Saturday 7 March 2015

ലാസ്റ്റ് ലെറ്റര്‍



പ്രിയപ്പെട്ട നിനക്ക്,

അവിടെ സുഖമെന്ന് കരുതാനാണ്‌ ഇഷ്ടം..
ഇവിടെ പ്രത്യേകിച്ച് വിശേഷങ്ങള്‍ ഒന്നുമില്ല, ഇത്തവണ മഴ കൂടുതലാണ്, അസഹ്യമാണ് തണുപ്പ്, കട്ടി പുതപ്പിന് താഴെ വിരലുകള്‍ വിറക്കുന്നുണ്ട്.. നിനക്കെഴുതാന്‍ കഴിയാത്തതിന്‍റെ നിരാശയാവും, കട്ടിലില്‍ നിന്ന് ഇറങ്ങി നടക്കാന്‍ കൊതിയാവുന്നുണ്ട്, ജനാല വരെ മാത്രം മതി, ഒരിക്കല്‍ നീ നട്ടിട്ടു പോയ ചെമ്പകം പൂവിട്ടിട്ടുണ്ട്, കാറ്റ് വരുമ്പോള്‍ രസാണ്.. മുടിയില്‍ പൂ വച്ച് നീയടുത്ത്‌ വരുംപോലെ തോന്നും.

ഇപ്പോള്‍ ഓരോ കണക്കു കൂട്ടലുകളാണ്, ജനാലക്കപ്പുറം മേഘങ്ങള്‍ നിറം മാറ്റുന്നുണ്ടാവും, മഴ വരച്ച ചിത്രങ്ങലുണ്ടാവും മണ്ണില്‍.. കാറ്റില്‍ ചിരിക്കുന്ന ആലിലകളുണ്ടാവും, കുറച്ചു മാറിയുള്ള ബസ് സ്റ്റോപ്പില്‍ പൂ വില്‍ക്കുന്ന ആ പഴയ സ്ത്രീയുണ്ടാവും, വിളക്കുകാലിനു താഴെയൊരു ഭ്രാന്തന്‍ പാടുന്നുണ്ടാവും, പ്രണയം കത്തുന്ന കണ്ണുകള്‍ ചുണ്ടുകള്‍ കട്ടു കുടിക്കുന്നുണ്ടാവും.. തിരക്കിലോടുന്ന മനസ്സുകളുമായി ബസ്സുകള്‍ നിരത്തിലിഴയുന്നുണ്ടാവും.. മൂവന്തി നേരത്ത് കൂടണയാന്‍ തിരക്കു കൂട്ടുന്ന പക്ഷികളുണ്ടാവും..
ഇതെല്ലാം കണ്ടു കൊണ്ട് ജനാലക്കൂടിനുള്ളില്‍ നിനക്കുള്ള അക്ഷരങ്ങള്‍ പെറുക്കി കൂട്ടി ഞാനുമുണ്ടാവും..

കാലുകള്‍ രണ്ടും തോല്‍വി സമ്മതിച്ച മട്ടാണ്, ഈ മഴക്കാലം തള്ളി നീക്കാന്‍ ആവുമോയെന്ന് കണ്ടറിയണം..
നീ ദേഷ്യപ്പെടേണ്ട, ഇത് നിരാശയോന്നുമല്ല, അല്ലെങ്കില്‍ തന്നെ ഈ
ദിവസങ്ങളും ഈ കത്തുകളും ഒക്കെയൊരു ബോണസാണ്. ഡോക്ടര്‍ ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിച്ചു കൊള്ളാന്‍ പറഞ്ഞിട്ടുണ്ട്.. അതൊരു ആനുകൂല്യമാണ്. പുതിയ മരുന്നോന്നുണ്ട്, അതുകൊണ്ട് രാത്രി നന്നായി ഉറങ്ങുന്നു.. ഇവിടെയിപ്പോള്‍ പകലും രാത്രിയൊന്നും അറിയുന്നേയില്ല. മനസ്സില്‍ പഴയ ഓര്‍മ്മകളുടെ ഒരു കറക്കമാണ് എപ്പോഴും.. മറവി കൂടുതലെന്നാണ് ലക്ഷ്മിയും മറ്റും പറയുന്നത്, (പുതിയ നേഴ്സുകുട്ടിയാണ്)

ഭക്ഷണവും മരുന്നുമെല്ലാം മറക്കുന്നുത്രെ.. എനിക്കറിയില്ല.. ഓര്‍ക്കുമ്പോള്‍ ഇവരെല്ലാം കള്ളം പറയുകയാണോ എന്ന്സംശയം..
ആദ്യം കാണുമ്പോള്‍ മഴയത്ത് നീയെനിക്ക് കുട തന്നത് ഇപ്പോളും തെളിച്ചമുള്ള ഓര്‍മ്മയാണ്, പിന്നെ കുട തിരിച്ചു തരാന്‍ വന്നതും നമ്മള്‍
രണ്ടു പേരും വാക്കുകള്‍ കിട്ടാതെ പരിഭ്രമിച്ചതും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.. പിന്നെയൊരു ട്രെയിന്‍ യാത്ര, അഞ്ചു മണിക്കൂറുകള്‍.. നമ്മള്‍ കണ്ട ആകാശം, ചുണ്ടുകളുടെ ചൂടും നനവും.. എന്നില്‍ ചുറ്റി പടര്‍ന്ന നിന്‍റെ മുടിയിഴകള്‍, താഴെക്കടര്‍ന്നു വീണ കണ്മഷി തുള്ളി.. ഒക്കെയോര്‍മ്മയുണ്ട്..

ഒപ്പം നനഞ്ഞ വെയിലും, പൊള്ളിയ മഴയും എത്രയാണ്...മഴയ്ക്കും
കാറ്റിനും പൂക്കള്‍ക്കും വിയര്‍പ്പിനും വരെ ഗന്ധം നഷ്ട്ടപ്പെട്ടത് നിന്നിലേക്ക് ചേര്‍ന്നതിനു ശേഷമാണ്..
മനസ്സ് മാത്രം മരിക്കുന്നില്ല, തളര്‍ന്ന കാലുകള്‍ കൊണ്ടത് നിന്‍റെ ഓര്‍മ്മകള്‍ക്കു പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നു..

ലക്ഷ്മി ചിരിച്ചു കൊണ്ടാണ് എഴുതുന്നത്,
മരിച്ചയാള്‍ക്ക്‌ കത്തെഴുതിയിട്ട് എന്തിനെന്ന ന്യായമായ ചോദ്യമുണ്ടവള്‍ക്ക്.. ചെറിയ കുട്ടിയാണ്,
അവള്‍ക്കറിയില്ലല്ലോ എഴുത്തിന്‍റെ സുഖം, നമ്മുടെ ശീലങ്ങള്‍.. അവസാനിക്കാത്ത സ്നേഹം.. ഓര്‍മ്മകളുടെ മൂര്‍ച്ഛയില്‍ ശരീരമില്ലാതെയാഘോഷിക്കുന്ന മനസ്സിന്‍റെ സ്വര്‍ഗ്ഗയാത്രകള്‍..
എന്തായാലും ഇതവസാന കത്തായിരിക്കട്ടെ..
നേരില്‍ കാണും വരേയ്ക്കും ഒഴുകിയോന്നാവുന്ന ഒരു വിയര്‍പ്പു തുള്ളിയുടെ മധുരാലസ്യത്തില്‍ ഒളിച്ചിരിക്കുക നീ..

നിര്‍ത്തുന്നു..
നിന്‍റെ സ്വന്തം

2 comments:

  1. നേരില്‍ കാണും വരേയ്ക്കും ഒഴുകിയോന്നാവുന്ന ഒരു വിയര്‍പ്പു തുള്ളിയുടെ മധുരാലസ്യത്തില്‍ ഒളിച്ചിരിക്കുക നീ..

    നിര്‍ത്തുന്നു..
    നിന്‍റെ സ്വന്തം

    I fell in love with those lines...

    ReplyDelete
  2. വായിക്കാത്ത അക്ഷരങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന നോവായി പ്രണയം....

    ReplyDelete