീരങ്ങള്‍ കൊണ്ട്
നെടുവീര്‍പ്പിടുന്നവര്‍..
പേരുള്ള ദിവസങ്ങള്‍ക്ക്
കാത്തിരിക്കാത്തവര്‍.........


GK

കടല്‍ മദ്ധ്യത്തിലൊരു 
ചെറു തുരുത്ത് പോലെ 
അവളുടെ ഇടത്തെ കണ്ണിലൊരു 
കാക്കപ്പുള്ളി ഒരു കടല്‍ 
യാത്രക്കൊടുവിലാണയാള്‍
കണ്ടെത്തിയത്..

ദാമ്പത്യത്തിന്‍റെ
നീണ്ട പതിനാല്
സംവത്സരങ്ങള്‍ക്കപ്പുറം
ഹൃദയമിടിപ്പുകള്‍
മാത്രമവശേഷിച്ച ഒരു
നിശബ്ദതയില്‍
അയാള്‍ തളര്‍ന്നു വീണത്
അവളുടെ ഇടത്തെ
കണ്ണിലേക്കായിരുന്നു..

പുതിയ തീരം കണ്ടെത്തിയ
നാവികന്‍റെ ആവേശത്തോടെ
അയാളത് ചൂണ്ടി കാണിക്കുമ്പോള്‍
അവളുടെ മനസ്സില്‍
ആദ്യ കാമുകനായിരുന്നു..

എത്ര പെട്ടന്നാണവന്‍
പ്രണയം പറഞ്ഞു
പതിനാലാം മിനിറ്റില്‍
കണ്ണിലെ കാക്കപ്പുള്ളിയെക്കുറിച്ച്‌
കവിതയെഴുതിയത്..

GK