Tuesday 28 February 2012

കിനാവിലെ തണല്‍മരങ്ങള്‍



"നിന്‍റെ  ഭാര്യയുടെ സ്വഭാവം ശരിയല്ല "
"നീ വെറുമൊരു വിഡ്ഢിയാണ് ജയാ, കൂടെ താമസിക്കുന്ന ഓരോ നിമിഷവും അവള്‍ നിന്നെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ് "
 കമ്പനിയുടെ പുകക്കുഴലിലേക്ക് നോക്കികൊണ്ടാണ് ജോസഫേട്ടന്‍ അത് പറഞ്ഞത് .
മെഷിനേക്കാള്‍ വേഗത്തില്‍ കറങ്ങുന്നത് ജയപ്രകാശിന്റെ മനസ്സാണ്
സെലിന്‍ എന്നെ വഞ്ചിക്കുകയാണെന്നോ  ? 
ദയവു ചെയ്തു നിങ്ങള്‍ ഇങ്ങനെ സംസാരിക്കരുത് , ഒരു കുന്നോളം സ്നേഹമുണ്ടവള്‍ക്കെന്നോട്..
" നിന്നോട് സംസാരിക്കാന്‍ ഞാനില്ല ജയാ, നീ അനുഭവിച്ചാലേ പഠിക്കൂ .."

ജോസഫേട്ടന്‍ ഈ ലോകത്ത് എനിക്കാകെയുള്ള രണ്ടു സുഹൃത്തുക്കളില്‍ ഒരാളാണ് , എന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന, ജീവന് തുല്യം എന്നെ സ്നേഹിക്കുന്ന രണ്ടേ രണ്ടു പേര്‍ ..
രണ്ടാമത്തെയാള്‍ നീലിമയാണ് , എന്നെ ജീവനേക്കാളേറെ സ്നേഹിക്കുന്നവള്‍ .. ജോസഫേട്ടനാണ് നീലിമയെ എനിക്ക് പരിചയപ്പെടുത്തിയത് . തീര്‍ത്തും വിരസമായിരുന്ന എന്‍റെ ദിവസങ്ങളിലേക്ക് ഒരു കുളിര്‍ മഴയായി അവള്‍ പെയ്തിറങ്ങി ..
അടച്ചിട്ടിരുന്ന എന്‍റെ മനസ്സിന്റെ ജാലകങ്ങള്‍ തള്ളിത്തുറന്ന് അവള്‍ അകത്തു കയറി  

പിന്നീട് കഥകളും കവിതകളും പങ്കു വച്ച് എത്രയെത്ര സായാഹ്നങ്ങള്‍ പനയോലകള്‍ക്ക് താഴെ ചിലവഴിച്ചിരിക്കുന്നു  .. 
അതിനിടയിലെപ്പോഴോ വാക്കുകള്‍ക്കിടയിലേക്ക് പ്രണയം കടന്നു വന്നു .. എന്‍റെ ഇഷ്ടം അറിയിച്ചപ്പോള്‍ അവള്‍ ഒന്നും മിണ്ടിയില്ല ..കണ്ണിലേക്കു നോക്കിയിരുന്നു ,പിന്നെ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല . മൌനം സംസാരിക്കുന്ന നിമിഷങ്ങള്‍ ഞങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് വച്ചു... 
"മിണ്ടാതെ മിണ്ടുന്ന .. പറയാതെ കേള്‍ക്കുന്ന ... കാണാതെ കാണുന്ന ..കത്തുന്ന പ്രണയം ..."
എന്നെ പ്രനയിക്കനവില്ലെന്നു തീര്‍ത്തു പറഞ്ഞപ്പോളും എനിക്കവളോട് ദേഷ്യം തോന്നിയില്ല ... ഒരു പക്ഷെ ഇഷ്ടമാണെന്ന് പറഞ്ഞാല്‍ ഞങ്ങളുടെ പ്രണയം അവസനിച്ചാലോ?
പ്രണയത്തിനു ഒരു വേദനയുടെ സുഗന്ധമുണ്ട് .. ചില സമയത്ത് ഭ്രാന്ത് പിടിപ്പിക്കുന്ന സുഖകരമായ ഒരു വേദന .. അതില്‍ ജീവിക്കാനാണ് എനിക്കിഷ്ടം ..

വേദനയില്‍ മദ്യം ഒരു നല്ല കൂട്ടാണെന്ന്  പറഞ്ഞു തന്നത് ജോസഫ്‌ ചേട്ടനാണ് . എന്റെ നീറുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുന്നത് ജോസഫേട്ടനാണ്.
ഒരു യാത്ര പോലും പറയാതെ നീലിമ എന്നില്‍ നിന്നും മാറി നിന്നപ്പോളും എനിക്ക് തണലായത് അയാളാണ് .
അവളുടെ മുടങ്ങാതെയുള്ള കത്തുകള്‍ എനിക്കെത്തിക്കുന്നതും ജോസഫേട്ടന്‍ തന്നെ ..


ഒടുവില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു  വഴങ്ങി സെലിനുമായുള്ള വിവാഹം ...
ആദ്യമൊക്കെ എന്നെ ജീവനായിരുന്നവള്‍ക്ക് , പിന്നീട് തൊട്ടതിനും പിടിച്ചതിനുമൊക്കെ സംശയമായി ..
മാനസിക രോഗത്തിന് രണ്ടു വര്‍ഷം ചികിത്സയിലായിരുന്നു സെലിനെന്നു പിന്നീടാണ്‌ അറിഞ്ഞത്,  അവളുടെ ബന്ധുവായ ജോസഫേട്ടന്റെ അയല്‍ക്കാരിയാണ്‌ അതു പറഞ്ഞത് , ഇത് ചോദിച്ചതിന്റെ പേരില്‍ അവള്‍ കത്തിയെടുക്കുക വരെ ചെയ്തു . പിന്നീട് പ്രശ്ന കാരണം ജോസഫേട്ടനായിരുന്നു . അയ്യാളെ കാണരുത് സംസാരിക്കരുത് ... ഒരു ദിവസം എന്നെയന്വേഷിച്ചു വീട്ടില്‍ വന്ന ജോസെഫേട്ടനെ അവള്‍ വഴക്ക് പറഞ്ഞു തിരിച്ചയച്ചു. എന്നോട് തര്‍ക്കിച്ച അവളെ ഞാന്‍ തല്ലി.. 
പിന്നെയങ്ങോട്ട് കാര്യങ്ങള്‍ കൂടുതല്‍ വഷളായി , അവള്‍ക്കെന്നെയും ഭയമായി ..ബെഡ് റൂമില്‍ തലയിണക്കടിയില്‍ കത്തിയുമായി ഉറങ്ങാതെ എന്നെയും നോക്കി കിടക്കും അവള്‍ .. എന്റെ ഒരു ചലനം പോലും അവളെ പരിഭ്രാന്തയാക്കിയിരുന്നു 

ഫാക്ടറിയിലെ കറങ്ങുന്ന മെഷീന് പിന്നില്‍ ഞാന്‍ പരാജയപ്പെടുകയായിരുന്നു .. ആരോടും സംസാരിക്കാന്‍ മനസ്സ് വരുന്നില്ല, എവിടെയും എന്നെ തുറിച്ചു നോക്കുന്ന കണ്ണുകളാണ് .
മനസ്സ് കടുത്ത സമ്മര്‍ദ്ദത്തില്‍ ആണ് ,കുറച്ചു നാള്‍ ലീവ് എടുക്കണം .. 

***

ജോസഫേട്ടന്‍ വീണ്ടും ദൈവമായ് എനിക്ക് മുന്നിലെത്തി .. മദ്യക്കുപ്പിക്ക് പിന്നില്‍ നിന്നും നീട്ടിയ കയ്യില്‍ നീലിമയുടെ കത്താണ് ..
അവള്‍ തിരിച്ചു വരുന്നു , എന്നെ കാണാന്‍ വേണ്ടി മാത്രം . യാത്ര ചോദിക്കാതെ പോയി ഇപ്പോള്‍ ഥാ പറയാതെ തിരിച്ചു വരുന്നു ...
" നാളെ വയ്കീട്ടു കോട്ട മൈതാനിയില്‍ വരണം, എനിക്കത് നിന്നോട് പറയണം , ഇത്ര നാളും പറയാതെ മനസ്സില്‍ കാത്തു വച്ചത്  "
ഒത്തിരി സന്തോഷത്തിലും മനസ്സ് അസ്വസ്ഥമായി , കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ജീവിതം മാറി മറിഞ്ഞിരിക്കുന്നു ..  സെലിന്‍ എന്റെ ഭാര്യയായി , പക്ഷെ എന്റെ പ്രണയം അത് നീലിമയാണ് ..
മനസ്സ് വീണിരിക്കുന്നത് കടുത്ത സംഘര്‍ഷച്ചുഴിയിലാണ് .
സെലിന്റെ സ്നേഹം അഭിനയമാനെന്നാണ് ജോസഫേട്ടന്‍ പറയുന്നത് , പോരാത്തതിനു മുഴു വട്ടും ..
എന്ത് വന്നാലും നീലിമയെ കാണണം .
സുഹൃത്തിനെ കാണാനെന്നു കള്ളം പറഞ്ഞു രാവിലെ തന്നെ വീട്ടില്‍ നിന്നിറങ്ങി , സെലിന്‍ എന്തൊക്കെയോ പിറുപിരുക്കുന്നുണ്ട് ..
അവള്‍ക്കൊരിക്കലും എന്നെ മനസ്സിലാക്കാനാവില്ല .
നീലിമ വൈകിട്ടെ വരികയുള്ളു , മണിക്കൂറുകള്‍ കാത്തിരിക്കണം .. പ്രിയപെട്ടവരെ കാത്തിരിക്കുമ്പോള്‍ കാത്തിരുപ്പ് ഒരു സുഖമുള്ള അനുഭൂതി തന്നെയാണ് , 
മണിക്കൂറുകള്‍ നിമിഷങ്ങലയാണ്‌ കൊഴിയുന്നത് .. കാറ്റില്‍ ആര്‍ത്തു ചിരിക്കുന്ന പനയോലകള്‍ എന്നെ ശല്ല്യപ്പെടുതുന്നുണ്ടെങ്കിലും അവ കൊണ്ട് വരുന്ന കാറ്റിനു അവളുടെ ഗന്ധം ഉള്ളതുപോലെ ..
അവളോട്‌ ഞാന്‍ എന്താണ് പറയുക , എന്റെ പ്രണയത്തിന്റെ നന്മ നഷ്ടപ്പെട്ടിരിക്കുന്നു ..
നീലിമയുടെ തോളില്‍ ചാരി കാറ്റില്‍ ഉലയുന്ന പനയോലകള്‍ക്ക് താഴെ ഹൃദയം കൊരുത്ത്, 
മിഴികളില്‍ പ്രണയത്തിന്റെ ലഹരിയുമായി എത്രയെത്ര സായാഹ്നങ്ങളാണ് ഇവിടെ ചിലവിട്ടിട്ടുള്ളത്.. 
ജോസഫേട്ടനാണ് നീലിമയെ വിവാഹം കഴിക്കാന്‍ പറഞ്ഞത് , താലിയുമായി കാത്തിരുന്നെങ്കിലും അന്നവള്‍ വന്നില്ല , അവള്‍ ജോലി  ചെയ്യുന്ന സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ ചെന്ന് കണ്ടു കാര്യം പറഞ്ഞു , " വൈകീട്ട് കാണാം ജയാ , ഇനിയിങ്ങോട്ടു വരേണ്ട " 
പക്ഷെ പിന്നീടവള്‍ വന്നില്ല .

മുടിയിലിഴയുന്ന കൈ വിരലുകള്‍ എന്നെയുനാര്തി .. നീലിമ ..
അവളിലെക്കെന്നെ വലിച്ചു ചേര്‍ത്ത് കാതില്‍ പറഞ്ഞു " എനിക്ക് നിന്നെ വേണം, നിന്നെ നഷ്ടപ്പെടുത്തി ഒരു ലോകം എനിക്ക് വേണ്ട ..
കാണാതിരുന്ന നാളുകളിലത്രയും നിന്റെ പ്രണയ തീയില്‍ ഞാന്‍ ദഹിക്കുകയായിരുന്നു.. ജയാ നീയില്ലാത്ത സായാഹ്നങ്ങള്‍ ശപിക്കപ്പെട്ട നിമിഷങ്ങളായിരുന്നു ..
ജോസഫേട്ടന്‍ എന്നോട് എല്ലാം പറഞ്ഞു , എന്തെല്ലാം കാരണങ്ങലുന്ടെങ്കിലും നിന്നെ നഷ്ടപ്പെടുത്തുവാന്‍ എനിക്ക് വയ്യ ജയാ ..
അവളുടെ കണ്ണിലെ തിളക്കം നേരിടാന്‍ എനിക്ക് ശക്തിയില്ലാത്തത് പോലെ ..
" ജയാ , ഇന്ന് രാത്രി നമ്മള്‍ ഒരുമിച്ചായിരിക്കും  ... "
എന്റെ മറുപടി അവള്‍ക്കു വേണ്ട , വേണ്ടത് എന്നെ മാത്രം ..

***
നേരം വെളുത്തപ്പോള്‍ ഞാന്‍ വീട്ടിലാണ്‌ , ചായയുമായി സെലിന്‍ മുന്നില്‍ ..
സമയം പതിനൊന്നര  കഴിഞ്ഞിരിക്കുന്നു , വെളുപ്പിനെപ്പോലോ ആണ് ഞാന്‍ വീട്ടിലെത്തിയതെന്ന് തോന്നുന്നു . ഓര്‍മ്മകള്‍ പിന്നോട്ട് കറങ്ങി, ചായ തൊണ്ടയിലിരുന്നു പൊള്ളി 
ഇന്നലെ അരുതാത്തത് സംഭവിച്ചിരിക്കുന്നു ..
ജയെട്ടനിന്നലെ രാത്രി എവിടെയായിരുന്നു ?
സെലിനിന്നു പതിവിലും സ്നേഹം .. കണ്ണുകളില്‍ ഇത് വരെ കാണാത്ത തിളക്കം 
ചേര്‍ന്നിരുന്നു മുടികളില്‍ തഴുകി കാതില്‍ പറഞ്ഞു ..
" വല്ലതും ഓര്‍മ്മയുണ്ടോ ? മൂന്നു മണിക്കാണ് എത്തിയത് , എന്തൊരു സ്നേഹമായിരുന്നു എന്നോട് .. ജീവിക്കാനിപ്പോള്‍ വല്ലാത്ത കൊതി തോന്നുന്നു ജയേട്ടാ...."
 നനഞ്ഞിറങ്ങിയ കണ്മഷിചാലുകള്‍ നെഞ്ചില്‍ ചേര്‍ത്ത് അവള്‍ വിതുംബി .. ചില നിമിഷങ്ങളിലെ സ്നേഹം ഒരു ജന്മം മനസ്സിലോര്‍ത്തു വയ്ക്കാം , എന്നെ ഇനി തനിച്ചാക്കരുത് ജയേട്ടാ ..

 ഇവള്‍ക്കെന്താ വീണ്ടും ഭ്രാന്തായോ ? 
ഞാനിന്നലെ എപ്പോളനിവളെ സ്നേഹിച്ചത് ?
സെലിന്റെ സ്നേഹം ഇപ്പോള്‍ ഭയപ്പെടുത്തുന്നത് എന്നെയാണ് ..
അവളുടെ കണ്ണിലെ തിളക്കവും , വാക്കുകളിലെ പ്രണയവും ഇപ്പോള്‍ ചുട്ടു പൊള്ളിക്കുന്നത് എന്റെ ഹൃദയത്തെയാണ്‌
സെലിനോട് ഞാന്‍ തെറ്റ് ചെയ്തിരിക്കുന്നു , നീലിമയോടും ..
ഇന്നലത്തെ രാത്രി ഒഴിവാക്കെണ്ടാതയിരുന്നു..

ഇന്നു നീലിമയെ വീണ്ടും കാണണം, 
ബാങ്കില്‍ ചെന്നപ്പോള്‍ പ്യൂണാണ് പറഞ്ഞത് , മാഡം ഒരു മാസം ലീവ് എടുത്ത് നാട്ടില്‍ പോയി ..
വീണ്ടും പറയാതെ പോയിരിക്കുന്നു അവള്‍ .. നന്നായി ..
അസ്വസ്ഥ ചിന്തകള്‍ക്ക് താത്കാലിക വിരാമമിട്ട് മെഷീന്‍ നന്നായി കറങ്ങി ..
എന്താണെന്നറിയില്ല സെലിനെ കാണാന്‍ മനസ്സ് കൊതിക്കുന്നു .. കാണണം , ഭ്രാന്തിനു വിട്ടു കൊടുക്കാതെ സ്നേഹംകൊണ്ട് മൂടണം അവളെ ..
ജയാ ...
ഓ ജോസഫേട്ടനാണ്, ഞാന്‍ കാണണമെന്ന് കരുതിയിരിക്കുകയായിരുന്നു .
ജയാ നീലിമ പോകുംമുന്പേ എന്നെ വന്നു കണ്ടിരുന്നു , അവള്‍ക്കു നല്ല സുഖമില്ല ..
പിന്നെ നിങ്ങളുടെ വിവാഹത്തിന് സമ്മതം വാങ്ങാന്‍ കൂടിയാണ് അവള്‍ പോയിരിക്കുന്നത് !
വിവാഹമോ ??
അതെ നീയവളെ വിവാഹം കഴിക്കാമെന്ന് ഉറപ്പു കൊടുത്തില്ലേ അന്ന് രാത്രി ?
ഞാന്‍ ഇറങ്ങി നടന്നു .. കാറ്റില്‍ ചിരിക്കുന്ന കരിമ്പനക്കൂട്ടങ്ങല്കിടയിലൂടെ ..
മനസ്സ് ഒപ്പംയാത്ര ചെയ്യുന്നില്ല ..

ജോസഫേട്ടന്‍ മനസ്സിനൊപ്പം നടന്നെത്തി !
കൈ പിടിച്ചെന്നെ സന്തോഷത്തിലേക്ക് കയറ്റി , മദ്യക്കുപ്പിക്കിരുപുറവുമിരുന്നു ഞങ്ങള്‍ സംസാരിച്ചു 
" നീ വിഷമികേണ്ട ജയാ , ഇത്തരം പ്രതിസന്ധികള്‍ ജീവിതത്തില്‍ സാധാരണമാണ് .. നിന്റെ യഥാര്‍ത്ഥ പ്രണയം നീ തിരിച്ചറിയണം "
മനസ്സ് ഒരു തീരുമാനത്തിലെത്തനാവാതെ വട്ടം കറങ്ങുകയാണ് .. എനിക്കെപ്പോഴും ഒരു കൂട്ട് വേണം , ഇപ്പോള്‍ മദ്യത്തിന്റെ കൂട്ടില്ലാതെ സെലിനെ നേരിടാന്‍ വയ്യാതായിരിക്കുന്നു ..
എന്നെ നോക്കി നിശബ്ദം കരയാറുള്ള സെലിനോട് എനിക്ക് പ്രണയമുണ്ടോ??

ഞാന്‍ എഴുത്ത് നിര്‍ത്തി ..
ഡയറി എഴുത്ത് ഒരു പതിവാണ് , മുന്‍ പേജുകളിലെ അനുമാനങ്ങള്‍ പലതും തെറ്റായി കൊണ്ടിരിക്കുകയാണ് .. ഓ ഒന്നെഴുതാന്‍ വിട്ടു , നീലിമ നാളെ വരുന്നു 
ഒന്നര മാസത്തിനു ശേഷം അവള്‍ വീണ്ടും വരുന്നു , ജോസഫേട്ടനാണ് പറഞ്ഞത് ..

ആരോടാനെനിക്കു യഥാര്‍ത്ഥ പ്രണയം ? നീലിമയോട് തന്നെ ..പക്ഷെ എന്നെ സ്നേഹിക്കുന്നത് സെലിന്‍ തന്നെയല്ലേ ?
പിന്നിട്ട നാളുകളില്‍ അല്പം പോലും സ്നേഹം ഞാന്‍ പകര്‍ന്നിട്ടില്ലെങ്കിലും എന്നെ ആത്മാവിന്റെ ഭാഗമായി കണ്ടു സ്നേഹിച്ചു കൊല്ലുന്നത് സെലിനാണ് .. 
ഞാന്‍ കണ്ടില്ലെന്നു നടിക്കുന്ന ആ പ്രണയം തന്നെയാണ് വലുത് ..
നീലിമയോട് നാളെ യാത്ര പറയണം .. ഇനി കാണരുത് .

കരിമ്പനകളും കാറ്റും ഈ പാലക്കാടിനെ സുന്ദരിയായ ഒരു യക്ഷിയാക്കുനുണ്ട്.. മൈതാനിയിലെതി  ഞാന്‍ കോട്ടയുടെ നിഴല് പറ്റി നടന്നു ..
ഓ നീലിമ എന്നെയും നോക്കിയിരുപ്പുണ്ട് .. സാധാരണ ഞാനാണ്‌ ആദ്യം വരാറു.

"ജയാ.. " 
അവള്‍ക്കിന്നു പതിവിലും സൌന്ദര്യമുണ്ട് .. കണ്ണുകള്‍ക്ക്‌ കൂടുതല്‍ തിളക്കം , 
എന്നെ കോട്ട നിഴലിലേക്ക്‌ വലിച്ചു ചേര്‍ത്ത് അവള്‍ ആഹ്ലാദത്തോടെ പറഞ്ഞു ,
"ജയന്‍ ഒരച്ച്ചനാവാന്‍ പോകുന്നു, ജയന്റെ കുഞ്ഞിന്റെ അമ്മയാവാന്‍ പോകുന്നു ഞാന്‍ "

കാല്‍ വിരലുകളില്‍ നിന്ന് ഒരു മരവിപ്പ് അരിച്ചു കയറുകയാണ് , ഞാന്‍ ഉരുകി ഇല്ലാതാവുന്നു ..
കടന്നു പോകുന്നവര്‍ നോക്കി ചിരിക്കുന്നുണ്ട് .. കാതുകളില്‍ ശബ്ദങ്ങളില്ല , ഭ്രാന്ത് പിടിപ്പിക്കുന്ന ഒരു മൂളല്‍ മാത്രം ..
നീലിമയെ ഇത് വരെ ഇങ്ങനെ സന്തോഷിച്ചു കണ്ടിട്ടില്ല ..
" ജയാ നമ്മുടെ സ്വപ്‌നങ്ങള്‍ യഥാര്ത്യമാകാന്‍  പോകുന്നു , നീ ആഗ്രഹിച്ച സ്നേഹം, ജീവിതം എല്ലാം ഞാന്‍ നിനക്ക് തരും , ഇനി നമ്മള്‍ പിരിയില്ല .

നീലു, സെലിന്‍ ??
ഓ ജയന്‍ അവളെ പറ്റി ഓര്‍ത്തു വിഷമികേണ്ട , അവളുടെ വീട്ടുകാര്‍ ജോസഫേട്ടനെ കണ്ടിരുന്നു , അവരവളെ വീട്ടിലേക്കു കൊണ്ട് പോകാനുള്ള ഒരുക്കത്തിലാണ് , അവളുടെ രോഗം ഒരിക്കലും ഭേദമാവില്ലെന്നു ഡോക്ടറും പറഞ്ഞിട്ടുണ്ടല്ലോ , അവരെല്ലാവരും ചേര്‍ന്ന് നിന്നെ വഞ്ചിക്കുകയാണ്..
നീ അറിയാതെയാണ് അവര്‍ ഹോസ്പിറ്റലില്‍ പോകുന്നത് . 
നിന്റെ പ്രണയം ഞാനാണ്‌ , നിന്റെ സ്വപ്‌നങ്ങള്‍ എന്റെതും .. നമുക്കൊരു കുഞ്ഞുണ്ടാവാന്‍ പോകുന്നു ജയാ , നമുക്ക് എന്റെ ഫ്ലാറ്റിലേക്ക് താമസം മാറാം..
ഹാ.. ഞാന്‍ യാന്ത്രികമായി മൂളി , ആളുകള്‍ പകച്ചു നോക്കുനുണ്ട് ഇപ്പോളും , ഈ ആളുകള്‍ക്കെന്താ ഭ്രാന്തുണ്ടോ ? ഇവളെന്റെ ഭാര്യയാണ് , 
ജനിക്കാന്‍ പോകുന്ന എന്റെ കുഞ്ഞിന്റെ അമ്മ ..

കോട്ട നിഴല്‍ വിട്ടു ഞാന്‍ വെളിച്ചത്തിലേയ്ക്കു നടന്നു കയറി,എന്തൊക്കെയോ നഷ്ടപ്പെടുംബോളും ജീവിതത്തില്‍ ഒരു സംബാദ്യമുണ്ടായിരിക്കുന്നു  ..
എന്റെ പ്രണയം തിരിച്ചു കിട്ടിയിരിക്കുന്നു , സെലിനോട് തുറന്നു പറഞ്ഞാല്‍ അവളുടെ അസുഖം കൂടിയാലോ ? പക്ഷെ പറയുക തന്നെ വേണം ..

എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവള്‍ ശാന്തയായ് എല്ലാം കേട്ടു.. 
പടര്‍ന്ന കണ്മഷി സരിയിലോപ്പി അവള്‍ തിരിഞ്ഞു നിന്നു.. 
"സെലിന്‍ "
ഇടറിയ ശബ്ദത്തില്‍ ഞാന്‍ വിളിച്ചു ..
" ഞാന്‍ പോകാം ജയേട്ടാ.. " 
ജയേട്ടന്‍ സ്നേഹിച്ചത് നീലിമയെ ആണ് .. ഞാന്‍ ഭ്രാന്തിയല്ലേ, എനിക്ക് സ്വപ്നം കാണാന്‍ അവകാശമില്ല .. എനിക്കിവിടെ നിന്നു കൊണ്ട് പോകാന്‍ പാതി കണ്ട കുറച്ചു കിനാവുകള്‍ മാത്രമേയുള്ളൂ ..
പോകുന്നതിനു മുന്‍പ് എന്റെ ഡോക്ടര്‍ ജയേട്ടനുമായി സംസാരിക്കണം എന്ന് പറഞ്ഞിട്ടുണ്ട് ..
അവളുടെ മുഖത്ത് നോക്കാന്‍ ധൈര്യമില്ലാത്തത് കൊണ്ട് വെറുതെ മൂളി 

സൈക്യാട്രിസ്റ്റ്ന്റെ ഒപിക്ക് മുന്നില്‍ ഇരുന്ന ഞങ്ങളെ തേടി ജോസഫേട്ടനും നീലിമയും എത്തി .. സെലിന്‍ മുഖം തിരിച്ചിരിക്കുകയാണ് .
"ജയാ നീ വാ " ജോസഫേട്ടന്‍ നല്ല ദേഷ്യത്തിലാണ് .. ആ ഡോക്ടര്‍ നിന്റെ മനസ്സ് മാറ്റി തിരിച്ചു കിട്ടിയ ജീവിതം നശിപ്പിക്കും ..
" നമുക്ക് പോകാം ജയാ" എന്റെ കൈ പിടിച്ചു ദയനീയമായി അപേക്ഷികുകയാണ് നീലിമ ..
"ഹോ നിങ്ങളെന്നെ ഭ്രാന്ത് പിടിപ്പിക്കരുത് .. ഞാന്‍ വരാം"

ആളുകള്‍ ചുറ്റും കൂടി നോക്കുന്നുണ്ട് .. സെലിന്‍ എന്നെ കൈ പിടിച്ചു വലിച്ച് ഒപിക്കുള്ളില്‍ കയറ്റി ..
ഞാന്‍ അറിയുന്ന ആളാണ് ഡോക്ടര്‍ .. " വരൂ പ്രകാശ്‌ , ഇരിക്കു" 
സെലിന്‍ ഒന്ന് പുറത്തു നില്കു, എനിക്ക് ആദ്യം സംസാരിക്കേണ്ടത് ജയ പ്രകാശിനോടാണ്.
അടഞ്ഞു കൊണ്ടിരിക്കുന്ന ഡോര്‍ നോക്കി അയാള്‍ പതിയെ ചോദിച്ചു , സെലിന്റെ രോഗം ഭേദമാവില്ലേ ഡോക്ടര്‍ ? 
എന്റെ ജീവിതം തകര്‍ന്നു കൊണ്ടിരിക്കുകയാണ് 
"തീര്‍ച്ചയായും മാറും പ്രകാശ്‌ ,പക്ഷെ അതിനു എന്റെ മരുന്നിനെക്കള്‍ ആവശ്യം നിങ്ങളുടെ സ്നേഹമാണ് "
ജോസഫു ചേട്ടനും നീലിമയും എന്തു പറയുന്നു പ്രകാശ്‌ ?   
നീലിമ എന്റെ കുഞ്ഞിന്റെ അമ്മയാവാന്‍ പോകുന്നു ഡോക്ടര്‍ ..
എല്ലാം ശരിയാവും പ്രകാശ്‌ .. ഇനി നിങ്ങള്‍ മദ്യപിക്കരുത് .. എനിക്ക് സെലിനുമായി സംസാരിക്കണം 
അയാള്‍ പുറത്തിറങ്ങി .. ജോസഫേട്ടനെയും നീലിമയെയും കാണുന്നില്ല ..

സെലിന്‍ നിശബ്ദം കരയുകയാണ് , വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നു .. എനിക്കീ ജീവിതം മതിയായി ഡോക്ടര്‍ , മറ്റൊരാളായി ജീവിക്കാന്‍ വയ്യ .. 
ഞാന്‍ ജയേട്ടന്റെ കുഞ്ഞിന്റെ അമ്മയാവാന്‍ പോകുന്നു .. അത് അറിഞ്ഞിട്ടും ജയേട്ടന്‍ അറിയാത്തതായി നടിക്കുന്നു , രാത്രികളില്‍ ഞാന്‍ നീലിമയാണ് ..
ജയേട്ടന്‍ ജോലിക്ക് പോയിട്ട് ദിവസങ്ങളായി , എപ്പോഴും സംസാരം ജോസഫേട്ടനെയും നീലിമയെയും പറ്റിയാണ് .. എനിക്കാനത്രേ ഭ്രാന്ത് !!

സെലിന്‍ കഴിഞ്ഞ ദിവസം കാണാന്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നുവല്ലോ , നിന്റെ ജയേട്ടന് സ്കിസോഫ്രീനിയ എന്ന അസുഖമാണ് .. 
നിന്റെ സ്നേഹത്തിനും പരിചരണത്തിനും മാത്രമേ അയാളെ രക്ഷിക്കാന്‍ കഴിയു ..

ജോസഫേട്ടന്‍ എന്ന അയാളുടെ സഹ പ്രവര്‍ത്തകന്‍ മരിച്ചിട്ട് നാല് വര്ഷം കഴിഞ്ഞിരിക്കുന്നു !
സൌത്ത് ഇന്ത്യന്‍ ബാങ്കിലെ ഇല്ലാത്ത നീലിമയുടെ കത്തെഴുതുന്നതും ജയപ്രകാശ് തന്നെയാണ് ..
വല്ലാതെ ഒറ്റപ്പെട്ടു പോയ ഒരു മനസ്സിന്റെ സൃഷ്ടികളാണ് ജോസഫും നീലിമയും ..
രോഗം സങ്കീര്ന്നമാണ്..  പ്രകാശിന്റെ മനസ്സും , അയാള്‍ യാത്ര ചെയ്യുന്ന വഴികള്‍ പലപ്പോളും അയാള്‍ക്ക്‌ തന്നെ അജ്ഞാതവുമാണ്.
യാദാര്ത്യങ്ങള്‍ ഒരു പക്ഷെ അയാളെ കൂടുതല്‍ ഭ്രാന്തനാക്കിയേക്കാം .. ഇതെന്ന്, എപ്പോള്‍ മാറുമെന്നും പറയാന്‍ കഴിയില്ല ..
നിനക്ക് അയാളെ തിരിച്ചു കൊണ്ട് വരാന്‍ കഴിഞ്ഞേക്കും .. നീലിമയുടെ പ്രണയം അയാള്‍ നിന്നില്‍ കാണാന്‍ ശ്രമിക്കുനുണ്ട് പലപ്പോളും ..

"എല്ലാവരുടെ ഉള്ളിലും സ്നേഹം കൊതിക്കുന്ന ഒരു ഭ്രാന്തന്‍ മനസ്സുണ്ട് ..." 
പ്രകാശിന്റെ മനസ്സും ഹൃദയവും സ്നേഹം കൊണ്ട് നിറയ്ക്കൂ.. 
മരുന്നുകള്‍ കഴിക്കട്ടെ, എല്ലാം ശരിയാവും .

സെലിന്‍ പുറത്തിറങ്ങി .. ഒപിക്ക് മുന്നില്‍ അക്ഷമനായി ഇരിക്കുകയാണ് ജയപ്രകാശ് .. 
"സെലിന്‍ ", നീ കാരണം അവര്‍ പിണങ്ങി പോയി .. അയാളുടെ മുടിയിഴകളില്‍ കയ്യോടിച്ചു അവള്‍ പറഞ്ഞു , "ജയേട്ടന്റെ സുഹൃത്തുക്കള്‍ എനിക്കും വേണ്ടപ്പെട്ടവര്‍ തന്നെയാ ,അവരെ നമുക്ക് വീട്ടിലേക്കു വിളിക്കാം ജയേട്ടാ "
ഉം, അയാള്‍ പതിയെ മൂളി .. 
ഓട്ടോയില്‍ കയറി അയാളുടെ കയ്യെടുത്ത് മടിയില്‍ വച്ച് അവള്‍ മെല്ലെ തഴുകി .. " അതാ ജോസഫേട്ടന്‍ .. " 
ആശുപത്രി തിരക്കിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ പറഞ്ഞു ...
വേണമെങ്കില്‍ പൊയ്കോളൂ ജയേട്ടാ , വിരലുകളില്‍ തഴുകി കൊണ്ട് അവള്‍ പറഞ്ഞു ..

"അല്ലെങ്കില്‍ വേണ്ട , നാളെ കാണാമല്ലോ .." 
അവളെ അകത്താക്കി മനസ്സിന്റെ ചില്ലു ജാലകങ്ങള്‍ ചേര്‍ത്തടച്ചു മെല്ലെ അവളുടെ തോളിലേക്ക് ചാരി അയാള്‍ കണ്ണുകളടച്ചു . 

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. "എല്ലാവരുടെ ഉള്ളിലും സ്നേഹം കൊതിക്കുന്ന ഒരു ഭ്രാന്തന്‍ മനസ്സുണ്ട് ..." ആ ഭ്രാന്ത് ഏത് എക്സ്റ്റെന്‍റ്റുവരെയും പോകാം, ഏത് എക്സ്റ്റെന്‍റ്റുവരെയും. ഗോപു ഒരു സാദാ കഥാബ്ലോഗറേക്കാളും ഒരുപാട് വളര്‍ന്നിരിക്കുന്നൂ..ഒരു പുസ്തകം ഇറക്കുന്നതിനെപ്പടി ഗൌരവമായി ഇനി ചിന്തിക്കാവുന്നതാണ് ട്ടോ. ടോപ്പിലിട്ട പിക് റിമൂവ് ചെയ്തേക്ക്, അത് കഥയ്ക്ക് യാതൊരു കൊണ്ട്രിബ്യൂഷനും ചെയ്യുന്നില്ല.

    ReplyDelete
  3. എല്ലാവരുടെ ഉള്ളിലും സ്നേഹം കൊതിക്കുന്ന ഒരു ഭ്രാന്തന്‍ മനസ്സുണ്ട് ..."

    I'm all confused on which story to like the most.. ethu orupadu istamayi.. nanayirikkunu

    ReplyDelete