Monday 15 October 2012

നായ്ജന്മങ്ങള്‍



അരണ്ട വെളിച്ചത്തില്‍ നിറഞ്ഞൊഴിയുന്ന കുപ്പി ഗ്ലാസിനു മുന്നിലിരുന്ന് അയാള്‍ മൂക്കറ്റം കുടിച്ചു. എരിഞ്ഞു തീര്‍ന്ന സിഗരറ്റ് കുറ്റി വിരലിനെ പൊള്ളിച്ചപ്പോള്‍ അയാള്‍ അടുത്തത് കത്തിച്ചു . വായില്‍ നിന്നും മൂക്കിലേക്ക് കയറിയ ഒരു പുകക്കഷണത്തെ ശിരസ്സിലേക്ക് വലിച്ചു കയറ്റി അയാള്‍ സോഫയിലേക്ക് ചാരി കിടന്നു.
അയാള്‍ക്കൊന്നു ഉറക്കെ വിളിച്ചു കൂവാനും അടുത്ത മേശകള്‍ക്കു ചുറ്റുമിരുന്ന് അട്ടഹസിക്കുന്നവരെ തെറി പറയാനും തോന്നി .
പക്ഷെ താന്‍ വെറുമൊരു ഭീരുവാണെന്ന സത്യം അയാളോര്‍ത്തു, ഇന്ന് രാവിലെ മരിച്ച തന്‍റെ ശവമാണ്‌ ഇവിടെയിരുന്നു മദ്യപിക്കുന്നതെന്നും അയാള്‍ക്ക്‌ തോന്നി.
പലിശ തെറ്റിച്ചതിന് മാര്‍വാഡി രാവിലെ കോളറിനു കുത്തിപ്പിടിച്ചത് നാട്ടുകാരില്‍ ചിലര്‍ കണ്ടിട്ടുണ്ട് .. അയാള്‍ കുപ്പിയിലവശേഷിച്ച മദ്യം  ഗ്ലാസ്സിലേക്ക്‌ നിറചൊഴിച്ച് ശ്വാസമെടുക്കാതെ കുടിച്ചു തീര്‍ത്തിട്ട് സിഗരറ്റ് പുകക്കുള്ളില്‍ മുഖം പൂഴ്ത്തി .
ആ തണുപ്പുള്ള മുറിക്കുള്ളില്‍ തന്‍റെ അടിവയറിന് കനം വച്ച് വരുന്നത് അയാളെ അസ്വസ്ഥനാക്കി .. ബാര്‍ അടക്കാറായിരിക്കുന്നു ..
മൂത്രമൊഴിക്കാന്‍ എഴുന്നേറ്റ അയാള്‍ ഒന്ന് ആടിയിട്ട് വീണ്ടും സോഫയിലേക്കിരുന്നു .

വഴിയില്‍ വീണു കിടക്കുന്ന ഒരു ശവത്തിനെയെന്നപോലെ അയാളെ നോക്കിയിട്ട് ആളുകള്‍ കടന്നു പോയി.
ബാറിലപ്പോള്‍ മങ്ങിയ ലൈറ്റുകള്‍ കൂടുതല്‍ തെളിഞ്ഞു വരുന്നതായി അയാള്‍ക്ക്‌ തോന്നി , അതിനൊത്ത നടുവില്‍ ഒരു വലിയ ലൈറ്റ് തന്നെ നോക്കി പുച്ചിച്ച്   ചിരിക്കുന്നു. അടിവയറ്റിലുരുണ്ട്  കൂടിയ കനം ഇപ്പോള്‍ തോന്നുന്നില്ല.. പക്ഷെ എവിടെയൊക്കെയോ നനഞ്ഞിട്ടുണ്ട് ..
വലത്തേ തുടയില്‍ ആരോ കടിച്ചു മുറിച്ചത് പോലെ നീറുന്നു..
ആരാണത് ചെയ്തത് ??
പൂക്കാരന്‍ മുക്കിലെ അവസാനത്തെ വീട്ടിലെ ആ യക്ഷിയാവുമോ ? വിയര്‍പ്പിന് മടുപ്പിക്കുന്ന ചെമ്പക ഗന്ധമുള്ള ആ യക്ഷി .. അവളാണോ തന്‍റെ ഗ്ലാസ്സുകള്‍ വീണ്ടും വീണ്ടും നിറച്ചു തന്നത് ? തന്നെ ആരാണ് അവളുടെ അടുത്തെത്തിച്ചത് ?
അതോ അവള്‍ തന്നെ തേടി വന്നതാണോ , അതിനും മാത്രം സ്നേഹമുണ്ടോ അവള്‍ക്ക്?
പിന്നിട്ട നിമിഷങ്ങളിലെ ഓര്‍മ്മകള്‍ അയാള്‍ക്ക്‌ പിടി കൊടുക്കാതെ തലയ്ക്കു ചുറ്റും കറങ്ങിക്കൊണ്ടിരുന്നു .
നല്ല തണുത്ത മഞ്ഞിന്‍റെ കനമുള്ള കാറ്റ് അയാളെ വീണ്ടും വീണ്ടും തഴുകിയപ്പോള്‍ ഓര്‍മ്മകളുടെ കറക്കം കുറഞ്ഞു വന്നു..
ഇതവള്‍ തന്നെയാണ് !
അപ്പോള്‍ താന്‍ ബാറിലായിരുന്നില്ലേ??
ആ അരണ്ട വെളിച്ചത്തില്‍ നിരത്തിയിട്ട വട്ട മേശകള്‍ക്കിടയിലൂടെ നടന്നു ചെന്നത് പോലെ ഓര്‍ക്കുന്നുണ്ട്.. മങ്ങിക്കത്തുന്ന വിളക്കുകള്‍ക്കു താഴെയിരുന്നതും ഒരു വലിയ കുപ്പിയിലെ താഴ്ന്നു കൊണ്ടിരുന്ന ചുവന്ന വെള്ളം വീണ്ടും വീണ്ടും കുടിച്ചത് പോലെയും ഒരോര്‍മ്മ നില്‍ക്കുന്നുണ്ട്..
പക്ഷെ എപ്പോളോ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച താന്‍ വേച്ചു വീണത് ബാറിലെ സോഫയിലേക്കായിരുന്നോ അതോ അവളുടെ മടിയിലേക്കായിരുന്നോ??
അവിടെ വീണ്ടും ഓര്‍മ്മ നൂല് പൊട്ടിയ ഒരു പട്ടം പോലെ കാറ്റില്‍ പറന്നു കളിച്ചു കൊണ്ടിരുന്നു .

അവളുടെ നീണ്ട നഖങ്ങള്‍ തന്‍റെ ശരീരത്തില്‍ മുഴുവന്‍ ഇഴഞ്ഞു നടക്കുന്നത് അയാള്‍ അറിഞ്ഞു.. അവള്‍ക്കൊട്ടും തന്നെ തിടുക്കമില്ലായിരുന്നു . എങ്കിലും ചിലയിടങ്ങളില്‍ ആ നഖങ്ങള്‍ മുറിവേല്‍പ്പിച്ചു . ഷര്‍ട്ടിന്‍റെ ബട്ടന്‍ കടിച്ചു പൊട്ടിച്ച അവള്‍ക്കു പക്ഷെ മടുപ്പിക്കുന്ന ചെമ്പക ഗന്ധം ഇല്ലായിരുന്നു .
പിന്നെ ആരാണിവള്‍ ?
കണ്ണുകള്‍ തുറക്കാന്‍ കഴിയാതെ വല്ലാത്തൊരു അവസ്ഥയില്‍ അയാള്‍ കിടന്നു .. അവളോട്‌ നിര്‍ത്താന്‍ പറയാന്‍ നാവു പൊങ്ങുന്നില്ല , കൈകള്‍ അനക്കാന്‍ കഴിയുന്നില്ല , തന്‍റെ ശരീരം ഭാരമില്ലാത്ത ഒരു അപ്പൂപ്പന്‍ താടി പോലെ വായുവില്‍ നില്‍ക്കുന്നതായും അയാള്‍ക്ക്‌ തോന്നി ..
അവളുടെ ശ്വാസ നിശ്വാസങ്ങള്‍ അപ്പോളേക്കും വല്ലാത്തൊരു മുരള്‍ച്ചയോടെ അയാളുടെ കാതുകളില്‍ വന്നലച്ചു കൊണ്ടിരുന്നു, അയാള്‍ക്കപ്പോള്‍ തല കറങ്ങുന്നത് പോലെ തോന്നി .. പെട്ടന്നൊരു നിമിഷത്തേക്ക് തുറന്ന കണ്ണുകളില്‍ അരണ്ട നിലാ വെളിച്ചവും മിന്നിക്കത്തുന്ന നക്ഷത്രങ്ങളും ആകാശവും നിര്‍ത്താതെ കറങ്ങിയപ്പോള്‍ അയാള്‍ കണ്ണുകള്‍ ചേര്‍ത്തടച്ചു കിടന്നു .

അവളുടെ ശ്വാസമപ്പോള്‍ കൂടുതല്‍ വ്യക്തമായി അയാളുടെ മുഖത്തടിച്ചു കൊണ്ടിരുന്നു.. ആ ചുണ്ടുകളും നാവും അയാളുടെ മുഖത്തിഴഞ്ഞു നടന്നു..
വല്ലാത്തോരാവേശതോടെ ആ അരമുള്ള നീണ്ട നാവ് അയാളുടെ ചുണ്ടുകളെ വീണ്ടും വീണ്ടും തഴുകിയപ്പോള്‍ വീണു കിട്ടിയ നേരിയ ബോധത്തില്‍ അയാളത് തിരിച്ചറിഞ്ഞു..
അതൊരു തെരുവ് നായയായിരുന്നു !!

മുകളിലെ മങ്ങിക്കത്തുന്ന ബള്‍ബുകള്‍ നക്ഷത്രങ്ങള്‍ക്ക് വഴിമാറി..
വായിലേക്ക് തികട്ടി വന്ന കയ്പ്പ് രസം നീട്ടിതുപ്പിയത് അയാളുടെ കവിളിലൂടെ താഴെക്കിറങ്ങി.
വലത്തേ തുടയില്‍ തറച്ചിരുന്ന കുപ്പിച്ചില്ല് തട്ടിക്കളഞ്ഞ് അയാള്‍  ആ നനഞ്ഞു ചീഞ്ഞ ഇലകളില്‍ കിടന്നു ഞരങ്ങി
തലയ്ക്കു മുകളിലെ വിളക്ക് കാലില്‍ പിടിച്ച് അയാള്‍ കാനയിലെ ചെളിയില്‍ നിന്നും ഇടത്തെ കാല്‍ വലിച്ചെടുത്തു.
തൊട്ടിപ്പുറത്തെ റോഡില്‍ ഒരു വാഹനം നിര്‍ത്താതെ ഹോണ്‍ മുഴക്കി പോയപ്പോള്‍ അവ്യക്തമായ ഭാഷയില്‍ അയാള്‍ ആരെയൊക്കെയോ ചീത്ത വിളിച്ചു..
വിളക്ക് കാലില്‍ പിടിച്ച് മെല്ലെ എഴുന്നേറ്റപ്പോള്‍ ആകാശത്തിന്‍റെ കറക്കം കൂടി.. മുകളില്‍ കത്തി നില്‍ക്കുന്ന വലിയ സോഡിയം വേപ്പര്‍ ലാമ്പ് വളഞ്ഞു വന്നു തന്‍റെ മൂക്കില്‍ തൊടുന്നതായി അയാള്‍ക്ക് തോന്നി ..

***
പൂക്കാരന്‍ മുക്കിലെ അവസാനത്തെ വീടിന്‍റെ അഴികളുള്ള ജനലിലൂടെ കടന്നു ചെന്ന ഉച്ച വെയില്‍ അയാളെ ഉണര്‍ത്തി.
വര്‍ഷ കാലത്ത് വെള്ളം കുടിച്ചു വീര്‍ത്ത മരവാതില്‍ പോലെയായ  കണ്‍ പോളകള്‍ അയാള്‍ വിഷമിച്ചു തുറന്നു..
വെയിലിന്‍റെ ചൂട് മെല്ലെ മെല്ലെ ഓര്‍മ്മകളെ കൃത്യമായി അടുക്കി വച്ചു.
മടുപ്പിക്കുന്ന ചെമ്പക ഗന്ധമുള്ള വിയര്‍പ്പുമണം അയാളെ ഓര്‍മകളില്‍ നിന്നുണര്‍ത്തി, അതെ അവള്‍ തന്നെ ..
മുന്നില്‍ ആവി പാറുന്ന ചായ ഗ്ലാസും വീര്‍പ്പിച്ച മുഖവുമായി ആ യക്ഷി .. തന്‍റെ ഭാര്യ !

മാര്‍വാഡിയോടുള്ള  പക അപ്പോളേക്കും അടങ്ങിയിരുന്നു എങ്കിലും അത് ചെറുതായി പുകയുന്നുണ്ട്..
ഇവള്‍ തന്നെ ചോദ്യം ചെയ്യാന്‍ വന്നാല്‍ സാധാരണ സംഭവിക്കുന്നത്‌ പോലെ മാര്‍വാഡി രക്ഷപ്പെടും !
ആ മുഖമടച്ച് ഒരടി കൊടുത്താല്‍ തനിക്കു സ്വസ്ഥമായി ഉറങ്ങാം.. രാത്രികളില്‍ തന്നെ വേദനിപ്പിക്കുന്ന ആ കൂര്‍ത്ത പല്ലുകളില്‍ നിന്ന് ചുവന്ന വെള്ളമിറങ്ങുന്നത് കാണാന്‍ രസമാണ് .. അതൊരു ലഹരിയാണ് , സിരകളെ മത്ത് പിടിപ്പിക്കുന്ന ലഹരി ...

ചായ വലിച്ചു കുടിച്ചു കൊണ്ട് എന്നത്തേയും പോലെ അയാള്‍ വീണ്ടുമോര്‍ത്തു ..
ഇനി ആ നശിച്ച ബാറിലെ തല്ലിപ്പൊളി സാധനം കഴിക്കരുത് .




Thursday 20 September 2012

മണിക്കുട്ടി



തങ്ങള്പറമ്പിന്‍റെ പടിക്കെട്ടില്‍ വന്നു നിന്ന് അബ്ദുറഹിമാന്‍ സാഹിബ് ദൂരെ റോഡില്‍ മിന്നിയോടുന്ന വണ്ടികള്‍ നോക്കി നിന്നു..
അതിലൊരു വണ്ടി കയറ്റമിറങ്ങി പടിഞ്ഞാറേ പറമ്പ് വഴി വന്നിരുന്നെങ്കില്‍...
അയാള്‍ നെഞ്ചിലെ നരച്ച രോമങ്ങളില്‍ ഉഴിഞ്ഞുകൊണ്ട് പടിക്കെട്ടില്‍ ചാരി നിന്നു , നന്നേ വിയര്‍ക്കുന്നുണ്ട് , ഇന്നാകെ ഒരു വെപ്രാളമാണ് .

"സായ്ബെ റോഡിലെക്കണ്, മഴ വരണ കണ്ടില്ലീങ്ങള്?"
സൈക്കിള്‍ നിര്‍ത്താതെ കുമാരപ്പണിക്കരാണ്
അയാള്‍ മറുപടി പറയാതെ മുഖത്തെ വിയര്‍പ്പു തുടച്ചു കൊണ്ട് തിരിഞ്ഞു നടന്നു .
മണിക്കുട്ടി വിളിക്കുന്നുണ്ടോ ? അതോ തന്‍റെ തോന്നലാണോ ?
"ഉപ്പുപ്പാ മോള്‍ക്ക്‌ പൂ വേണം , വെള്ളപ്പൂ ഉപ്പുപ്പാ .."
മുന്നേ പെയ്ത മഴയുടെ കനവുമായ് വലിയ നന്ത്യാര്‍വട്ടം നിന്നിരുന്നു , ഓള്‍ടെ കളിയാണ് തന്നെ നനയ്ക്കാന്‍
അയാള്‍ കിതച്ചു കൊണ്ട് വേഗം നടന്ന് നന്ത്യാര്‍ വട്ടത്തിന് താഴെ വന്നു
കാറ്റില്‍ ചിരിച്ച ഇലകളില്‍ നിന്നും വെള്ളമടര്‍ന്നു വീണപ്പോള്‍   അവളുടെ പതിവ് ചിരി കേട്ടില്ല
അയാള്‍ തളര്‍ന്നു താഴെയിരുന്ന് ഇടറിയ ശബ്ദത്തോടെ അകത്തു നോക്കി വിളിച്ചു ,
"സുബൈദാ, ന്നിങ്ങട് വരി, ഓള് വന്നിരിക്കണ്"

****

റസിയാന്‍റെ നഗ്നമായ വയറില്‍ ഇഴഞ്ഞ ഹരിയുടെ ചുണ്ടുകള്‍ അവളെ ഇക്കിളിപ്പെടുത്തി, അവിടെ ചുണ്ടുകള്‍ ചേര്‍ത്ത് അയാള്‍ വീണ്ടും വീണ്ടും വിളിച്ചു
"മണിക്കുട്ടീ ..മണിക്കുട്ടീ.."
ഇപ്പോള്‍ അനങ്ങിയില്ലേ ഹരീ ??
"അനങ്ങി ഒന്നല്ല രണ്ടു വട്ടം , ഇതെന്‍റെ മണിക്കുട്ടി തന്ന്യാടോ .."
"ന്താ ത്ര ഉറപ്പ്‌?"
"എത്ര നാളായ് റസീ, ഇവളെന്‍റെ  സ്വപ്നങ്ങളില്‍ വരുന്നു .. എനിക്ക് തീര്‍ച്ചയാണ് ." 
ഉം .. അവളൊന്നു നീട്ടി മൂളിയിട്ട് മുകളില്‍ കറങ്ങുന്ന ഫാനിലേക്ക് നോക്കി പറഞ്ഞു,
ഒക്കെയും ഞാന്‍ പറയണ് ണ്ട് ഓളോട് , ന്‍റെ പുറകെ നടന്ന്‍ണ്ടാക്കിയ പുകിലൊക്കെ , ന്നെ ആരുമില്ലാതോളാക്കിയതൊക്കെ    ..
"ഇനി നമുക്ക് ഇവളില്ലേ റസീ .."
ഉം ..അവന്‍റെ മുടികല്‍ക്കിടയിലൂടെ വിരലോടിച്ചു കൊണ്ട് അവള്‍ മെല്ലെ മൂളി ..
ഒരു കൊലുസ്സിന്‍റെ  കിലുക്കം മാത്രമായിരുന്നു അവളുടെ മനസ്സിലപ്പോള്‍.
ആ കനത്ത മഴത്തനുപ്പില്‍ അവള്‍ ആ ഓര്‍മ്മകളിലൂടെ വീണ്ടും വീണ്ടും സഞ്ചരിച്ചു ..

****

മണിക്കുട്ടി ഓടുകയായിരുന്നു , കടപ്പുറത്തെ പൂഴി തട്ടിത്തെറിപ്പിച്ചു കൊണ്ട് ..
"അമ്മീ, പപ്പാ മോള്ക്കാ പട്ടം വേണം .."
കരീമിക്ക വില്‍ക്കാന്‍ വച്ചിരിക്കുന്ന പല നിറമുള്ള പട്ടങ്ങള്‍ നോക്കി അവള്‍ വീണ്ടും വീണ്ടും പറഞ്ഞു.
വീശിയടിച്ച തണുത്ത കടല്‍ക്കാറ്റിന്‍റെ  ഉപ്പു നനവ്‌ ആസ്വദിച്ചു കൊണ്ട് അവള്‍ അങ്ങുമിങ്ങും ഓടി ..
പെട്ടന്ന് ആര്‍ത്തലച്ചു വന്നു പാദം നനച്ചു പോയ ഒരു തിരയിറങ്ങിയപ്പോള്‍ അതില്‍ നിറയെ മിടായികള്‍  !!
അവള്‍ അത്ഭുതത്താല്‍ കണ്ണ് മിഴിച്ചു , കടപ്പുറം നിറയെ മിടായികലാണ് ! പല നിറത്തിലുള്ള തിളങ്ങുന്ന കടലാസ് പൊതിഞ്ഞ മിടായികള്‍ ..
അവള്‍ ഓടി നടന്നു രണ്ടു കയ്യിലും അത് വാരിയെടുത്തു, നോക്കെത്താ ദൂരത്തോളം മിടായിക്കൂമ്ബാരങ്ങലാണ് .. അവള്‍ പാവാടത്തുമ്പില്‍ മിടായികള്‍ വാരിക്കൂട്ടി , വീട്ടില്‍ ചെന്നിട്ടു എല്ലാവര്ക്കും കൊടുക്കണം , ഉപ്പുപ്പാന്റെ വീട്ടില്‍ പോയി  രണ്ടാള്‍ക്കും കൊടുക്കണം , അമ്മൂമ്മയ്ക്ക് കൊടുക്കണം , പപ്പക്കും അമ്മിക്കും കൊടുക്കണം ..
അവള്‍ മിടായികലുമായി തിരിഞ്ഞപ്പോള്‍ പിന്നില്‍ അമ്മിയും പപ്പയുമില്ല !
നീണ്ടു പരന്നു കിടക്കുന്ന കടല്‍ മാത്രം ..
വാരിയെടുത്ത മിടായികള്‍ താഴെ കളഞ്ഞ്  അവള്‍ കടലിനേക്കാള്‍ ഉച്ചത്തില്‍ അലറി വിളിച്ചു ..
"അമ്മീ.. പപ്പാ ..."

*****

ജനാലകള്‍ക്കപ്പുറം  മഴയ്ക്ക് കട്ടി കൂടിയിരുന്നു , ആശുപത്രിയിലെ തണുത്ത മുറിയില്‍ അസ്വസ്ഥയായി അവള്‍ വീണ്ടും വീണ്ടും കരഞ്ഞു , അമ്മീ ..
റസിയ പെട്ടന്ന് ഞെട്ടിയുണര്‍ന്നു ,  പഴയ ഓര്‍മ്മകളില്‍ ചുറ്റിത്തിരിയുകയായിരുന്നു മനസ്സ് ..
"മണിക്കുട്ടീ , അമ്മിയില്ലേടാ അടുത്ത്.." അവളുടെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ച്  ആ മുടിയിഴകളില്‍ തഴുകി  റസിയ ജനാലച്ചില്ലിലൂടെ ഒഴുകിയിറങ്ങുന്ന മഴച്ചാലില്‍  നോക്കിയിരുന്നു . അവള്‍ വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണിരുന്നു .
മണിക്കുട്ടിയുടെ കുഞ്ഞു വിരലുകള്‍ ഐസ് പോലെ തണുത്തിരുന്നു . വീര്യമുള്ള മരുന്നിന്‍റെ ആലസ്യത്തിലും മണിക്കുട്ടി  അവളുടെ  കയ്യില്‍ മുറുകെ പിടിച്ചിരുന്നു .
ഇന്നലെ തുടങ്ങിയതാണീ കാലം തെറ്റിയ നശിച്ച മഴ , പുറത്തെ അടങ്ങാത്ത തണുത്ത കാറ്റിനെ അവള്‍ ആദ്യമായി ഭയപ്പെട്ടു ..
മൂന്നര വര്‍ഷം മുന്‍പ് ഇതുപോലൊരു മഴയത്താണ് മണിക്കുട്ടി വന്നത് , അന്നവള്‍ക്ക് മഴയെ ഇഷ്ടമായിരുന്നു ജനാല തുറന്ന് തണുത്ത കാറ്റിന്‍റെ ഗന്ധം ആസ്വദിച്ച് , മുറ്റതൊഴുകുന്ന മഴ വെള്ളം നോക്കി എത്ര സമയം ഇരുന്നിട്ടുണ്ട് ... ഇന്നിപ്പോ ഈ മഴ പെയ്യുന്നത് മറ്റെന്തിനോ വേണ്ടിയാണെന്ന് തോന്നി പോകുന്നു ..

അവളുടെ ഉയര്‍ന്നു താഴുന്ന വയറില്‍ നോക്കിയിരുന്ന റസിയുടെ മനസ്സ് മെല്ലെ മഴയിലേക്കിരങ്ങി..
"മണിക്കുട്ടീ , അകത്തു കയറിപ്പോ .. മഴ പെയ്യുന്നത് കണ്ടില്ലേ നീ ?? മഴ നനഞ്ഞാല്‍ പനി വരുമെന്ന് അറിയില്ലേ ? പിന്നെ ഡോക്ടര്‍.. ഇന്‍ജക്ഷന്‍.. വേഗം അകത്തു കയറിക്കോ .."
മഴതുള്ളികള്‍ക്ക്‌ നടുവിലേക്ക് ഇറങ്ങിയ മണിക്കുട്ടിക്കു പിന്നാലെ അവള്‍ ഓടി ...

****

അന്ന് വരെ കയറാത്ത ക്ഷേത്രത്തിന്‍റെ കല്‍പടവുകളിരങ്ങി വലിയ കല്‍വിളക്കിനു മുന്നില്‍ തൊഴുതു നിന്നപ്പോള്‍ ഹരിയുടെ മനസ്സ് നിറയെ അവളായിരുന്നു .
ശ്രീകോവിലിനുള്ളിലെ ദീപങ്ങളും ഭഗവാനും അവ്യക്തമായി കൂടിക്കലര്‍ന്നു  അയാളുടെ കണ്ണില്‍ നിന്നും താഴേക്കൊഴുകി .
അയാള്‍ പ്രാര്‍ഥിക്കാന്‍ കഴിയാതെ തിരിച്ചിറങ്ങി ആല്‍ത്തറയില്‍ മുകളില്‍ നിന്നും ഇറ്റു വീഴുന്ന മഴത്തുള്ളികള്‍ നോക്കി ഇരുന്നു .. ആലില്‍ നിന്നും തൂങ്ങിയിറങ്ങിയ വള്ളികള്‍ തനിക്കു ചുറ്റും കറങ്ങുന്നതായി അയാള്‍ക്ക്‌ തോന്നി .
നാളെയാണ് സര്‍ജറി .. ഇനി ജീവിതതിലെക്കവള്‍ക്ക് തിരിച്ചു വരാനുള്ള സാദ്യത തീരെ കുറവാണത്രേ ..
അയാള്‍ക്കുറക്കെയൊന്ന്  അലറിക്കരയാന്‍ തോന്നി , റസി ഒരു ഭ്രാന്തിയെപ്പോലെ ആയിരിക്കുന്നു , ഒരു വല്ലാത്ത ഭയപ്പാടോടെ ആരോടും ഒന്നും മിണ്ടാതെ ഉറങ്ങാതെ അവള്‍ക്കു കാവലിരിക്കുകയാണ്.. അവള്‍ക്കു മുന്നില്‍ ഇനിയും പിടിച്ചു നില്‍ക്കാന്‍ വയ്യാതായിരിക്കുന്നു .
വീട്ടുകാര്‍ ഒക്കെയും വിവാഹത്തിന് എതിരായിരുന്നു ..
പലരും നെറുകയില്‍ കൈ വച്ച് പ്രാകി , അതോക്കെയാവുമോ മണിക്കുട്ടിക്കു മേല്‍ മഴ പോലെ പൊഴിയുന്നത് ?
പക്ഷെ എല്ലാവരെയും ഒരുമിപ്പിച്ചതും അവള്‍ തന്നെയാണ് . വെറുമൊരു ചിരി കൊണ്ടാണ് അവള്‍ റസിയുടെ ഉമ്മയുടെയും ഉപ്പയുടെയും വിദ്വേഷത്തെ ഇല്ലാതാക്കിയത് .
വെറും നിസ്സാര നാളുകള്‍ കൊണ്ട് അവള്‍ എല്ലാവരുടെയും ഹൃദയങ്ങളെ കീഴ്പ്പെടുത്തി .

ആകാശം മൂടിക്കെട്ടി നില്‍ക്കുകയാണ് , നല്ല മഴ വരാന്‍ പോകുന്നുണ്ട് .. കുട എവിടെയോ വച്ച് മറന്നു പോയിരിക്കുന്നു ..
മരണം മണക്കുന്ന ആ ആശുപത്രിക്കൂടിനുള്ളിലേക്ക്  തിരിച്ചു പോകണം  , അയാള്‍ നടന്ന് ആദ്യം വന്ന ബസ്സിലേക്ക് കയറി ഡോറിനടുത്തുള്ള സീറ്റില്‍ ഇരുന്നു ..
പിന്നോട്ട് പായുന്ന മധുരമുള്ള ഓര്‍മകളെല്ലാം    ഇപ്പോള്‍ കാരമുള്ളുകള്‍ പോലെ നെഞ്ചിലേക്ക് തറച്ചു കയറുന്നതായി അയാള്‍ക്ക്‌ തോന്നി ..
ബസ്സില്‍ കയറിയിറങ്ങുന്ന കൊച്ചു കുട്ടികള്‍ക്കെല്ലാം മണിക്കുട്ടിയുടെ മുഖം ! അയാള്‍ മനസ്സില്‍ പലതവണ അവളുടെ പേര് വിളിച്ച് വഴിക്കാഴ്ച്ചകളിലേക്ക് നോക്കി നിശബ്ദം കരഞ്ഞു .

***
ആശുപത്രിയില്‍ കൂടി നിന്ന ആരെയും നോക്കാതെ അയാള്‍ മുറിക്കുള്ളിലേക്ക് കയറി , വാടിയ മഷിത്തണ്ട് പോലെ കിടക്കുന്ന തന്‍റെ മണിക്കുട്ടിയെ നോക്കാന്‍ വയ്യ , ഇമയനക്കാതെ അവളെയും നോക്കിയിരിക്കുകയാണ് റസി .
ധൈര്യമോക്കെയും ചോരുന്നതായി അയാള്‍ക്ക്‌ തോന്നി ,
നേഴ്സ് സര്‍ജറിയുടെ സമ്മതപത്രവുമായി വന്നു , അതിലോരോപിട്ട്‌ അയാള്‍ ആശുപത്രിക്കാരെ സുരക്ഷിതരാക്കി .
അമ്മ പൂജിച്ചു കെട്ടിക്കൊടുത്ത ഏലസ്സും , തങ്ങളുപ്പാ ഒതിച്ചു കെട്ടിയ ചരടും അവര്‍ അഴിച്ചു അയാളുടെ കയ്യില്‍ കൊടുത്തു .
പെട്ടന്നവള്‍ ഉണര്‍ന്ന് പാതി കൂമ്പിയ മിഴികളുമായി എല്ലാവരെയും നോക്കി ,
പപ്പാ ..അവള്‍ കൈ നീട്ടി ,
 "മോള്‍ക്ക്‌ ബീച്ചില്‍ പോണം പട്ടം പറത്തണം .. ഐസ്ക്രീം കഴികണം . കൊണ്ട് പോ പപ്പാ "
പുറത്തെ അലറിപ്പെയ്യുന്ന മഴയൊച്ചയില്‍ അവളുടെ ശബ്ദം നേര്‍ത്ത് ഇല്ലാതായി ..

മണിക്കുട്ടിയെ കയറ്റിയ മുറിക്കു പുറത്ത് ചുവന്ന ലൈറ്റ് തെളിഞ്ഞു, വാച്ചിലെ സെക്കന്റു സൂചിക്കൊപ്പം അയാളും ഓടി ..
റസിയുടെ നീണ്ട നഖങ്ങള്‍ അയാളുടെ കൈത്തണ്ടയില്‍ ആഴ്ന്നിരങ്ങുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നില്ല .
മരണം നിശബ്ദതയുടെ  തണുത്ത കമ്പിളി പുതപ്പു പോലെ തങ്ങളെ പൊതിയുന്നതായി അവര്‍ക്ക് തോന്നി .
പെട്ടന്ന് മുറി തുറന്നൊരു  നേഴ്സ് പുറത്തിറങ്ങിയപ്പോള്‍ അകത്തു നിന്നു അടക്കിയ സംസാരം കേട്ടു..
മൂന്നര വയസ്സേ ആയിട്ടുള്ളൂ പാവം കുട്ടി "

റസിയുടെ തേങ്ങല്‍ നിലച്ചിരുന്നു
അയാളവളുടെ മുഖം നെഞ്ചോടു ചേര്‍ത്ത് അമര്‍ത്തി വച്ചു. അവളുടെ ഹൃദയത്തിന്‍റെ  പിടച്ചില്‍ തന്‍റെ സെക്കന്റു സൂചിയെ പിന്നിലാക്കുന്നതായി അയാള്‍ക്ക്‌ തോന്നി .
മണിക്കൂറുകള്‍ നീണ്ട നിശ്ശബ്ദതക്കു ശേഷം വാതില്‍ തുറന്നു ഡോക്ടര്‍മാര്‍ പുറത്തിറങ്ങി ..
ഓപ്പറേഷന്‍ കഴിഞ്ഞു ..
ഇനി പേടിക്കേണ്ട , ഷീ ഈസ്‌ സേഫ്, അവള്‍ ഇപ്പോള്‍ ഒബ്സര്‍വെഷനിലാണ്  കുറച്ചു കഴിഞ്ഞു നിങ്ങള്ക്ക് കാണാം
റസി പെട്ടന്ന് വാതിക്കല്‍ നിന്ന നേഴ്സിനെ തള്ളിമാറ്റി അകത്തു കയറി ചില്ല് വാതിലിലൂടെ അവളെ നോക്കി
ശാന്തയായ് ഉറങ്ങുകയാണ് മണിക്കുട്ടി
അവള്‍ക്കരികില്‍ മിന്നിതെളിയുന്ന  പള്സോക്സി  മീറ്ററിലെ മാറുന്ന അക്കങ്ങള്‍ കണ്ട്  റസിയ  തറയിലേക്കിരുന്നു
"ഇനി പുറത്തിരുന്നോളൂ  പേടിക്കേണ്ട  " അവള്‍ക്കു പിന്നാലെ ചെന്ന ഹരിയോട് നേഴ്സ് പറഞ്ഞു
അയാള്‍ അവളെയും ചേര്‍ത്ത് പിടിച്ച് പുറത്തേക്കു നടന്നു .

അവരൊന്നും സംസാരിച്ചില്ല . ആശുപത്രി വരാന്തയിലെ പഴയ ഇരുമ്പ് ബഞ്ചിലിരുന്ന് അവര്‍ പരസ്പരം നോക്കി , യുദ്ദമവസാനിച്ച യുദ്ദഭൂമി പോലെയായിരുന്നു മനസ്സുകള്‍.. അവരുടെ ഹൃദയമിടിപ്പുകള്‍ക്ക് വരെ അപ്പോള്‍ ഒരേ താളമായിരുന്നു. തന്‍റെ വളര്‍ന്നിറങ്ങിയ താടി രോമങ്ങളില്‍ വിരലോടിച്ച്  ഹരി അവളുടെ കുഴിഞ്ഞ കണ്ണുകള്‍ക്ക്‌ മേല്‍ പാറി വീണു കിടന്നിരുന്ന മുടിയിഴകളെ നേരെയാക്കി .
പുറത്തിരുണ്ട്  കൂടിയ കാരൊക്കെ എവിടെയോ പോയ്‌ മറഞ്ഞിരുന്നു
മഴ മാറി ഇളം വെയില്‍ വന്നു നിറഞ്ഞു

ആശുപത്രി വരാന്തയിലെ തുറന്നിട്ട ജനാലക്കു മുകളില്‍ ഒരു കുരുവിക്കുഞ്ഞ് വന്നിരുന്ന്‌ അവരെ നോക്കി ചിറകു കുടഞ്ഞ് ചിരിച്ചു .
***

Monday 2 July 2012

സൂര്യകാന്തി പറഞ്ഞ കഥ


നിലീന കാണാന്‍ സുന്ദരിയായിരുന്നു ..
ജീവിക്കാന്‍ പഠിച്ചവള്‍..
എന്‍റെ ജീവിതത്തിലേക്ക് പൊടുന്നനെ കയറി വന്ന് എന്നെ ഞെട്ടിച്ച പെണ്ണ് !
തെളിഞ്ഞ ആകാശത്തിലെ ഒഴുകി നടക്കുന്ന വെള്ള മേഘങ്ങള്‍ക്ക് താഴെ നീണ്ടു പരന്നു കിടക്കുന്ന പെരമ്പല്ലൂരിലെ  സൂര്യകാന്തി പാടങ്ങളില്‍ അവളെന്നെ പിന്തുടര്‍ന്നു.. ആയിരം രൂപക്ക് സുഖം കൊടുക്കുന്നവള്‍ക്ക് പറയാന്‍ ഒരു കഥയുണ്ടായിരുന്നു ...അത് വരെ ഞാന്‍ പുറമേ നിന്ന് നോക്കി കണ്ട പെണ്ണ് എന്ന മായാ പ്രപഞ്ചത്തെ പാടെ തകര്‍ത്തു കൊണ്ട് എന്‍റെ ഹൃദയത്തിലെക്കവള്‍  കയറിയത് ഒരു ട്രെയിന്‍ യാത്രക്കിടെയാണ് .. 

****

എറണാകുളം റെയില്‍വെ സ്റെഷനിലേക്ക് നിരങ്ങി മൂളി വന്ന് നിന്ന ടീ ഗാര്‍ഡന്‍ എക്സ്പ്രസിനുള്ളിലേക്ക്  നടന്നു കയറുമ്പോള്‍ മനസ്സില്‍ സന്തോഷമായിരുന്നു.
ആദ്യമാദ്യം വെറുപ്പായിരുന്ന തമിഴ് നാടിനോട് ഒരു പ്രത്യേക അടുപ്പം തോന്നി തുടങ്ങിയിരുന്നു , മല്ലിപ്പൂ ചൂടി മഞ്ഞള്‍ തേച്ച ഒരു തമിഴ് പെണ്‍കുട്ടിയെ പോലെ ആ നാട് എന്നെ കാത്തിരിക്കുന്നു.. 
ട്രെയിനില്‍ തിരക്ക് നന്നേ കുറവാണ്, മനസ്സ് തെളിഞ്ഞ ആകാശം പോലെ കിടക്കുകയാണ് , എന്തെങ്കിലുമൊക്കെ എഴുതണം ..
എന്‍റെ കംബാര്‍ട്ടുമെന്റില്‍ ആകെ രണ്ടു പേര്‍ മാത്രമേയുള്ളൂ , എല്‍ ജി കായത്തിന്‍റെ മഞ്ഞ സഞ്ചിയും മടിയില്‍ വച്ച് ഒരു അമ്മച്ചി , മുറുക്കി ചുവപ്പിച്ച ചുണ്ടുകളും വെറ്റിലക്കറ പുരണ്ട പല്ലുകളും , പ്രായം അറുപതു കവിയുമെങ്കിലും പൂ ചൂടാന്‍ മറന്നിട്ടില്ല . സൈഡിലെ ഒറ്റ സീറ്റില്‍ ഒരു മധ്യവയസ്ക്കനാണ് .,
കയറിയ പാടെ ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ് അയാള്‍ .
ഞാന്‍ താഴത്തെ ബര്‍ത്തിലാണ് , ട്രെയിന്‍ പുറപ്പെടാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രമേയുള്ളൂ , ഞാന്‍ ജനാലക്കരികിലേക്ക് നീങ്ങിയിരുന്നു .
പുറത്ത് പായുന്ന ജീവിതങ്ങളാണ് .. രണ്ടു കൊച്ചു കുട്ടികളെ കയ്യില്‍ പിടിച്ചു കൊണ്ട് ഓടുകയാണ് ഒരു വീട്ടമ്മ , പ്ലാട്ഫോമിലെ വിളക്കു കാലിനു താഴെ മുകളിലേക്ക് നോക്കിയിരിക്കുന്നു ഭ്രാന്തനെ പോലൊരാള്‍ , മുഷിഞ്ഞു കൂറകുത്തിയ ഭാണ്ഡം നിധി പോലെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചിട്ടുണ്ടയാല്‍..
അരയില്‍ ഒരു വലിയ താക്കോല്‍ കൂട്ടം തിരുകി വയറു പാതിയും പുറത്ത് കാണിച്ചു ആജാനബാഹുവായ ഒരു സ്ത്രീ ആരെയും കൂസാത ഭാവത്തില്‍ നടന്നു നീങ്ങുന്നു , പിന്നാലെ പെട്ടികളും പേറി ചുമട്ടു തൊഴിലാളികള്‍ ..

ട്രെയിന്‍ ഒന്ന് വിറച്ച് പതുക്കെ നിരങ്ങി നീങ്ങി , പെട്ടന്നാണ് എന്‍റെ ജനാലയില്‍ ആ കൈകള്‍ ശക്തിയില്‍ തട്ടിയത്...
"പ്ലീസ് ഓപ്പണ്‍ ദ ഡോര്‍ "
കൈകള്‍ക്ക് പിന്നിലെ പരിഭ്രമിച്ച മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയ എന്നോടവള്‍ അത് വീണ്ടും ആവര്‍ത്തിച്ചു ..
ഞാന്‍ തൊട്ടപ്പുറതേക്ക് ചെന്ന് ഡോറില്‍ വലിച്ചു, പക്ഷെ അത് തുറയുന്നില്ലായിരുന്നു, വീണ്ടും ശക്തിയില്‍ ഡോര്‍ വലിച്ചു തുറന്ന എന്‍റെ നേര്‍ക്ക്‌ ബാഗ്‌ വലിച്ചെറിഞ്ഞ് അവള്‍ തിടുക്കത്തില്‍ ചാടിക്കയറി . ട്രെയിന്‍ നീങ്ങി തുടങ്ങിയിരുന്നു , ഒരു താങ്ക്സ് പറഞ്ഞു ബാഗ്‌ വാങ്ങി അവള്‍ സീറ്റ് നമ്പര്‍ നോക്കി എനിക്ക് മുന്നിലിരുന്നു .
ഞാന്‍ ഡയറിയെടുത്ത് എഴുതാനിരുന്നെങ്കിലും അവളെ നോക്കാന്‍ മനസ്സ് കഷ്ട്ടപ്പെടുന്നുണ്ടായിരുന്നു , മുഖമുയര്‍ത്തി അവളെ നോക്കിയപ്പോള്‍ മിഴികള്‍ ഉടക്കി .
അവള്‍ വളരെയേറെ സുന്ദരിയാണ് , ഇന്ന് എഴുത്ത് നടക്കുമോ ആവോ , പുറത്തെ വഴികള്‍ ഇരുട്ട് മൂടി തുടങ്ങിയിരുന്നു. 
നിരയായി കത്തുന്ന ജനാല കാഴ്ചയിലെ വൈദ്യുത വിളക്കുകളിലേക്ക് മിഴികളെ തിരിച്ചപ്പോലും അത് അനുസരണയില്ലാത്ത ഒരു കുട്ടിയെപ്പോലെ മുന്‍ സീറ്റിലേക്ക് പായാന്‍ വെമ്പുകയായിരുന്നു..
ഞാന്‍ ഇടയ്ക്കിടെ നോക്കുന്നത് അവള്‍ ശ്രദ്ദിച്ചിട്ടുണ്ടാകണം, അലസമായ് ജനാലയിലൂടെ വിദൂരതയില്‍ കണ്ണ് നട്ടിരുന്ന അവള്‍ എനിക്ക് നേരെ തിരിഞ്ഞു എന്നെ നോക്കി .. മിഴികള്‍ വീണ്ടും ഉടക്കിയപ്പോള്‍ ഞാന്‍ സന്തോഷിച്ചു പക്ഷെ അവള്‍ നോട്ടം പിന്‍വലിച്ചില്ല !
ഒരൊറ്റ നോട്ടത്തില്‍ എന്നെ കീഴ്പ്പെടുത്തി എന്‍റെ കണ്ണുകളെ തിരിച്ച് ജാലകങ്ങളിക്ക് പായിച്ചു അവള്‍ , എനിക്ക് ജാള്യത തോന്നി ഒരു പെണ്ണിന്‍റെ നോട്ടത്തെ നേരിടാന്‍ ശക്തിയില്ലേ എനിക്ക് , ഞാന്‍ സ്വയം ചെറുതാവുന്നത്‌ പോലെ തോന്നി .. എന്തായാലും മറ്റൊരാളുടെ സ്വകാര്യതയിലേക്ക് മിഴികള്‍ പായിക്കുന്നത് ശരിയല്ല .. ഒരിക്കലും തെറ്റായ ഒരു അര്‍ത്ഥത്തില്‍ ആയിരുന്നില്ല നോക്കിയത് , ഒരു ഭംഗിയുള്ള പൂവിനെയെന്നപോലെയാണ് നോക്കിയത്.
ആളൊഴിഞ്ഞ കംബാര്ട്ടുമെന്ടില്‍ ഈ പെണ്‍കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ട എന്നെ അവള്‍ ഭയത്തോടെ നോക്കുമോ ?
ചിന്തകള്‍ വീണ്ടും കാട് കയറി, പക്ഷെ അപ്പോളേക്കും ആ മധുര ശബ്ദം എന്നെ തേടിയെത്തി ...
"എവിടേക്കാണ്?"
തിരുച്ചിരപ്പള്ളി .. തെല്ലോരാശ്വാസത്തോടെ ഞാന്‍ പറഞ്ഞു .
"അവിടെ പഠിക്കുകയാണോ, എന്താണ് പേര് ?"
അതെ എം .എച് .എ തേഡ് സെമെസ്ടര്‍, പേര് ഗോപന്‍  .. എന്താണ് പേര് ? എവിടേക്ക് പോകുന്നു ? 
എന്‍റെ ചെറിയ ചോദ്യത്തിന് അവള്‍ ഒരു വലിയ മറുപടി തന്നു ..
മുഖത്തേക്ക് പാറി വീണ മുടിയിഴ കയ്യിലെടുത്ത്‌ വശ്യമായി ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു 
"പേര് നിലീന മറിയം ജേക്കബ് , ട്രിച്ചിയിലെ  ഒരു സുഹൃത്തിനെ കാണണം , അവളോടൊപ്പം ബാന്ഗ്ലൂര്‍ക്ക് പോകണം , അവിടെയാണ് പഠിക്കുന്നത് നേഴ്സിംഗ് ന് അവസാന വര്‍ഷം ആണ് .. വീട് പിറവതാണ്, 
ട്രെയിനിന്‍റെ ശബ്ദം നേര്‍ത്തു സൌമ്യമായി തുടങ്ങിയിരുന്നു.. അവള്‍ കൈകളില്‍ ചുവന്ന വളകള്‍ അണിഞ്ഞിരുന്നു , കയ്യെടുത്ത് സംസാരിക്കുംബോളും മുഖത്ത് വീഴുന്ന മുടിയോതുക്കുംബോലും വളകള്‍ ചിരിച്ചു വര്‍ത്താനം പറഞ്ഞു . ഇടക്കെപ്പോഴോ പാറി വീണ മഴയില്‍ ഞങ്ങള്‍ ജാലകങ്ങള്‍ ചേര്‍ത്തടച്ചു . ഭക്ഷണം കഴിക്കാന്‍ മറന്നത് അപ്പോളാണ് ഓര്‍മ വന്നത്, വാഴയിലയില്‍ പൊതിഞ്ഞെടുത്ത ഭക്ഷണം ബാഗിലുണ്ട് . അത് കഴിക്കാന്‍ ഞാന്‍ അവളെ ക്ഷണിച്ചപ്പോള്‍ കയറുന്നതിനു മുന്‍പ് കഴിച്ചെന്നു പറഞ്ഞ്‌ സ്നേഹപൂര്‍വ്വം അവളത് നിരസിച്ചു.. ഞാന്‍ ഇല തുറന്നപ്പോള്‍ അവള്‍ എഴുന്നേറ്റ് വാഷ് ബെസനരികിലേക്ക് പോയി.
വേഗത്തില്‍ കഴിച്ച് ഇല ചുരുട്ടിയെടുത് ഡോരിനരികിലേക്ക് ചെന്നപ്പോള്‍ അവിടെ അവളുണ്ടായിരുന്നു, ഒരു കാലി ബിസ്ക്കറ്റ് കൂട് അവള്‍ പുറത്തേക്കു വലിച്ചെറിഞ്ഞു..
ഭക്ഷണം കഴിച്ചെന്ന് അവള്‍ കള്ളം പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി .
ഞാന്‍ കൈ കഴുകി സീറ്റിലിരുന്നപ്പോള്‍ അവളും വന്നിരുന്നു.
"വിശക്കുന്നുണ്ടോ" എന്ന എന്‍റെ ചോദ്യത്തിന് അവള്‍ ഇല്ലെന്ന അര്‍ത്ഥത്തില്‍ തലയാട്ടി .. പിന്നീട് കുറച്ചു സമയം ആരും സംസാരിച്ചില്ല .
അവളുടെ വലതു കൈ മുട്ടിനു താഴെ നീളത്തില്‍ ഒരു തുന്നലിട്ട പാടുണ്ടായിരുന്നു .. മൌനം ഭഞ്ജിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു
"എന്ത് പറ്റിയതാണിത്?"
അവള്‍ ഒന്നും മിണ്ടാതെ ജനാല ചില്ല് മുകളിലെക്കുയര്തി വിദൂരതയില്‍ മിഴി നട്ടിരുന്നു .. ഞാന്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അവള്‍ എനിക്ക് നേരെ തിരിഞ്ഞു , ആ മിഴികളില്‍ നേരിയ നനവുണ്ടായിരുന്നു .
ഒരു ബൈക്കപകടം ... വീട്ടില്‍ നിന്ന് എറണാകുളത്തേക്കു  പോകും വഴി .. എന്‍റെ ചേട്ടായി ആയിരുന്നു ഓടിച്ചിരുന്നത് ..
ആ മായാത്ത പാടില്‍ വിരലോടിച്ചു കൊണ്ട് അവള്‍ തുടര്‍ന്നു, ജോലി കിട്ടി ആദ്യത്തെ ശമ്പളത്തിന് ഡ്രസ്സ്‌ വാങ്ങി തരാന്‍ കൊണ്ടുപോയതാണ് , രണ്ടു നാള്‍ ചേട്ടായി വെന്റിലെട്ടരില്‍ കിടന്നു ..
മൂന്നാം നാള്‍ ഒരു തണുത്ത കൂട്ടില്‍ വീട്ടു മുറ്റത്തെത്തി ..
അവളുടെ കവിളില്‍ ഒരു കണ്ണുനീര്‍ മുത്ത്‌ താഴേക്കുള്ള വഴി തേടി നിന്നു..

പുറത്ത് ഓടിമറയുന്ന വൈദ്യുതി വിളക്കുകള്‍ എന്‍റെ കണ്ണില്‍ ഒഴുകി നടന്നു ...
ആദ്യ ശമ്പളത്തിന് അനിയത്തിക്ക് ഡ്രസ്സ്‌ വാങ്ങി കൊടുക്കാന്‍ ആവേശത്തോടെ പോയ ആ ചേട്ടന്‍റെ മനസ്സായിരുന്നു അപ്പോളെനിക്ക്..
നിന്‍റെ സ്വന്തം ഏട്ടനെപ്പോലെ എന്നെയും കണ്ടോളു എന്ന് അവളോട്‌ പല തവണ പറയണമെന്നുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞില്ല .. അവള്‍ പിന്നീട് ഒരക്ഷരം മിണ്ടിയില്ല.

ട്രെയിന്‍ പാലക്കാടിനും കോയമ്പത്തൂരിനും ഇടയിലെത്തിയിരുന്നു, ഇനിയുമുണ്ട് കുറെ മണിക്കൂറുകള്‍ , ഞാന്‍ സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നു , അടുത്ത കംബാര്‍ത്ടുമെന്റിലേക്ക് പോയ തമിഴത്തി അമ്മച്ചിയുടെ "മുരുഹാ " വിളി കേള്‍ക്കാമായിരുന്നു ..
എപ്പോളോക്കെയോ  അവള്‍ എന്നെ ശ്രദ്ദിക്കുന്നുന്ടെന്നു എനിക്ക് തോന്നി
പതിയെ അടഞ്ഞു പോയ എന്‍റെ കണ്ണുകളിലേക്ക് പെരംബല്ലൂരിലെ സൂര്യകാന്തിപാടം കടന്നു വന്നു .. നോക്കെത്താ ദൂരത്തോളം നീണ്ടു പറന്നു കിടക്കുന്ന മനോഹരങ്ങളായ സൂര്യകാന്തി പൂവുകള്‍ , അവക്കിടയിലൂടെ പൂക്കളിറുത്തു കൊണ്ട് എന്‍റെ അനിയത്തി ഓടുന്നു, പിന്നാലെ ഞാനും ..
പെട്ടന്ന് പെയ്ത കനത്ത മഴയിലും കാറ്റിലും ഇളകി മറിയുന്ന സൂര്യകാന്തി തോട്ടത്തില്‍ ഞങ്ങള്‍ക്ക് വഴി തെറ്റി .. ഇറുത്ത പൂക്കള്‍ വലിച്ചെറിഞ്ഞു എന്നെ തേടി അലയുന്ന എന്‍റെ അനിയത്തി... !

***

കൈത്തണ്ടയില്‍ ഒരു തണുത്ത സ്പര്‍ശം ..
ഞാന്‍ ഞെട്ടിയുണര്‍ന്നു , തൊട്ടു മുന്നില്‍ അവള്‍ !
നേരത്തെ ഞാന്‍ കണ്ട പെണ്ണല്ല ഇപ്പോളവല്‍ എന്നെനിക്കു തോന്നി , ഒരു ആവശ്യക്കാരിയുടെ ഭാവം ..
പെട്ടന്ന് തന്നെ അവള്‍ കാര്യം പറഞ്ഞു, ഒരു സ്വകാര്യം പോലെ ..
"എല്ലാവരും ഉറക്കത്തിലാണ്, എനിക്കൊരു ആയിരം രൂപയുടെ ആവശ്യമുണ്ട് .. 

ഗിവ് മി തൌസന്ട്, ഐ വില്‍ ഗിവ് യു മാക്സിമം പ്ലെഷര്‍ ..."
ട്രെയിനിന്‍റെ കട കട ശബ്ദവും ഫാനിന്‍റെ മൂളക്കവും ഒന്നും തന്നെ ചെവിയിലേക്ക് വരുന്നില്ല ..
ശബ്ദമിറങ്ങിപ്പോയ ഞാന്‍ അവളുടെ മിഴികളിലേക്ക് പകച്ചു നോക്കിയപ്പോള്‍ അവള്‍ വീണ്ടും പറഞ്ഞു ..
"സെവന്‍ ഫിഫ്ടി ...?"

ഇവന്‍ ഒരു ആണല്ലേ എന്ന സംശയ ഭാവത്തില്‍ നിരാശയും അവജ്ഞയും കലര്‍ന്ന ഒരു നോട്ടവുമായി അവള്‍ അവിടെ നിന്ന് ധ്രിതിയില്‍ ഇറങ്ങിപ്പോയി ..

മനസ്സ് വല്ലാതെ അസ്വസ്ഥാമാവുകയായിരുന്നു.. ഒരു പെണ്ണിന് ഇങ്ങനെയും ഭാവങ്ങളുണ്ടോ?
പറഞ്ഞു കേട്ട കഥകളില്‍ നിന്ന് വിഭിന്നമായി ഇത്തരമൊരു പെണ്ണിനെ ആദ്യമായി കാണുകയായിരുന്നു
ചുവന്ന തെരുവുകളിലെ ചായം പൂശിയ ചുണ്ടുകളുമായി ശ്രിങ്കാരം അഭിനയിച്ച് വശ്യമായി ചിരിക്കുന്നവലാണ്‌ വേശ്യ എന്നാണ് കേട്ടറിവ് , പക്ഷെ ഇവള്‍ ...
ഇവളെ അങ്ങനെ വിളിക്കാന്‍ വയ്യ ..
കത്തിക്കരിഞ്ഞ സൂര്യകാന്തി പാടത്തിനു നടുവിലൂടെ ഒത്തിരി ദൂരം ഓടി ഞാന്‍ നേരം വെളുപ്പിച്ചു ..
കണ്ണ് തുറന്നപ്പോള്‍ മുന്നിലെ ബര്‍ത്തില്‍ അവള്‍ ഉറങ്ങിക്കിടക്കുന്നു ..

ട്രിച്ചി എത്താന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മതി , ഗിരി സ്ടെഷനില്‍ കാത്തു നില്‍ക്കാം എന്ന് പറഞ്ഞിട്ടുണ്ട്, അവനോടിതു പറഞ്ഞാല്‍ പരിഹസിക്കുമെന്നു തീര്‍ച്ചയാണ് ..
അവള്‍ എഴുന്നേറ്റിട്ട് തലേന്ന് അങ്ങനെയൊന്നു സംഭവിക്കാത്ത മട്ടില്‍ എന്നെ നോക്കി ..വെറുപ്പോട് കൂടി ഞാന്‍ തിരിച്ചും നോക്കി .
നോട്ടത്തിന്‍റെ അര്‍ഥം മനസ്സിലാക്കി അവള്‍ എന്നോട് സംസാരിച്ചു "ഇന്നലെ രാത്രി ഞാന്‍ ഒന്നും പറഞ്ഞില്ലെന്നു കരുതിക്കോളൂ "
ഇന്നലത്തെ നിന്‍റെ കഥ കേട്ടപ്പോള്‍ ഞാന്‍ നിന്നെ ഒരു അനിയത്തിയെപ്പോലെ കണ്ടു പോയി ആ ഒരു വിഷമം മാത്രമേയുള്ളൂ എനിക്ക് ...
"ഹാഹാ, അവള്‍ ചിരിച്ചു വശ്യമായി ... അങ്ങനെയൊന്നും എന്നെ കാണേണ്ട, ഞാന്‍ ഒരു ചീത്ത പെണ്ണാണ് , എല്ലാവര്ക്കും ഇഷ്ടം എന്നെ അങ്ങനെ കാണാനാണ്, ആഗ്രഹങ്ങള്‍ തീര്‍ക്കാനുള്ള വെറുമൊരു ഉപകരണം , അതിനൊരു പേരിന്‍റെ കൂടെ ആവശ്യമില്ല  ."
അവളോട്‌ പറയാന്‍ വാക്കുകളൊന്നും കിട്ടാതിരുന്നപ്പോള്‍ ഞാന്‍ മിണ്ടാതിരുന്നു .
തിരുച്ചിറപ്പള്ളി എന്ന ബോര്‍ഡിനെ മറി കടന്ന്‌ ട്രെയിന്‍ നിന്നു.. എന്നെയും കാത്ത് അക്ഷമനായി ഗിരിയുണ്ടായിരുന്നു
"എത്ര നേരമായെടാ ഇവിടെ വായ്‌ നോക്കി ഇരിക്കുന്നു "
നിനക്ക് അവിടെ ചെന്നിട്ട് മല മറിക്കാനോന്നുമില്ലല്ലോ ഗിരീ ..
ഞാന്‍ അവനോടു കാര്യങ്ങള്‍ വിശദീകരിച്ചു, കേട്ട് കഴിഞ്ഞതും അവന്‍ പറഞ്ഞു
"ശവം , എവിടെടാ അവള് ?"
ഞാന്‍ അവനെയും പിടിച്ചു വലിച്ചു പുറത്തേക്കു നടന്നു , പുറത്ത് ഹോട്ടലിനു മുന്നില്‍ നിന്നപ്പോള്‍ അവള്‍ അങ്ങോട്ട്‌ വന്നു
ഞാന്‍ ഗിരിയെ പരിചയപ്പെടുത്തി ,
അവളുടെ ഫ്രണ്ട് എത്താന്‍ അല്പം താമസം ഉണ്ടെന്നവള്‍ പറഞ്ഞു , എങ്കില്‍ പിന്നെ നമുക്കൊരു ചായ കുടിക്കാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവളുടെ മുഖത് സന്തോഷത്തിന്‍റെ ഒരു ചിരി കണ്ടു.
ദോശ കഴിച്ചിരങ്ങിയപ്പോള്‍ അവളോട്‌ സംസാരിക്കണം എന്ന് തോന്നി , വഴിയരികിലെ പുളിമര ചോട്ടിലേക്ക് നീങ്ങി നിന്നു ഞാന്‍ അവളോട്‌ ചോദിച്ചു , എത്ര നാളായി നീ ഇങ്ങനെ ?
"കുറച്ചായി" , യാതൊരു ഭാവഭേദവുമില്ലാതെ അവള്‍ പറഞ്ഞപ്പോള്‍ എനിക്ക് ദേഷ്യം വന്നു .

നിനക്കതില്‍ കുറ്റബോധമില്ലേ നിലീന ? ആളുകള്‍ നിന്നെ വിളിചേക്കാവുന്ന പേര് നിനക്കറിയില്ലേ ? ഈ സൌന്ദര്യം ഇല്ലാതാവുന്ന കാലത്ത് നിനക്കൊരു ജീവിതമുണ്ടാകുമോ ? എന്തിനു വേണ്ടിയാണ് നീ ഈ തരം താണ പ്രവര്‍ത്തിക്ക് ഇറങ്ങിയത്? പണത്തിനു വേണ്ടിയോ അതോ വെറും സുഖത്തിനു വേണ്ടിയോ ??

അവള്‍ വളരെ ശാന്തയായി എന്നെ നോക്കി " ചില യാടാര്ത്യങ്ങള്‍ക്ക് മുന്നില്‍ നിന്‍റെയീ ചോദ്യങ്ങള്‍ക്ക് വലിയ പ്രസക്തിയൊന്നുമില്ല ഗോപന്‍ ..
പിന്നെ സുഖം , ഒരു വേശ്യ ഒരിക്കലും ആനന്ദിക്കുന്നില്ല, അവള്‍ ജീവിക്കുന്നത് ചത്ത ശരീരവും മരവിച്ച മനസ്സുമായാണ് .. കാമം തേടുന്നവന് മനസ്സ് വേണ്ടല്ലോ , നീ പറഞ്ഞ സുഖം തികച്ചും ഏകപക്ഷീയമാണ് ഗോപന്‍ .."
ഡാഡി നടത്തിയ ഫിനാന്‍സ് സ്ഥാപനം പൊളിഞ്ഞപ്പോള്‍ കുറെയേറെ കടങ്ങള്‍ വന്നു, ഒരു കഷണം കയറില്‍ തൂങ്ങി ഡാഡി ഒറ്റയ്ക്ക് രക്ഷപ്പെട്ടു ..
പിന്നീട് നാട്ടുകാരുടെ ഭീഷണിയും ശല്യവും കൂടി വന്നു, കൊടുക്കാനുള്ള പണം മറക്കാന്‍ പലരും തയ്യാറായിരുന്നു .. ഞാനും മമ്മിയും  മതിയായിരുന്നു പലര്‍ക്കും , ജീവിതത്തെ ശരിക്കും അടുത്തറിഞ്ഞ നാളുകളായിരുന്നു അത്..
അത് വരെ ബഹുമാനത്തോടും വാല്സല്യതോടും സംസാരിച്ചിരുന്നവര്‍ വരെ മുഖത്ത് നോക്കി വില പറഞ്ഞു .. പെണ്ണിന് വിലയുണ്ടെന്ന് അന്നാണ് ഞാന്‍ മനസ്സിലാക്കിയത് , കണ്മുന്നില്‍ വച്ച് മമ്മിയെ അപമാനിക്കാന്‍ ശ്രമിച്ചവനെ ഞാന്‍ തല്ലി..
അന്ന് രാത്രി അയാളെ കാണാന്‍ എനിക്ക് പോകേണ്ടി വന്നു  ... അത് വരെ കണ്ട സ്വപ്നങ്ങളൊക്കെ അന്ന് നഷ്ടമായി ..
വീടും സ്ഥലവും വിറ്റ് കടങ്ങള്‍ ഏറെയും  വീട്ടി, മമ്മിയുടെ ആരോഗ്യം മോശമാണ് ഇപ്പോള്‍ , മാസത്തില്‍ രണ്ടു തവണ ഡയാലിസിസ് ചെയ്യണം . ഞാന്‍ പഠിക്കുന്നതിനൊപ്പം ജോലി നോക്കുന്നുന്ടെന്നാണ് വീട്ടില്‍ പറഞ്ഞിരിക്കുന്നത് .
പിന്നെ ആ പേര് നീയെന്നെ വിളിക്കുന്നതില്‍ എനിക്ക് വിഷമമില്ല ഗോപന്‍ , എന്‍റെ അനിയത്തി പഠിക്കുന്നു , മമ്മിയുടെ ചികിത്സ നടക്കുന്നു .. വീട്ടില്‍ പട്ടിണിയില്ലാതെ
അവര്‍ ജീവിക്കുന്നു ..

അവളുടെ ചെറുതായി നനഞ്ഞ മിഴികള്‍ പക്ഷെ തുളുംബിയില്ല , കണ്ണ് നീരൊക്കെ നേരത്തെ വറ്റി കാണണം ..
എന്‍റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ അവളുടെ രൂപം ഒരു മൂടലായി നിന്നത് താഴേക്കു വീണു ,
നീ ചീത്തയല്ല പെണ്ണേ...

അവളുടെ വിരല്‍ പിടിച്ചു ഞാന്‍ പറഞ്ഞു .. അവളോട്‌ സംസാരിക്കാന്‍ എന്‍റെ കയ്യില്‍ വാക്കുകള്‍ അവശേഷിക്കുന്നില്ല എന്ന് ഞാന്‍ ദുഖത്തോടെ മനസ്സിലാക്കി .
പേഴ്സില്‍ നിന്നു രണ്ട് അഞ്ഞൂറ് രൂപാ നോട്ടുകലെടുത്ത് അവളുടെ ബാഗിന്‍റെ കള്ളിയിലേക്ക് തിരുകിക്കയറ്റി മറുപടിക്ക് കാക്കാതെ ഗിരിയേയും കൂട്ടി ഞാന്‍ തിരിച്ചു നടന്നു ..

അവന്‍റെ മുഖം വിവര്‍ണ്ണമായിരുന്നു .. ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല ..
പെരംബല്ലൂര്‍ ബസ്സില്‍ കയറിയപ്പോള്‍ ഗിരി ഓരോ മുഖങ്ങള്‍ക്കു പിന്നിലുമുള്ള ജീവിതങ്ങളെ പറ്റി വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു ..
ഞാന്‍ അപ്പോള്‍ ആലോചിച്ചത് മറ്റൊന്നായിരുന്നു ..

മൂവായിരം രൂപയാണ് ഒരു മാസത്തെ ചിലവ്, ഇനി അതില്‍ രണ്ടായിരമേയുള്ളൂ ..
വല്ലലാര്‍ ഹോട്ടലിലും, ദേവിയിലും ഇരുന്നു ഭക്ഷണം കഴിക്കാന്‍ പറ്റില്ല ! എപ്പോളും പോകാറുള്ള ട്രിച്ചിയിലെ മലക്കോട്ടയില്‍ പോയി കുന്നിന്‍റെ ഉച്ചിയില്‍ ഇരുന്ന് ഐസ് ക്രീം കഴിക്കാന്‍ പറ്റില്ല.. മായാസ് ബാറില്‍ കയറി ബിയര്‍ കുടിക്കണമെന്ന ആഗ്രഹവും ഈ മാസം നടക്കില്ല , എലിയാസിനോടോ സിറിലിനോടോ കടം വാങ്ങേണ്ടി വരും .. കണക്കില്‍ മോശമായിരുന്നത് കൊണ്ട് ഞാന്‍ കൂട്ടി നോക്കിയില്ല . ആകെയൊരു ആശ്വാസം ഉള്ളത് രാജ അണ്ണന്‍റെ  തട്ടുകടയാണ്....

ബസ് അരിയള്ളൂരിലെ സൂര്യകാന്തി പാടങ്ങള്‍ക്കു നടുവിലെത്തിയിരുന്നു, നോക്കെത്താ ദൂരത്തോളം നീണ്ടു പരന്ന് കിടക്കുന്ന പാടത്ത് പൊള്ളുന്ന വെയിലിലും തലയുയര്‍ത്തി നിന്നു ചിരിക്കുന്ന സൂര്യകാന്തി പൂവുകള്‍ ...
മുകളില്‍ തെളിഞ്ഞ വെള്ള മുഘങ്ങള്‍ ഒഴുകുന്ന ആകാശം ..
ആകാശത്തിന് താഴെ  ഇടതൂര്‍ന്ന സൂര്യകാന്തി ചെടികള്‍ക്കിടയിലൂടെ 
പൂക്കളിരുത്ത് ചിരിച്ചു കൊണ്ട് ഓടുന്ന ഒരു അനിയത്തിയും ചേട്ടനും !

***

Tuesday 26 June 2012

സ്വപ്‌നങ്ങള്‍


 


കഴിഞ്ഞ ആഴ്ച പറമ്പില്‍ ഞാനൊരു പ്രിയോര്‍ മാവിന്‍റെ തൈ നട്ടു..
കുടിക്കാന്‍ വെള്ളം കൊടുക്കുമ്പോലുള്ള അതിന്‍റെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ് , ഇപ്പോള്‍ രാവിലെ എന്നും സംസാരിക്കും ..
അതിനുമുണ്ട് പരിഭവങ്ങള്‍ ഏറെ ..
തലയ്ക്കു മുകളില്‍ വിരിഞ്ഞു നില്‍ക്കുന്ന പനയോല കാരണം കണ്ണ് കാണുന്നില്ലത്രേ !
അത് വെട്ടി മാറ്റിയപ്പോള്‍ പറയുന്നു , പടിഞ്ഞാട്ടു നില്‍ക്കുന്ന മഞ്ഞ മുളയുടെ ചെറുപ്പക്കാരായ കൊമ്പുകള്‍ അവളെ ശല്യം ചെയ്യുന്നെന്ന്..
ആ ശല്യം ഞാനൊതുക്കിയപ്പോള്‍ അടുത്ത പ്രശ്നം ..
തെക്കേതിലെ ആട്ടിന്‍ കുട്ടി തുറന്നിട്ട ഗേറ്റിലൂടെ വന്ന് കയറിപ്പിടിക്കാന്‍ നോക്കിയത്രെ!
ഒടുവില്‍ ഞാനവള്‍ക്കൊരു മുള്ളുവേലി തീര്‍ത്തു
ബന്ധനത്തിന്റെ കൈപ്പു നീര്‍ കുടിച്ചു താന്‍ ക്ഷീണിച്ച് കോലം കെടുമെന്ന് അവള്‍ ഭയപ്പെട്ടപ്പോള്‍ ഞാന്‍ അത് പൊളിച്ചു മാറ്റി ...
ഇപ്പോള്‍ അവള്‍ സന്തോഷവതിയാണ് , ഇന്ന് രാവിലെ കൂടി അവളെന്‍റെ വിരലുകളെ തഴുകി ..

ഞാനും ഇപ്പോള്‍ സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു ...
മധുരമുള്ള സ്വപ്‌നങ്ങള്‍ !
ഇവളെനിക്ക് തണലാകുമെന്നും ചുണ്ടുകള്‍ക്ക് മധുരം പകരുമെന്നും നിറം മങ്ങുന്ന എന്‍റെ സായാഹ്നത്തില്‍ കഥകള്‍ പറഞ്ഞു തന്നു കൂട്ടാകുമെന്നും
ഒടുവില്‍ നട്ടു നനച്ച് ഞാന്‍ വളര്‍ത്തിയ അവളുടെ കൈകളിലൊന്ന് എനിക്ക് വിറകാവുമെന്നും...

നൂറ്റി ഇരുപതു രൂപയ്ക്കു ഞാന്‍ വാങ്ങിയ അവള്‍ എന്‍റെ സ്വപ്‌നങ്ങള്‍ അറിഞ്ഞാല്‍ ആത്മഹത്യ ചെയ്യുമോ ആവോ ?
എന്‍റെ പ്രതീക്ഷകളുടെ ചൂടില്‍ അവളുടെ ഇലകള്‍ കൊഴിഞ്ഞെക്കാം , പൂക്കള്‍ വാടിയെക്കാം ..
ഞാന്‍ സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ചു ..
ഇനി എനിക്കായി അവള്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയാണ് എന്നും ..!

ബാച്ചിലര്‍ പാര്‍ട്ടി (ബാച്ചിലര്‍ അക്രമം )

ബാച്ചിലര്‍ പാര്‍ട്ടി (ബാച്ചിലര്‍ അക്രമം )


അതിമനോഹരമായ ഒരു സ്ലോ മോഷന്‍ ചിത്രം !!
പ്രത്യേകിച്ചു പറയാന്‍ ഒരു വേലയും കൂലിയും ഇല്ലെങ്കിലും ആര്ഭാടതിനു കുറവില്ലാതെ നാല് നേരവും മദ്യപിച്ച് നടക്കുന്ന അഞ്ചു പേരുടെ കഥയാണ് ഈ സംഭവം.. രെമ്യയുടെ ഐറ്റം ഡാന്‍സും പ്രിതിരാജു ചേട്ടന്റെ ഐറ്റം ഫൈട്ടുമാണ് സിനിമയുടെ ഹൈ ലൈറ്റ് .
2012 ലെ ഏറ്റവും വലിയ ഒരു സിനിമാ അക്രമം ആയി മാറിയേക്കാവുന്ന ചിത്രം കൂടിയാവും ഇത് എന്നതില്‍ തര്‍ക്കമില്ല.

ഇതിലെ മുന്നൂറു കോടി രൂപ അടിച്ചു മാറ്റുന്ന ഒരു രംഗം ചിലപ്പോള്‍ ഹോളിവുഡ് സിനിമകള്‍ കട്ടെടുക്കാന്‍ സാദ്യതയുള്ളതാണ്!
വെറുതെ പട്ടി ചന്തക്കു പോകുന്നത് പോലെയാണ് നാലും കൂടി പോയി ആ പണം ചുമ്മാ അങ്ങ് തോളത്തിട്ടു കൊണ്ട് പോകുന്നത് !!
തമാശക്കാനെങ്കില്‍ സിനിമയില്‍ ഒരു പഞ്ഞവുമില്ല , തുടക്കം മുതല്‍ ഒടുക്കം വരെ കലിപ്പ് മുഖവുമായി തമാശ പറയാന്‍ മത്സരിക്കുകയാണ് റഹ്മാനും മണിയും ..

മറ്റൊരു സവിശേഷത ഉത്സവ പറമ്പിലെ പൊട്ടാസ് തോക്കുകള്‍ ആണ് ഈ സിനിമയില്‍ വ്യാപകമായി ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് , ആളുകള്‍ ചാവാത്തത് കാണുമ്പോള്‍ സ്ക്രീനിലേക്ക് കയറി തല്ലിക്കൊല്ലാന്‍ വരെ നമുക്ക് തോന്നിയേക്കാവുന്ന നിരവധി രംഗങ്ങള്‍ .
രണ്ടാം പകുതിയില്‍ ആന വരും ചേന വരും എന്ന് കരുതി ആദ്യ പകുതിയിലെ ക്ഷീണം മറക്കുന്ന നമ്മളെ കാത്തിരിക്കുന്നത് അതിലും വലിയതാണ് .
രണ്ടാം പകുതി പൊട്ടാസും പുകയും നിറഞ്ഞതാണ്‌ , വെടി കൊണ്ട് അരിപ്പ പോലെ തുള വീണു നില്‍ക്കുന്ന മണി , റഹ്മാന്‍ , ഇന്ദ്രജിത്ത്, വിനായകന്‍ , എന്നിവര്‍ പൊട്ടിച്ചിരിക്കുന്ന രംഗം അതിമനോഹരമാണ്.. അതിനു ശേഷം എല്ലാവരെയും കൊന്നു തീര്‍ത്തിട്ട് ബീഡി വലിക്കുന്ന രംഗം !!! ഹോ പ്രേക്ഷകന്‍ ആനന്ദ നിര്‍വൃതിയടയുന്ന ആ രംഗം വന്‍ ആവേശത്തോടെയാണ് കാഴ്ചക്കാര്‍ ഏറ്റെടുത്ത് ..
അവിടെയും തീരാത്ത സിനിമ ഈ കാലന്മാര്‍ നരകതിലെതി അവിടെ നടക്കുന്ന മറ്റൊരു ഐറ്റം ഡാന്‍സിലാണ് തീര്‍ന്ന് കാഴ്ചക്കാരന് അന്ത്യ കൂദാശ കൊടുക്കുന്നത്.

അടിച്ചു പോയ ചെവിയുടെ ഡയഫ്രം ശരിയാക്കാന്‍ ഉടന്‍ തന്നെ ഒരു ഇ എന്‍ ടി യെ കാണേണ്ടി വരുമെന്ന് ഭയപ്പെട്ട നിമിഷങ്ങള്‍ ...
വളരെ മനോഹരമായി ഒരു പ്രേക്ഷകനെ എങ്ങനെ കൊല്ലാം എന്ന് അമല്‍ നീരദ് എന്ന മിടുക്കനായ സംവിധായകന്‍ തെളിയിച്ചിരിക്കുന്നു ..

സംവിധായകന്‍ കന്ജാവടിച്ചിരുന്നോ എന്ന ഒരു സംശയം മനസ്സില്‍ ബാക്കി നില്കുംബോലും ഞാന്‍ പ്രാകിയത് വിഷ്ണുവിനെയാണ്, ഇത് കാണാന്‍ കയറിയിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ച ചിരിയിലെ അപകടം മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല ..

Saturday 16 June 2012

"സ്പിരിറ്റ്‌ "



മനോഹരമായ ഒരു രഞ്ജിത്ത് സിനിമ..
മദ്യത്തിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും പുറം ലോകം നോക്കി കാണുന്ന രഘുനന്ദന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം നമുക്ക് ചുറ്റുമുള്ള അനേകം ആളുകളില്‍ ഒന്ന് തന്നെയാണ്. മദ്യം മാറ്റിയെടുത്ത ഒരു മനുഷ്യന്‍, അതയാള്‍ക്ക്‌ ഒരു ലോകം തന്നെ തീര്‍ത്തു കൊടുക്കുന്നു ..
ആ ലോകത്തില്‍ നിന്നും പുറത്തിറങ്ങുന്ന അയാള്‍ കാണുന്നത് നിറമുള്ള ജീവിത കാഴ്ചകള്‍ ആണ് !
ആ കാഴ്ചകളിലെ സത്യം ആണ് സ്പിരിറ്റ്‌ എന്ന സിനിമ . മോഹന്‍ലാല്‍ എന്ന അതുല്ല്യ നടന്‍റെ അഭിനയ മികവു കൊണ്ടും ശ്രദ്ദേയമായ ചിത്രം.. മദ്യപാനിയായ രഘുനന്ദനായി മോഹന്‍ലാല്‍ ജീവിക്കുകയാണ് സിനിമയില്‍ , സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും ഈ അഭിനയ മികവ് തന്നെയാണ്.
ഒപ്പം മികച്ച അഭിനയവുമായി തിലകനും നന്ദുവും..
നന്ദു എന്ന നടന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല വേഷം ഇത് തന്നെയാവും .
സിനിമ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം വളരെ നന്നായി കാഴ്ച്ചക്കാരനിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം . എല്ലാവര്ക്കും അറിയാവുന്ന വിഷയമാണെങ്കില്‍ പോലും അതിനു ശരിയായ പ്രാധാന്യം കൊടുത്ത് കാഴ്ചക്കാരന്റെ ഉള്ളു തുറപ്പിക്കുന്ന ലളിതമായ ചിത്രം ആണ് സ്പിരിറ്റ്‌ .
മദ്യത്തിന്‍റെ ദൂഷ്യ ഫലങ്ങളെ ശക്തമായി അനാവരണം ചെയ്യുന്ന ചിത്രം ഇന്നത്തെ മാറുന്ന മദ്യ സംസ്ക്കാരത്തിനു നേരെ പിടിച്ച കണ്ണാടിയാണ് .

ഒരു നല്ല സംവിധായകന്‍റെ സമൂഹത്തോടുള്ള കടമ നിറവേട്ടാനായതില്‍ രണ്ജിതിനു അഭിമാനിക്കാം .

Tuesday 22 May 2012

മഴക്കാഴ്ച്ചകള്‍




ജാലകങ്ങള്‍ക്കപ്പുറം കോരിച്ചൊരിയുന്ന മഴയാണ് ..
ആര്‍ത്തു പെയ്യുന്ന മഴയുടെ താളം ഹൃദയ താളവുമായി കെട്ടു പിണയുന്നു , കൂടെ ശക്തിയായ തണുത്ത കാറ്റും മിന്നലും ..
ജനാല തുറന്ന് തണുത്ത കാറ്റിനെ മനസ്സിലേക്ക് ആവാഹിക്കാന്‍ ഒരു പ്രത്യേക സുഖമാണ്
കാറ്റിനും മഴക്കും എന്തോ ഒരുപാട് കഥകള്‍ പറയാനുള്ളത് പോലെ തോന്നുന്നു ..
മുറ്റത്തെ മൂവാണ്ടന്‍ മാവിന്‍റെ ഒരു ചില്ല കാറ്റില്‍ വളഞ്ഞ് തൊട്ടടുത്ത പേര മരത്തില്‍ തൊടുന്നു , എന്നും പരസ്പരം നോക്കി നില്‍ക്കാറുള്ള അവര്‍ക്ക് ഒന്ന് തൊടാന്‍ ഇവര്‍  വരണം .

മുറ്റതെങ്ങും വെള്ളം നിറഞ്ഞു കഴിഞ്ഞു , മഴയിലാര്‍ത്തു ചിരിക്കുന്ന ചെടികളും അല്പം വിഷമിച്ചു നില്‍ക്കുന്ന പൂക്കളും ..
ഞാന്‍ മുറിവിട്ടിരങ്ങി വരാന്തയിലേക്കിരുന്നു.
പലയിടത്ത് നിന്നും പാഞ്ഞിരങ്ങി മുറ്റത്ത്‌ ഒത്തു കൂടി ആര്‍ത്തുല്ലസിച്ചു റോഡിലെക്കോടുകയാണ് മഴ വെള്ളം .
ഗേട്ടിനപ്പുറം ആടിയുലയുന്ന ഇല്ലിക്കൂട്ടവും ഇലപ്പടര്‍പ്പുകളും ഉച്ചത്തില്‍ കരയുന്ന ചീവീടുകളും തവളകളും മഴയുമായി സംസാരിക്കുകയാണ് ..
പ്രകൃതി ഒന്നാവുന്ന മനോഹര നിമിഷതിലേക്ക് ഞാനറിയാതെ തെന്നെ എന്‍റെ മനസ്സും ഒഴുകിപ്പോയിരിക്കുന്നു .
മഴക്കാഴ്ചയില്‍ മനസ്സ് കുളിര്ത്തിരിക്കുംബോലും ലൈറ്റിനു ചുറ്റും ഇനിയൊരു രാത്രി കൂടി ആയുസ്സില്ലാത്ത നിശാ ശലഭങ്ങളുടെ ജീവിത കാഴ്ചകളിലേക്ക് മിഴി വഴുതി വീഴുന്നു ..
പ്രകാശം തേടിയുള്ള യാത്രകളില്‍ തലയ്ക്കു മുകളില്‍ മരണം ചിരിക്കുന്നത് അറിയാത്തവര്‍ ..
നിമിഷങ്ങളില്‍ വര്‍ഷങ്ങള്‍ ജീവിക്കുന്നവര്‍ ..

കുറച്ചു പേര്‍ എന്തിനെയോ ചുമന്നു കൊണ്ട് എന്‍റെ ജനാലക്കരികിലൂടെ പോകുന്നു..
ശവമഞ്ചവുമായി ഒരു ഘോഷയാത്രയാണോ ?
മഴയുടെ ആരവങ്ങല്‍ക്കിടയിലും അവരിലെന്‍റെ കണ്ണുടക്കി ..
ഒറ്റക്കും കൂട്ടമായും വര്‍ത്തമാനം പറഞ്ഞു നടന്നു നീങ്ങുകയാനവര്‍ , മരിച്ചത് എനിക്ക് സുപരിചിതനാണ് ..
എന്‍റെ വീട്ടിലെ ഒരു അന്തേവാസി !
ദേഹം ചുമക്കുന്നവരോക്കെയും സന്തോഷവാന്മാരാണ്.!
അടിച്ചമര്‍ത്ത പെട്ടവന്റെ രോഷവും കീഴ്പ്പെടുതിയതിന്‍റെ സന്തോഷവും സംതൃപ്തിയും അവരുടെ മുഖത്ത് നിന്ന് വായിക്കാം ..

"ചില മരണങ്ങള്‍ ആഘോഷിക്കപ്പെടുന്നു "
മറ്റുള്ളവര്‍ക്ക് പ്രയോജനമുണ്ടാക്കുന്നു ..
വേട്ടയാടി ഭക്ഷിക്കുന്നവന്‍ ഓര്‍ക്കുന്നില്ല , താനും വേട്ടയാടപ്പെടുമെന്നും മറ്റു ചിലര്‍ക്ക് ഭക്ഷണമാകുമെന്നും...
ആ നഗ്ന ശരീരം കുറെ മഴ ദിവസങ്ങളിലേക്കുള്ള ആഹാരമാകാന്‍ പോകുന്നു .

പുറത്തു മഴയ്ക്ക് കട്ടി കുറഞ്ഞു നേര്‍ത്തിരിക്കുന്നു.. എപ്പോളോ ഉറക്കം എന്‍റെ കണ്ണുകളെ തഴുകി കടന്നു പോയിട്ടുണ്ട് ..
ആഘോഷയാത്ര കാണുന്നില്ല ..
ഞാന്‍ ചുറ്റുമൊന്നു പരതി.. ഇല്ല , അധിക ദൂരം എത്തിയിട്ടില്ല ..
വരാന്തയിലെ കൈവരികല്‍ക്കിടയിലൂടെ ചത്ത പല്ലിയേയും കൊണ്ട് ഉറുമ്പ് കൂട്ടം പതുക്കെ നടന്നു നീങ്ങുകയാണ് ..

പുറത്തു നിശബ്ദതയാണ് .
മഴയാരവങ്ങള്‍ തീര്‍ന്നിരിക്കുന്നു
മൂവാണ്ടന്‍ മാവിന്‍റെ ഇലകള്‍ മാത്രം ഇടക്ക് കാറ്റില്‍ മഴ പൊഴിക്കുന്നു .

Tuesday 20 March 2012

കാവ്



"അശ്രീകരം .. തറവാട് മുടിക്കാന്‍ പിറന്ന ഒരുബെട്ടോള് .. കൊന്നു കായലില്‍ താഴ്ത്തും ന്നെ .."
ഗോവിന്ദമ്മാമ നിന്ന് കലി തുള്ളുകയാണ്  
ആ പരുക്കന്‍ കൈ ശ്രീക്കുട്ടിയുടെ കവിളില്‍ ആഞ്ഞു പതിച്ചപ്പോള്‍ ശിവദാസന്‍റെ കാലുകള്‍ വിറച്ചു .
ഒരു നികൃഷ്ട ജീവിയെയെന്ന പോലെ അവനെ കഴുത്തിന്‌ പിടിച്ച് സര്‍പ്പക്കാവിലെ കല്ലിലേക്ക് ആഞ്ഞു തള്ളി അയാള്‍ അലറി ,
"കയ്യും കാലും വെട്ടി ഈ പുഴ കടത്തും മുന്നേ ഇന്നാട് വിട്ടോ നീയ്യ്‌ "

സര്‍പ്പക്കാവിനടുത്തെ ഇടതൂര്‍ന്ന മുളങ്കൂട്ടങ്ങള്‍ക്കും കശുമ്മാവിന്‍ തോട്ടത്തിനും ഇടയിലൂടെ അവളെ വലിച്ചിഴച്ച് അയാളുടെ ടോര്‍ച്ചു വെട്ടം 
മറയുന്നത് ശിവദാസന്‍ നിര്‍വികാരതയോടെ നോക്കി കിടന്നു . 
എവിടൊക്കെയോ നീറുന്നുണ്ട്  ..

നാഗയക്ഷിക്കല്ലില്‍ കൈ കുത്തി അയാള്‍ എഴുന്നേറ്റിരുന്നു.
ഇല്ലിക്കല്‍ തറവാട്ടിലെ ശ്രീദേവിക്കുട്ടിയെന്ന  ശ്രീക്കുട്ടിയെ അസമയത്ത് കാവില്‍ വച്ച് സ്പര്‍ശിക്കാന്‍ പോയിട്ട് ഒന്ന്‍ മിണ്ടാനുള്ള 
യോഗ്യത പോലുമില്ലാതവനാണ് കിഴക്കെതൊടിക്കാരന്‍ ശിവദാസന്‍..
കിഴക്കെതൊടിയിലെ സുഭദ്രയുടെ ഭര്‍ത്താവ് മരിക്കുന്നത് ശിവദാസന്‍ ജനിക്കുന്നതിനു മുന്‍പാണ് . സുഭദ്രയുടെ വയറ്റില്‍ കുരുത്ത
ശിവദാസന്‍റെ കര്‍മ്മയോഗാനത്രേ ദിവാകരനെ തോണി മുക്കി കൊന്നത് ..
കയറിചെല്ലുന്നിടതെല്ലാം പെണ്ണുങ്ങള്‍ അടക്കം പറഞ്ഞു "അച്ഛനെ കൊന്നവന്‍ "

അയാള്‍ കാവിലെ കുളത്തിന്‍റെ പടവുകളിരങ്ങി, വെള്ളത്തിന്‍റെ തണുപ്പ് നീറ്റലുണ്ടാക്കുന്നുണ്ട്.. അവന്‍ മെല്ലെ വെള്ളത്തിലേക്ക്‌ മുഖം പൂഴ്ത്തി 
കണ്ണ് നീരിനെ അലിയിച്ചു .

ശ്രീക്കുട്ടിക്കിന്നു ഉറക്കണ്ടാവില്ല ..
വിസ്ഥാരമായിരിക്കും , തറവാടിന്റെ മാനം കെടുത്തിയിരിക്കുന്നു..
മച്ചിലെ ഭഗോതി കോപിക്കും..
കാവില് പൂരം നടക്കുമ്പോള്‍ അസമയത്ത് പിന്നിലെ സര്‍പ്പക്കാവില്‍ പോയിരിക്കുന്നു, അതും തറവാട്ടു മുറ്റത്ത്‌ കാലു കുത്താന്‍ പോലും യോഗ്യതയില്ലാത്ത 
ഒരുത്തന്‍റെ കൂടെ..
ശിക്ഷ കിട്ടും അവള്‍ക്ക്..
കോളേജിലെ പഠിപ്പ് നില്‍ക്കും, എട്ടുകെട്ട് വീടിന്‍റെ പടിപ്പുര ഇനി അവള്‍ക്ക് മുന്നില്‍ തുറക്കില്ലായിരിക്കും ..

പൂരം കഴിഞ്ഞു ആളുകള്‍ പോവാന്‍ തുടങ്ങിയിരിക്കുന്നു ..
"ദാസാ "
അനക്കെന്താടോ പറ്റീത് , ആകനെ നനഞ്ഞിട്ടണ്ടല്ലോ ?
വടക്കേചിറയിലെ  ദിനെശേട്ടനാണ്..
ന്നൂല്ല്യ , ഒന്ന് മുങ്ങീതാ കാവില കുളത്തില്  
ഈ അസമയത്ത് കാവില കുളത്തില് പൂവ്വേ !, അനക്കെന്താടോ പ്രാന്താണോ ??
സര്‍പ്പങ്ങളും യക്ഷികളും വിഹരിക്ക്ന സ്ഥലാണ്.. പോരാതെനു വിഷം തീണ്ടി മരിച്ച കുമാരക്കണിയാനും ..
പലരും കണ്ടിരിക്കന്...

ദാസന്‍ മിണ്ടാതെ നടന്നു, അവനു യക്ഷികളെ ഇഷ്ടാണ്, വെറുപ്പ്‌ മനുഷ്യരോട് മാത്രം.. കൊല്ലാതെ കൊല്ലുന്ന ശവങ്ങള് ..
സ്നേഹം നിറഞ്ഞ നോട്ടത്തിന്‍റെ സുഖം അറിഞ്ഞത്‌ ശ്രീക്കുട്ടിയില്‍ നിന്ന് മാത്രമാണ്.. സഹതാപമായിരുന്നു അവള്‍ക്കാദ്യം ,
തന്തയില്ലാത്തവന്‍ എന്ന് മറ്റുള്ളവര്‍ കളിയാക്കി വിളിക്കുന്ന ക്ലാസ്സിലെ ചെക്കനോട് തോന്നിയ ഒരടുപ്പം .

***
ശ്രീക്കുട്ടി ...
കളഭത്തിന്‍റെ ഗന്ധാണ് അവള്‍ക്ക്.. വിരലുകള്‍ക്ക് ചന്ദനത്തിന്‍റെ കുളിര്‍മ്മയും..  
തുളസിയിട്ടു കാച്ചിയ എണ്ണയുടെയും വാസന സോപ്പിന്‍റെയും നരുമണാണ് അവളുടെ മുടിയിഴകള്‍ക്ക്‌.. 
അവള്‍ കടന്നു പോയാല്‍ ആരും ഒന്ന് തിരിഞ്ഞു നോക്കും, പക്ഷെ ശിവദാസന്‍ അവളെ ശ്രദ്ദിക്കാരില്ലായിരുന്നു, അവന് 
വെറുപ്പായിരുന്നു എല്ലാവരോടും ..
നിരവധി കഥകളാണ് അവളെ പറ്റി കുട്ടികള്‍ പറഞ്ഞിരുന്നത് ..
ഓള്‍ട തറവാട്ടില് നിധീണ്ട്, മച്ചില് ഭഗോതിയും ..
ഓള്‍ക്ക് ഒരു പെട്ടി നിറയെ സ്വര്നാഭരനങ്ങ ലുണ്ടത്രേ !
കാവിലെ പൂരത്തിന് വൈരം പതിച്ച നാഗപട മാലയാണ് അണിയാര്..
വല്യ പത്രാസുകാരിയാണ് , അങ്ങനെ ആരേം നോക്കി ചിരിക്കാറില്ല , പക്ഷേങ്കില് 
ഓള്‍ക്ക് ചൊവ്വ ദോഷാണ് !!
ക്ലാസ്സില്‍ അവള്‍ ആകെ മിണ്ടീട്ടുല്ലത് മുണ്ടൂര്‍ക്കലെ  ശ്രീധരനോടാണ്, പെന്‍സില്‍ ചെത്താന്‍ ബ്ലേട്‌ ചോദിച്ച സംഭവം വിവരിക്കാന്‍ ഓന് നൂറു നാവാണ് ..

പത്താം തരത്തിലായപ്പോള്‍ സര്‍പ്പക്കാവിലെ ആയില്യം പൂജക്കാണ് അവളെ ആദ്യമായി ശ്രദ്ദിക്കുന്നത്..
ഫീസടക്കാനുള്ള പണത്തിനായി നാഗയക്ഷിയോടു പ്രാര്‍ഥിച്ചു നില്‍ക്കുമ്പോള്‍ നാഗങ്ങളെ പ്രദക്ഷിണം വച്ച് അവള്‍ മുന്നിലെത്തി ..
ചുറ്റും കളഭ സുഗന്ധം ..
ചുവന്ന പട്ടു പാവാടയും ബ്ലൌസുമിട്ട് നനവ്‌ മാറാത്ത മുടിയഴിച്ചിട്ട് മുന്നില്‍ വന്ന  അവളെയാണ് കണ്ണ്
തുറന്നപ്പോള്‍ കണ്ടത് ..
ഒരു നിമിഷം ഞെട്ടുക തന്നെ ചെയ്തു ..
ഇത് നാഗയക്ഷിയാണോ ??
കരിമഷിയെഴുതിയ പാതി കൂമ്പിയ മിഴികള്‍.. കാവിലെ ഇലപ്പടര്‍പ്പുകല്‍ക്കിടയിലൂടെ പതിക്കുന്ന സൂര്യ രശ്മിയില്‍ തിളങ്ങുന്ന മുഖം ..
അവളും നോക്കി മിഴികള്‍ തുറന്ന്..
പെട്ടന്ന് നോട്ടം പിന്‍വലിച് അവന്‍ അവള്‍ക്ക് വഴിമാറി നിന്നു..
ഷര്‍ട്ടിന്റെ കീറാല്‍ കൈ
കൊണ്ടു മറക്കാന്‍ പാട് പെട്ട  അവനെ അവള്‍ ഒരിക്കല്‍ കൂടി നോക്കിയിട്ട് കാവിന്‍റെ പടവുകളിരങ്ങി .

കണ്ണെത്താ ദൂരത്തോളം നിറഞ്ഞു കിടക്കുന്ന നെല്‍പ്പാടത്തിന്റെ അറ്റത്ത്‌ അവളൊരു പൊട്ടാകുന്നത് വരെ അവന്‍ നോക്കി നിന്നു .

***
സാറേ , ദാസ് സാറേ ..
അയാള്‍ സീറ്റിലോന്നു നിവര്‍ന്നിരുന്നു . ഡ്രൈവറാണ്..
കാര്‍ നഗര തിരക്കില്‍ നിന്ന് ഗ്രാമത്തിന്‍റെ പച്ചപ്പിലേക്ക് എത്തിയിരിക്കുന്നു .
ഒന്നുറങ്ങി പോയി , അയാള്‍ പറഞ്ഞു .
ഇനിയും ഒന്നര മണിക്കൂര്‍ യാത്രയുണ്ട്, സാറിനു ചായ വല്ലതും കുടിക്കണോ ?
വേണ്ട സുഭാഷേ നമുക്ക് പോകാം ..

നീണ്ട ഇരുപതു വര്‍ഷങ്ങള്‍ !!
നഗരത്തിന്‍റെ വ്യാപ്തി കൂടിയിരിക്കുന്നു , ഗ്രാമം ചെറുതായിരിക്കുന്നു .
എല്ലാം മാറിയിട്ടുണ്ടാകും , ആളുകളും ..
ഒരിക്കലും തിരിച്ചു വരരുതെന്ന് തീരുമാനിച്ചിരുന്നതാണ് . നാട്ടിലുള്ളതത്രയും
വേദനിപ്പിക്കുന്ന ഓര്‍മകളാണ് . എല്ലാവരും അവജ്ഞയോടെ മാത്രം കണ്ടിരുന്ന 
കിഴക്കെതൊടിക്കാരന്‍ ശിവദാസന്‍ ഇന്ന് ശ്രെഷ്ടനും സംബന്നനുമാണ് 
പക്ഷെ ജീവിതത്തെ ഇവിടെ വിട്ടിട്ടു പോന്നിട്ട് ഇരുപതു വരഷാവുന്നു.. അതിനിടയില്‍ വിവാഹം മറന്നു ,
അത് പക്ഷെ പണ്ട് കാവില്‍ വച്ച് നടന്നു കഴിഞ്ഞതാണ്.. 

"പുറപ്പിള്ളി കാവില് പൂരട്തട്ടണ്ട് സാറേ, ഇക്കുറി ഗംഭീരാവും "
ഉം .. അയാള്‍ ഒന്നമര്തി മൂളി ..

പുറപ്പിള്ളിക്കാവിലെ പൂരം ....
അയാള്‍ സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ചു..
അയാള്‍ മൂക്കിലേക്ക് ആവാഹിച്ചു, കത്തുന്ന കര്‍പ്പൂര ഗന്ധം ഇഴ ചേരുന്ന കളഭ , ഭസ്മ ഗന്ധത്തോടൊപ്പം പൊടി മണ്ണിന്‍റെ മണവും ..
ഇണ ചേരുന്ന പാമ്പുകളെ പോലെ മുടിയഴിച്ചിട്ട് കളത്തിലിഴയുന്ന പെണ്ണുങ്ങള്‍ , ആലിലകളുടെ സംഗീതം , ഇട നെഞ്ചിനെ പ്രകമ്പനം കൊള്ളിക്കുന്ന ശീവേലി എഴുന്നള്ളിപ്പ് .. ചെമ്പട്ടില്‍ മുങ്ങിയ ദേവി .. അന്തരീക്ഷത്തില്‍ ഉയരുന്ന ആര്‍പ്പു വിളികളും പ്രാര്‍ത്ഥന മന്ത്രങ്ങളും ....
കത്തുന്ന കല്‍ വിളക്കിന് പിന്നില്‍ തൊഴുതു നില്‍ക്കുന്ന ശ്രീക്കുട്ടിയെ ആള്‍ക്കൂട്ടത്തിലും മിഴികള്‍ തേടിപ്പിടിക്കുകയായിരുന്നു.. നിറഞ്ഞു കത്തുന്ന വിളക്കിനേക്കാള്‍ സൌന്ദര്യം അവളുടെ കണ്ണുകള്‍ക്കാണ്..
നെറ്റിയില്‍ നേരിയ ചന്ദനക്കുറി , തീവെട്ടിയുടെ വെളിച്ചത്തില്‍ അവളൊരു ദേവിയെപ്പോലെ സുന്ദരിയായിരുന്നു ..
പിന്നീട് തിരക്കില്‍ അവളെ നഷ്ടപ്പെട്ടു.

സര്‍പ്പം പാട്ടും മുടിയാട്ടവും നടക്കുന്ന ആല്‍തറക്കടുത്ത് നിന്നപ്പോള്‍ തൊട്ടു പിന്നില്‍ നിന്നും ആ കളഭ സുഗന്ധം ഒഴുകി വന്നു. അവള്‍ തന്‍റെ പിന്നില്‍ വന്നു നിന്നതാണോ ?
മെല്ലെ തിരിഞ്ഞു നോക്കിയപ്പോള്‍ ആ മിഴിയില്‍ കണ്ടത് തന്നെത്തന്നെയാണ് ! അവള്‍ പുഞ്ചിരിച്ചു !
പെന്‍സില്‍ ചെത്താന്‍ ബ്ലേട്‌ കൊടുത്ത ശ്രീധരനെ നോക്കി അവള്‍ പുഞ്ചിരിച്ചിട്ടില്ല !
കളത്തിലിഴയുന്ന പെണ്ണുങ്ങള്‍ക്ക്‌ വേഗം കൂടിയിരിക്കുന്നു ,
കെട്ട് പിണഞ്ഞ്  മുടിയഴിച്ച് കളം മായ്ക്കുന്ന പാമ്പുകള്‍ ..
ശിവദാസന്‍ ശ്വാസം ആസ്വദിച്ച് വലിച്ചു.. അവന്‍റെ ഹൃദയമിടിപ്പ്‌ കൂട്ടിയത് പിന്നിലെ കളഭ സുഗന്ധമാണ് ..
പെട്ടന്നാണവള്‍ തനിക്ക് മുന്നിലേക്ക്‌ കടന്ന്‌ ആല്‍തറക്കടുതെക്ക് നീങ്ങിയത് ..
വാസന സോപ്പ് മണക്കുന്ന മുടിയിഴകള്‍ മൂക്കിലുരഞ്ഞു കടന്ന്‌ പോയി ...

***
പിറ്റേന്ന് റിസല്‍ട്ടാണ് ..
പത്താം തരം കടക്കുമോ എന്ന ഭയമില്ല , കാരണം ജയിച്ചാലും തോറ്റാലും ഇനി പഠിപ്പില്ല..
ശ്രീക്കുട്ടിക്ക്‌ കോളേജില്‍ പോയി പഠിക്കാം, പണമുണ്ട് .
ജയിച്ചാല്‍ നൂല്‍ കമ്പനിയില് കണക്കെഴുതുന്ന ജോലി തരപ്പെടുതാമെന്ന് സുകുമാരന്‍ വല്ല്യച്ചന്‍ പറഞ്ഞിട്ടുണ്ട് .

റിസള്‍ട്ട്‌ വന്നു..
ശിവദാസന്‍ ക്ലാസ്സില്‍ ഒന്നാമാതായിരിക്കുന്നു ..
കഷ്ടിച്ച് കടന്ന്‌ കൂടിയ ശ്രീധരന്‍ മധുരം വിതരണം ചെയ്തു, അവന്‍ കോളേജില്‍ പോവുംത്രേ ..
അതും ശ്രീക്കുട്ടി ചേരണ കൊളേജില്.
മൂന്നു തവണ തോറ്റ ശ്രീധരന്‍ വയസ്സിനു മൂത്തതാണ്, താഴത്തങ്ങാടിക്കടുത്തുള്ള     
അമ്പതെക്കര്‍ നിലവും തോട്ടവും അവനു സ്വന്താണ്.

ശിവദാസനെ ആരും അനുമോദിച്ചില്ല  ..

പിറ്റേ ആഴ്ച സുകുമാരന്‍ വല്ല്യച്ചനെ കാത്ത് ബസ് സ്റ്റോപ്പില്‍ നില്‍കുമ്പോള്‍ അവള്‍ വന്നു കൂടെ കാരണവരും .
അവനു ജാള്യത തോന്നി, ഷര്‍ട്ട്‌ പഴയതാണ് .. അവന്‍ കുറച്ചു മാറി നിന്നു.
വൈകുന്ന ബസ്സിനെ പ്രാകുകയാണ് പലരും.
അവന്‍ ശ്രീക്കുട്ടിയെ നോക്കി, അവള്‍ അല്പം പുറകിലേക്ക് ഇറങ്ങി നിന്ന് തന്നെയാണ് ശ്രദ്ദിക്കുന്നത്, അവള്‍ ചിരിച്ചു  !
ബസ് വന്നു വല്യച്ചന്‍ ബസ്സിലിരുന്നു കൈ കാണിച്ചതനുസരിച്ച് അവനും കയറി .
വളരെ അപൂര്‍വമാണ് ബസ് യാത്രകള്‍ . വല്യച്ചന്‍ കൊണ്ട് പോകുന്നത് കമ്പനിയില്‍ പരിചയപ്പെടുത്താനാണ് .
ബസ്സിന്‍റെ മുന്‍ വശത്തെ സീറ്റിലിരുന്ന് അവള്‍ തന്നെ നോക്കുന്നു ..
എത്ര ശ്രമിച്ചിട്ടും ഓടുന്ന മരങ്ങളിലേക്കും വഴിയോര കാഴ്ച്ചകളിലേക്കും കണ്ണുകള്‍ പോകുന്നില്ല..
അത് മുന്‍ സീറ്റിലെ പാവാടക്കാരിയുടെ കണ്ണില്‍ ഉടക്കി കിടക്കുന്നു ..
അവള്‍ ടൌണിലെ കോളേജില്‍ ചേരാന്‍ പോകുകയാവും, ഇനി ഒരു പക്ഷെ കണ്ടെന്നു വരില്ല.

അതോര്‍ക്കുമ്പോള്‍ എന്തോ ഒരു വിഷമം..
തനിക്കെന്താണ്‌ പറ്റുന്നത് ??
പലപ്പോഴും കണ്ണടച്ചാല്‍ തെളിയുക കല്‍വിളക്കിനു  പിന്നിലെ ആ പാതി കൂമ്പിയ മിഴികലാണ് .. 
മനസ്സിനെ നിയന്ത്രിക്കണം, അവള്‍ ഇല്ലിക്കല്‍ തറവാട്ടിലെ ശ്രീക്കുട്ടിയാണ്.. താന്‍ വെറും കിഴക്കേതൊടിക്കാരന്‍ 
ശിവദാസനും .
ഇറങ്ങാന്‍ നേരം ഒരിക്കല്‍ കൂടി അവള്‍ നോക്കി .. അവനും ..

***

ജോലി ഏതാണ്ട് ഉറപ്പായി ..
അടുത്ത മാസം ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. കാവില് നൂറും പാലും കഴിക്കാന്‍ അമ്മയാണ് പറഞ്ഞത്..
പുറപ്പിള്ളിക്കാവില്‍ പൂജ കഴിച്ച് പിന്നിലെ ഊടുവഴിയിരങ്ങി സര്‍പ്പക്കാവിലേക്ക് നടന്നു , കാവിലെ വിജനത അയാള്‍ക്കിഷ്ടാണ് . പണ്ടെങ്ങോ വിഷം തീണ്ടി മരിച്ച കുമാരക്കണിയാന്‍റെ പ്രേതത്തെ അസമയത്ത് അവിടെ കണ്ടവരുണ്ട് ! പക്ഷെ ശിവദാസന് പേടിയില്ല, കാരണം കൂട്ടിന് നാഗങ്ങലുണ്ട്. കാലിലൂടിഴഞ്ഞു പോയിട്ടുണ്ട് പലതവണ ..
ജോലിക്കാര്യം പ്രാര്‍ഥിക്കാന്‍ നാഗ യക്ഷിക്ക് മുന്നില്‍ നിന്നപ്പോള്‍ മനസ്സില്‍ വന്നത് ശ്രീക്കുട്ടിയാണ് ..
തൊഴുത് തിരിഞ്ഞിരങ്ങാന്‍ ഭാവിച്ചപ്പോള്‍ തൊട്ടു മുന്നില്‍ അവള്‍ !!

" ഇയ്യാള്‍ക്ക് നല്ല മാര്‍ക്കുണ്ടല്ലോ , കോളേജില്‍ ചേരനില്ലേ ?"
ഇല്ല്യ .. ന്നി പഠിക്കാന്‍ കഴിയില്ല്യ .. സാധിക്കില്ല്യ ..
ഇലഞ്ഞിയില്‍ നിന്ന് പടര്‍ന്നു തൂങ്ങിയ താളിയില ഇറുത് താഴെയിട്ട് അവന്‍ പറഞ്ഞു , അത് പറയുമ്പോള്‍ ശബ്ദം ഒന്നിടരി ..
"സാരല്ല്യ വിഷമിക്കേണ്ട "
അവള്‍ ചുറ്റുമൊന്നു നോക്കിയിട്ട് കയ്യിലെ ഇലപ്പോതി തുറന്നു ..
പെട്ടന്ന് അവളുടെ വിറയാര്‍ന്ന വിരലുകളുടെ കുളിര്‍മ്മ അവന്‍റെ നെറ്റിയില്‍ ചന്ദനവുമായി ചേര്‍ന്നലിഞ്ഞു ...
ഒന്നാമ നായതിന്‍റെ സമ്മാനം ..
വേഗത്തില്‍ കല്‍ പടവുകള്‍ ഓടിയിറങ്ങിയ അവള്‍ തിരിഞ്ഞു നോക്കി പറഞ്ഞു ..
ന്നി ഇയ്യാളെ കാണാന്‍ കഴിയോന്നരില്ല്യ .. ഞാന്‍ ടൌണിലെ കോളേജില്‍ ചേര്‍ന്നു..
നിക്ക് വിലാസറിയാം, കതെഴ്തന്ട്..

അവന്‍ കല്‍ പടവില്‍ ഇരുന്നു ..
ആദ്യമായിട്ട് ഒരാള്‍ തന്നെ അനുമോദിചിരിക്കുന്നു ! ജീവിതത്തിനു ഇപ്പോള്‍ ഒരു അര്‍ത്ഥമുണ്ടായിരികുന്നു .
തനിക്കു കത്തെഴുതാനും ഒരാള്‍ !!
***

ഒന്നര മാസം കഴിഞ്ഞപ്പോള്‍ ആ അത്ഭുതം സംഭവിച്ചു .. കിഴക്കെതൊടിയില്‍ ശിവദാസനെ തേടി ആദ്യത്തെ കത്ത് വന്നു അമ്മയാനെടുത്തു തന്നത്. എന്നിട്ട് ഭയത്തോടെ ചോദ്യ ഭാവത്തില്‍ നോക്കി ..
ന്നൂല്ല്യമ്മേ ..കൂട്ടുകാരനാണ് ..
"ന്താട അതിലെഴുതീര്ക്കണേ ??"
മറുപടി പറയാന്‍ നിന്നില്ല , കത്തുമായി ഓടിയത് കാവിലെ ആല്‍തറയിലേക്കാണ് .
ക്ഷേത്രത്തിനു ചുറ്റും വിളക്കുകള്‍ തെളിഞ്ഞിട്ടുണ്ട് .
ഇല്ലന്ടിനെ നോവിക്കാതെ തുറന്നു , മൂന്നേ മൂന്നു വരിയെ എഴുതിയിട്ടുള്ളൂ ..
അവന്‍ കത്ത് മടക്കി , വായിക്കാന്‍ ഭയമാകുന്നു , എന്തായിരിക്കും ?
നെറ്റിയില്‍ നിന്നും വിയര്‍പ്പോഴുകുന്നു .. അവനത് വീണ്ടും തുറന്നു ..

"ജോലിക്ക് പോയി മിടുക്കനാവണം , ന്നാലെ ഇല്ലിക്കല്‍ വന്ന് 
ഈ ചൊവ്വാ ദോഷക്കാരിയെ പെണ്ണ് ചോദിക്കാന്‍ കഴിയൂ ..
കാത്തിരിക്കാന്‍ ആളുണ്ട് ... "
ശ്രീക്കുട്ടി .

ക്ഷേത്രത്തിനു ചുറ്റും തെളിഞ്ഞു കത്തുന്ന ദീപ നാളങ്ങളിലെല്ലാം അവളുടെ ചിരിക്കുന്ന മുഖം !
എവിടെ നിന്നോ ഒഴുകി വരുന്നു ആ കളഭ സുഗന്ധവും ചന്ദനത്തിന്‍റെ കുളിര്‍മ്മയും ..
അവന്‍ ആല്‍ തറയിലേക്ക്‌ തല ചായ്ച്ചു , ആലിലകള്‍ക്കിടയില്‍ ചിരിക്കുന്ന നക്ഷത്രങ്ങള്‍ ..
അല്ല അവിടെയും ശ്രീക്കുട്ടി !!!
***

കാറിന്‍റെ ഹോണടി ശബ്ദം ചെവി തുളച്ച് ഓര്‍മകളെ പിടിച്ചു നിര്‍ത്തി . വഴിയില്‍ ഏതോ ഒരു വികൃതി 
പയ്യന്‍ കുറുകെ ചാടിയതാണ് ..
എത്താറായിട്ടുണ്ട്..
പാടത്തിനു നടുക്കൂടെ ഒരു ചാല് കീറിയത് പോലെ പഴയ റോഡ്‌ , അതിനു മാറ്റമൊന്നുമില്ല ..
ടാര്‍ ചെയ്ത് വീതി കൂട്ടിയിട്ടുണ്ട്.
സുലൈമാന്‍ സാഹിബിനു വിറ്റു പോയ ഇല്ലിക്കലെ  കമുകിന്‍ തോട്ടം എത്തിയിരിക്കുന്നു ..
അതിന്‍റെ വടക്കേ മൂലയിലെ പുളി മരത്തിലാണ് തന്നെ പണ്ട് കെട്ടിയിട്ടു തല്ലിയത്..
ഗോവിന്ദമ്മാമയുടെ നേത്രിത്വത്തില്‍..
ഇടാതെ തുടയിലെ മായാത്ത പാടില്‍ അയാളുടെ കൈ വിരലുകള്‍ മെല്ലെ ഓടി ..

ചെയ്ത തെറ്റ് ഗുരുതരമായിരുന്നു 
ശ്രീക്കുട്ടിയെ കാവില്‍ വച്ച് ചുംബിച്ചു..
കാവ് ആശുദ്ദമാക്കി , തറവാടിനു സര്‍പ്പ കോപം വരുത്തി വച്ചു..
ദേഹമാസകലം അടി കിട്ടിയിട്ടും അന്ന് പക്ഷെ കരഞ്ഞില്ല ..
ചുണ്ട് പൊട്ടി വായിലേക്കൂറി വന്ന ഉപ്പു രസത്തെ വലിച്ചെടുത്തു തുപ്പിയപ്പോള്‍ 
ചിരിയാണ് വന്നത് ..
തന്നെ അവര്‍ ഭയപ്പെടുന്നു !!
കാരണം താന്‍ ഒരു ആണ്‍ പിറന്നവനായിരിക്കുന്നു !  
അതെ കിഴക്കെതൊടിയില്‍ ശിവദാസന്‍ ആണാണ് .

***

"സുഭാഷേ വണ്ടിയൊന്നു നിര്‍ത്തു"
ജീവിതത്തില്‍ അണയാതെ കത്തുന്ന ഓര്‍മകളിലെ ഇടവഴിയിലൂടെയാണ് ഇപ്പോള്‍ പോകുന്നത് ..
ഇല്ലിക്കലെ പടിപ്പുരയെതിയിരിക്കുന്നു !
തകര്‍ച്ചയുടെ പ്രതീകം പോലെ അങ്ങിങ്ങ് കുറച്ച് ഓടുകലുമായി മരണം കാത്തു കിടക്കുന്ന പഴയ 
കൂറ്റന്‍ പടിപ്പുര ..
അയാള്‍ തറവാട്ടു മുറ്റത്തേക്ക് ഒന്നെത്തിച്ചു നോക്കി 
പഴയ എട്ടു കെട്ട് തറവാടിന്‍റെ പടിഞ്ഞാറേ മൂല മുഴുവനായും മണ്ണോടു ചേര്‍ന്നിരിക്കുന്നു ..
മുറ്റം കാട് കയറി നശിച്ചിരിക്കുന്നു ..
ഇരുട്ട് കുത്തിയ ആ ചുവരുകള്‍ക്കുള്ളില്‍ എവിടെയോ തന്‍റെ ശ്രീക്കുട്ടിയുണ്ടാവണം 
തന്നെ അവള്‍ മറന്നിട്ടുണ്ടാവുമോ?
ഓര്‍ത്തിരിക്കാന്‍ ഒരു ജീവിതമൊന്നും സമ്മാനിച്ചിട്ടില്ല , കുറച്ച് നിമിഷങ്ങള്‍ മാത്രം ..

"പോകാം കാവില് നിര്‍ത്തണം "
ഈ തറവാട് ശരിക്കും ക്ഷയിച്ചു സാറേ , കാര്‍ന്നോര്‍ക്ക് ലേശം നോസ്സുണ്ടത്രേ ..
ക്കെ ആ കുട്ടീടെ യോഗാണ്‌.. അനുഭവിക്കാതെ തരമില്ലല്ലോ ..
ഭര്‍ത്താവ് വാഴില്ല . ശ്രീധരന്‍ പോയതോടെ ഒക്കെയും മുടിഞ്ഞു , പിന്നൊരു മംഗലം ഉണ്ടായില്ല ..
താലി കെട്ടി മുപ്പതാം നാളല്ലേ പോയത് .. പുഴ നീന്തി അക്കരെ പോയിട്ടുള്ള ആളാണ്‌ ശ്രീധരന്‍ പക്ഷെ അന്നെന്തോ പിഴച്ചു ..
പിന്നെയും തറവാട്ടില്‍ ദുര്‍ മരണങ്ങള്‍ , ഒക്കെത്തിനും പഴി കേള്‍ക്കാന്‍ ആ കുട്ടിയും ..
ഇപ്പൊ മുറി വിട്ട് പുറത്തിറങ്ങാരില്ലത്രേ ..
   
ദാ കാവെത്തി..
"സുഭാഷ് കാര്‍ വീട്ടിലെക്കിട്ടോളൂ, ഞാന്‍ നടന്നു വന്നോളാം ..
താന്‍ പണി കഴിപ്പിച്ച വീട്ടിലിപ്പോള്‍ ഇളയച്ഛന്റെ മക്കള്‍ ആണ് ..വീട് കാണാന്‍ പോലും ഇത് വരെ ചെന്നിട്ടില്ല .
"സാറെ , ഇഴ ജന്തുക്കള്‍ ഉണ്ട് സൂക്ഷിക്കണം "

ആ പറഞ്ഞത് അയാള്‍ കേട്ടില്ല , ആവേശത്തോടെ പടവുകള്‍ ഓടിക്കയറി ആല്‍തറയിലിരുന്നു .
വര്‍ഷങ്ങളോളം ആകാശത്ത് പറന്ന് ഒടുവില്‍ ഭൂമി തൊട്ടതിന്‍റെ സുഖം ..
അവളോട്‌ അവസാനായിട്ടു സംസാരിച്ചത് ഇവിടെ വച്ചു തന്നെയാണ് .. പുറപ്പിള്ളിക്കാവിലെ പൂരത്തിന്‍റെ അന്ന്...
അതിനു മുന്നേ എഴുതിയ കത്തിലവള്‍ ആദ്യമായി ആവശ്യപ്പെട്ടത് ശിവദാസന്‍റെ ഒരു ഷര്‍ട്ടാണ്..

ക്ഷേത്രത്തിനു പിന്നില്‍ കാത്തു നിന്ന ശിവദാസനെ തേടി കളഭ സുഗന്ധം എത്തി .. 
പിന്നിലെ സര്‍പ്പക്കാവില്‍ അന്ന് പൂജയില്ല  
അവളുടെ കൈ പിടിച്ച് കല്ല്‌ വെട്ടിയ  വഴിയിറങ്ങി കാവിലെതിയപ്പോള്‍ ദൂരെ 
ക്ഷേത്രത്തില്‍ സര്‍പ്പം പാട്ട് കേള്‍ക്കാമായിരുന്നു .. 
ആലിലകള്‍ക്കിടയിലൂടെ നക്ഷത്രങ്ങളെ നോക്കി ചേര്‍ന്നിരുന്നു ..
അകലെ പാട്ടും പാട്ടിലിഴയുന്ന നാഗങ്ങളും വേഗത്തിലായപ്പോള്‍ ശിവദാസന്‍റെ 
ചുണ്ടുകള്‍ അവളുടെ നെറ്റിയിലെ കളം മായ്ച്ചു ..
കളഭ സുഗന്ധവും ചന്ദനത്തിന്‍റെ കുളിര്‍മ്മയും വിരല്‍ തൊട്ടറിഞ്ഞ നിമിഷങ്ങളില്‍ അവള്‍ 
നാഗ യക്ഷിക്കല്ലിലേക്ക് തല ചായ്ച്ചു ..    
മുടിയിഴകളുടെ വാസന സോപ്പ് മണം മഞ്ഞള്‍ കലര്‍ന്ന ഭസ്മ ഗന്ധത്തിനു വഴിമാറിയിരുന്നു..
ക്ഷേത്രത്തിലെ സര്‍പ്പം പാട്ട് പിന്നെ ചെവികളിലേക്ക്‌ എത്തിയില്ല   
ശിവദാസന്‍റെ ഭസ്മം പുരണ്ട ചുണ്ടുകള്‍ അവളുടെ ചുണ്ടിലുരഞ്ഞു കഥ പറയുമ്പോളാണ്
ആ ടോര്‍ച്ചു വെട്ടം എത്തിയത് !
ഗോവിന്ദമ്മാമ.. 
അയാള്‍ ഒന്ന് നിശ്വസിച്ചു , ജീവിതത്തിലെ മധുരമുള്ള ഓര്‍മകളാണ്      
കാവിന് പഴയ ആ ഗന്ധം നഷ്ടപ്പെട്ടിരിക്കുന്നു ..
പക്ഷെ നീ ഞങ്ങള്‍ക്ക് അന്യനല്ല എന്ന് കാവിലെ കൂറ്റന്‍ അരയാലും ആഞ്ഞിലിയും ഇലഞ്ഞിയുമെല്ലാം മന്ത്രിക്കുന്നതായി അയാള്‍ക്ക്‌ തോന്നി ...

***

ശ്രീധരനെ കൊല്ലണം..
മൂസാക്കാന്‍റെ പീടികയില്‍ നിന്ന് വലിയ ഇരുമ്പ് കത്തിയും വാങ്ങി അവസാനമായിട്ട് ആല്‍തറയിലിരുന്നപ്പോള്‍  ഒരു ലക്ഷ്യമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ ..
അവസാനിപ്പിക്കണം എല്ലാം 
അവന്‍ ശ്രീക്കുട്ടിയുടെ കഴുത്തില്‍ താലി കെട്ടരുത് .. കുത്തിക്കീറണം 
പക്ഷെ ഒന്നിനും കഴിഞ്ഞില്ല ..
അവളുടെ ചെറിയമ്മ മുന്നില്‍ നിന്ന് കരഞ്ഞു 
"ഒള്ക്കിത് നല്ല ബന്ധാണ്.. ഇത് പോയാല് ഓള്‍ട ജീവിതം നശിക്കും , ചൊവ്വാ ദോഷക്കാരിയെ കെട്ടാന്‍ 
നല്ല തറവാട്ടുകാരു വരൂല്ല്യ ..
ഓള്‍ട കണ്ണീരു വീഴ്തരുത് .."
"ഓള്‍ട കണ്ണീര്.." കാവിലെ കുളത്തിലേക്ക്‌ കത്തി വലിച്ചെറിഞ്ഞ് തീരുമാനമെടുത്തു, ഈ നശിച്ച നാട്ടീന്നു പോണം ..
എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു ..

അയാള്‍ ഒന്ന് നിശ്വസിച്ചു 
വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഈ തിരിച്ചു വരവ് അവള്‍ക്കു വേണ്ടി മാത്രമാണ് 
ശ്രീക്കുട്ടിയെ കൂടാതെ ഇനിയൊരു തിരിച്ചു പോക്കില്ല , ഇനിയെതിര്‍ക്കാന്‍ ആരുമില്ല 
ക്ഷയിച്ചു നിലം പൊത്താറായ തറവാട്ടില്‍ ഭ്രാന്തു പിടിച്ച ഒരു കാരണവര്‍ മാത്രം 

പിറ്റേന്ന് ഒരു കത്തെഴുതി ഒരു കുട്ടിയുടെ കയ്യില്‍ ഇല്ലിക്കലേക്ക് കൊടുത്തു വിട്ടു
കൂടുതലൊന്നും എഴുതിയില്ല 
"ഞാന്‍ തറവാട്ടിലേക്ക് വരും , കൂടെ വരണം 
തിരിച്ചു വന്നത് നിനക്ക് വേണ്ടി മാത്രമാണ് , നീയില്ലാതെ ഇനിയൊരു തിരിച്ചു പോക്കില്ല "
ശിവദാസന്‍ .

പോയ കുട്ടിയെ കാണുന്നില്ല അയാള്‍ അക്ഷമനായി കാവിലേക്കു നടന്നു 
ഏറെ കഴിഞ്ഞപ്പോള്‍ നനഞ്ഞ ഒരു കടലാസ് കഷണത്തില്‍ മറുപടി എത്തി 
" സ്നേഹിക്കുന്നയാല്‍ അകലെയാണെങ്കിലും ജീവനോടെയുണ്ട് എന്ന വിശ്വാസമായിരുന്നു 
ഇത്രയും നാളത്തെ ജീവിതം .. അത് തകര്‍ന്നാല്‍ പിന്നെ ശ്രീക്കുട്ടിയില്ല
തിരിച്ചു പോകണം , കൂടെ ഈ ചൊവ്വാ ദോഷക്കാരി ഉണ്ടാകരുത് ..
ഈ ജീവിതം മുഴുവനും കാത്തിരിക്കാം , പക്ഷെ ഞാന്‍ വരില്ല ..
മച്ചിലെ ദേവി സത്യം"
സ്വന്തം ശ്രീക്കുട്ടി  

കത്ത് മടക്കി നെഞ്ചോട്‌ ചേര്‍ത്തയാള്‍ ആല്‍തറയില്‍ കിടന്നു 
ശ്രീധരന്‍റെ മരണം അറിഞ്ഞത്‌ കുറച്ച് നാള്‍ മുന്‍പാണ് , അവള്‍ തനിചാകുന്നത് 
ഒര്കാന്‍ കൂടി വയ്യായിരുന്നു   
വരേണ്ടിയിരുന്നില്ല .. 
പക്ഷെ തന്നെ ഇങ്ങോട് വരുത്തിയ ഏതോ ഒരു ശക്തിയുണ്ട് ..
നാഗയക്ഷിയാവുമോ ? അതോ കാവിലെ നാഗങ്ങളോ ?
പച്ചക്കര്‍പ്പൂരത്തിന്‍റെ മണം കാവ് നിറയെ ..
എവിടെയോ കാട്ടു ചെമ്പകം പൂത്തിട്ടുണ്ടോ ? കാറ്റില്‍ ആ ഗന്ധം അടുത്തടുത്ത്‌ വരുന്നു 
കാവിലെ വിജനതയില്‍ ആദ്യമായി അയാള്‍ക്ക്‌ ഭയം തോന്നി 

നാഗ യക്ഷിക്ക് മുന്നിലെത്തി ബലിക്കല്ലില്‍ നിന്ന് ഭസ്മമെടുത്തപ്പോള്‍ അയാള്‍ ഞെട്ടി 
തൂവെള്ള പട്ടുടുത്ത അഞ്ചടി ഉയരമുള്ള നാഗയക്ഷി വിഗ്രഹം ചിരിക്കുന്നു !!
തലയ്ക്കു മുകളില്‍ അരയാലും ഇലഞ്ഞിയും കൂറ്റന്‍ ആഞ്ഞിലിയും പതിയെ കറങ്ങുമ്പോള്‍ 
ശിവദാസന്‍ ഓര്‍ത്തു 
കാവിലെ ചുവന്ന പട്ടുടുത്ത നാഗ യക്ഷി വിഗ്രഹത്തിനു കഷ്ടിച്ച് രണ്ടരയടി ഉയരമേ ഉണ്ടായിരുന്നുള്ളൂ !!! 

***
പിറ്റേന്ന് കുട്ടികള്‍ ഓടി ..
കാവില്‍ ആരെയോ വിഷം തീണ്ടിയിരിക്കുന്നു 
വെളുപ്പിന് മരിച്ചുത്രെ !
ആരാ ആള് ??
ഏതോ ഒരു ശിവദാസന്‍ .. കിഴക്കെതൊടിക്കാരന്‍ ശിവദാസന്‍ 

***

ഇരുട്ട് കുത്തിയ ഇല്ലിക്കല്‍ തറവാട്ടില്‍ വെളിച്ചം വീണു 
ജാലകപ്പാളികലെല്ലാം ശ്രീക്കുട്ടി വലിച്ചു തുറന്നു ..
എന്നിട്ടും പോകുന്നില്ല തലേന്ന് രാത്രി കൂടിയ മടുപ്പിക്കുന്ന ആ ചെമ്പക ഗന്ധം 

കാവിലേക്കു പോയിട്ട് ഏതാണ്ട് ഇരുപതു വര്‍ഷത്തോളം ആയിരിക്കുന്നു, ഇന്ന് പോകണം .
അതിനു മുന്നേ ഭഗോതി വാഴുന്ന തട്ടിന്‍പുറത്ത് കയറണം 
ശ്രീക്കുട്ടി കുളിച്ചു, പതിവിലും നേരത്തെ ..
നെറ്റിയില്‍ കുറിയിട്ട് മാറാല നൂലുകല്‍ക്കിടയിലൂടെ തട്ടിന്‍ പുറത്തു നിന്നാ പഴയ ട്രങ്കു പെട്ടി തപ്പിയെടുത്തു ..
പഴകിയ കുറെ കടലാസ് തുണിക്കഷണങ്ങള്‍ക്കടിയില്‍ നിന്നും അവളത് പുറത്തെടുത്തു 
അലക്കി തേച്ചു വച്ചിരിക്കുന്ന നിറം മങ്ങിയ ശിവദാസന്‍റെ ആ പഴയ ഷര്‍ട്ട്..
അതില്‍ വിരലോടിച്ചു അവള്‍ സ്വയം പറഞ്ഞു   
"ഒക്കെയും യോഗാണ്, കാത്തിരുന്ന ആള്‍ വന്നു വിളിച്ചാല്‍ പോകാതെങ്ങനെയാ .."
മച്ചിലെ ദൈവങ്ങള്‍ നോക്കി ചിരിക്കുന്നു ..
അവള്‍ കയര്‍ത്തു 
അങ്ങനിപ്പോള്‍ ജയിക്കണ്ട 
നെഞ്ചോട്‌ ചെര്‍തെടുത്ത ഷര്‍ട്ടവല്‍ നടു മുറ്റത്തിട്ടു  കത്തിച്ചു   
ആ കറുത്ത പുകച്ചുരുള്‍ നോക്കി അവള്‍ വീണ്ടും വീണ്ടും ചിരിച്ചു 

ഒന്നും രണ്ടുമല്ല ഇരുപതു വര്‍ഷാണ് കാത്തിരുന്നത് , ഇനിയും വയ്യ ..
നിത്യവും വിളക്ക് തെളിയിക്കുന്ന തുളസി തറയിലെ തുളസിചെടി പറിച്ചു ദൂരെക്കെരിഞ്ഞിട്ട് 
അവള്‍ അകത്തു കയറി കതകു കുറ്റിയിട്ടു .

***

കാവിന്‍റെ കല്ല്‌ ചെത്തിയ പടവ് കയറി ശിവദാസന്‍ ആല്‍തറയില്‍ ഇരുന്നു ..
അവള്‍ വരും .
ഒത്തിരിയുണ്ട് പറയാന്‍ .. നിലാവത്ത് മിന്നുന്ന നക്ഷത്രങ്ങള്‍ നോക്കി അങ്ങനെ കിടക്കണം..
മടിയില്‍ തല വച്ച് ആലിലകളുടെ സംഗീതം കേള്‍ക്കണം ..
പിന്നെയുമുണ്ട് മോഹങ്ങള്‍ ബാക്കി 

നനുങ്ങനെ കാറ്റ് വീശുന്നുണ്ട് ..
കാവില്‍ വിളക്കുകള്‍ തെളിയുകയായി 
തലേന്നത്തെ ചെമ്പക ഗന്ധം ഇല്ല 
ആകെ ഒരു തണുപ്പ് , തനിക്കു ചുറ്റും മഞ്ഞു പൊഴിയുന്നുണ്ടോ ?
അയാള്‍ കണ്ണുകളടച്ച്‌ കാത്തിരുന്ന ആ ഗന്ധം, ആസ്വദിച്ച്‌ മൂക്കുകളിലേക്ക് വലിച്ചു കയറ്റി 
കളഭത്തിന്‍റെ ഗന്ധം , അവള്‍ വന്നിരിക്കുന്നു !!
നെറ്റി തഴുകിയ വിരലുകള്‍ക്ക് ചന്ദനത്തിന്‍റെ കുളിര്‍മ !!!
***********

Tuesday 28 February 2012

കിനാവിലെ തണല്‍മരങ്ങള്‍



"നിന്‍റെ  ഭാര്യയുടെ സ്വഭാവം ശരിയല്ല "
"നീ വെറുമൊരു വിഡ്ഢിയാണ് ജയാ, കൂടെ താമസിക്കുന്ന ഓരോ നിമിഷവും അവള്‍ നിന്നെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ് "
 കമ്പനിയുടെ പുകക്കുഴലിലേക്ക് നോക്കികൊണ്ടാണ് ജോസഫേട്ടന്‍ അത് പറഞ്ഞത് .
മെഷിനേക്കാള്‍ വേഗത്തില്‍ കറങ്ങുന്നത് ജയപ്രകാശിന്റെ മനസ്സാണ്
സെലിന്‍ എന്നെ വഞ്ചിക്കുകയാണെന്നോ  ? 
ദയവു ചെയ്തു നിങ്ങള്‍ ഇങ്ങനെ സംസാരിക്കരുത് , ഒരു കുന്നോളം സ്നേഹമുണ്ടവള്‍ക്കെന്നോട്..
" നിന്നോട് സംസാരിക്കാന്‍ ഞാനില്ല ജയാ, നീ അനുഭവിച്ചാലേ പഠിക്കൂ .."

ജോസഫേട്ടന്‍ ഈ ലോകത്ത് എനിക്കാകെയുള്ള രണ്ടു സുഹൃത്തുക്കളില്‍ ഒരാളാണ് , എന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന, ജീവന് തുല്യം എന്നെ സ്നേഹിക്കുന്ന രണ്ടേ രണ്ടു പേര്‍ ..
രണ്ടാമത്തെയാള്‍ നീലിമയാണ് , എന്നെ ജീവനേക്കാളേറെ സ്നേഹിക്കുന്നവള്‍ .. ജോസഫേട്ടനാണ് നീലിമയെ എനിക്ക് പരിചയപ്പെടുത്തിയത് . തീര്‍ത്തും വിരസമായിരുന്ന എന്‍റെ ദിവസങ്ങളിലേക്ക് ഒരു കുളിര്‍ മഴയായി അവള്‍ പെയ്തിറങ്ങി ..
അടച്ചിട്ടിരുന്ന എന്‍റെ മനസ്സിന്റെ ജാലകങ്ങള്‍ തള്ളിത്തുറന്ന് അവള്‍ അകത്തു കയറി  

പിന്നീട് കഥകളും കവിതകളും പങ്കു വച്ച് എത്രയെത്ര സായാഹ്നങ്ങള്‍ പനയോലകള്‍ക്ക് താഴെ ചിലവഴിച്ചിരിക്കുന്നു  .. 
അതിനിടയിലെപ്പോഴോ വാക്കുകള്‍ക്കിടയിലേക്ക് പ്രണയം കടന്നു വന്നു .. എന്‍റെ ഇഷ്ടം അറിയിച്ചപ്പോള്‍ അവള്‍ ഒന്നും മിണ്ടിയില്ല ..കണ്ണിലേക്കു നോക്കിയിരുന്നു ,പിന്നെ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല . മൌനം സംസാരിക്കുന്ന നിമിഷങ്ങള്‍ ഞങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് വച്ചു... 
"മിണ്ടാതെ മിണ്ടുന്ന .. പറയാതെ കേള്‍ക്കുന്ന ... കാണാതെ കാണുന്ന ..കത്തുന്ന പ്രണയം ..."
എന്നെ പ്രനയിക്കനവില്ലെന്നു തീര്‍ത്തു പറഞ്ഞപ്പോളും എനിക്കവളോട് ദേഷ്യം തോന്നിയില്ല ... ഒരു പക്ഷെ ഇഷ്ടമാണെന്ന് പറഞ്ഞാല്‍ ഞങ്ങളുടെ പ്രണയം അവസനിച്ചാലോ?
പ്രണയത്തിനു ഒരു വേദനയുടെ സുഗന്ധമുണ്ട് .. ചില സമയത്ത് ഭ്രാന്ത് പിടിപ്പിക്കുന്ന സുഖകരമായ ഒരു വേദന .. അതില്‍ ജീവിക്കാനാണ് എനിക്കിഷ്ടം ..

വേദനയില്‍ മദ്യം ഒരു നല്ല കൂട്ടാണെന്ന്  പറഞ്ഞു തന്നത് ജോസഫ്‌ ചേട്ടനാണ് . എന്റെ നീറുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുന്നത് ജോസഫേട്ടനാണ്.
ഒരു യാത്ര പോലും പറയാതെ നീലിമ എന്നില്‍ നിന്നും മാറി നിന്നപ്പോളും എനിക്ക് തണലായത് അയാളാണ് .
അവളുടെ മുടങ്ങാതെയുള്ള കത്തുകള്‍ എനിക്കെത്തിക്കുന്നതും ജോസഫേട്ടന്‍ തന്നെ ..


ഒടുവില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു  വഴങ്ങി സെലിനുമായുള്ള വിവാഹം ...
ആദ്യമൊക്കെ എന്നെ ജീവനായിരുന്നവള്‍ക്ക് , പിന്നീട് തൊട്ടതിനും പിടിച്ചതിനുമൊക്കെ സംശയമായി ..
മാനസിക രോഗത്തിന് രണ്ടു വര്‍ഷം ചികിത്സയിലായിരുന്നു സെലിനെന്നു പിന്നീടാണ്‌ അറിഞ്ഞത്,  അവളുടെ ബന്ധുവായ ജോസഫേട്ടന്റെ അയല്‍ക്കാരിയാണ്‌ അതു പറഞ്ഞത് , ഇത് ചോദിച്ചതിന്റെ പേരില്‍ അവള്‍ കത്തിയെടുക്കുക വരെ ചെയ്തു . പിന്നീട് പ്രശ്ന കാരണം ജോസഫേട്ടനായിരുന്നു . അയ്യാളെ കാണരുത് സംസാരിക്കരുത് ... ഒരു ദിവസം എന്നെയന്വേഷിച്ചു വീട്ടില്‍ വന്ന ജോസെഫേട്ടനെ അവള്‍ വഴക്ക് പറഞ്ഞു തിരിച്ചയച്ചു. എന്നോട് തര്‍ക്കിച്ച അവളെ ഞാന്‍ തല്ലി.. 
പിന്നെയങ്ങോട്ട് കാര്യങ്ങള്‍ കൂടുതല്‍ വഷളായി , അവള്‍ക്കെന്നെയും ഭയമായി ..ബെഡ് റൂമില്‍ തലയിണക്കടിയില്‍ കത്തിയുമായി ഉറങ്ങാതെ എന്നെയും നോക്കി കിടക്കും അവള്‍ .. എന്റെ ഒരു ചലനം പോലും അവളെ പരിഭ്രാന്തയാക്കിയിരുന്നു 

ഫാക്ടറിയിലെ കറങ്ങുന്ന മെഷീന് പിന്നില്‍ ഞാന്‍ പരാജയപ്പെടുകയായിരുന്നു .. ആരോടും സംസാരിക്കാന്‍ മനസ്സ് വരുന്നില്ല, എവിടെയും എന്നെ തുറിച്ചു നോക്കുന്ന കണ്ണുകളാണ് .
മനസ്സ് കടുത്ത സമ്മര്‍ദ്ദത്തില്‍ ആണ് ,കുറച്ചു നാള്‍ ലീവ് എടുക്കണം .. 

***

ജോസഫേട്ടന്‍ വീണ്ടും ദൈവമായ് എനിക്ക് മുന്നിലെത്തി .. മദ്യക്കുപ്പിക്ക് പിന്നില്‍ നിന്നും നീട്ടിയ കയ്യില്‍ നീലിമയുടെ കത്താണ് ..
അവള്‍ തിരിച്ചു വരുന്നു , എന്നെ കാണാന്‍ വേണ്ടി മാത്രം . യാത്ര ചോദിക്കാതെ പോയി ഇപ്പോള്‍ ഥാ പറയാതെ തിരിച്ചു വരുന്നു ...
" നാളെ വയ്കീട്ടു കോട്ട മൈതാനിയില്‍ വരണം, എനിക്കത് നിന്നോട് പറയണം , ഇത്ര നാളും പറയാതെ മനസ്സില്‍ കാത്തു വച്ചത്  "
ഒത്തിരി സന്തോഷത്തിലും മനസ്സ് അസ്വസ്ഥമായി , കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ജീവിതം മാറി മറിഞ്ഞിരിക്കുന്നു ..  സെലിന്‍ എന്റെ ഭാര്യയായി , പക്ഷെ എന്റെ പ്രണയം അത് നീലിമയാണ് ..
മനസ്സ് വീണിരിക്കുന്നത് കടുത്ത സംഘര്‍ഷച്ചുഴിയിലാണ് .
സെലിന്റെ സ്നേഹം അഭിനയമാനെന്നാണ് ജോസഫേട്ടന്‍ പറയുന്നത് , പോരാത്തതിനു മുഴു വട്ടും ..
എന്ത് വന്നാലും നീലിമയെ കാണണം .
സുഹൃത്തിനെ കാണാനെന്നു കള്ളം പറഞ്ഞു രാവിലെ തന്നെ വീട്ടില്‍ നിന്നിറങ്ങി , സെലിന്‍ എന്തൊക്കെയോ പിറുപിരുക്കുന്നുണ്ട് ..
അവള്‍ക്കൊരിക്കലും എന്നെ മനസ്സിലാക്കാനാവില്ല .
നീലിമ വൈകിട്ടെ വരികയുള്ളു , മണിക്കൂറുകള്‍ കാത്തിരിക്കണം .. പ്രിയപെട്ടവരെ കാത്തിരിക്കുമ്പോള്‍ കാത്തിരുപ്പ് ഒരു സുഖമുള്ള അനുഭൂതി തന്നെയാണ് , 
മണിക്കൂറുകള്‍ നിമിഷങ്ങലയാണ്‌ കൊഴിയുന്നത് .. കാറ്റില്‍ ആര്‍ത്തു ചിരിക്കുന്ന പനയോലകള്‍ എന്നെ ശല്ല്യപ്പെടുതുന്നുണ്ടെങ്കിലും അവ കൊണ്ട് വരുന്ന കാറ്റിനു അവളുടെ ഗന്ധം ഉള്ളതുപോലെ ..
അവളോട്‌ ഞാന്‍ എന്താണ് പറയുക , എന്റെ പ്രണയത്തിന്റെ നന്മ നഷ്ടപ്പെട്ടിരിക്കുന്നു ..
നീലിമയുടെ തോളില്‍ ചാരി കാറ്റില്‍ ഉലയുന്ന പനയോലകള്‍ക്ക് താഴെ ഹൃദയം കൊരുത്ത്, 
മിഴികളില്‍ പ്രണയത്തിന്റെ ലഹരിയുമായി എത്രയെത്ര സായാഹ്നങ്ങളാണ് ഇവിടെ ചിലവിട്ടിട്ടുള്ളത്.. 
ജോസഫേട്ടനാണ് നീലിമയെ വിവാഹം കഴിക്കാന്‍ പറഞ്ഞത് , താലിയുമായി കാത്തിരുന്നെങ്കിലും അന്നവള്‍ വന്നില്ല , അവള്‍ ജോലി  ചെയ്യുന്ന സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ ചെന്ന് കണ്ടു കാര്യം പറഞ്ഞു , " വൈകീട്ട് കാണാം ജയാ , ഇനിയിങ്ങോട്ടു വരേണ്ട " 
പക്ഷെ പിന്നീടവള്‍ വന്നില്ല .

മുടിയിലിഴയുന്ന കൈ വിരലുകള്‍ എന്നെയുനാര്തി .. നീലിമ ..
അവളിലെക്കെന്നെ വലിച്ചു ചേര്‍ത്ത് കാതില്‍ പറഞ്ഞു " എനിക്ക് നിന്നെ വേണം, നിന്നെ നഷ്ടപ്പെടുത്തി ഒരു ലോകം എനിക്ക് വേണ്ട ..
കാണാതിരുന്ന നാളുകളിലത്രയും നിന്റെ പ്രണയ തീയില്‍ ഞാന്‍ ദഹിക്കുകയായിരുന്നു.. ജയാ നീയില്ലാത്ത സായാഹ്നങ്ങള്‍ ശപിക്കപ്പെട്ട നിമിഷങ്ങളായിരുന്നു ..
ജോസഫേട്ടന്‍ എന്നോട് എല്ലാം പറഞ്ഞു , എന്തെല്ലാം കാരണങ്ങലുന്ടെങ്കിലും നിന്നെ നഷ്ടപ്പെടുത്തുവാന്‍ എനിക്ക് വയ്യ ജയാ ..
അവളുടെ കണ്ണിലെ തിളക്കം നേരിടാന്‍ എനിക്ക് ശക്തിയില്ലാത്തത് പോലെ ..
" ജയാ , ഇന്ന് രാത്രി നമ്മള്‍ ഒരുമിച്ചായിരിക്കും  ... "
എന്റെ മറുപടി അവള്‍ക്കു വേണ്ട , വേണ്ടത് എന്നെ മാത്രം ..

***
നേരം വെളുത്തപ്പോള്‍ ഞാന്‍ വീട്ടിലാണ്‌ , ചായയുമായി സെലിന്‍ മുന്നില്‍ ..
സമയം പതിനൊന്നര  കഴിഞ്ഞിരിക്കുന്നു , വെളുപ്പിനെപ്പോലോ ആണ് ഞാന്‍ വീട്ടിലെത്തിയതെന്ന് തോന്നുന്നു . ഓര്‍മ്മകള്‍ പിന്നോട്ട് കറങ്ങി, ചായ തൊണ്ടയിലിരുന്നു പൊള്ളി 
ഇന്നലെ അരുതാത്തത് സംഭവിച്ചിരിക്കുന്നു ..
ജയെട്ടനിന്നലെ രാത്രി എവിടെയായിരുന്നു ?
സെലിനിന്നു പതിവിലും സ്നേഹം .. കണ്ണുകളില്‍ ഇത് വരെ കാണാത്ത തിളക്കം 
ചേര്‍ന്നിരുന്നു മുടികളില്‍ തഴുകി കാതില്‍ പറഞ്ഞു ..
" വല്ലതും ഓര്‍മ്മയുണ്ടോ ? മൂന്നു മണിക്കാണ് എത്തിയത് , എന്തൊരു സ്നേഹമായിരുന്നു എന്നോട് .. ജീവിക്കാനിപ്പോള്‍ വല്ലാത്ത കൊതി തോന്നുന്നു ജയേട്ടാ...."
 നനഞ്ഞിറങ്ങിയ കണ്മഷിചാലുകള്‍ നെഞ്ചില്‍ ചേര്‍ത്ത് അവള്‍ വിതുംബി .. ചില നിമിഷങ്ങളിലെ സ്നേഹം ഒരു ജന്മം മനസ്സിലോര്‍ത്തു വയ്ക്കാം , എന്നെ ഇനി തനിച്ചാക്കരുത് ജയേട്ടാ ..

 ഇവള്‍ക്കെന്താ വീണ്ടും ഭ്രാന്തായോ ? 
ഞാനിന്നലെ എപ്പോളനിവളെ സ്നേഹിച്ചത് ?
സെലിന്റെ സ്നേഹം ഇപ്പോള്‍ ഭയപ്പെടുത്തുന്നത് എന്നെയാണ് ..
അവളുടെ കണ്ണിലെ തിളക്കവും , വാക്കുകളിലെ പ്രണയവും ഇപ്പോള്‍ ചുട്ടു പൊള്ളിക്കുന്നത് എന്റെ ഹൃദയത്തെയാണ്‌
സെലിനോട് ഞാന്‍ തെറ്റ് ചെയ്തിരിക്കുന്നു , നീലിമയോടും ..
ഇന്നലത്തെ രാത്രി ഒഴിവാക്കെണ്ടാതയിരുന്നു..

ഇന്നു നീലിമയെ വീണ്ടും കാണണം, 
ബാങ്കില്‍ ചെന്നപ്പോള്‍ പ്യൂണാണ് പറഞ്ഞത് , മാഡം ഒരു മാസം ലീവ് എടുത്ത് നാട്ടില്‍ പോയി ..
വീണ്ടും പറയാതെ പോയിരിക്കുന്നു അവള്‍ .. നന്നായി ..
അസ്വസ്ഥ ചിന്തകള്‍ക്ക് താത്കാലിക വിരാമമിട്ട് മെഷീന്‍ നന്നായി കറങ്ങി ..
എന്താണെന്നറിയില്ല സെലിനെ കാണാന്‍ മനസ്സ് കൊതിക്കുന്നു .. കാണണം , ഭ്രാന്തിനു വിട്ടു കൊടുക്കാതെ സ്നേഹംകൊണ്ട് മൂടണം അവളെ ..
ജയാ ...
ഓ ജോസഫേട്ടനാണ്, ഞാന്‍ കാണണമെന്ന് കരുതിയിരിക്കുകയായിരുന്നു .
ജയാ നീലിമ പോകുംമുന്പേ എന്നെ വന്നു കണ്ടിരുന്നു , അവള്‍ക്കു നല്ല സുഖമില്ല ..
പിന്നെ നിങ്ങളുടെ വിവാഹത്തിന് സമ്മതം വാങ്ങാന്‍ കൂടിയാണ് അവള്‍ പോയിരിക്കുന്നത് !
വിവാഹമോ ??
അതെ നീയവളെ വിവാഹം കഴിക്കാമെന്ന് ഉറപ്പു കൊടുത്തില്ലേ അന്ന് രാത്രി ?
ഞാന്‍ ഇറങ്ങി നടന്നു .. കാറ്റില്‍ ചിരിക്കുന്ന കരിമ്പനക്കൂട്ടങ്ങല്കിടയിലൂടെ ..
മനസ്സ് ഒപ്പംയാത്ര ചെയ്യുന്നില്ല ..

ജോസഫേട്ടന്‍ മനസ്സിനൊപ്പം നടന്നെത്തി !
കൈ പിടിച്ചെന്നെ സന്തോഷത്തിലേക്ക് കയറ്റി , മദ്യക്കുപ്പിക്കിരുപുറവുമിരുന്നു ഞങ്ങള്‍ സംസാരിച്ചു 
" നീ വിഷമികേണ്ട ജയാ , ഇത്തരം പ്രതിസന്ധികള്‍ ജീവിതത്തില്‍ സാധാരണമാണ് .. നിന്റെ യഥാര്‍ത്ഥ പ്രണയം നീ തിരിച്ചറിയണം "
മനസ്സ് ഒരു തീരുമാനത്തിലെത്തനാവാതെ വട്ടം കറങ്ങുകയാണ് .. എനിക്കെപ്പോഴും ഒരു കൂട്ട് വേണം , ഇപ്പോള്‍ മദ്യത്തിന്റെ കൂട്ടില്ലാതെ സെലിനെ നേരിടാന്‍ വയ്യാതായിരിക്കുന്നു ..
എന്നെ നോക്കി നിശബ്ദം കരയാറുള്ള സെലിനോട് എനിക്ക് പ്രണയമുണ്ടോ??

ഞാന്‍ എഴുത്ത് നിര്‍ത്തി ..
ഡയറി എഴുത്ത് ഒരു പതിവാണ് , മുന്‍ പേജുകളിലെ അനുമാനങ്ങള്‍ പലതും തെറ്റായി കൊണ്ടിരിക്കുകയാണ് .. ഓ ഒന്നെഴുതാന്‍ വിട്ടു , നീലിമ നാളെ വരുന്നു 
ഒന്നര മാസത്തിനു ശേഷം അവള്‍ വീണ്ടും വരുന്നു , ജോസഫേട്ടനാണ് പറഞ്ഞത് ..

ആരോടാനെനിക്കു യഥാര്‍ത്ഥ പ്രണയം ? നീലിമയോട് തന്നെ ..പക്ഷെ എന്നെ സ്നേഹിക്കുന്നത് സെലിന്‍ തന്നെയല്ലേ ?
പിന്നിട്ട നാളുകളില്‍ അല്പം പോലും സ്നേഹം ഞാന്‍ പകര്‍ന്നിട്ടില്ലെങ്കിലും എന്നെ ആത്മാവിന്റെ ഭാഗമായി കണ്ടു സ്നേഹിച്ചു കൊല്ലുന്നത് സെലിനാണ് .. 
ഞാന്‍ കണ്ടില്ലെന്നു നടിക്കുന്ന ആ പ്രണയം തന്നെയാണ് വലുത് ..
നീലിമയോട് നാളെ യാത്ര പറയണം .. ഇനി കാണരുത് .

കരിമ്പനകളും കാറ്റും ഈ പാലക്കാടിനെ സുന്ദരിയായ ഒരു യക്ഷിയാക്കുനുണ്ട്.. മൈതാനിയിലെതി  ഞാന്‍ കോട്ടയുടെ നിഴല് പറ്റി നടന്നു ..
ഓ നീലിമ എന്നെയും നോക്കിയിരുപ്പുണ്ട് .. സാധാരണ ഞാനാണ്‌ ആദ്യം വരാറു.

"ജയാ.. " 
അവള്‍ക്കിന്നു പതിവിലും സൌന്ദര്യമുണ്ട് .. കണ്ണുകള്‍ക്ക്‌ കൂടുതല്‍ തിളക്കം , 
എന്നെ കോട്ട നിഴലിലേക്ക്‌ വലിച്ചു ചേര്‍ത്ത് അവള്‍ ആഹ്ലാദത്തോടെ പറഞ്ഞു ,
"ജയന്‍ ഒരച്ച്ചനാവാന്‍ പോകുന്നു, ജയന്റെ കുഞ്ഞിന്റെ അമ്മയാവാന്‍ പോകുന്നു ഞാന്‍ "

കാല്‍ വിരലുകളില്‍ നിന്ന് ഒരു മരവിപ്പ് അരിച്ചു കയറുകയാണ് , ഞാന്‍ ഉരുകി ഇല്ലാതാവുന്നു ..
കടന്നു പോകുന്നവര്‍ നോക്കി ചിരിക്കുന്നുണ്ട് .. കാതുകളില്‍ ശബ്ദങ്ങളില്ല , ഭ്രാന്ത് പിടിപ്പിക്കുന്ന ഒരു മൂളല്‍ മാത്രം ..
നീലിമയെ ഇത് വരെ ഇങ്ങനെ സന്തോഷിച്ചു കണ്ടിട്ടില്ല ..
" ജയാ നമ്മുടെ സ്വപ്‌നങ്ങള്‍ യഥാര്ത്യമാകാന്‍  പോകുന്നു , നീ ആഗ്രഹിച്ച സ്നേഹം, ജീവിതം എല്ലാം ഞാന്‍ നിനക്ക് തരും , ഇനി നമ്മള്‍ പിരിയില്ല .

നീലു, സെലിന്‍ ??
ഓ ജയന്‍ അവളെ പറ്റി ഓര്‍ത്തു വിഷമികേണ്ട , അവളുടെ വീട്ടുകാര്‍ ജോസഫേട്ടനെ കണ്ടിരുന്നു , അവരവളെ വീട്ടിലേക്കു കൊണ്ട് പോകാനുള്ള ഒരുക്കത്തിലാണ് , അവളുടെ രോഗം ഒരിക്കലും ഭേദമാവില്ലെന്നു ഡോക്ടറും പറഞ്ഞിട്ടുണ്ടല്ലോ , അവരെല്ലാവരും ചേര്‍ന്ന് നിന്നെ വഞ്ചിക്കുകയാണ്..
നീ അറിയാതെയാണ് അവര്‍ ഹോസ്പിറ്റലില്‍ പോകുന്നത് . 
നിന്റെ പ്രണയം ഞാനാണ്‌ , നിന്റെ സ്വപ്‌നങ്ങള്‍ എന്റെതും .. നമുക്കൊരു കുഞ്ഞുണ്ടാവാന്‍ പോകുന്നു ജയാ , നമുക്ക് എന്റെ ഫ്ലാറ്റിലേക്ക് താമസം മാറാം..
ഹാ.. ഞാന്‍ യാന്ത്രികമായി മൂളി , ആളുകള്‍ പകച്ചു നോക്കുനുണ്ട് ഇപ്പോളും , ഈ ആളുകള്‍ക്കെന്താ ഭ്രാന്തുണ്ടോ ? ഇവളെന്റെ ഭാര്യയാണ് , 
ജനിക്കാന്‍ പോകുന്ന എന്റെ കുഞ്ഞിന്റെ അമ്മ ..

കോട്ട നിഴല്‍ വിട്ടു ഞാന്‍ വെളിച്ചത്തിലേയ്ക്കു നടന്നു കയറി,എന്തൊക്കെയോ നഷ്ടപ്പെടുംബോളും ജീവിതത്തില്‍ ഒരു സംബാദ്യമുണ്ടായിരിക്കുന്നു  ..
എന്റെ പ്രണയം തിരിച്ചു കിട്ടിയിരിക്കുന്നു , സെലിനോട് തുറന്നു പറഞ്ഞാല്‍ അവളുടെ അസുഖം കൂടിയാലോ ? പക്ഷെ പറയുക തന്നെ വേണം ..

എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവള്‍ ശാന്തയായ് എല്ലാം കേട്ടു.. 
പടര്‍ന്ന കണ്മഷി സരിയിലോപ്പി അവള്‍ തിരിഞ്ഞു നിന്നു.. 
"സെലിന്‍ "
ഇടറിയ ശബ്ദത്തില്‍ ഞാന്‍ വിളിച്ചു ..
" ഞാന്‍ പോകാം ജയേട്ടാ.. " 
ജയേട്ടന്‍ സ്നേഹിച്ചത് നീലിമയെ ആണ് .. ഞാന്‍ ഭ്രാന്തിയല്ലേ, എനിക്ക് സ്വപ്നം കാണാന്‍ അവകാശമില്ല .. എനിക്കിവിടെ നിന്നു കൊണ്ട് പോകാന്‍ പാതി കണ്ട കുറച്ചു കിനാവുകള്‍ മാത്രമേയുള്ളൂ ..
പോകുന്നതിനു മുന്‍പ് എന്റെ ഡോക്ടര്‍ ജയേട്ടനുമായി സംസാരിക്കണം എന്ന് പറഞ്ഞിട്ടുണ്ട് ..
അവളുടെ മുഖത്ത് നോക്കാന്‍ ധൈര്യമില്ലാത്തത് കൊണ്ട് വെറുതെ മൂളി 

സൈക്യാട്രിസ്റ്റ്ന്റെ ഒപിക്ക് മുന്നില്‍ ഇരുന്ന ഞങ്ങളെ തേടി ജോസഫേട്ടനും നീലിമയും എത്തി .. സെലിന്‍ മുഖം തിരിച്ചിരിക്കുകയാണ് .
"ജയാ നീ വാ " ജോസഫേട്ടന്‍ നല്ല ദേഷ്യത്തിലാണ് .. ആ ഡോക്ടര്‍ നിന്റെ മനസ്സ് മാറ്റി തിരിച്ചു കിട്ടിയ ജീവിതം നശിപ്പിക്കും ..
" നമുക്ക് പോകാം ജയാ" എന്റെ കൈ പിടിച്ചു ദയനീയമായി അപേക്ഷികുകയാണ് നീലിമ ..
"ഹോ നിങ്ങളെന്നെ ഭ്രാന്ത് പിടിപ്പിക്കരുത് .. ഞാന്‍ വരാം"

ആളുകള്‍ ചുറ്റും കൂടി നോക്കുന്നുണ്ട് .. സെലിന്‍ എന്നെ കൈ പിടിച്ചു വലിച്ച് ഒപിക്കുള്ളില്‍ കയറ്റി ..
ഞാന്‍ അറിയുന്ന ആളാണ് ഡോക്ടര്‍ .. " വരൂ പ്രകാശ്‌ , ഇരിക്കു" 
സെലിന്‍ ഒന്ന് പുറത്തു നില്കു, എനിക്ക് ആദ്യം സംസാരിക്കേണ്ടത് ജയ പ്രകാശിനോടാണ്.
അടഞ്ഞു കൊണ്ടിരിക്കുന്ന ഡോര്‍ നോക്കി അയാള്‍ പതിയെ ചോദിച്ചു , സെലിന്റെ രോഗം ഭേദമാവില്ലേ ഡോക്ടര്‍ ? 
എന്റെ ജീവിതം തകര്‍ന്നു കൊണ്ടിരിക്കുകയാണ് 
"തീര്‍ച്ചയായും മാറും പ്രകാശ്‌ ,പക്ഷെ അതിനു എന്റെ മരുന്നിനെക്കള്‍ ആവശ്യം നിങ്ങളുടെ സ്നേഹമാണ് "
ജോസഫു ചേട്ടനും നീലിമയും എന്തു പറയുന്നു പ്രകാശ്‌ ?   
നീലിമ എന്റെ കുഞ്ഞിന്റെ അമ്മയാവാന്‍ പോകുന്നു ഡോക്ടര്‍ ..
എല്ലാം ശരിയാവും പ്രകാശ്‌ .. ഇനി നിങ്ങള്‍ മദ്യപിക്കരുത് .. എനിക്ക് സെലിനുമായി സംസാരിക്കണം 
അയാള്‍ പുറത്തിറങ്ങി .. ജോസഫേട്ടനെയും നീലിമയെയും കാണുന്നില്ല ..

സെലിന്‍ നിശബ്ദം കരയുകയാണ് , വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നു .. എനിക്കീ ജീവിതം മതിയായി ഡോക്ടര്‍ , മറ്റൊരാളായി ജീവിക്കാന്‍ വയ്യ .. 
ഞാന്‍ ജയേട്ടന്റെ കുഞ്ഞിന്റെ അമ്മയാവാന്‍ പോകുന്നു .. അത് അറിഞ്ഞിട്ടും ജയേട്ടന്‍ അറിയാത്തതായി നടിക്കുന്നു , രാത്രികളില്‍ ഞാന്‍ നീലിമയാണ് ..
ജയേട്ടന്‍ ജോലിക്ക് പോയിട്ട് ദിവസങ്ങളായി , എപ്പോഴും സംസാരം ജോസഫേട്ടനെയും നീലിമയെയും പറ്റിയാണ് .. എനിക്കാനത്രേ ഭ്രാന്ത് !!

സെലിന്‍ കഴിഞ്ഞ ദിവസം കാണാന്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നുവല്ലോ , നിന്റെ ജയേട്ടന് സ്കിസോഫ്രീനിയ എന്ന അസുഖമാണ് .. 
നിന്റെ സ്നേഹത്തിനും പരിചരണത്തിനും മാത്രമേ അയാളെ രക്ഷിക്കാന്‍ കഴിയു ..

ജോസഫേട്ടന്‍ എന്ന അയാളുടെ സഹ പ്രവര്‍ത്തകന്‍ മരിച്ചിട്ട് നാല് വര്ഷം കഴിഞ്ഞിരിക്കുന്നു !
സൌത്ത് ഇന്ത്യന്‍ ബാങ്കിലെ ഇല്ലാത്ത നീലിമയുടെ കത്തെഴുതുന്നതും ജയപ്രകാശ് തന്നെയാണ് ..
വല്ലാതെ ഒറ്റപ്പെട്ടു പോയ ഒരു മനസ്സിന്റെ സൃഷ്ടികളാണ് ജോസഫും നീലിമയും ..
രോഗം സങ്കീര്ന്നമാണ്..  പ്രകാശിന്റെ മനസ്സും , അയാള്‍ യാത്ര ചെയ്യുന്ന വഴികള്‍ പലപ്പോളും അയാള്‍ക്ക്‌ തന്നെ അജ്ഞാതവുമാണ്.
യാദാര്ത്യങ്ങള്‍ ഒരു പക്ഷെ അയാളെ കൂടുതല്‍ ഭ്രാന്തനാക്കിയേക്കാം .. ഇതെന്ന്, എപ്പോള്‍ മാറുമെന്നും പറയാന്‍ കഴിയില്ല ..
നിനക്ക് അയാളെ തിരിച്ചു കൊണ്ട് വരാന്‍ കഴിഞ്ഞേക്കും .. നീലിമയുടെ പ്രണയം അയാള്‍ നിന്നില്‍ കാണാന്‍ ശ്രമിക്കുനുണ്ട് പലപ്പോളും ..

"എല്ലാവരുടെ ഉള്ളിലും സ്നേഹം കൊതിക്കുന്ന ഒരു ഭ്രാന്തന്‍ മനസ്സുണ്ട് ..." 
പ്രകാശിന്റെ മനസ്സും ഹൃദയവും സ്നേഹം കൊണ്ട് നിറയ്ക്കൂ.. 
മരുന്നുകള്‍ കഴിക്കട്ടെ, എല്ലാം ശരിയാവും .

സെലിന്‍ പുറത്തിറങ്ങി .. ഒപിക്ക് മുന്നില്‍ അക്ഷമനായി ഇരിക്കുകയാണ് ജയപ്രകാശ് .. 
"സെലിന്‍ ", നീ കാരണം അവര്‍ പിണങ്ങി പോയി .. അയാളുടെ മുടിയിഴകളില്‍ കയ്യോടിച്ചു അവള്‍ പറഞ്ഞു , "ജയേട്ടന്റെ സുഹൃത്തുക്കള്‍ എനിക്കും വേണ്ടപ്പെട്ടവര്‍ തന്നെയാ ,അവരെ നമുക്ക് വീട്ടിലേക്കു വിളിക്കാം ജയേട്ടാ "
ഉം, അയാള്‍ പതിയെ മൂളി .. 
ഓട്ടോയില്‍ കയറി അയാളുടെ കയ്യെടുത്ത് മടിയില്‍ വച്ച് അവള്‍ മെല്ലെ തഴുകി .. " അതാ ജോസഫേട്ടന്‍ .. " 
ആശുപത്രി തിരക്കിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ പറഞ്ഞു ...
വേണമെങ്കില്‍ പൊയ്കോളൂ ജയേട്ടാ , വിരലുകളില്‍ തഴുകി കൊണ്ട് അവള്‍ പറഞ്ഞു ..

"അല്ലെങ്കില്‍ വേണ്ട , നാളെ കാണാമല്ലോ .." 
അവളെ അകത്താക്കി മനസ്സിന്റെ ചില്ലു ജാലകങ്ങള്‍ ചേര്‍ത്തടച്ചു മെല്ലെ അവളുടെ തോളിലേക്ക് ചാരി അയാള്‍ കണ്ണുകളടച്ചു .