Friday 18 November 2011

" ന്റെ അനിയത്തി " (സ്കൂള്‍ ഡയറി )




നിക്കൊരനിയത്തിയെ വേണം അമ്മെ ...

"മിണ്ടാതെ കിടന്നുറങ്ങെടാ ചെക്കാ "

എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അമ്മ പുല്ലു വില കൊടുത്ത് തള്ളിയത് ..

ഒരു അനിയത്തിയുണ്ടെങ്കില്‍ എന്ത് രസമായിരിക്കും ..
ചേച്ചിയുമായി എന്നും മുട്ടന്‍ വഴക്കാണ് .. എന്റെയും ചേച്ചിയുടെയും മുറികള്‍ ഇന്ത്യയും പാക്കിസ്ഥാനും പോലെയാണ് , നുഴഞ്ഞു കയറിയാല്‍ അടിയുറപ്പാണ് .
ചേച്ചിക്കാനെങ്കില്‍ എന്നോട് തരി സ്നേഹം പോലുമില്ല.. എന്റെ കുറ്റങ്ങള്‍ വീട്ടില്‍ പറഞ്ഞ് എന്നെ തല്ലു കൊള്ളിക്കുക എന്നത് ചേച്ചിയുടെ ക്രൂര വിനോദങ്ങളില്‍ ഒന്നാണ് .

" ചേച്ചി ഒറ്റയ്ക്ക് സുഖിച്ചു വാണിരുന്ന സാമ്രാജ്യത്തിലേക്ക് വലിഞ്ഞു കയറി വന്ന അലവലാതി ചെറുക്കാനാണ് ഞാന്‍ "

ഞങ്ങളുടെ എല്ലാ തല്ല്, ബഹളങ്ങള്‍ക്കും ആദ്യം വെള്ളക്കൊടി കാണിച്ചു കീഴടങ്ങുന്നത് ഞാനാണ്‌ . " നാണമില്ലാതെ മിണ്ടിക്കൂടി വരുന്നവന്‍ " എന്ന അലങ്കാരം കൂടി ചേച്ചി എനിക്ക് ചാര്‍ത്തി തരാറുണ്ട് ..

എനിക്ക് സ്നേഹിക്കാന്‍ ആരുമില്ല ...
വീട്ടിലില്ലെങ്കില്‍ എന്ത് കൊണ്ട് ഒരനിയത്തിയെ പുറത്തു നിന്നു വാങ്ങി തന്നു കൂടാ എന്ന തികച്ചും ന്യായമായ എന്റെ അവശ്യം എന്തു കൊണ്ടിവര്‍ അംഗീകരിക്കുന്നില്ല ???

ക്ലാസ്സിലെ രജീഷിനും ഫഹദിനും പ്രവിക്കുമെല്ലാം അനിയത്തിമാരുണ്ട് ..
വാലിട്ടു കണ്ണെഴുതി ചന്തത്തില്‍ പൊട്ട് തൊട്ട്, നിറയെ മണികളുള്ള കൊലുസിട്ട ആ സുന്ദരിക്കുട്ടിയെ രജീഷ് കൈ പിടിച്ച് സ്കൂളില്‍ കൊണ്ടു വരുന്നത് കൌതുകത്തോടെ ഞാന്‍ നോക്കി നില്കാറുണ്ട്.. ഒപ്പം അതിരു കടന്ന അസൂയയോടെയും ..

ശിവന്റംബലത്തില്‍ നൂറു വട്ടം പ്രാര്‍ത്ഥിച്ചാല്‍ കാര്യം നടക്കുമത്രെ !!
അനൂപാണ് പറഞ്ഞത് , പൊതിരെ തല്ലിയതിന് കണക്കു മാഷിന്റെ കയ്യൊടിയാന്‍ പ്രാര്തിച്ചിട്ടു പിറ്റേന്ന് ബൈക്കില്‍ നിന്നു വീണു മാഷിന്റെ കയ്യുളുക്കിയത്രേ !!

"ന്നാലും ഒടിഞ്ഞില്ലാലോ" ഞാന്‍ സംശയ ഭാവത്തില്‍ അവനെ നോക്കി ..

പ്രാര്‍ത്ഥന പതിവാക്കിയിട്ടും ശിവന്‍ കനിഞ്ഞില്ല .. ശിവനെക്കാള്‍ ശക്തി വിഷ്ണൂനാണോ ?? ശിവന്റെ കയ്യില്‍ ആകെ ഒരു പാമ്പും പിന്നൊരു ശൂലവുമാനുല്ലത്, വിഷ്ണൂനാണെങ്കില്‍ ഇഷ്ടം പോലെ കൈകളും അതില്‍ നിറയെ ടൂല്‍സുമുണ്ട്.. കൃഷ്ണന്റെ കയ്യില്‍ പക്ഷെ ഓടക്കുഴല്‍ മാത്രമേയുള്ളൂ , അതുകൊണ്ട് എങ്ങനെയാണാവോ അസുരന്മാരെ കൊല്ലുന്നത് ? തല്ലിക്കൊല്ലുമായിരിക്കും .. ഉത്തരം കിട്ടാത്ത സംശയങ്ങളാണ് മനസ്സു മുഴുവന്‍ ..

ന്തായാലും പിന്മാറാന്‍ തയ്യാറല്ല ഞാന്‍ ..

എത്ര കഷ്ടപ്പെട്ടിട്ടായാലും എനിക്കനിയത്തിയെ കിട്ടണം
അമ്മയോട് പറഞ്ഞിട്ട് കാര്യമില്ല .. അച്ഛനോട് ചോദിച്ചാലോ ? അച്ഛനോട് എന്തെങ്കിലും ആവശ്യം പറഞ്ഞാല്‍ ഉടന്‍ പഠിത്തത്തിന്റെ കാര്യം പറയും .. ന്നാലും വേണ്ടില്ല്യ , ചോദിക്ക്യന്നെ ..
പത്ര വായനയില്‍ മുഴുകിയിരുന്ന അച്ഛനെ പതിയെ വിളിച്ചു .. അച്ഛാ ..
പത്രത്തില്‍ നിന്നു മുഖമുയര്‍ത്താതെ തന്നെ മറുപടി വന്നു " ന്താ "
നിക്കൊരനിയത്തിയെ വേണം...
"നിന്റെ കണക്കിന്റെ മാര്‍ക്കെത്രയാടാ ??"
ഞാന്‍ പരുങ്ങി .. പതിയെ പിന്‍വലിഞ്ഞു .. അച്ഛന്‍ വിടാനുള്ള ഭാവമില്ല ..
"വെറുതെ ഇങ്ങനെ അങ്ങുമിങ്ങും ചുറ്റിത്തിരിഞ്ഞു നടന്നോളും , നാലക്ഷരം പഠിക്കണമെന്ന വിചാരമില്ല "

അനിയത്തിയും കണക്കും തമ്മിലെന്തു ബന്ധം?? ആലോചിച്ചിട്ട് മനസ്സിലാകുന്നില്ല
എനിക്കീ ജീവിതം മടുത്തിരിക്കുന്നു... എനിക്കൊരു കൂട്ടില്ല ..

കണ്ണെഴുതി പൊട്ട് കുത്തി, ഭംഗിയായി മുടികെട്ടി , കിലുങ്ങുന്ന കൊലുസ്സിട്ട , പുത്തന്‍ കുഞ്ഞുടുപ്പിട്ടു ചിരിക്കുന്ന സുന്ദരി അനിയത്തിക്കുട്ടിയാണ് സ്വപ്നങ്ങളില്‍ നിറയുന്നത് ... അവളുടെ കൈ പിടിച്ച് അഹങ്കാരത്തോടെ എല്ലാവര്ക്കും മുന്നിലൂടെ നടക്കണം ..

കോരി ചൊരിയുന്ന മഴയാണ് , എന്റെ കടലാസ് തോണികളെ വിഴുങ്ങി മഴ മുന്നേറുമ്പോഴും എന്റെ വിഷമങ്ങള്‍ക്ക് കാരണം കുടക്കീഴില്‍ ഒരു കുഞ്ഞു പെങ്ങള്‍ ഇല്ലാത്തതാണ് ...

മഴ മാറി വെയിലായി .. മുറ്റത്തെ മൂവാണ്ടന്‍ മാവു ആദ്യമായി പൂവിട്ടു കായ്ച്ചു .. കാറ്റത്തു പൊഴിയുന്ന മാമ്പഴം കാത്തു വയ്ക്കാന്‍ എനിക്കൊരനിയത്തിയില്ല...
നഷ്ട സ്വപ്നങ്ങളുടെ ചിറകിലേറി വര്‍ഷങ്ങള്‍ പൊഴിയുമ്പോഴും മനസ്സു ഒരു കൊലുസ്സിന്റെ ശബ്ദത്തിനായി കാതോര്‍ത്തിരുന്നു ..

ഒടുവില്‍ ദൈവങ്ങള്‍ അനുഗ്രഹിച്ചു !!!
സ്വപ്നങ്ങളിലെ മായാത്ത കൊലുസ്സിനു ജീവന്‍ വച്ചു..
രക്ത ബന്ധതെക്കാളും ഒരുപാട് മേലെയാണ് കര്‍മ്മ ബന്ധമെന്ന് മനസ്സിലാക്കി തന്നു കൊണ്ട് " ദിവ്യ " എനിക്കനിയത്തിയായി............
നീണ്ട ഇരുപത്തി നാല് വര്‍ഷത്തെ കാത്തിരുപ്പിന്റെ വിരസത സ്നേഹംകൊണ്ട് മായ്ച്ചു എന്റെ അനിയത്തിക്കുട്ടി ...
"ഇഷ്ടപ്പെട്ടവരുടെ ചിരിയിലാണ് നമ്മുടെ സന്തോഷം തിരയെണ്ടതെന്നു" പഠിപ്പിച്ചു എന്റെ അനിയത്തി .

ഇന്ന് മനസ്സു ഒരു നൂറു വട്ടം അഹങ്കാരത്തോടെ പറയാറുണ്ട് ...

"നിക്കൊരനിയത്തിണ്ട്"...

2 comments:

  1. നല്ല കതെന്നെ..ബാല്മ്മ തല മൊളച്ച കത, എവിട്യാ ഇതിന്റെ തല, ങേ?

    ReplyDelete