Thursday 16 October 2014

അഞ്ചു ദിവസങ്ങൾ..


കലണ്ടറിൽ ചുവപ്പു വട്ടമിട്ട ഒന്നാം ദിവസം അവസാനിക്കാറായപ്പോൾ ഫാനിൽ കെട്ടിയ സാരിത്തുമ്പിൽ മനസ്സിനെ കുരുക്കി പിടയുകയായിരുന്നു അവൾ.
മുറിയുടെ നാലു ചുവരുകളും ചുരുങ്ങി ചുരുങ്ങി തന്നെ ശ്വാസം മുട്ടിക്കുന്നതായി തോന്നിയപ്പോൾ അവളൊരു മൂലയിലേക്ക് പതുങ്ങിയിരുന്ന് നിശബ്ദം കരഞ്ഞു..
മനസ്സ് തീ പിടിച്ച ഒരു പട്ടം കണക്ക് എവിടേയ്ക്കോ പായുകയാണ്, ശരീരത്തിൽ എവിടെയൊക്കെയോ മുറിഞ്ഞ് രക്തം വാർന്നോഴുകുന്നതായി അവൾക്കു തോന്നി. പാതി ചാരിയ ജനാലയിൽ നിന്നും ഇടയ്ക്കിടെ വീശുന്ന പാതിരാക്കാറ്റിനെപ്പോലും അവൾ വല്ലാതെ ഭയപ്പെട്ടു..

ഇരുട്ടിന്റെ പുതപ്പുമായ് മരണം തണുത്തുറഞ്ഞ ഒരു കാറ്റ് പോലെ തന്റെ ജനാലകൾക്കു പിന്നിൽ വല്ലാത്തൊരു കൊതിയോടെ കാത്തു നിൽക്കുന്നതായി അവൾക്കു തോന്നി, മരണമതിന്റെ എല്ലാ സൗന്ദര്യവുമായി വന്ന് മോഹിപ്പിക്കുന്ന ഒരു പൂവിനെപ്പോലെ ചിരിക്കുന്നു..

ബഡ് ഷീറ്റിനടിയിൽ കിടന്ന് മൊബൈൽ ഫോണ്‍ രണ്ടാം വട്ടം കരഞ്ഞു തുടങ്ങിയിരിക്കുന്നു..
അയാൾ പോയിട്ട് മാസം മൂന്നാവാറായിരിക്കുന്നു.. അയാളുടെ അവസാന മെസേജ് വെറുപ്പോടെ വായിചിട്ടവൾ ഡിലീറ്റ് ചെയ്തു.
എന്നത്തെയും പോലെ പ്രത്യേകതകൾ ഒന്നുമില്ല അതിൽ.. ജോലിയിലെ തിരക്കുകൾ.. പുതിയ നേട്ടങ്ങൾ.. ചില ഓർമ്മപ്പെടുത്തലുകളും നിർദ്ധേശങ്ങളും..

ചുവരിലെ ഫാൻസി ലൈറ്റിനടിയിൽ നിന്നും ഒരു പല്ലി ഇടയ്ക്കിടെ തലയെത്തിച്ചു നോക്കിക്കൊണ്ടിരുന്നു..
വെളിച്ചം കണ്ടു മോഹിച്ചെത്തിയ ഒരു കുഞ്ഞു പ്രാണി ആ വായ്ക്കുള്ളിൽ ജീവിതം അവസാനിപ്പിക്കുന്നത് കണ്ടപ്പോൾ അവളെഴുന്നേറ്റു നടന്നു..
മുറിയിലെ ഫാനിനേക്കാൾ വേഗത്തിലാണ് മനസ്സ് കറങ്ങുന്നത്.
മനസ്സിലും ശരീരത്തിലും എന്തോ കത്തിക്കൊണ്ടിരിക്കുന്നു, ശരീരം മനസ്സിനോട് കടുത്ത ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു.. ഈ നശിച്ച രാത്രിയോന്ന് അവസാനിചിരുന്നെങ്കിൽ ..
ഇരുട്ടിലെവിടെ നിന്നോ ചെമ്പകം പൂവിട്ട ഗന്ധം വരുന്നുണ്ട്.
ആദ്യത്തെ രാത്രിയിൽ തന്റെ വിയർപ്പിന് ചെമ്പകത്തിന്റെ മണമാണെന്ന് അയാൾ പറഞ്ഞത് അവൾ വെറുതെയോർത്തു.
കുറ്റപ്പെടുത്തലുകൾക്കും അവഗണനകൾക്കും അനാവശ്യ സംശയങ്ങൾക്കിടയിലും രാത്രികൾക്ക് മാത്രം ചെമ്പക ഗന്ധം മതിയായിരുന്നു അയാൾക്ക്‌..
അയാളുടെ സന്തോഷങ്ങൾക്കൊപ്പം നടന്നിട്ടും ഒരിക്കൽ പോലും തനിക്കിഷ്ടമുള്ള ഗന്ധം അയാൾ അറിയാൻ ശ്രമിച്ചില്ല.

അഴിഞ്ഞു വീഴാറായ സാരിയഴിച്ച് ബഡിലേക്കെറിഞ്ഞ് മുടിയഴിച്ചു കൊണ്ടവൾ ജനാലകൾ തള്ളി തുറന്നു..
കട്ടി കൂടിയ ഇരുട്ടിന് മഞ്ഞിന്റെ കനമുണ്ട് ..
അകലെയെവിടെയോ ഒരു പക്ഷി ശോഷിച്ച ശബ്ദത്തിൽ പാടുന്നു.
ഇടയ്ക്കിടെ മിന്നുന്ന നക്ഷത്രങ്ങളെ നോക്കി നിന്നപ്പോളാണ് താൻ നഗ്നയാണെന്ന കാര്യം അവളോർത്തത്, മഞ്ഞു നനവുള്ള തണുത്ത കാറ്റടിച്ചപ്പോൾ ഈ ഇരുട്ടിന് കരങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആശിച്ചു..
അകത്തൊരു കടൽ ഇരമ്പി മറിയുകയാണ്.. മനസ്സിലൊരു യുദ്ധം നടക്കുന്നു.
മനസ്സ് രണ്ടു പാതികളായിരിക്കുന്നു, അതിലൊന്ന് ഇപ്പോളും അയാൾക്ക്‌ വേണ്ടി വാദിക്കുന്നതോർത്തപ്പോൾ അവൾക്ക് ആശ്ചര്യം തോന്നി.
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുദ്ധമാണ് മറു വശത്ത്, എതിർ ചേരിയിൽ ലോകം മുഴുവനുമുണ്ട്..
മുൻ നിരയിൽ അയാളും ബന്ധുക്കളും നാട്ടുകാരും..
അവൾക്കുറക്കെയുറക്കെ പൊട്ടിക്കരയാൻ തോന്നി

പ്രലോഭനങ്ങളും ചൂഴ്ന്നു നോക്കുന്ന കണ്ണുകളും പ്രണയം കത്തുന്ന മുഖങ്ങളും ഏറെയുണ്ടായിരുന്നിട്ടും അയാളുടേത് മാത്രമായിരുന്നു താൻ.
ചുവരുകൾക്കപ്പുറമുള്ള സ്വർഗ്ഗം കണ്ടില്ലെന്നു നടിച്ചു.. അടച്ചു പൂട്ടിയ ജനലുകൽക്കും വാതിലുകൾക്കും ഉള്ളിലെ ലോകം സുന്ദരമാണെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു..
എന്നിട്ടും തന്റെ ചുവന്ന കവിളുകൾ പല തവണ ചുവരിൽ ഉരഞ്ഞു, അയാളുടെ തടിച്ച കൈ വിരലുകൾ അതിൽ അപൂർണ്ണങ്ങളായ ചിത്രങ്ങൾ വരച്ചു..

കോളേജ് ജീവിതം അവസാനിച്ചപ്പോൾ ജോലിക്ക് പോകാൻ വീട്ടുകാർ അനുവദിച്ചില്ല, മനസ്സിനിഷ്ട്ടപ്പെട്ടയാൾ ഒരു മറുപടി പോലും പറയാതെ പോയപ്പോൾ വീട്ടുകാരുടെ അഭിപ്രായത്തിനൊപ്പം നിന്നു.. പിന്നെ വിവാഹം ..

മനസ്സിന്റെ ജാലകങ്ങളൊക്കെയും കൊട്ടിയടച്ചത് അന്ന് മുതലാണ്‌. അയാളുടെ ഇഷ്ടങ്ങൾ.. അയാൾക്കിഷ്ടമുള്ള വസ്ത്രം, അയാൾ പറയുന്ന സൌഹൃദം..
തന്റെ മനസ്സിന്റെ ഇഷ്ടങ്ങൾ ആരാണ് ചോദിച്ചിട്ടുള്ളത് ?
ജീവിതത്തിന്റെ നല്ല ഭാഗം കഴിയാറാവുന്നു.. ഇനിയൊരു നല്ല പകൽ ജീവിതത്തിലുണ്ടാവില്ല.
കണ്ണുകളിൽ നിന്നും ദേഹത്തേക്ക് ഒഴുകിയിറങ്ങിയിരിക്കുന്നു രണ്ടു ചാലുകൾ..
എരിഞ്ഞു കത്തുകയാണ് മനസ്സിൽ ചിന്തകൾ, ശേഷിച്ച വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ് ഒരു ഭ്രാന്തിയെപ്പോലെ അവളാ മുറിയിൽ പലകുറി നടന്നു..
ചുവന്ന കാൽപ്പാടുകളിൽ വീണ്ടും ചവിട്ടി, കളങ്ങൾ വരച്ചു കൊണ്ട് ശരീരം നഷ്ട്ടപ്പെട്ട ഒരാത്മാവിനെപ്പോലെ അവളാ ജനലഴികളിൽ പിടിച്ചു കൊണ്ട് ഇരുട്ടിനോട്‌ സംസാരിച്ചു..

ഇരുട്ടിന്റെ കരങ്ങൾ തന്റെ ശരീരത്തിലേക്ക് പടർന്നു കയറി ഒരു സ്വർഗ്ഗത്തിന്റെ അനന്തതയിലേക്ക് തന്നെ കൊണ്ടു പോയിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു. മുഖമില്ലാത്ത ഇരുട്ട് തന്നെ കരവലയങ്ങൾക്കുള്ളിലൊതുക്കി ചുണ്ടുകൾ കൊണ്ട് കഥ പറഞ്ഞ് ഒരു കുഞ്ഞിനെയെന്നപോലെ സമാധാനം നിറഞ്ഞ ഒരു ആലസ്യത്തിന്റെ ആഴങ്ങളിലേക്ക് കൊണ്ട് പോകുന്നത് അവൾ സ്വപ്നം കണ്ടു.
പാതിരാക്കാറ്റടങ്ങിയപ്പോൾ അവൾ നടന്ന് ബാത്ത് റൂമിൽ കയറി ഷവർ ഓണ്‍ ചെയ്തു, കുത്തിയൊഴുകുന്ന വെള്ളം പല കൈകൾ കണക്ക് നീർ ചാലുകൾ കൊണ്ട് ചിത്രം വരച്ചപ്പോൾ കണ്ണുകളടച്ചവൾ നീർ ചാലുകളുടെ ഹൃദയത്തിലേക്കിറങ്ങി ഒരു മഴയെ ഉൾക്കൊള്ളാൻ തയ്യാറെടുത്തു.

****

കലണ്ടറിലെ ചുവപ്പു വരച്ച രണ്ടാം നാൾ ആലസ്യം നിറഞ്ഞതായിരുന്നെങ്കിലും അവൾക്ക് ദേഷ്യമടക്കാൻ കഴിഞ്ഞില്ല, പത്രക്കാരനോടും മറ്റും വെറുതെ കയർക്കേണ്ടിയിരുന്നില്ല എന്നവൾക്ക് പിന്നീട് തോന്നി. തലയ്ക്ക് വല്ലാത്ത കനം .. കെട്ടു പൊട്ടിയ ചിന്തകളെ അടുക്കി വയ്ക്കാൻ തുടങ്ങിയിരിക്കുന്നു മനസ്സ്. പേരറിയാത്ത ഒരു വിഷമത്തിന്റെ കരി നിഴൽ തനിക്കു മീതെ വീണു കിടക്കുന്നതായി അവൾക്കു തോന്നി..
മനസ്സിന്റെ പാതികൾ തമ്മിലുള്ള തർക്കങ്ങൾ അവസാനിച്ചിട്ടില്ല..
അവൾ മുറിയിലേക്കൊന്നു പാളി നോക്കി.. കാറ്റിൽ പറക്കുന്ന കടലാസ് കഷണങ്ങൾ, തന്റെ ചിന്തകൾ പോലെ അലക്ഷ്യമായി ചിതറിക്കിടക്കുന്നു പലതും.. വലിച്ചു കീറിയ പുസ്തകതാളുകൾ.. തലയിണകൾ.. താഴെ തകർന്ന ഫ്ലവർ വെയ്സിൽ നിന്നും ചാടിപ്പോയ വാടിയ പൂക്കൾ..

അതെല്ലാം നേരെയാക്കാൻ മനസ്സ് അനുവദിക്കുന്നില്ല..
വാതിലുകളും ജനലുകളും കൊട്ടിയടച്ച് ഇരുട്ട് പകർന്നു തരുന്ന ആലസ്യത്തിൽ എവിടെയെങ്കിലും ചുരുണ്ടു കൂടിയിരിക്കാനാണ് തോന്നുന്നത്..
പുറത്ത് നല്ല മഴക്കാറുണ്ട്, മൂടിക്കെട്ടി നിൽക്കുകയാണ് അന്തരീക്ഷം, ഒന്നും കഴിക്കാൻ തോന്നുന്നില്ല എങ്കിലും അവൾ പല തവണ അങ്ങുമിങ്ങും നടന്ന് പലതും കഴിച്ചു. 
ജനലിനു പുറത്തെ ഇലപ്പടർപ്പുകളിൽ ഇരുന്ന് ചീവീടുകൾ കരയുന്നതും ഗർഭിണിയായ ആകാശം പ്രസവിക്കുന്നതും നോക്കിയിരുന്ന് അവൾ ദിവസങ്ങൾ തള്ളി നീക്കി..

നാലാം നാൾ പൊതുവെ ശാന്തമായിരുന്നു.
ഉൾക്കടലിൽ എത്തപ്പെട്ട തോണിയെപ്പോലെ മനസ്സ് യാത്രയുടെ വേഗം കുറച്ച് നല്ലതെന്തിനെയോ കാത്തിരിക്കാൻ തയ്യാറെടുത്ത് തുടങ്ങിയിരുന്നു.
പിന്നിട്ട ദിവസങ്ങൾ ഓർത്തപ്പോൾ അവൾക്ക് വിഷമം തോന്നി.
തെറ്റുകളിലേക്ക് പോകാതിരിക്കാൻ അവൾ മനസ്സിനെ ശാസിച്ചു.
മനസ്സ് പറയുന്നത് കേൾക്കാൻ ശരീരം തയ്യാറാവാതായിരിക്കുന്നു, അവൾക്ക് തിരുവനന്ത പുരത്ത് പോയി അയാളെ കാണാൻ തോന്നി. അയാൾ അടുത്തുണ്ടെങ്കിൽ ഒരാശ്വാസം തന്നെയാണ്, ഏകാന്തതയുടെ തടവിൽ ഒരു കൂട്ട്, അതിലും വലിയ ആഗ്രഹങ്ങൾ ഇല്ലാതായിരിക്കുന്നു. 
മനസ്സ് ശാന്തമാവാൻ തനിച്ചല്ലെന്നുള്ള തോന്നൽ മാത്രം മതി.
അവൾ തിടുക്കത്തിൽ കുളിച്ചു, ചുവപ്പും കറുപ്പും നിറമുള്ള ഒരു സാരിയെടുത്ത് ദേഹത്ത് വച്ചു നോക്കി, കണ്ണാടിക്കു മുന്നിൽ നിന്ന് പൊട്ടു കുത്തുമ്പോൾ ചുണ്ടിൽ ഒരു മൂളിപ്പാട്ട് വന്നു..
അവൾക്കു സന്തോഷം തോന്നി, കാര്മേഘമൊഴിഞ്ഞ്‌ തെളിഞ്ഞ ആകാശം പോലെയായി വരുന്നു മനസ്സ്..

റെഡിയായി വേഗമിറങ്ങി ഒരോട്ടോ പിടിച്ച് റെയിൽവേ സ്റ്റെഷനിലെത്തിയപ്പോൾ മുന്നിൽ ആനന്ദ്..
ഇന്ദൂ.. വാട്ട് എ സർപ്രൈസ്.. നീ എവിടെക്കാണ്‌ ?
ട്രിവാൻഡ്രം.. 
"ഞാനുമതെ, കണ്ടത് ഭാഗ്യമായി, ഒരുപാടുണ്ട് പറയാൻ വിശേഷങ്ങൾ.. നീയിവിടെ നിന്നോളൂ," അയാൾ വേഗത്തിൽ ഒരു കാൽ വലിച്ചു വച്ചുകൊണ്ട് ടിക്കറ്റ് കൌണ്ടറിനു മുന്നിലെ തിരക്കിൽ ലയിച്ചു.. 

അവൾ വല്ലാത്തൊരു പകപ്പോടെ അയാളെ നോക്കി..
ആനന്ദിന്റെ ഒരു കാൽ വയ്പ്പുകാൽ ആണ്! മുട്ടിനു താഴേക്ക്.. ശ്രദ്ധിച്ചപ്പോൾ ഒരു കൈക്കുമുണ്ട് എന്തോ പ്രശ്നം.. 
അലക്ഷ്യമായി കിടക്കുന്ന മുടിയും അങ്ങിങ്ങ് നര കയറിയ താടിയും.. ആനന്ദ് എന്ന ആ പഴയ സുന്ദരന് വന്ന മാറ്റം അവളെ അത്ഭുതപ്പെടുത്തി..
ഒരു കോളേജ് തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ദിവസം ജയിച്ചതിന്റെ ചിലവ് ചോദിച്ചപ്പോൾ "നിനക്കൊരു ജീവിതം തരട്ടെ " എന്ന് പറഞ്ഞ ആനന്ദ്..
ലൈബ്രറിയിലേക്കുള്ള ഗോവണിച്ചുവട്ടിലെ ഇരുട്ടിലേക്ക് നീക്കി നിർത്തി പേടിച്ചരണ്ട തന്റെ കൈക്കുള്ളിലേക്ക് ആദ്യത്തെ പ്രണയ ലേഖനം തിരുകി വച്ചുതന്ന ആനന്ദ്.. കല്ല്യാണം തീരുമാനിച്ചു എന്നെഴുതിയ തന്റെ കത്തിന് ഒരു മറുപടി പോലുമെഴുതാതെ ശൂന്യതയിൽ മറഞ്ഞ അതേ ആനന്ദ്..
ടിക്കറ്റുമായി അയാൾ മുന്നിലെതിയപ്പോളും അവളാ പഴയ കോളേജിന്റെ പഴക്കം ചെന്ന ഏതോ ഒരു ഇടനാഴിയിൽ ആയിരുന്നു..

"വരൂ നടക്കാം നമുക്ക് .."
അവൾ യാന്ത്രികമായി അയാളെ അനുഗമിച്ചു..
ട്രെയിൽ വരാൻ ഇനിയും മുപ്പത് മിനിട്ടുണ്ട്, നമുക്കൊരു ചായ കുടിക്കാം 

അയാൾ അവളെയും കൊണ്ട് റെയിൽവേ കാന്റീനിലെക്കു കയറി..
ചായ വന്നിട്ടും അവർക്കിടയിൽ മൌനം കൂട് കൂട്ടിയപ്പോൾ അയാൾ സംസാരിച്ചു
വീണ്ടുമൊരു കണ്ടുമുട്ടൽ വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടാവുമല്ലേ നിനക്ക് ?
അവളാ ചോദ്യം കേട്ടില്ല.. "കാലിന് എന്തു പറ്റി ആനന്ദ് ? 

ഓ അതൊരപകടം .. നിന്റെ കല്യാണത്തിന് രണ്ടു മാസം മുൻപ്.. ജീവിക്കുന്ന രക്തസാക്ഷിയെന്ന് വേണമെങ്കിൽ പറയാം.. അയാൾ ചിരിച്ചു..
എന്റെ കത്ത് കിട്ടിയില്ലേ ?

അയാൾ മറുപടി പറഞ്ഞില്ല 
ചായ ഗ്ലാസിലേക്കും അവളുടെ കണ്ണുകളിലേക്കും നോക്കിയിട്ട് മനസ്സിൽ പറഞ്ഞു, അന്നാ അപകടം നടന്നില്ലായിരുന്നെങ്കിൽ നീയിന്ന് എന്റെ കൂടെ ഉണ്ടാവുമായിരുന്നു ..

പിന്നീടവർ സംസാരിച്ചില്ല, അവിടെ നിന്നിറങ്ങി പ്ലാറ്റ് ഫോമിലെത്തി ട്രെയിൻ കാത്തു നിന്നു 
ട്രെയിൻ വന്നപ്പോൾ അവളാദ്യം കയറിയിട്ട് അയാളെ പിടിച്ചു കയറ്റി, തിരക്ക് നന്നേ കുറവായിരുന്നു. അവരൊരു സീറ്റിൽ അടുത്തടുത്ത് ഇരുന്നു.
ട്രെയിൻ നീങ്ങിയപ്പോൾ അയാൾ പേഴ്സിൽ നിന്നും പഴയൊരു ഫോട്ടോയെടുത്ത് അവളെ കാണിച്ചു..
താരയുടെ കല്യാണത്തിന് തങ്ങളിരുവരും ചേർന്നെടുത്ത ഫോട്ടോ ..
ആ ഫോട്ടോ വീണ്ടുമവളെ പിന്നിലേക്ക്‌ കൊണ്ടുപോയി.. തന്റെ മനസ്സ് ഒരുപാട് നാളുകൾക്കു ശേഷം കൂടുതൽ കൂടുതൽ സന്തോഷിക്കുന്നത് അവളറിഞ്ഞു.. അവരോരുപാട് സംസാരിച്ചു.. 
തിരുവനന്തപുരം എത്തിയപ്പോൾ അവരെഴുന്നേറ്റു, അവളുടെ നമ്പർ സേവ് ചെയ്ത് വിളിക്കാമെന്ന് പറഞ്ഞിട്ട് അയാൾ തിടുക്കത്തിൽ തിരക്കിലേക്ക് മറഞ്ഞു.. 

പുറത്തപ്പോൾ വെയിൽ കനത്തിരുന്നു
അയാളുടെ ഓഫീസിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ.. അയാളിലേക്ക് അടുക്കുന്തോറും അവൾ മനസ്സിൽ നിന്ന് ആനന്ദിനെ മായ്ക്കുകയായിരുന്നു, ആനന്ദ് വെറുമൊരു സ്വപ്നമായിരുന്നെങ്കിൽ എന്നവൾ ഓർത്തു. ഓഫീസിൽ എത്തിയപ്പോൾ അയാൾ പുറത്തു പോയിരിക്കുകയാണെന്നും മൂന്നു മണിക്കേ എത്തുകയുള്ളൂ എന്നും റിസപ്ഷനിലെ പെണ്‍കുട്ടി പറഞ്ഞു. അവളുടെ ചിരിയിൽ ഒരു പരിഹാസത്തിന്റെ ചുവയുള്ളത് പോലെ അവൾക്കു തോന്നി..
അവൾ പുറത്തേക്കിറങ്ങി നടന്നു.. തൊട്ടടുത്ത് തീയറ്ററുണ്ട്, സമയം പോകാൻ കയറാം.. ആദ്യായിട്ടാണ്‌ തനിച്ചു പോകുന്നത് . ആനന്ദിനെ കണ്ടപ്പോൾ മനസ്സിനൊരു ധൈര്യം..
അവൾ ടിക്കട്ടെടുത്ത് ഇരുട്ടിലേക്ക് നടന്നു കയറി, തുടങ്ങിയിട്ട് പത്തു മിനിട്ടായെന്നാണ് പറഞ്ഞത്. മൊബൈൽ തെളിച്ച് അരികിൽ കണ്ട ഒരു സീറ്റിൽ അവളിരുന്നു.. ആ നിരയിലെ സീറ്റൊക്കെയും കാലിയാണ്. തൊട്ടു മുന്നിലെ സീറ്റിൽ നിന്നും അടുക്കിപ്പിടിച്ച സംസാരം കേൾക്കാം. രണ്ടു പേർ ചേർന്നിരുന്ന് പ്രേമിക്കുന്നു. സ്ക്രീനിലേതോ ഹിന്ദി സിനിമയാണ്..

സിനിമ കാണാൻ താല്പര്യമില്ലാതിരുന്നിട്ടും അവൾ സ്ക്രീനിൽ നോക്കിയിരിന്നു, മനസ്സ് വെറെയെവിടെയോ ആയിരുന്നു  ഇടയ്ക്ക് കണ്ണുകൾ മുൻസീറ്റിലേക്ക് ചെന്നപ്പോൾ മുന്നിലിരിക്കുന്നയാൾ ആ പെണ്‍കുട്ടിയെ തന്നിലേക്ക് ചേർത്തു പിടിച്ച് ചുംബിക്കുന്നതാണ് കണ്ടത്.. പെണ്‍കുട്ടിയുടെ  കഴുത്തിൽ നിന്നും അയാളുടെ വിരലുകൾ മുടികളെ മാറ്റി തോളിൽ അമർത്തി പിടിച്ചപ്പോൾ സ്ക്രീനിൽ വെളിച്ചം വന്നു..
പെട്ടന്നവൾ ചാടിയെഴുന്നേറ്റ് ഒരിക്കൽ കൂടി അവരെ നോക്കിയിട്ട് പുറത്തേക്ക് നടന്നു..  

പുറത്തെ വെയിലിലേക്ക്‌ ഇറങ്ങി നടന്നപ്പോൾ അവൾക്ക് കണ്ണുകളിൽ ഇരുട്ട് കയറുംപോലെ തോന്നി..
മുൻ സീറ്റിലെ പെണ്‍കുട്ടിയെ തഴുകിയ അയാളുടെ തടിച്ച വിരലുകൾ.. അതിലൊന്നിലെ തന്റെ പേര് കൊത്തിയ സ്വർണ്ണ മോതിരം !!
വെയിൽ കനത്തിട്ടും അവൾ കുട നിവർത്തിയില്ല, കണ്ണുകൾ നിറഞ്ഞതുമില്ല .. മനസ്സിന്റെ പാതികൾ തമ്മിലുള്ള യുദ്ധം അവസാനിച്ചിരിക്കുന്നു.
ട്രെയിനിൽ കയറി ഗ്ലാസ് വിൻഡോ ഉയർത്തി ആകാശ മേഘങ്ങളിലേക്ക് കണ്ണ് നട്ടിരുന്നപ്പോൾ മഴയും വെയിലും മാറി മാറി വന്നു..
പൂക്കളും പുഴകളും ചിരിക്കുന്ന മുഖങ്ങളും ആംബുലൻസിന്റെ കരച്ചിലും ഘോഷയാത്രകളും നഗര തിരക്കുകളും പിന്നിട്ട് നാട്ടിലെത്തി.

അഞ്ചാം ദിവസം രാവിലെ ടി വി ഓണ്‍ ചെയ്തപ്പോൾ കോളേജിൽ ആനന്ദ് പാടാറുണ്ടായിരുന്ന പാട്ട്..
ആനന്ദിനെ കാണണം, സംസാരിക്കണം .. പ്രേമിക്കാനല്ല, തനിക്കിപ്പോൾ വേണ്ടത് ആനന്ദിലെ ആ പഴയ സുഹൃത്തിനെയാണ്. തന്റെ സന്തോഷം മാത്രം ആഗ്രഹിച്ചു നടന്ന നല്ല കൂട്ടുകാരൻ..
അവൾ ജനാലകൾ തുറന്നിട്ടു, മഴക്കാർ മൂടിക്കിടക്കുകയാണ് അന്തരീക്ഷമെങ്കിലും പൂക്കൾ ചിരിച്ചു കൊണ്ട് തലയുയർത്തി തന്നെ നിൽക്കുന്നു.. 
അവൾ മൊബൈലെടുത്ത് നമ്പർ ഡയൽ ചെയ്തു..

****

അവർ ജൂതപ്പള്ളിക്കരികിലൂടെ വെറുതെ നടന്നു..
ഏറെക്കുറെ വിജനമായിരുന്ന വഴിയിലൂടെ രണ്ടു കുട്ടികൾ സൈക്കിളിൽ പറന്നു പോയി 
സെമിത്തേരി റോഡിൽ കടന്ന് നിരന്നു കിടക്കുന്ന കുഴിമാടങ്ങളുടെ അടുത്തെത്തിയപ്പോളെക്കും വെയിൽ കനത്തിരുന്നു. ദൂരെ കടലിലെ തിരയിളക്കങ്ങൾ അവർക്കു സംഗീതമായി തോന്നി..

അവരൊന്നും സംസാരിച്ചില്ല, വാക്കുകളേക്കാൾ വേഗത്തിൽ കെട്ടുപിണഞ്ഞിരുന്നു രണ്ടു മനസ്സുകൾ.
അവർക്കു ചുറ്റും മഴ പെയ്തില്ല, വഴിയരികിലെ പൂമരങ്ങൾ പൂക്കൾ വർഷിച്ചതുമില്ല.. രണ്ടു നീർച്ചാലുകൾ ഒഴുകിയൊന്നായതു പോലെ അവരാ സെമിത്തേരിയുടെ പൂട്ടിയിട്ട ഇരുമ്പ് ഗേറ്റിൽ പിടിച്ചു നിന്നു.

സെമിത്തേരിയുടെ മതിലരികിൽ പടർന്നു കയറിയ ഇലച്ചെടികൾക്കുള്ളിലിരുന്ന് ചീവീടുകൾ നിശബ്ദതയെ കീറി മുറിച്ചു കൊണ്ടിരുന്നു..
വെയിൽ മങ്ങി, വിഷമങ്ങൾ പറഞ്ഞു തീർത്തപ്പോളെക്കും സന്ധ്യയായിരുന്നു.. 
പിരിയാൻ നേരം അയാളുടെ വരണ്ട ചുണ്ടുകൾ അവളുടെ നെറ്റി തൊട്ടപ്പോൾ അരൂപികളായ കുറച്ചാത്മാക്കൾ കുഴിമാടങ്ങൾക്ക് മുകളിൽ നൃത്തം വയ്ക്കുന്നുണ്ടായിരുന്നു..

***

13 comments:

  1. മനോഹരമായ കഥ ഗോപാ....

    ReplyDelete
  2. നല്ല കഥാ ശൈലി ഒഴുക്കോടെ കഥ പറഞ്ഞിരിക്കുന്നു. പ്രമേയത്തിലെ പുതുമയല്ല കഥയില്‍ കൂടി പാസ് ചെയ്ത മെസേജ് ആണ് ഇതിനെ ശ്രദ്ധേയമാക്കുന്നത് . കുഞ്ഞൂസിനു നന്ദി എന്നെ ഇവിടെ എത്തിച്ചതിനു .

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി ...

      Delete
  3. Replies
    1. തീര്‍ച്ചയായും..
      നന്ദി

      Delete
  4. നല്ല അവതരണം,മികച്ച കഥാശൈലി അഭിനന്ദനങ്ങൾ.

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി ..

      Delete
  5. "വരികള്‍ക്കിടയില്‍" നിന്നാണ് ഇവിടെ എത്തിയത്... കഥ വായിച്ചു... ഇഷ്ടം :)

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി.. :)

      Delete
  6. ഞാനും “വരികള്‍ക്കിടയില്‍“ നിന്നാണെത്തിയത്. കൊള്ള്‍ാം

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി

      Delete
  7. ‘ ഇരുട്ടിന്റെ പുതപ്പുമായ് മരണം തണുത്തുറഞ്ഞ ഒരു കാറ്റ് പോലെ തന്റെ ജനാലകൾക്കു പിന്നിൽ വല്ലാത്തൊരു കൊതിയോടെ കാത്തു നിൽക്കുന്നതായി അവൾക്കു തോന്നി, മരണമതിന്റെ എല്ലാ സൗന്ദര്യവുമായി വന്ന് മോഹിപ്പിക്കുന്ന ഒരു പൂവിനെപ്പോലെ ചിരിക്കുന്നു..‘
    സാഹിത്യം ചാലിച്ച വരികൾ...

    ReplyDelete