Monday 15 October 2012

നായ്ജന്മങ്ങള്‍



അരണ്ട വെളിച്ചത്തില്‍ നിറഞ്ഞൊഴിയുന്ന കുപ്പി ഗ്ലാസിനു മുന്നിലിരുന്ന് അയാള്‍ മൂക്കറ്റം കുടിച്ചു. എരിഞ്ഞു തീര്‍ന്ന സിഗരറ്റ് കുറ്റി വിരലിനെ പൊള്ളിച്ചപ്പോള്‍ അയാള്‍ അടുത്തത് കത്തിച്ചു . വായില്‍ നിന്നും മൂക്കിലേക്ക് കയറിയ ഒരു പുകക്കഷണത്തെ ശിരസ്സിലേക്ക് വലിച്ചു കയറ്റി അയാള്‍ സോഫയിലേക്ക് ചാരി കിടന്നു.
അയാള്‍ക്കൊന്നു ഉറക്കെ വിളിച്ചു കൂവാനും അടുത്ത മേശകള്‍ക്കു ചുറ്റുമിരുന്ന് അട്ടഹസിക്കുന്നവരെ തെറി പറയാനും തോന്നി .
പക്ഷെ താന്‍ വെറുമൊരു ഭീരുവാണെന്ന സത്യം അയാളോര്‍ത്തു, ഇന്ന് രാവിലെ മരിച്ച തന്‍റെ ശവമാണ്‌ ഇവിടെയിരുന്നു മദ്യപിക്കുന്നതെന്നും അയാള്‍ക്ക്‌ തോന്നി.
പലിശ തെറ്റിച്ചതിന് മാര്‍വാഡി രാവിലെ കോളറിനു കുത്തിപ്പിടിച്ചത് നാട്ടുകാരില്‍ ചിലര്‍ കണ്ടിട്ടുണ്ട് .. അയാള്‍ കുപ്പിയിലവശേഷിച്ച മദ്യം  ഗ്ലാസ്സിലേക്ക്‌ നിറചൊഴിച്ച് ശ്വാസമെടുക്കാതെ കുടിച്ചു തീര്‍ത്തിട്ട് സിഗരറ്റ് പുകക്കുള്ളില്‍ മുഖം പൂഴ്ത്തി .
ആ തണുപ്പുള്ള മുറിക്കുള്ളില്‍ തന്‍റെ അടിവയറിന് കനം വച്ച് വരുന്നത് അയാളെ അസ്വസ്ഥനാക്കി .. ബാര്‍ അടക്കാറായിരിക്കുന്നു ..
മൂത്രമൊഴിക്കാന്‍ എഴുന്നേറ്റ അയാള്‍ ഒന്ന് ആടിയിട്ട് വീണ്ടും സോഫയിലേക്കിരുന്നു .

വഴിയില്‍ വീണു കിടക്കുന്ന ഒരു ശവത്തിനെയെന്നപോലെ അയാളെ നോക്കിയിട്ട് ആളുകള്‍ കടന്നു പോയി.
ബാറിലപ്പോള്‍ മങ്ങിയ ലൈറ്റുകള്‍ കൂടുതല്‍ തെളിഞ്ഞു വരുന്നതായി അയാള്‍ക്ക്‌ തോന്നി , അതിനൊത്ത നടുവില്‍ ഒരു വലിയ ലൈറ്റ് തന്നെ നോക്കി പുച്ചിച്ച്   ചിരിക്കുന്നു. അടിവയറ്റിലുരുണ്ട്  കൂടിയ കനം ഇപ്പോള്‍ തോന്നുന്നില്ല.. പക്ഷെ എവിടെയൊക്കെയോ നനഞ്ഞിട്ടുണ്ട് ..
വലത്തേ തുടയില്‍ ആരോ കടിച്ചു മുറിച്ചത് പോലെ നീറുന്നു..
ആരാണത് ചെയ്തത് ??
പൂക്കാരന്‍ മുക്കിലെ അവസാനത്തെ വീട്ടിലെ ആ യക്ഷിയാവുമോ ? വിയര്‍പ്പിന് മടുപ്പിക്കുന്ന ചെമ്പക ഗന്ധമുള്ള ആ യക്ഷി .. അവളാണോ തന്‍റെ ഗ്ലാസ്സുകള്‍ വീണ്ടും വീണ്ടും നിറച്ചു തന്നത് ? തന്നെ ആരാണ് അവളുടെ അടുത്തെത്തിച്ചത് ?
അതോ അവള്‍ തന്നെ തേടി വന്നതാണോ , അതിനും മാത്രം സ്നേഹമുണ്ടോ അവള്‍ക്ക്?
പിന്നിട്ട നിമിഷങ്ങളിലെ ഓര്‍മ്മകള്‍ അയാള്‍ക്ക്‌ പിടി കൊടുക്കാതെ തലയ്ക്കു ചുറ്റും കറങ്ങിക്കൊണ്ടിരുന്നു .
നല്ല തണുത്ത മഞ്ഞിന്‍റെ കനമുള്ള കാറ്റ് അയാളെ വീണ്ടും വീണ്ടും തഴുകിയപ്പോള്‍ ഓര്‍മ്മകളുടെ കറക്കം കുറഞ്ഞു വന്നു..
ഇതവള്‍ തന്നെയാണ് !
അപ്പോള്‍ താന്‍ ബാറിലായിരുന്നില്ലേ??
ആ അരണ്ട വെളിച്ചത്തില്‍ നിരത്തിയിട്ട വട്ട മേശകള്‍ക്കിടയിലൂടെ നടന്നു ചെന്നത് പോലെ ഓര്‍ക്കുന്നുണ്ട്.. മങ്ങിക്കത്തുന്ന വിളക്കുകള്‍ക്കു താഴെയിരുന്നതും ഒരു വലിയ കുപ്പിയിലെ താഴ്ന്നു കൊണ്ടിരുന്ന ചുവന്ന വെള്ളം വീണ്ടും വീണ്ടും കുടിച്ചത് പോലെയും ഒരോര്‍മ്മ നില്‍ക്കുന്നുണ്ട്..
പക്ഷെ എപ്പോളോ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച താന്‍ വേച്ചു വീണത് ബാറിലെ സോഫയിലേക്കായിരുന്നോ അതോ അവളുടെ മടിയിലേക്കായിരുന്നോ??
അവിടെ വീണ്ടും ഓര്‍മ്മ നൂല് പൊട്ടിയ ഒരു പട്ടം പോലെ കാറ്റില്‍ പറന്നു കളിച്ചു കൊണ്ടിരുന്നു .

അവളുടെ നീണ്ട നഖങ്ങള്‍ തന്‍റെ ശരീരത്തില്‍ മുഴുവന്‍ ഇഴഞ്ഞു നടക്കുന്നത് അയാള്‍ അറിഞ്ഞു.. അവള്‍ക്കൊട്ടും തന്നെ തിടുക്കമില്ലായിരുന്നു . എങ്കിലും ചിലയിടങ്ങളില്‍ ആ നഖങ്ങള്‍ മുറിവേല്‍പ്പിച്ചു . ഷര്‍ട്ടിന്‍റെ ബട്ടന്‍ കടിച്ചു പൊട്ടിച്ച അവള്‍ക്കു പക്ഷെ മടുപ്പിക്കുന്ന ചെമ്പക ഗന്ധം ഇല്ലായിരുന്നു .
പിന്നെ ആരാണിവള്‍ ?
കണ്ണുകള്‍ തുറക്കാന്‍ കഴിയാതെ വല്ലാത്തൊരു അവസ്ഥയില്‍ അയാള്‍ കിടന്നു .. അവളോട്‌ നിര്‍ത്താന്‍ പറയാന്‍ നാവു പൊങ്ങുന്നില്ല , കൈകള്‍ അനക്കാന്‍ കഴിയുന്നില്ല , തന്‍റെ ശരീരം ഭാരമില്ലാത്ത ഒരു അപ്പൂപ്പന്‍ താടി പോലെ വായുവില്‍ നില്‍ക്കുന്നതായും അയാള്‍ക്ക്‌ തോന്നി ..
അവളുടെ ശ്വാസ നിശ്വാസങ്ങള്‍ അപ്പോളേക്കും വല്ലാത്തൊരു മുരള്‍ച്ചയോടെ അയാളുടെ കാതുകളില്‍ വന്നലച്ചു കൊണ്ടിരുന്നു, അയാള്‍ക്കപ്പോള്‍ തല കറങ്ങുന്നത് പോലെ തോന്നി .. പെട്ടന്നൊരു നിമിഷത്തേക്ക് തുറന്ന കണ്ണുകളില്‍ അരണ്ട നിലാ വെളിച്ചവും മിന്നിക്കത്തുന്ന നക്ഷത്രങ്ങളും ആകാശവും നിര്‍ത്താതെ കറങ്ങിയപ്പോള്‍ അയാള്‍ കണ്ണുകള്‍ ചേര്‍ത്തടച്ചു കിടന്നു .

അവളുടെ ശ്വാസമപ്പോള്‍ കൂടുതല്‍ വ്യക്തമായി അയാളുടെ മുഖത്തടിച്ചു കൊണ്ടിരുന്നു.. ആ ചുണ്ടുകളും നാവും അയാളുടെ മുഖത്തിഴഞ്ഞു നടന്നു..
വല്ലാത്തോരാവേശതോടെ ആ അരമുള്ള നീണ്ട നാവ് അയാളുടെ ചുണ്ടുകളെ വീണ്ടും വീണ്ടും തഴുകിയപ്പോള്‍ വീണു കിട്ടിയ നേരിയ ബോധത്തില്‍ അയാളത് തിരിച്ചറിഞ്ഞു..
അതൊരു തെരുവ് നായയായിരുന്നു !!

മുകളിലെ മങ്ങിക്കത്തുന്ന ബള്‍ബുകള്‍ നക്ഷത്രങ്ങള്‍ക്ക് വഴിമാറി..
വായിലേക്ക് തികട്ടി വന്ന കയ്പ്പ് രസം നീട്ടിതുപ്പിയത് അയാളുടെ കവിളിലൂടെ താഴെക്കിറങ്ങി.
വലത്തേ തുടയില്‍ തറച്ചിരുന്ന കുപ്പിച്ചില്ല് തട്ടിക്കളഞ്ഞ് അയാള്‍  ആ നനഞ്ഞു ചീഞ്ഞ ഇലകളില്‍ കിടന്നു ഞരങ്ങി
തലയ്ക്കു മുകളിലെ വിളക്ക് കാലില്‍ പിടിച്ച് അയാള്‍ കാനയിലെ ചെളിയില്‍ നിന്നും ഇടത്തെ കാല്‍ വലിച്ചെടുത്തു.
തൊട്ടിപ്പുറത്തെ റോഡില്‍ ഒരു വാഹനം നിര്‍ത്താതെ ഹോണ്‍ മുഴക്കി പോയപ്പോള്‍ അവ്യക്തമായ ഭാഷയില്‍ അയാള്‍ ആരെയൊക്കെയോ ചീത്ത വിളിച്ചു..
വിളക്ക് കാലില്‍ പിടിച്ച് മെല്ലെ എഴുന്നേറ്റപ്പോള്‍ ആകാശത്തിന്‍റെ കറക്കം കൂടി.. മുകളില്‍ കത്തി നില്‍ക്കുന്ന വലിയ സോഡിയം വേപ്പര്‍ ലാമ്പ് വളഞ്ഞു വന്നു തന്‍റെ മൂക്കില്‍ തൊടുന്നതായി അയാള്‍ക്ക് തോന്നി ..

***
പൂക്കാരന്‍ മുക്കിലെ അവസാനത്തെ വീടിന്‍റെ അഴികളുള്ള ജനലിലൂടെ കടന്നു ചെന്ന ഉച്ച വെയില്‍ അയാളെ ഉണര്‍ത്തി.
വര്‍ഷ കാലത്ത് വെള്ളം കുടിച്ചു വീര്‍ത്ത മരവാതില്‍ പോലെയായ  കണ്‍ പോളകള്‍ അയാള്‍ വിഷമിച്ചു തുറന്നു..
വെയിലിന്‍റെ ചൂട് മെല്ലെ മെല്ലെ ഓര്‍മ്മകളെ കൃത്യമായി അടുക്കി വച്ചു.
മടുപ്പിക്കുന്ന ചെമ്പക ഗന്ധമുള്ള വിയര്‍പ്പുമണം അയാളെ ഓര്‍മകളില്‍ നിന്നുണര്‍ത്തി, അതെ അവള്‍ തന്നെ ..
മുന്നില്‍ ആവി പാറുന്ന ചായ ഗ്ലാസും വീര്‍പ്പിച്ച മുഖവുമായി ആ യക്ഷി .. തന്‍റെ ഭാര്യ !

മാര്‍വാഡിയോടുള്ള  പക അപ്പോളേക്കും അടങ്ങിയിരുന്നു എങ്കിലും അത് ചെറുതായി പുകയുന്നുണ്ട്..
ഇവള്‍ തന്നെ ചോദ്യം ചെയ്യാന്‍ വന്നാല്‍ സാധാരണ സംഭവിക്കുന്നത്‌ പോലെ മാര്‍വാഡി രക്ഷപ്പെടും !
ആ മുഖമടച്ച് ഒരടി കൊടുത്താല്‍ തനിക്കു സ്വസ്ഥമായി ഉറങ്ങാം.. രാത്രികളില്‍ തന്നെ വേദനിപ്പിക്കുന്ന ആ കൂര്‍ത്ത പല്ലുകളില്‍ നിന്ന് ചുവന്ന വെള്ളമിറങ്ങുന്നത് കാണാന്‍ രസമാണ് .. അതൊരു ലഹരിയാണ് , സിരകളെ മത്ത് പിടിപ്പിക്കുന്ന ലഹരി ...

ചായ വലിച്ചു കുടിച്ചു കൊണ്ട് എന്നത്തേയും പോലെ അയാള്‍ വീണ്ടുമോര്‍ത്തു ..
ഇനി ആ നശിച്ച ബാറിലെ തല്ലിപ്പൊളി സാധനം കഴിക്കരുത് .




1 comment: