Friday 18 November 2011

വസുമതിയമ്മ


"സ്നേഹത്തിന്റെ വില, അത് സ്നേഹിക്കുന്നവനെ അറിയൂ , അത് പോലെ തന്നെയാണ് മോനെ കാത്തിരിപ്പും " ആശുപത്രി കിടക്കയില്‍ തകര്‍ന്ന കാലുമായി കിടന്നു കൊണ്ട് എന്റെ കൈ നെഞ്ചോട്‌ ചേര്‍ത്ത് വസുമതിയമ്മ പറയുകയാണ് ... " സ്നേഹിക്കാനും കാത്തിരിക്കാനും ആരെങ്കിലുമൊക്കെ ഉണ്ടെന്ന പ്രതീക്ഷയാണ് മോനെ നമ്മളെ ജീവിതത്തില്‍ മുന്നോട്ടു നയിക്കുന്നത് "

"ന്റെ മോള്‍ വരും എന്നെ കാണാന്‍ "...

ഇവര്‍ എന്റെ ആരുമല്ല, പക്ഷെ അവരുടെ മോനെ എന്നുള്ള വിളി ഹൃദയതിലുടക്കി നില്‍ക്കുന്നു , ചിന്തകളില്‍ ഇവര്‍ വന്നു നിറയുന്നു ..

ഹോസ്പിറ്റല്‍ അട്മിനിസ്ട്രഷനില്‍ പിജി പൂര്‍ത്തിയാക്കിയ ശേഷം കൊടുങ്ങല്ലൂര്‍ മോഡേണ്‍ ഹോസ്പിറ്റലില്‍ ജോലി നോക്കുന്ന കാലമാണ് ,ജോയിന്‍ ചെയ്തിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു
വേദനിക്കുന്ന മനസ്സുകളോടും, നൊമ്പരപ്പെടുത്തുന്ന ഒര്മകലോടുമോപ്പമാണ് ജീവിതം.. ജോയിന്‍ ചെയ്തു രണ്ടു മാസത്തിനുള്ളില്‍ തന്നെ എന്റെ അഹങ്കാരങ്ങളെ മുഴുവന്‍ കഴുകിക്കളഞ്ഞു അവിടത്തെ പച്ചയായ കാഴ്ചകള്‍ ..
പലരുടെയും ജീവിതത്തിലേക്കുള്ള തിരിച്ചു വരവുകളുടെയും കൊഴിഞ്ഞു പോക്കുകളുടെയും നടുവിലൂടെയാണ്‌ ഓരോ ദിവസവും കടന്നു പോകുന്നത് . കയറി ചെല്ലുന്ന ഓരോ മുറികളിലും സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരി തെളിയിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു ,പ്രോഫഷനോട് വല്ലാത്ത പ്രണയം തന്നെയായിരുന്നു , ആശുപത്രി സ്വന്തം വീട് പോലെ തോന്നി തുടങ്ങിയിരുന്നു.

വസുമതിയമ്മയെ ആദ്യമായി കാണുന്നത് കാഷ്വാലിടിയില്‍ വച്ചാണ് , ബസ്സ് തട്ടി കാലുകള്‍ തകര്‍ന്നു അബോധാവസ്ഥയില്‍ ആരൊക്കെയോ ചേര്‍ന്ന് കൊണ്ടുവന്നതാണ് അവരെ .. അവരുടെ അഡ്രസ്‌ ചോദിച്ചരിയാനുള്ള എന്റെ ശ്രമങ്ങലോക്കെയും പരാജയപ്പെട്ടു . ഇടക്ക് ബോധം വീഴുമ്പോള്‍ " മോളെ " എന്ന് വിളിച്ചു കരയുന്നുണ്ട് അവര്‍ . ആര്‍ക്കും വ്യക്തമായ ഒരു ധാരനയില്ലയിരുന്നു അവരെ പറ്റി, കൊണ്ട് വന്നവരാണെങ്കില്‍ സ്ഥലം വിട്ടിരുന്നു, കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ കുറച്ചു മധുര പലഹാരങ്ങള്‍ മാത്രം.. എവിടെക്കോ ഉള്ള യാത്രയില്‍ പറ്റിയ അപകടമാണെന്ന് വ്യക്തം .. ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും ഏറെ നേരം ഞാന്‍ കാത്തിരുന്നു അവര്‍ക്ക് വേണ്ടി, പക്ഷെ ഫലമുണ്ടായില്ല.
വൈകിട്ട് വീട്ടിലെത്തിയിട്ടും മനസ്സില്‍ നിന്നും നിസ്സഹായയായ ആ അമ്മയുടെ മുഖം മായുന്നില്ല.. പിറ്റേ ദിവസം കാഷ്വാലിടിയില്‍ ഓടിയെത്തി ആദ്യം അന്വേഷിച്ചത് അവരെയാണ് ..

" അവരെ സര്‍ജിക്കല്‍ ഐ സി യു വിലേക്ക് മാറ്റി , ക്യാഷ് ഒന്നും അടച്ചിട്ടില്ല , പുലിവാല്‍ ആകുമെന്ന് തോന്നുന്നു " സിസ്റ്റര്‍ പറഞ്ഞു
നാലാം നാള്‍ വസുമതിയമ്മയെ വാര്‍ഡിലേക്ക് മാറ്റി, അന്ന് അവരുമായി ഒരുപാടു നേരം സംസാരിച്ചു, അവര്‍ക്ക് ആകെ ഒരു മകളാനുല്ലത്,മകളുടെ കുട്ടിയെ കാണാന്‍ പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത് . മകളോട് പറഞ്ഞിട്ട് ഇതുവരെ വന്നിട്ടില്ല.. കണ്ണ് തുടച്ചു കൊണ്ട് അവര്‍ പറഞ്ഞു , അവരെ ആശ്വസിപിചിട്ട് ഞാന്‍ വാര്‍ഡില്‍ നിന്നിറങ്ങി ' മകള്‍ തീര്‍ച്ചയായും വരും, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നോട് പറഞ്ഞോളു'

പിറ്റേന്ന് ആരോ വന്നിട്ട് കുറച്ചു രൂപയടച്ചിട്ടു പോയി, മകള്‍ മാത്രം വന്നില്ല.. വാര്‍ഡില്‍ എത്തിയപ്പോള്‍ അടുത്ത ബെഡില്‍ ഉള്ളവരാണ് പറഞ്ഞത് ' അവര്‍ ഇന്നു ഒന്നും കഴിച്ചിട്ടില്ല '
കരഞ്ഞിരിക്കുന്ന അവരുടെ മുന്നിലേക്ക്‌ ഭക്ഷണം നീട്ടിയപ്പോള്‍ , വിറയാര്‍ന്ന വാക്കുകള്‍ കൊണ്ട് അവര്‍ പറഞ്ഞു ' എനിക്ക് ഒന്നും വേണ്ട മകളെ ഒന്ന് കണ്ടാല്‍ മതി ' ഒടുവില്‍ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അല്പം ഭക്ഷണം അവര്‍ കഴിച്ചു.. പിന്നീട് ദീര്‍ഘനേരം സംസാരിച്ചു, ജീവിതത്തെയും ബന്ധങ്ങളെയും പറ്റി വളരെ മനോഹരമായി സംസാരിച്ചു കൊണ്ട് എന്നെ ആശ്ച്ചര്യപെടുതി അവര്‍ ..

ഇവര്‍ ആരാണെനിക്ക് ?? വെറും നിസ്സാര ദിവസങ്ങള്‍ക്കുള്ളില്‍ എന്നെ മകനാക്കി മാറ്റിയിരിക്കുന്നു ഇവര്‍ , മാതൃ സ്നേഹം തുളുമ്പുന്ന വാക്കുകള്‍ കൊണ്ട് എന്റെ അമ്മയായി മാറിയിരിക്കുന്നു ...
അടുത്ത ആഴ്ച എന്റെ വിവാഹമാണ് .. നാളെ മുതല്‍ ലീവ് ആണ് .. ഞാന്‍ യാത്ര ചോദിച്ചു , അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകുമെന്ന് പറഞ്ഞു എന്നെ യാത്രയാക്കി അവര്‍ ..

ഒരാഴ്ചത്തെ ലീവിന് ശേഷം തിരിചെതിയപോളാണ് ആ വിവരം അറിഞ്ഞത്‌.. ആരോഗ്യം മോശമായതിനെതുടര്‍ന്നു അവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്രേ, പോകും മുന്‍പേ എന്നെ അവര്‍ അന്വേഷിച്ചിരുന്നു.. രണ്ടു ദിവസം മുന്‍പാണ്‌ പോയത് .. കുറച്ചു സീരിയസ് ആണ് ..

മനസ്സ് ഒന്ന് പിടഞ്ഞു .. എന്തായാലും കാണണം.. ഞാന്‍ യാത്ര തിരിച്ചു, പാതി വഴി പിന്നിട്ടപോള്‍ കാള്‍ വന്നു " വസുമതിയമ്മ യാത്രയായി "

കൈ കാലുകള്‍ക്ക് ഒരു തരം മരവിപ്പ് പോലെ .. കണ്ണിലെ മൂടല്‍ കണ്ണു നീരായ് കിനിഞ്ഞിറങ്ങി ..
മരവിച്ച ആ മുഖം എനിക്ക് കാണേണ്ട , എങ്കിലും ഹോസ്പിറ്റലില്‍ എത്തി .. അവിടെ ഒരു തര്‍ക്കം നടക്കുകയാണ് .. ഹോസ്പിടല്‍ അധികൃതരും ബന്ധുക്കളെന്ന് അവകാശപെട്ടു എത്തിയ കുറച്ചു ആളുകളും തമ്മില്‍ .. കൂട്ടത്തില്‍ മാറി നില്‍ക്കുന്ന സ്ത്രീ ജന്മം മകളാണെന്ന് ഉറപ്പാണ്‌ ..
ബോഡി വിട്ടു കൊടുക്കണമെങ്കില്‍ എഴുപതിനായിരം രൂപ കൊടുക്കണം.. ബന്ധുക്കള്‍ ഓരോരുത്തരും ബില്‍ കൈമാറി പതിയെ അപ്പ്രത്യക്ഷരായി .. ഒടുവില്‍ ഹോസ്പിടല്‍ ഒത്തു തീര്‍പിനു തയ്യാറായി.. എല്ലാം ഒഴിവാക്കാം മരുന്നിന്റെ തുകയായ പതിനായിരം മാത്രമടച്ചാല്‍ മതി, അല്ലെങ്കില്‍ ബോഡി മെഡിക്കല്‍ കോളേജിനു വിട്ടു കൊടുക്കാം , വിദ്യാര്‍ത്ഥികള്‍ക്കായി ..
ആലോചിക്കാതെ ഉത്തരം പറഞ്ഞു ആ പെണ്‍കുട്ടി, " വിട്ടു കൊടുക്കാം " .

മരവിച്ച മനസ്സുമായി ഞാന്‍ തിരിച്ചു നടന്നു.. സ്റ്റെപ്പിറങ്ങി നീണ്ട ഇടനാഴി തിരിയുമ്പോള്‍ അതാ മുന്നില്‍ ചിരിച്ചു കൊണ്ട് വസുമതിയമ്മ
" നീ വന്നല്ലോ സന്തോഷമായി മോനെ "
ഇല്ല എന്റെ തോന്നലാണ് .. വെറും തോന്നല്‍ മാത്രം .. ആരുമില്ല അടുത്തെങ്ങും ,
പക്ഷെ ആ വാക്കുകള്‍ കാതില്‍ മുഴങ്ങുന്നുണ്ട് ..
പിന്നിട്ട നാളുകളില്‍ പങ്കുവച്ച സ്നേഹത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി അവിടെ നിന്നും യാത്ര തിരിച്ചു , നനുങ്ങനെ മഴ പെയ്യുനുണ്ട് , ചെറിയ കാറ്റും , ജീവിതത്തിലൊരു നഷ്ടപ്പെടല്‍ കൂടി ..
മഴ മാറുമ്പോള്‍ വെയില്‍ വരും അത് നനവിനെ ഉണക്കും ..
പക്ഷെ മരിച്ചാലും മരിക്കില്ല കുറെ നല്ല ഓര്‍മകളും സ്നേഹം നിറഞ്ഞ വാക്കുകളും ...

1 comment:

  1. സ്നേഹിക്കാനും സ്നേഹിക്കപെടാനും ആരെങ്കിലും ഉണ്ടെങ്കിലെ ജീവിതം മധുരമാവൂ

    ReplyDelete