Friday 18 November 2011

‎"കാവേരി "



പാളം വിഴുങ്ങി കുതിച്ചു പായുകയാണ് ട്രെയിന്‍ .. കാറ്റിലുലയുന്ന വൃക്ഷത്തലപ്പുകളില്‍ നിന്ന് ആകാശ നീലിമയിലേക്ക്‌ കണ്ണുകളെ പറിച്ചു നട്ട് യാത്ര ആസ്വദിക്കുമ്പോളാണ് കാതുകളെ തഴുകി ആ ശബ്ദം എത്തിയത് .. " കണ്കള്‍ ഇരണ്ടാല്‍ ... ഉന്‍ കണ്കള്‍ ഇരണ്ടാല്‍ .." അടുത്ത കമ്പാര്‍ട്ടുമെന്റില്‍ നിന്നാണെന്ന് തോന്നുന്നു, കുറെ കാത്തിട്ടും ശബ്ദം അടുത്ത് വരുന്നില്ല, ഞാന്‍ വീണ്ടും വഴിയോര കാഴ്ചകളിലേക്ക് മുഖം തിരിച്ചു,പതുക്കെ മയക്കത്തിലെക്കും..
ഒരു തകരപ്പാത്രത്തിന്റെ കിലുക്കമാണ് എന്നെ ഉണര്‍ത്തിയത് , നോക്കുമ്പോള്‍ മുന്നില്‍ "അവര്‍ "

മുഷിഞ്ഞു കീറിയ മുട്ടോളമെത്തുന്ന ബനിയനിട്ട് ഒരു അഞ്ചു വയസ്സുകാരന്‍ .. അവനു പിന്നിലായാണ് അവള്‍ നിന്നിരുന്നത് ..

" കാവേരി " അതാണ് ഞാന്‍ അവള്‍ക്കിട്ട പേര് ..

ദൈന്യത നിറഞ്ഞ കുഴിയിലാണ്ട കണ്ണുകള്‍ , എല്ലുന്തിയ ദേഹവും പാറിപ്പറക്കുന്ന ചെമ്പന്‍ തലമുടിയുമായി ഒരു മനുഷ്യക്കോലം ,ഒരു ഒന്‍പതു വയസ്സ് കാണുമായിരിക്കും അവള്‍ക്കു, ഇവളാണ്‌ ഞാന്‍ നേരത്തെ തേടിയ പാട്ടുകാരി ..

എല്ലാവരുടെയും ശ്രദ്ധ അവരിലാണ്‌ .. എതിര്‍വശത്തിരിക്കുന്ന കട്ടികണ്ണട വച്ച താടിക്കാരന്‍ പുച്ഛത്തോടെ അവരെ ഒന്ന് നോക്കിയിട്ട് ഇന്ത്യന്‍ എക്സ്പ്രെസ്സിനുള്ളില്‍ മുഖം പൂഴ്ത്തി ..

കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളെ കാണുന്ന ആശ്ചര്യത്തോടെ അവരെ ഉറ്റു നോക്കുകയാണ് അടുത്തിരിക്കുന്ന ഏഴു വയസ്സുകാരന്‍ ..
കമ്പാര്ട്ടുമെന്റിന്റെ അറ്റത്തായി വാഷ്‌ ബേസന് താഴെ ഇരിക്കുന്ന ഒറ്റക്കൈയുള്ള സ്ത്രീരൂപം അവരുടെ അമ്മയാവാനാണ് സാധ്യത ..
കാവേരി പാടാന്‍ തുടങ്ങുകയാണ് ...

കാറ്റു മുറിച്ചു ചീറിപ്പായുന്ന തീവണ്ടിയോച്ചയെ മറികടന്ന് അവളുടെ " കണ്കള്‍ ഇരണ്ടാല്‍ " കമ്പാര്ട്ടുമെന്ടു നിറഞ്ഞു ..
ഒറ്റ നോട്ടത്തില്‍ ഭയപ്പെടുത്തുന്ന രൂപമാണ്‌ അവള്‍ക്കെങ്കിലും എന്തോ ഒരു പ്രത്യേകത ആ മുഖത്തുണ്ട് .. നൊമ്പരപ്പെടുത്തുന്ന എന്തോ ഉണ്ട് അവളുടെ പാട്ടില്‍ ..
അവളില്‍ നിന്ന് കണ്ണു പറിക്കാന്‍ കഴിയുന്നില്ല ..
ഒടുവില്‍ പാട്ടവസാനിപ്പിച്ചു കിട്ടിയ നാണയ തുട്ടുകളുമായി അമ്മക്കരികിലേക്ക് പിന്‍വാങ്ങിയിരിക്കുന്നു കൊച്ചു കാവേരി ..

കണ്ണുകള്‍ പിന്നെയും അവളില്‍ തന്നെ ഉടക്കി നില്‍ക്കുകയാണ് , കയ്യിലെ തുണി സഞ്ചിയില്‍ നിന്നും ഒരു കടലാസു പൊതി വളരെ ശ്രദ്ധയോടെ തുറന്നെടുക്കുകയാണ് അവള്‍ , ആരോ സമ്മാനിച്ച ഒരു ജിലെബിക്കഷണം...
അതു പകുത്ത് അനിയന് കൊടുത്ത്, ശേഷിച്ചതിന്റെ ഒരു ഭാഗം അമ്മയുടെ വായില്‍ വച്ച് കൊടുത്തിട്ട് ബാക്കി വന്ന പൊട്ടും പൊടിയും സംതൃപ്തിയോടെ വായിലേക്കിട്ട് ചിരിച്ച് അമ്മയുടെ മടിയില്‍ തല പൂഴ്ത്തി അവള്‍ ..

"ഇഷ്ടപ്പെട്ടത് പങ്കു വയ്ക്കുന്ന ത്യാഗമാണ് യഥാര്‍ത്ഥ സ്നേഹമെന്ന്" പഠിപ്പിക്കുകയാണ് കാവേരി ..

നോക്കിയിരിക്കെ അവളുടെ വൈരൂപ്യം സൌന്ദര്യമായി മാറുകയാണ് ..

കാവേരി , നീയാണ് യഥാര്‍ത്ഥ സുന്ദരി ..
വെറുതെ ആലോചിച്ചു പോയി അവളെപ്പറ്റി ..
ഇന്നലെ, .. തെരുവിന്റെ സന്തതിയായി ജനിച്ചു അവള്‍ ..
ഇന്ന് , .. ശപിക്കപ്പെട്ട ബാല്യം
നാളെ , എനിക്കുറപ്പാണ് ...
ഒരു കൂട്ടം കൊത്തിപ്പറിക്കുന്ന കഴുകന്‍ കണ്ണുകള്‍ക്ക്‌ നടുവില്‍ യൌവ്വനം ഹോമിച്ച്, ചിറകു കരിഞ്ഞ ഒരു ശലഭമായി ....................

ട്രെയിന്‍ തിരുവനന്തപുരം എത്തിയിരിക്കുന്നു , ഞാന്‍ ഇറങ്ങി നടന്നു, പായുന്ന നഗര തിരക്കിലേക്ക് ....
അടുത്ത തീവണ്ടിക്കൂടു തേടി എന്റെ കാവേരിയും ...

1 comment: