Thursday 20 September 2012

മണിക്കുട്ടി



തങ്ങള്പറമ്പിന്‍റെ പടിക്കെട്ടില്‍ വന്നു നിന്ന് അബ്ദുറഹിമാന്‍ സാഹിബ് ദൂരെ റോഡില്‍ മിന്നിയോടുന്ന വണ്ടികള്‍ നോക്കി നിന്നു..
അതിലൊരു വണ്ടി കയറ്റമിറങ്ങി പടിഞ്ഞാറേ പറമ്പ് വഴി വന്നിരുന്നെങ്കില്‍...
അയാള്‍ നെഞ്ചിലെ നരച്ച രോമങ്ങളില്‍ ഉഴിഞ്ഞുകൊണ്ട് പടിക്കെട്ടില്‍ ചാരി നിന്നു , നന്നേ വിയര്‍ക്കുന്നുണ്ട് , ഇന്നാകെ ഒരു വെപ്രാളമാണ് .

"സായ്ബെ റോഡിലെക്കണ്, മഴ വരണ കണ്ടില്ലീങ്ങള്?"
സൈക്കിള്‍ നിര്‍ത്താതെ കുമാരപ്പണിക്കരാണ്
അയാള്‍ മറുപടി പറയാതെ മുഖത്തെ വിയര്‍പ്പു തുടച്ചു കൊണ്ട് തിരിഞ്ഞു നടന്നു .
മണിക്കുട്ടി വിളിക്കുന്നുണ്ടോ ? അതോ തന്‍റെ തോന്നലാണോ ?
"ഉപ്പുപ്പാ മോള്‍ക്ക്‌ പൂ വേണം , വെള്ളപ്പൂ ഉപ്പുപ്പാ .."
മുന്നേ പെയ്ത മഴയുടെ കനവുമായ് വലിയ നന്ത്യാര്‍വട്ടം നിന്നിരുന്നു , ഓള്‍ടെ കളിയാണ് തന്നെ നനയ്ക്കാന്‍
അയാള്‍ കിതച്ചു കൊണ്ട് വേഗം നടന്ന് നന്ത്യാര്‍ വട്ടത്തിന് താഴെ വന്നു
കാറ്റില്‍ ചിരിച്ച ഇലകളില്‍ നിന്നും വെള്ളമടര്‍ന്നു വീണപ്പോള്‍   അവളുടെ പതിവ് ചിരി കേട്ടില്ല
അയാള്‍ തളര്‍ന്നു താഴെയിരുന്ന് ഇടറിയ ശബ്ദത്തോടെ അകത്തു നോക്കി വിളിച്ചു ,
"സുബൈദാ, ന്നിങ്ങട് വരി, ഓള് വന്നിരിക്കണ്"

****

റസിയാന്‍റെ നഗ്നമായ വയറില്‍ ഇഴഞ്ഞ ഹരിയുടെ ചുണ്ടുകള്‍ അവളെ ഇക്കിളിപ്പെടുത്തി, അവിടെ ചുണ്ടുകള്‍ ചേര്‍ത്ത് അയാള്‍ വീണ്ടും വീണ്ടും വിളിച്ചു
"മണിക്കുട്ടീ ..മണിക്കുട്ടീ.."
ഇപ്പോള്‍ അനങ്ങിയില്ലേ ഹരീ ??
"അനങ്ങി ഒന്നല്ല രണ്ടു വട്ടം , ഇതെന്‍റെ മണിക്കുട്ടി തന്ന്യാടോ .."
"ന്താ ത്ര ഉറപ്പ്‌?"
"എത്ര നാളായ് റസീ, ഇവളെന്‍റെ  സ്വപ്നങ്ങളില്‍ വരുന്നു .. എനിക്ക് തീര്‍ച്ചയാണ് ." 
ഉം .. അവളൊന്നു നീട്ടി മൂളിയിട്ട് മുകളില്‍ കറങ്ങുന്ന ഫാനിലേക്ക് നോക്കി പറഞ്ഞു,
ഒക്കെയും ഞാന്‍ പറയണ് ണ്ട് ഓളോട് , ന്‍റെ പുറകെ നടന്ന്‍ണ്ടാക്കിയ പുകിലൊക്കെ , ന്നെ ആരുമില്ലാതോളാക്കിയതൊക്കെ    ..
"ഇനി നമുക്ക് ഇവളില്ലേ റസീ .."
ഉം ..അവന്‍റെ മുടികല്‍ക്കിടയിലൂടെ വിരലോടിച്ചു കൊണ്ട് അവള്‍ മെല്ലെ മൂളി ..
ഒരു കൊലുസ്സിന്‍റെ  കിലുക്കം മാത്രമായിരുന്നു അവളുടെ മനസ്സിലപ്പോള്‍.
ആ കനത്ത മഴത്തനുപ്പില്‍ അവള്‍ ആ ഓര്‍മ്മകളിലൂടെ വീണ്ടും വീണ്ടും സഞ്ചരിച്ചു ..

****

മണിക്കുട്ടി ഓടുകയായിരുന്നു , കടപ്പുറത്തെ പൂഴി തട്ടിത്തെറിപ്പിച്ചു കൊണ്ട് ..
"അമ്മീ, പപ്പാ മോള്ക്കാ പട്ടം വേണം .."
കരീമിക്ക വില്‍ക്കാന്‍ വച്ചിരിക്കുന്ന പല നിറമുള്ള പട്ടങ്ങള്‍ നോക്കി അവള്‍ വീണ്ടും വീണ്ടും പറഞ്ഞു.
വീശിയടിച്ച തണുത്ത കടല്‍ക്കാറ്റിന്‍റെ  ഉപ്പു നനവ്‌ ആസ്വദിച്ചു കൊണ്ട് അവള്‍ അങ്ങുമിങ്ങും ഓടി ..
പെട്ടന്ന് ആര്‍ത്തലച്ചു വന്നു പാദം നനച്ചു പോയ ഒരു തിരയിറങ്ങിയപ്പോള്‍ അതില്‍ നിറയെ മിടായികള്‍  !!
അവള്‍ അത്ഭുതത്താല്‍ കണ്ണ് മിഴിച്ചു , കടപ്പുറം നിറയെ മിടായികലാണ് ! പല നിറത്തിലുള്ള തിളങ്ങുന്ന കടലാസ് പൊതിഞ്ഞ മിടായികള്‍ ..
അവള്‍ ഓടി നടന്നു രണ്ടു കയ്യിലും അത് വാരിയെടുത്തു, നോക്കെത്താ ദൂരത്തോളം മിടായിക്കൂമ്ബാരങ്ങലാണ് .. അവള്‍ പാവാടത്തുമ്പില്‍ മിടായികള്‍ വാരിക്കൂട്ടി , വീട്ടില്‍ ചെന്നിട്ടു എല്ലാവര്ക്കും കൊടുക്കണം , ഉപ്പുപ്പാന്റെ വീട്ടില്‍ പോയി  രണ്ടാള്‍ക്കും കൊടുക്കണം , അമ്മൂമ്മയ്ക്ക് കൊടുക്കണം , പപ്പക്കും അമ്മിക്കും കൊടുക്കണം ..
അവള്‍ മിടായികലുമായി തിരിഞ്ഞപ്പോള്‍ പിന്നില്‍ അമ്മിയും പപ്പയുമില്ല !
നീണ്ടു പരന്നു കിടക്കുന്ന കടല്‍ മാത്രം ..
വാരിയെടുത്ത മിടായികള്‍ താഴെ കളഞ്ഞ്  അവള്‍ കടലിനേക്കാള്‍ ഉച്ചത്തില്‍ അലറി വിളിച്ചു ..
"അമ്മീ.. പപ്പാ ..."

*****

ജനാലകള്‍ക്കപ്പുറം  മഴയ്ക്ക് കട്ടി കൂടിയിരുന്നു , ആശുപത്രിയിലെ തണുത്ത മുറിയില്‍ അസ്വസ്ഥയായി അവള്‍ വീണ്ടും വീണ്ടും കരഞ്ഞു , അമ്മീ ..
റസിയ പെട്ടന്ന് ഞെട്ടിയുണര്‍ന്നു ,  പഴയ ഓര്‍മ്മകളില്‍ ചുറ്റിത്തിരിയുകയായിരുന്നു മനസ്സ് ..
"മണിക്കുട്ടീ , അമ്മിയില്ലേടാ അടുത്ത്.." അവളുടെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ച്  ആ മുടിയിഴകളില്‍ തഴുകി  റസിയ ജനാലച്ചില്ലിലൂടെ ഒഴുകിയിറങ്ങുന്ന മഴച്ചാലില്‍  നോക്കിയിരുന്നു . അവള്‍ വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണിരുന്നു .
മണിക്കുട്ടിയുടെ കുഞ്ഞു വിരലുകള്‍ ഐസ് പോലെ തണുത്തിരുന്നു . വീര്യമുള്ള മരുന്നിന്‍റെ ആലസ്യത്തിലും മണിക്കുട്ടി  അവളുടെ  കയ്യില്‍ മുറുകെ പിടിച്ചിരുന്നു .
ഇന്നലെ തുടങ്ങിയതാണീ കാലം തെറ്റിയ നശിച്ച മഴ , പുറത്തെ അടങ്ങാത്ത തണുത്ത കാറ്റിനെ അവള്‍ ആദ്യമായി ഭയപ്പെട്ടു ..
മൂന്നര വര്‍ഷം മുന്‍പ് ഇതുപോലൊരു മഴയത്താണ് മണിക്കുട്ടി വന്നത് , അന്നവള്‍ക്ക് മഴയെ ഇഷ്ടമായിരുന്നു ജനാല തുറന്ന് തണുത്ത കാറ്റിന്‍റെ ഗന്ധം ആസ്വദിച്ച് , മുറ്റതൊഴുകുന്ന മഴ വെള്ളം നോക്കി എത്ര സമയം ഇരുന്നിട്ടുണ്ട് ... ഇന്നിപ്പോ ഈ മഴ പെയ്യുന്നത് മറ്റെന്തിനോ വേണ്ടിയാണെന്ന് തോന്നി പോകുന്നു ..

അവളുടെ ഉയര്‍ന്നു താഴുന്ന വയറില്‍ നോക്കിയിരുന്ന റസിയുടെ മനസ്സ് മെല്ലെ മഴയിലേക്കിരങ്ങി..
"മണിക്കുട്ടീ , അകത്തു കയറിപ്പോ .. മഴ പെയ്യുന്നത് കണ്ടില്ലേ നീ ?? മഴ നനഞ്ഞാല്‍ പനി വരുമെന്ന് അറിയില്ലേ ? പിന്നെ ഡോക്ടര്‍.. ഇന്‍ജക്ഷന്‍.. വേഗം അകത്തു കയറിക്കോ .."
മഴതുള്ളികള്‍ക്ക്‌ നടുവിലേക്ക് ഇറങ്ങിയ മണിക്കുട്ടിക്കു പിന്നാലെ അവള്‍ ഓടി ...

****

അന്ന് വരെ കയറാത്ത ക്ഷേത്രത്തിന്‍റെ കല്‍പടവുകളിരങ്ങി വലിയ കല്‍വിളക്കിനു മുന്നില്‍ തൊഴുതു നിന്നപ്പോള്‍ ഹരിയുടെ മനസ്സ് നിറയെ അവളായിരുന്നു .
ശ്രീകോവിലിനുള്ളിലെ ദീപങ്ങളും ഭഗവാനും അവ്യക്തമായി കൂടിക്കലര്‍ന്നു  അയാളുടെ കണ്ണില്‍ നിന്നും താഴേക്കൊഴുകി .
അയാള്‍ പ്രാര്‍ഥിക്കാന്‍ കഴിയാതെ തിരിച്ചിറങ്ങി ആല്‍ത്തറയില്‍ മുകളില്‍ നിന്നും ഇറ്റു വീഴുന്ന മഴത്തുള്ളികള്‍ നോക്കി ഇരുന്നു .. ആലില്‍ നിന്നും തൂങ്ങിയിറങ്ങിയ വള്ളികള്‍ തനിക്കു ചുറ്റും കറങ്ങുന്നതായി അയാള്‍ക്ക്‌ തോന്നി .
നാളെയാണ് സര്‍ജറി .. ഇനി ജീവിതതിലെക്കവള്‍ക്ക് തിരിച്ചു വരാനുള്ള സാദ്യത തീരെ കുറവാണത്രേ ..
അയാള്‍ക്കുറക്കെയൊന്ന്  അലറിക്കരയാന്‍ തോന്നി , റസി ഒരു ഭ്രാന്തിയെപ്പോലെ ആയിരിക്കുന്നു , ഒരു വല്ലാത്ത ഭയപ്പാടോടെ ആരോടും ഒന്നും മിണ്ടാതെ ഉറങ്ങാതെ അവള്‍ക്കു കാവലിരിക്കുകയാണ്.. അവള്‍ക്കു മുന്നില്‍ ഇനിയും പിടിച്ചു നില്‍ക്കാന്‍ വയ്യാതായിരിക്കുന്നു .
വീട്ടുകാര്‍ ഒക്കെയും വിവാഹത്തിന് എതിരായിരുന്നു ..
പലരും നെറുകയില്‍ കൈ വച്ച് പ്രാകി , അതോക്കെയാവുമോ മണിക്കുട്ടിക്കു മേല്‍ മഴ പോലെ പൊഴിയുന്നത് ?
പക്ഷെ എല്ലാവരെയും ഒരുമിപ്പിച്ചതും അവള്‍ തന്നെയാണ് . വെറുമൊരു ചിരി കൊണ്ടാണ് അവള്‍ റസിയുടെ ഉമ്മയുടെയും ഉപ്പയുടെയും വിദ്വേഷത്തെ ഇല്ലാതാക്കിയത് .
വെറും നിസ്സാര നാളുകള്‍ കൊണ്ട് അവള്‍ എല്ലാവരുടെയും ഹൃദയങ്ങളെ കീഴ്പ്പെടുത്തി .

ആകാശം മൂടിക്കെട്ടി നില്‍ക്കുകയാണ് , നല്ല മഴ വരാന്‍ പോകുന്നുണ്ട് .. കുട എവിടെയോ വച്ച് മറന്നു പോയിരിക്കുന്നു ..
മരണം മണക്കുന്ന ആ ആശുപത്രിക്കൂടിനുള്ളിലേക്ക്  തിരിച്ചു പോകണം  , അയാള്‍ നടന്ന് ആദ്യം വന്ന ബസ്സിലേക്ക് കയറി ഡോറിനടുത്തുള്ള സീറ്റില്‍ ഇരുന്നു ..
പിന്നോട്ട് പായുന്ന മധുരമുള്ള ഓര്‍മകളെല്ലാം    ഇപ്പോള്‍ കാരമുള്ളുകള്‍ പോലെ നെഞ്ചിലേക്ക് തറച്ചു കയറുന്നതായി അയാള്‍ക്ക്‌ തോന്നി ..
ബസ്സില്‍ കയറിയിറങ്ങുന്ന കൊച്ചു കുട്ടികള്‍ക്കെല്ലാം മണിക്കുട്ടിയുടെ മുഖം ! അയാള്‍ മനസ്സില്‍ പലതവണ അവളുടെ പേര് വിളിച്ച് വഴിക്കാഴ്ച്ചകളിലേക്ക് നോക്കി നിശബ്ദം കരഞ്ഞു .

***
ആശുപത്രിയില്‍ കൂടി നിന്ന ആരെയും നോക്കാതെ അയാള്‍ മുറിക്കുള്ളിലേക്ക് കയറി , വാടിയ മഷിത്തണ്ട് പോലെ കിടക്കുന്ന തന്‍റെ മണിക്കുട്ടിയെ നോക്കാന്‍ വയ്യ , ഇമയനക്കാതെ അവളെയും നോക്കിയിരിക്കുകയാണ് റസി .
ധൈര്യമോക്കെയും ചോരുന്നതായി അയാള്‍ക്ക്‌ തോന്നി ,
നേഴ്സ് സര്‍ജറിയുടെ സമ്മതപത്രവുമായി വന്നു , അതിലോരോപിട്ട്‌ അയാള്‍ ആശുപത്രിക്കാരെ സുരക്ഷിതരാക്കി .
അമ്മ പൂജിച്ചു കെട്ടിക്കൊടുത്ത ഏലസ്സും , തങ്ങളുപ്പാ ഒതിച്ചു കെട്ടിയ ചരടും അവര്‍ അഴിച്ചു അയാളുടെ കയ്യില്‍ കൊടുത്തു .
പെട്ടന്നവള്‍ ഉണര്‍ന്ന് പാതി കൂമ്പിയ മിഴികളുമായി എല്ലാവരെയും നോക്കി ,
പപ്പാ ..അവള്‍ കൈ നീട്ടി ,
 "മോള്‍ക്ക്‌ ബീച്ചില്‍ പോണം പട്ടം പറത്തണം .. ഐസ്ക്രീം കഴികണം . കൊണ്ട് പോ പപ്പാ "
പുറത്തെ അലറിപ്പെയ്യുന്ന മഴയൊച്ചയില്‍ അവളുടെ ശബ്ദം നേര്‍ത്ത് ഇല്ലാതായി ..

മണിക്കുട്ടിയെ കയറ്റിയ മുറിക്കു പുറത്ത് ചുവന്ന ലൈറ്റ് തെളിഞ്ഞു, വാച്ചിലെ സെക്കന്റു സൂചിക്കൊപ്പം അയാളും ഓടി ..
റസിയുടെ നീണ്ട നഖങ്ങള്‍ അയാളുടെ കൈത്തണ്ടയില്‍ ആഴ്ന്നിരങ്ങുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നില്ല .
മരണം നിശബ്ദതയുടെ  തണുത്ത കമ്പിളി പുതപ്പു പോലെ തങ്ങളെ പൊതിയുന്നതായി അവര്‍ക്ക് തോന്നി .
പെട്ടന്ന് മുറി തുറന്നൊരു  നേഴ്സ് പുറത്തിറങ്ങിയപ്പോള്‍ അകത്തു നിന്നു അടക്കിയ സംസാരം കേട്ടു..
മൂന്നര വയസ്സേ ആയിട്ടുള്ളൂ പാവം കുട്ടി "

റസിയുടെ തേങ്ങല്‍ നിലച്ചിരുന്നു
അയാളവളുടെ മുഖം നെഞ്ചോടു ചേര്‍ത്ത് അമര്‍ത്തി വച്ചു. അവളുടെ ഹൃദയത്തിന്‍റെ  പിടച്ചില്‍ തന്‍റെ സെക്കന്റു സൂചിയെ പിന്നിലാക്കുന്നതായി അയാള്‍ക്ക്‌ തോന്നി .
മണിക്കൂറുകള്‍ നീണ്ട നിശ്ശബ്ദതക്കു ശേഷം വാതില്‍ തുറന്നു ഡോക്ടര്‍മാര്‍ പുറത്തിറങ്ങി ..
ഓപ്പറേഷന്‍ കഴിഞ്ഞു ..
ഇനി പേടിക്കേണ്ട , ഷീ ഈസ്‌ സേഫ്, അവള്‍ ഇപ്പോള്‍ ഒബ്സര്‍വെഷനിലാണ്  കുറച്ചു കഴിഞ്ഞു നിങ്ങള്ക്ക് കാണാം
റസി പെട്ടന്ന് വാതിക്കല്‍ നിന്ന നേഴ്സിനെ തള്ളിമാറ്റി അകത്തു കയറി ചില്ല് വാതിലിലൂടെ അവളെ നോക്കി
ശാന്തയായ് ഉറങ്ങുകയാണ് മണിക്കുട്ടി
അവള്‍ക്കരികില്‍ മിന്നിതെളിയുന്ന  പള്സോക്സി  മീറ്ററിലെ മാറുന്ന അക്കങ്ങള്‍ കണ്ട്  റസിയ  തറയിലേക്കിരുന്നു
"ഇനി പുറത്തിരുന്നോളൂ  പേടിക്കേണ്ട  " അവള്‍ക്കു പിന്നാലെ ചെന്ന ഹരിയോട് നേഴ്സ് പറഞ്ഞു
അയാള്‍ അവളെയും ചേര്‍ത്ത് പിടിച്ച് പുറത്തേക്കു നടന്നു .

അവരൊന്നും സംസാരിച്ചില്ല . ആശുപത്രി വരാന്തയിലെ പഴയ ഇരുമ്പ് ബഞ്ചിലിരുന്ന് അവര്‍ പരസ്പരം നോക്കി , യുദ്ദമവസാനിച്ച യുദ്ദഭൂമി പോലെയായിരുന്നു മനസ്സുകള്‍.. അവരുടെ ഹൃദയമിടിപ്പുകള്‍ക്ക് വരെ അപ്പോള്‍ ഒരേ താളമായിരുന്നു. തന്‍റെ വളര്‍ന്നിറങ്ങിയ താടി രോമങ്ങളില്‍ വിരലോടിച്ച്  ഹരി അവളുടെ കുഴിഞ്ഞ കണ്ണുകള്‍ക്ക്‌ മേല്‍ പാറി വീണു കിടന്നിരുന്ന മുടിയിഴകളെ നേരെയാക്കി .
പുറത്തിരുണ്ട്  കൂടിയ കാരൊക്കെ എവിടെയോ പോയ്‌ മറഞ്ഞിരുന്നു
മഴ മാറി ഇളം വെയില്‍ വന്നു നിറഞ്ഞു

ആശുപത്രി വരാന്തയിലെ തുറന്നിട്ട ജനാലക്കു മുകളില്‍ ഒരു കുരുവിക്കുഞ്ഞ് വന്നിരുന്ന്‌ അവരെ നോക്കി ചിറകു കുടഞ്ഞ് ചിരിച്ചു .
***

4 comments:

  1. എന്ത് പറഞ്ഞു പ്രശംസിക്കണം എന്ന് അറിയില്ല

    ReplyDelete
  2. വളരെ നന്ദി സഫീര്‍ ..

    ReplyDelete
  3. I felt every word .... enthu paranjaalum mathi akilaa.. wat a touching story .. kept me breathless in many occasions!

    ReplyDelete
  4. I felt every word .... enthu paranjaalum mathi akilaa.. wat a touching story .. kept me breathless in many occasions!

    ReplyDelete