Saturday 16 November 2013

നമ്മൾ ..



നമ്മൾ .. ഇന്നലെകളിലെ കൂട്ടുകാർ , വാക്കുകളുടെ കത്തിമുനകൊണ്ട് അന്ന്യോന്ന്യം മനസ്സുകുത്തി കീറിയവർ പിന്നിട്ട ഓർമ്മകളെ പോസ്റ്റുമോർട്ടം നടത്തി പരസ്പരം വിതറിയ സ്നേഹ മുത്തുകളെ വാരി പുറത്തേക്കെറിഞ്ഞ് ആളുകൾക്ക് മുന്നിൽ വെളുക്കെ ചിരിച്ചവർ .. ഹൃദയ വാതിലുകൾ താഴിട്ടു പൂട്ടി താക്കോലെറിഞ്ഞു കളഞ്ഞവർ രക്തമൂറ്റുന്ന കൊതുകുകൾക്ക് മുന്നിൽ പച്ച ഞെരമ്പ് കാട്ടിക്കൊടുത്തവർ .. നമ്മൾ തകർന്ന് ഞാനും നീയുമായവർ .. ഇത്രയേറെയായിട്ടും ഒന്നു ചേരാൻ, വീണ്ടുമൊപ്പം നടക്കാൻ രണ്ടു കണ്ണുനീർ തുള്ളികളുടെ കനിവുറവ് മതിയെന്നറിയാത്തവർ നമ്മൾ , കൂട്ടുകാർ ...

അഭിവാദ്യങ്ങൾ


നാവിൻ തുമ്പിൽ 
ആത്മഹത്യ ചെയ്ത 
വാക്കുകളുടെ 
രക്തസാക്ഷിയാവാം 
നമ്മുടെ പ്രണയം ..

എനിക്കും നിനക്കുമാശ്വസിക്കാം 
ഹൃദയത്തിൽ കുടീരം തീർത്ത് 
അഭിവാദ്യങ്ങൾ അർപ്പിക്കാം 
കിതയ്ക്കുന്ന സ്പന്ദനങ്ങളാൽ 
തളരുന്ന ഹൃദയത്തിന്റെ 
അവസാന മിടിപ്പുകളിലും 
തളരാതെ ചൊല്ലാം 
രക്തസാക്ഷി മരിക്കില്ലെന്ന് !

തീയിൽ കുരുത്തവർ...



ഞാൻ , ഒരു യുദ്ദം ജയിച്ചവൻ ..
അവസാനിച്ച കിതപ്പുകളുടെ 
തിരു ശേഷിപ്പ് ..
വിയർപ്പു ചാലിൽ കുറിച്ചിട്ട 
ജീവന്റെ കഷണം 

പേരറിയാ സഹോദരങ്ങളെ 
മരണത്തിലേക്ക് തള്ളിവിട്ട് 
ജീവന്റെ മധുരം 
ഒറ്റയ്ക്ക് നുകർന്നവൻ ..

ഇരുട്ട് തിങ്ങി മരണം മണക്കുന്ന 
നനഞ്ഞ വഴികളിൽ 
തളരാതെ ഓടിയവൻ ..

ചത്തു വീഴുന്ന കൂടപ്പിറപ്പുകളെ 
ചവിട്ടി പിന്നിലാക്കി 
നിലനിൽപ്പിന്റെ സമരം 
തനിയെ ജയിച്ച യോദ്ദാവ് 

ഞാൻ തീയിൽ കുരുത്തവൻ 
വെയിലുകളുടെ മുഖം നോക്കി 
ആകാശത്തിലേക്ക് മുഷ്ടി ചുരുട്ടി 
ജീവിക്കാനിറങ്ങിയവൻ ...

പുകച്ചുരുൾ



നിന്നിലേക്ക്‌ ചുണ്ടുകൾ
ചേർത്തത് മനസ്സിൽ
നിറഞ്ഞു കത്തുന്ന
അവളുടെ ഓർമ്മകളെ
ശമിപ്പിക്കാനായിരുന്നു..

കിനാക്കൂട്ടിൽ എരിഞ്ഞു
കത്തുന്ന മിന്നാമിന്നി പോലെ
നീ ജ്വലിപ്പിച്ചതത്രയും എന്റെ
നഷ്ട്ട സ്വപ്നങ്ങളെയായിരുന്നു

ആയുസ്സിന്റെ കണക്കു
പുസ്തകത്തിലെ രൂപ രേഖ
നീ താഴേയ്ക്ക് ചായ്ച്ചത്
ആദ്യം അറിയിച്ചതെന്റെ
ഞെരമ്പുകളാണ് ..
ഇടറുന്ന കണ്ഠം ചുമച്ചു
തുപ്പിയ രക്തത്തിന്
കല്ലിൽ കൊത്തിയ എന്റെ
പേരിനു മുകളിൽ അവൾ
വച്ചിട്ടു പോയ റോസാപൂക്കളുടെ
അതേ ചുവപ്പായിരുന്നു ..

ഞാൻ പ്രണയിച്ചത്
നിന്നെയായിരുന്നെന്ന് തുറന്നു പറയാൻ
ഞാനില്ലാതായിരിക്കുന്നു ..

എരിഞ്ഞു തീർന്നിരിക്കുന്നു
നീയും ഞാനും
ശൂന്യതയുടെ ആഴങ്ങളിലേക്ക്..


(Photo: Gireesh kumar)