Wednesday 23 December 2015

ആരണ്യക


അതവസാനത്തെ ബസ്സായിരുന്നു
യാത്രക്കാര്‍ പാതിയുമിറങ്ങിയ ആ ബസ് മലയാടിവാരവും പിന്നിട്ട്
കാടിന്‍റെ വിജനതയിലേക്ക് മെല്ലെ കടന്നു തുടങ്ങിയപ്പോളാണ് അയാള്‍
ഉറക്കം വിട്ടെഴുന്നേറ്റത്..
ചുവന്നു കറുക്കാറായ സന്ധ്യയെ കാട് വിഴുങ്ങി തുടങ്ങിയിരുന്നു, മാനം
മുട്ടെ നില്‍ക്കുന്ന വന്‍ മരങ്ങള്‍ ആകാശം മറച്ചു കൊണ്ട് ഇരുട്ടുവഴി തീര്‍ത്തിരുന്നു..
അയാള്‍ ഉറക്കച്ചടവോടുകൂടി ചുറ്റും നോക്കി, വഴിയിലെവിടെനിന്നോ
കയറി തനിക്കടുത്തിരിക്കുന്ന വൃദ്ധന്‍ ലോട്ടറി കച്ചവടക്കാരനാണെന്ന് തോന്നുന്നു, കയ്യിലൊരു ബോര്‍ഡും അതില്‍ കുറച്ചു ടിക്കറ്റുകളുമുണ്ട്,
നരച്ച് ചെമ്പ് നിറം കയറിയ മീശ ചുണ്ടുകളെ മൂടിയിരിക്കുന്നു. പിന്നിട്ട
ഒരു വലിയ കാലഘട്ടത്തിന്‍റെ അനുഭവക്കറുപ്പ് അയാളുടെ മുഖത്തുണ്ട്.
കണ്ടക്ടര്‍ പാതിയുറക്കത്തിലാണ്, ഒരു മടുപ്പിന്‍റെ കാടും, കുന്നും
താഴ്വരകളും നിത്യവും കയറിയിറങ്ങുന്നതിന്‍റെ അസ്വസ്ഥതകള്‍ അയാളിലുമുണ്ട്.. ഒരേ കാഴ്ച്ചകള്‍, ഒരേ യാത്രക്കാര്‍..
അതുകൊണ്ടാവും തന്നോടയാള്‍ ഒരുപാട് സംസാരിച്ചതും.
ഡോക്ടര്‍ ആണെന്നറിഞ്ഞപ്പോള്‍ അസുഖവിവരങ്ങള്‍ പറഞ്ഞതും..
പുറത്തെ കാറ്റില്‍ മഞ്ഞിന്‍റെ തണുപ്പ് ഏറി വരുന്നുണ്ട്. ചോളമലക്കാട് എത്തുമ്പോള്‍ ഒന്‍പതരയാവുമെന്നാണ് കണ്ടക്ടര്‍ പറഞ്ഞത്, അവിടെ
നിന്നും ഒരു അര മണിക്കൂര്‍ യാത്രയുണ്ട് പനയംചോല എസ്റ്റെറ്റിലേക്ക്,
ജീപ്പ് കിട്ടുമായിരിക്കും. ഭദ്രന്‍ എങ്ങനെയീ കാട്ടുമുക്കിലെ എസ്റ്റെറ്റില്‍ വന്നുപെട്ടു എന്നറിയില്ല.. ഏതാണ്ടൊരു പത്തു വര്‍ഷം മുന്‍പാണ്
അവനെ അവസാനമായി കാണുന്നത്.
അതിനു ശേഷം എപ്പോളോ വിളിച്ചപ്പോളാണ് ഒരു എസ്റ്റെറ്റ്
വാങ്ങാനുള്ള പദ്ധതിയുണ്ടെന്നും വിവാഹം കഴിഞ്ഞെന്നും അവന്‍
പറഞ്ഞത്, അതിനു പിന്നിലെ കഥകള്‍ നേരിട്ട് കണ്ട് പറയാമെന്നും
എത്രയും വേഗം വരാമെന്നുമാണ് അവന്‍ അവസാനം പറഞ്ഞത്..
പിന്നീടവന്‍ വിളിച്ചില്ല, അവന്‍റെ നംബരാവട്ടെ ഫോണില്‍ നിന്നും നഷ്ട്ടപ്പെടുകയും ചെയ്തു..
രണ്ടു ദിവസം മുന്‍പാണ് അവന്‍റെ ഭാര്യയെന്ന് പരിചയപ്പെടുത്തിയ
സ്ത്രീ തന്നെ വിളിച്ച് അവന്‍റെ ആരോഗ്യം തീരെ മോശമാണെന്നും കടുത്ത ക്ഷയരോഗത്താല്‍ കഷ്ടപ്പെടുകയാണെന്നും എത്രയും പെട്ടന്നു കാണണമെന്നും മറ്റെന്തോ അത്യാവശ്യ കാര്യം പറയാനുണ്ടെന്നും പറഞ്ഞത്..
എവിടെയൊക്കെയോ പൊരുത്തക്കേടുകളുടെ കാറ്റ് വീശുന്നുണ്ട്,
ഭദ്രന്‍റെ മനസ്സില്‍ പണ്ടും നിഗൂഡതകളുടെ ഒരായിരം കഥകള്‍ ഉറങ്ങിക്കിടപ്പുള്ളതായി പല തവണ തോന്നിയിട്ടുണ്ട്, കോളേജ് കാലം മുതല്‍ക്കേ ഉത്തരം കിട്ടാത്ത അവന്‍റെ എത്രയോ കഥകളിലൂടെ താനും
കടന്നു പോയിട്ടുണ്ട്..
തന്നെ വിളിച്ച നമ്പരിപ്പോള്‍ സ്വിച് ഓഫാണ്, അവള്‍ പറഞ്ഞ
കുറച്ചടയാളങ്ങള്‍ മാത്രമേ മനസ്സിലുള്ളൂ, തേടി കണ്ടുപിടിക്കണം..
യാത്രയില്‍ കാറും പണിമുടക്കി, അതിനി ശരിയാവാന്‍ രണ്ടു
ദിവസമെങ്കിലും എടുക്കുമെന്നാണ് ആനമലക്കാട്ടിലെ
വര്‍ക്ക്ഷോപുകാരന്‍ പറഞ്ഞത്..
ഇതുപോലൊരു യാത്ര ജീവിതത്തില്‍ മുന്‍പുണ്ടായിട്ടില്ല..
“സാറെവിടെക്കാണ്?” അടുത്തിരിക്കുന്ന വൃദ്ധനാണ്.
ചോളമലക്കാട്..
അവിടെയാരാണ്? നരച്ച താടിയില്‍ വിരലോടിച്ചു കൊണ്ട് അയാള്‍
വീണ്ടും ചോദിച്ചു..
പനയംചോല എസ്റ്റെറ്റില്‍ സുഹൃത്തുണ്ട്, അവിടെക്കാണ്..
ഈ നേരം പോയ നേരത്ത് നിങ്ങളെങ്ങനെ എസ്റ്റെറ്റിലെത്തും..
ചോളമലക്കാട് നിന്നും ജീപ്പുള്ളത് ഇപ്പോള്‍ പോയിക്കാണുമല്ലോ..
മാത്രമല്ല ആ സ്ഥലവും മോശമാണ്, മരണങ്ങള്‍ എത്രയോ
നടന്നിരിക്കുന്നു, കഴിഞ്ഞ ആഴ്ച്ചയാണ് രണ്ടു പേരെ ഏതോ കാട്ടുമൃഗം ആക്രമിച്ചു കൊലപ്പെടുത്തിയത്, അതിലൊരാള്‍ ഡോക്ടറായിരുന്നു.
വേറെയും ചില മരണങ്ങള്‍ നടന്നതായി കേട്ടു.. ശാപം കിട്ടിയ
സ്ഥലമാണത്..
വൃദ്ധന്‍ മീശ തടവിക്കൊണ്ട് അതിന്‍റെ ചരിത്രത്തിലേക്ക് കടന്നു..
ചോള ഭരണകാലത്ത് പടയോട്ടം നടന്നത് പനയംചോലയുള്‍പ്പെടുന്ന പൊന്മുടിക്കുന്ന്‍ വഴിയാണ്, അന്ന് തകര്‍ക്കപ്പെട്ട ക്ഷേത്രാവശിഷ്ടങ്ങള്‍ അവിടെയിപ്പോളുമുണ്ട്, ചോളന്മാരുടെ പഴയൊരു കോട്ട പൊളിച്ചാണ് സായിപ്പ് പണ്ട് എസ്റ്റെറ്റുണ്ടാക്കിയത്.. വീണ്ടുമെത്ര ചോര വീണിട്ടുണ്ട്
ആ മണ്ണില്‍..
വൃദ്ധന്‍ ആലോചനകളിലൂടെ പിന്നോട്ട് നടക്കുന്നതായി അയാള്‍ക്ക്‌
തോന്നി..
ശേഖരരാജന്‍ തമ്പിയായിരുന്നു ചോളന്മാരുടെ പിന്‍വാങ്ങലിന്
ശേഷം
വന്ന ആദ്യത്തെ അധികാരി, ദശാബ്ദങ്ങള്‍ക്കപ്പുറമുള്ള കഥകളാണ്,
തമ്പിയെ കൊലപ്പെടുത്തിയത് സ്വന്തം ഭാര്യയാണെന്നാണ് കഥകള്‍
പറയുന്നത്, ശേഖരരാജന്‍ തമ്പിയുടെ ക്രൂരതകള്‍ക്ക് ഇരയായ ഒരു
ദേവദാസി പെണ്ണിന്‍റെ പ്രേതം കയറിയെന്നും മറ്റുമാണ് കഥ..
ദേവദാസികളുടെ ഒരു തലമുറ അവിടെ ഇപ്പോളും
അവശേഷിക്കുന്നുണ്ട്,
പഴയ സമ്പ്രദായങ്ങള്‍ ഒക്കെയും മാറിയെങ്കിലും രാത്രിയില്‍
വിളക്കെരിയുന്ന ഏതാനും വീടുകള്‍ ചോളമലക്കാട്ടില്‍ ഇന്നുമുണ്ട്..
അവിടേക്ക് സന്ദര്‍ശകരും കുറവല്ല..
“കണ്‍കളില്‍ പൂ വിരിന്താല്‍
ഉതട്കളില്‍ തേന്‍ നിരൈന്താല്‍
ഉടല്‍കളില്‍ കവിതൈ പൂക്കുമേ..”
വൃദ്ധന്‍ തന്‍റെ പഴയ അനുഭവത്തില്‍ നിന്നാവണം വിളക്കിന്‍റെ
വെട്ടത്തില്‍ നീന്തിക്കയറിയ ഒരു കാട്ടുചോലയുടെ കുളിര് മുഴുവന്‍ ആവാഹിച്ചു കൊണ്ട് ഒരു ചെറുപ്പക്കാരന്‍റെ ആവേശത്തോടെ അത്
പാടിയത്..
അയാളൊന്ന് സീറ്റിലേക്ക് ചാഞ്ഞിരുന്നു, ഓരോ നാടും യാത്രകളും
എത്രയെത്ര കഥകളാണ് പറഞ്ഞും പറയാതെയും മനസ്സില്‍
എഴുതിയിടുന്നത്.
വീണ്ടും കണ്ണടഞ്ഞു പോയി..
എപ്പോളോ അയാള്‍ ഇരുട്ടില്‍ കുളിച്ചു കിടക്കുന്ന ഒരു കാട്ടുപാതയില്‍ എത്തിയിരുന്നു, ഒരു കുതിരക്കുളമ്പടി വേഗത്തില്‍ കടന്നു പോയി, പിന്നാലെയായി മൂന്നുപേര്‍ വീതം മുന്നിലും പിന്നിലുമായി
ചുമന്നിരുന്ന
ഒരു പല്ലക്കുണ്ടായിരുന്നു..
റാന്തല്‍ വെട്ടത്തില്‍ ചുവപ്പ് വളകള്‍ അണിഞ്ഞിരുന്ന ഒരു കൈ
പല്ലക്കിന്‍റെ പച്ച പട്ടു തുണി നീക്കിയപ്പോള്‍ അയാളാ മുഖം കണ്ടു..
വെറ്റില മുറുക്കി ചുവപ്പിച്ച ചുണ്ടുകള്‍, കാന്തം പോലെ വലിക്കുന്ന
രണ്ടു കണ്ണുകള്‍..
തേജസ്സുള്ള മുഖം, ഹൃദയമിടിപ്പുകളെ സാരമായി ബാധിക്കുന്ന
സൌന്ദര്യം.. കഴുത്തിലൊരു നാഗപടമാല, വൈരം പതിച്ച മൂക്കുത്തി,
കാതില്‍ തിളങ്ങുന്ന കല്ലുവച്ച തോടകള്‍..
അവള്‍ മിണ്ടിയില്ല, കൊളുത്തി വലിക്കുന്ന നോട്ടം കൊണ്ട് ഇത്രയും പറഞ്ഞതായി അയാള്‍ക്കു തോന്നി..
കുന്നിന്‍ ചരിവിലെ അവസാനത്തെ വീട്ടില്‍ തെളിയുന്ന വിളക്കിന്ന്‍ നിനക്കുള്ളതാണ്, നിലാവ് മഴയും, മരത്തണലും, പൂമെത്തയും, മഞ്ഞു തണുപ്പിലെ ചൂടും നിനക്ക് മാത്രം..
വളകള്‍ വീണ്ടും ചിരിച്ചു..
ചുമട്ടുകാര്‍ താളത്തില്‍ ചുമന്ന്‍ നിഴലിനെ പിന്നിലാക്കി കടന്നു പോയി..
പോകണമോ?
ഇരുട്ടില്‍ ഏതൊക്കെയോ പക്ഷികള്‍ ചിലച്ചു..
ചീവീടുകള്‍ നിലയ്ക്കാത്ത സംഗീതമഴ ചൊരിഞ്ഞു..
കാട് നാണത്തില്‍ നനഞ്ഞു നിന്നു..
കുന്നിന്‍ ചരിവിലെ ഏതാനും വീടുകള്‍ നിലാവെളിച്ചത്തില്‍ സാന്നിദ്ധ്യമറിയിച്ചപ്പോള്‍ ഹൃദയം, ഉയര്‍ന്ന മിടിപ്പുകള്‍ കൊണ്ട് അവസാനത്തെ വീട് തിരഞ്ഞു..
ഒരു റാന്തല്‍ വെളിച്ചം.. വീടിനു മുകളില്‍ മൂന്ന്‍ നക്ഷത്രങ്ങള്‍,
ചേര്‍ന്നൊഴുകുന്ന ചെറിയ പുഴ.. മരത്തണല്‍.. പൂക്കള്‍ വീണ്
മൂടിപ്പോയ പുല്‍ നാമ്പുകളും മണ്ണും..
ഇത് തന്നെയാണ്..
അവളുണ്ടാവും അകത്ത്..
വിളക്കുതിരിയുടെ അരണ്ട വെട്ടമുണ്ടാവും..
വലിയൊരു കണ്ണാടിക്കു മുന്നിലിരുന്ന് അവളിപ്പോള്‍ കാതിലെ തോട അഴിക്കുന്നുണ്ടാവും..
അയാള്‍ ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയത്തോടെ വാതിലില്‍ മെല്ലെ മുട്ടി..
കണ്ടക്ടര്‍ തട്ടി വിളിച്ചപ്പോള്‍ അയാള്‍ പെട്ടന്ന്‍ ഞെട്ടിയുണര്‍ന്നു, ഒരൊറ്റ നിമിഷത്തില്‍ ലോകം മാറിപ്പോയി.
“സാര്‍, ഇറങ്ങിക്കോളൂ, ചോളമലക്കാട് എത്തി, മുന്നിലെ
ഇറക്കമിറങ്ങിയാല്‍ കാണുന്ന ആദ്യ തിരിവില്‍ ജീപ്പ് കിട്ടും, സമയം ഇത്രയായതിനാല്‍ അതിന്നു സംശയവുമാണ്.. തിരിവിലെ മാടക്കടയില്‍
രാത്രി കഴിച്ച് കൂട്ടുന്നതാവും നല്ലതെന്ന് തോന്നുന്നു, കാത് കേള്‍ക്കാത്ത
ഒരു വയസ്സനുണ്ടാവും ആ കടയില്‍..”
ഒപ്പമിറങ്ങിയ നാലു പേരില്‍ മൂന്നു പേര്‍ ഈറ്റവെട്ടു തൊഴിലാളികളാണെന്നാണ് പറഞ്ഞത്, ഒന്ന് ഒരു യുവതിയാണ്, അവളെവിടന്നാവും കയറിയത്? ആലോചിക്കുമ്പോളെക്കും അവള്‍
നടന്ന് ഇറക്കമിറങ്ങി തുടങ്ങിയിരുന്നു, ഈറ്റവെട്ടുകാര്‍ രണ്ടു പേര്‍
ബീഡിക്ക് തീ കൊളുത്തി ആഞ്ഞു വലിച്ചു കൊണ്ട് മറ്റൊരു കാട്ടുവഴി
കയറി മുകളിലേക്ക് തിരിച്ചു..
അയാള്‍ ബാഗില്‍ നിന്നും സിഗരറ്റ് പാക്കറ്റ് തപ്പിയെടുത്ത് കത്തിച്ചു
വലിച്ചു, നല്ല തണുപ്പുണ്ട്, ഒരു മഴ പെയ്തു പോയതിന്‍റെ എല്ലാ ലക്ഷണങ്ങളുമുണ്ട്.
യുവതിയുടെ മുഖം കണ്ടില്ല, അവള്‍ തലയിലൊരു ഷാള്‍ മൂടിയിട്ടുണ്ട്,
നീണ്ട് സമൃദ്ധമായ മുടി പിന്നിയിട്ട് കെട്ടിയിരിക്കുന്നു.
ഇരുവശവും ഭയപ്പെടുത്തുന്ന കാടിന്‍റെ നിശബ്ദതയില്‍ അവര്‍ക്കു
മുകളില്‍ ആകാശം നിലാമഴ ചൊരിഞ്ഞു നിന്നു.
കാറ്റില്‍ ഇളകി മാറുന്ന വൃക്ഷത്തലപ്പുകള്‍ക്കിടയിലൂടെ പാറിവീഴുന്ന
നിലാ വെളിച്ചത്തില്‍ അയാള്‍ അവളുടെ നടത്തത്തിന്‍റെ
ഭംഗിയാസ്വദിച്ചു..
അവള്‍ക്കാവഴി പരിചിതമാണെന്ന് തോന്നിച്ചു.
വേഗത്തില്‍ നടന്ന്‍ മാടക്കടക്കരികില്‍ എത്തുമ്പോള്‍ അവളവിടെ നിന്ന് അക്ഷമയോടെ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു..
ജീപ്പ് പോയോ? എന്ന ചോദ്യത്തിന് അവളല്‍പ്പം നീരസത്തോടെ
അയാള്‍ക്കു നേരെ മുഖമുയര്‍ത്തി ഉം എന്ന്‍ മൂളി..
അപ്പോളാണ് അയാളാ മുഖം കണ്ടത്.
ഒരു നിമിഷം അയാളൊന്ന് ഞെട്ടി, സ്വപ്നത്തില്‍ കണ്ട അതേ മുഖം!!
അതേ കണ്ണുകള്‍..
നിങ്ങള്‍ എവിടെക്കാണ്‌? അയാളുടെ നോട്ടത്തോടുള്ള ഇഷ്ടക്കേട്
മിഴികളില്‍ നിറച്ചു കൊണ്ട് അവള്‍ ചോദിച്ചു..
പനയംചോല എസ്റ്റെറ്റിലേക്ക്..
“ദൂരമേറെയുണ്ട്, മാത്രമല്ല ഈ രാത്രിയില്‍ നിങ്ങളവിടെ
എത്തുകയുമില്ല.”
കടയിലെ വയസ്സന്‍ ആ സമയം കടയുടെ മുന്‍വശത്തെ പലകകള്‍
ചേര്‍ത്തു വച്ചുകൊണ്ട് അരികിലെ ബഞ്ചില്‍ ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. സംസാരം കേട്ടിട്ടയാള്‍ തിമിരം ബാധിച്ചു
മങ്ങിയ കണ്ണുകള്‍ കൊണ്ടവരെ സൂക്ഷിച്ചു നോക്കി.. “ഇന്നിനി വണ്ടിയൊന്നുമില്ല.. നിങ്ങള്‍ക്കെങ്ങോട്ടു പോകാനാ?
എസ്റ്റെറ്റിലേക്ക്..
“പോലീസുകാരനാണോ നിങ്ങള്‍?”
അല്ല അവിടത്തെ ഭദ്രന്‍ എന്‍റെ സുഹൃത്താണ്..
ഭദ്രനോ... അയാള്‍ മരിച്ചിട്ടിപ്പോള്‍ ദിവസം നാല് കഴിഞ്ഞല്ലോ??
കാടിന്‍റെ വിജനതയിലും ഇരുട്ടിലും ഒരു വല്ലാത്ത ഭയം തന്നെ
പൊതിയുന്നത് പോലെ അയാള്‍ക്ക് തോന്നി..
വയസ്സന്‍ തുടര്‍ന്നു, ഭാര്യ അയാളെ കൊന്നതാണെന്നും ഒരു
സംസാരമുണ്ട്, രണ്ടു ദിവസം മുന്‍പ് അവരും മരണപ്പെട്ടു..
അങ്ങോട്ടുള്ള വഴിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പേര്‍
കൊല്ലപ്പെട്ടിട്ടുണ്ട്, അതിലൊരാള്‍ ആനമലക്കാട്ടിലെ ഡോക്ടറാണ്..
അയാള്‍ക്ക്‌ പെട്ടന്നു കണ്ണുകളിലേക്ക് ഇരുട്ട് കയറുന്നത് പോലെ തോന്നി,
താനീ കേള്‍ക്കുന്നതെല്ലാം ഒരു കഥയാണോ? അതോ വൈകീട്ടത്തെ
സ്വപ്നത്തിന്‍റെ തുടര്‍ച്ചയോ.. രണ്ടു ദിവസം മുന്‍പ് അവര്‍
ആത്മഹത്യ ചെയ്തെങ്കില്‍ തന്നെ വിളിച്ചതാരാണ്? അത് എന്തിന് വേണ്ടിയാവും? ഭദ്രന്‍ നാല് ദിവസം മുന്‍പ് കൊല്ലപ്പെട്ടെങ്കില്‍
എന്തിനയാളുടെ അസുഖ കാരണങ്ങള്‍ പറഞ്ഞ് തന്നെയിങ്ങോട്ട്
വിളിച്ചു വരുത്തി??
മാടക്കടയും പെണ്ണും വയസ്സനും റാന്തല്‍ വെട്ടവും മാഞ്ഞു മാഞ്ഞ്
താനൊരു കൂരിരുള്‍ച്ചുഴിയിലേക്ക് ആഴ്ന്നു പോകുന്നതായി
അയാള്‍ക്കു തോന്നി..
ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍..
മരണങ്ങളുടെ തുടര്‍ക്കഥയിലെ മറ്റൊരു കണ്ണിയാവാന്‍
പോകുകയാണോ താനും?
നിശബ്ദ നിമിഷങ്ങളിലേക്ക് വീണ്ടും ചീവീടുകള്‍ തുളച്ചു കയറി..
“ഞാന്‍ നടക്കുകയാണ്, ഇരുപത് മിനിറ്റ് നടന്നാല്‍ എന്‍റെ വീടെത്തും, വേണമെങ്കില്‍ നിങ്ങള്‍ക്ക് ഈ രാത്രിയവിടെ നിന്നിട്ട് രാവിലെ
എസ്റ്റെറ്റിലേക്ക് തിരിക്കാം, പക്ഷെ ഇനിയവിടെ നിങ്ങള്‍ക്കാരെയും കാണാനുമില്ലല്ലോ.. വരുന്നുണ്ടെങ്കില്‍ വരാം.. അവളത് പറയുമ്പോള്‍
അയാള്‍ നിര്‍വികാരനായി കേട്ടു നിന്നു.
വയസ്സനപ്പോള്‍ ബഞ്ചില്‍ കിടന്നു കഴിഞ്ഞിരുന്നു.
അവള്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ കൂടുതല്‍ ആലോചിക്കാതെ
ഒപ്പം നടന്നു.. തന്നെ വിളിക്കുമ്പോള്‍ അവളുടെ കണ്ണുകളിലെ തിളക്കം കണ്ടതാണ്..
സ്വപ്നത്തില്‍ കണ്ട സുന്ദരി വിളിച്ചതുപോലെ..
അയാള്‍ യാന്ത്രികമായി അവളെ അനുഗമിച്ചു.
നിനക്കീ രാത്രിയില്‍ ഇതുവഴി തനിച്ചു നടക്കാന്‍ ഭയമില്ലേ ?
“അതിനു ഞാനിപ്പോള്‍ തനിച്ചല്ലല്ലോ, എനിക്കിന്ന് കൂട്ടിനായി ആരോ പറഞ്ഞയച്ചതാവും നിങ്ങളെ..” അവള്‍ അയാളുടെ മുഖത്ത് നോക്കി
ചിരിച്ചു..
കാട്ടുവഴിയിലെ ഇരുട്ടില്‍ അങ്ങിങ്ങ് നിലാവ് വീണിരുന്നു, ഇടയ്ക്കു
വീശുന്ന കാറ്റില്‍ മരങ്ങള്‍ ആടിയുലഞ്ഞു നിന്നു,
മുന്‍പെങ്ങും കേട്ടിട്ടില്ലാത്ത ശബ്ദത്തില്‍ ഏതൊക്കെയോ പക്ഷികള്‍ വിജനതയുടെ മടിത്തട്ടിലൊളിച്ചിരുന്ന്‍ പാടുന്നുണ്ടായിരുന്നു. കാറ്റിന്
വല്ലാത്ത തണുപ്പും വേര്‍തിരിച്ചറിയാനാവാത്ത ഏതൊക്കെയോ
പൂക്കളുടെ സുഗന്ധവുമുണ്ടായിരുന്നു.
അയാള്‍ ബാഗില്‍ നിന്നും തപ്പിയെടുത്ത ടോര്‍ച്ച് തെളിച്ചു പിടിച്ചു
കൊണ്ട് അവള്‍ക്കൊപ്പം തന്നെ നടന്നു..
ഇവിടെങ്ങും വീടുകളില്ലേ? അയാളുടെ ശബ്ദത്തില്‍ തണുപ്പിന്‍റെ
നേരിയ വിറയലുണ്ടായിരുന്നു.
അവള്‍ ചിരിച്ചു. “പേടിയുണ്ടോ?”
രാത്രി മുല്ല പൂവിട്ടത് പോലെ അവളുടെ പല്ലുകള്‍ നിലാ
വെളിച്ചത്തില്‍ തിളങ്ങി, എന്തൊരു സൗന്ദര്യമാണിവള്‍ക്കെന്ന്‍
അയാള്‍ മനസ്സിലോര്‍ത്തു.
വീടുകളുണ്ട്, കുറച്ചു ചെല്ലണം, തേക്കിന്‍കൂട്ടം പിന്നിട്ടാല്‍
ചന്ദനക്കാടാണ്, അതിനപ്പുറം കൊല്ലിപ്പുഴ.. പുഴക്കരയിലാണ്
വീടുകളുള്ളത്, മുപ്പതോളം വീടുകള്‍. കാടിനകത്തേക്ക് ചെന്നാല്‍
ആദിവാസി ഊരുകളുണ്ട്.
ദേവദാസികളുടെ പിന്മുറക്കാരാണോ പുഴക്കരയിലുള്ളത്?
അവള്‍ വീണ്ടും ചിരിച്ചു. “നിങ്ങള്‍ ദേവദാസികളെ തിരഞ്ഞു
വന്നതാണോ?” ആണെങ്കില്‍ അതും കിട്ടും അവിടെ. സമയവും
പ്രശ്നമില്ല. എന്നെക്കണ്ടാല്‍ ഒരു ദേവദാസിയാണെന്ന്
തോന്നുന്നുണ്ടോ, സുന്ദരിയാണോ ഞാന്‍? അവളുടെ
കണ്ണുകളിലപ്പോള്‍ ഒരു കുസൃതിചിരിയുണ്ടായിരുന്നു.
നിന്‍റെ പേരെന്താണ്?
“ആരണ്യക”
പേര് കൊള്ളാമല്ലോ, പിന്നെ ഒരുപാട് സുന്ദരിയുമാണ്‌ നീ, ആരെയും മോഹിപ്പിക്കും..
അവള്‍ പൊട്ടിച്ചിരിച്ചു.. അവളുറക്കെ ചിരിക്കുമ്പോള്‍ ചുറ്റിനും ഏതൊക്കെയോ കാട്ടു പൂക്കളുടെ കൊതിപ്പിക്കുന്ന
സുഗന്ധമുണ്ടെന്നയാള്‍ കണ്ടെത്തി കഴിഞ്ഞിരുന്നു.
“നിങ്ങളുടെ പേരെന്താണ്? ഓ.. ഞാന്‍ മറന്നു രാത്രി വരുന്നവന് ഒരു പേരുണ്ടാവുമോ? അവനൊരു മനസ്സുണ്ടാവുമോ? ശരീരം മാത്രമല്ലേ
ഉണ്ടാവൂ.. അവള്‍ വീണ്ടും ചിരിച്ചു..
അയാള്‍ക്ക് പെട്ടന്ന്‍ സ്വയം ഇല്ലാതാവുന്നത് പോലെ തോന്നി, അവള്‍
ചിന്തകളെ അളക്കുന്നു..
ആകാശത്തപ്പോള്‍ ഏതാനും ചില നക്ഷത്രങ്ങള്‍ മിന്നി മിന്നി തെളിഞ്ഞു
കൊണ്ട് തന്നെ പരിഹസിക്കുന്നതായി അയാള്‍ക്കു തോന്നി.
ഞാനൊരു ഡോക്ടറാണ്, പേര് സുധീപ് ചന്ദ്രന്‍..
“അസുഖം വന്നാല്‍ ഡോക്ടര്‍ കഴിക്കേണ്ടതും രോഗി കഴിക്കേണ്ടതും
ഒരേ മരുന്ന് തന്നെയാണ്..” ചിരിച്ചു കൊണ്ടവള്‍ വീണ്ടും പറഞ്ഞു..
അയാള്‍ ചിരിച്ചു.
ടോര്‍ച്ചിന്‍റെ വെട്ടം മങ്ങി തുടങ്ങിയിരുന്നു, നടക്കുന്നത് ചന്ദനക്കാട്ടിലൂടെയാണെന്ന്‍ കാറ്റ് വിളിച്ചു പറയുന്നുണ്ടായിരുന്നു.
കാറ്റില്‍ ആടിയുലയുന്ന ചന്ദന മരങ്ങള്‍ക്കിടയിലെവിടെയോ ചെമ്പകം പൂത്തിട്ടുണ്ടെന്ന് അയാള്‍ക്ക് തോന്നി.
മഞ്ഞു വീഴുന്നുണ്ട്, കാറ്റില്‍ മഴ ബാക്കി വച്ചിട്ടുപോയ വെള്ളത്തുള്ളികളുമുണ്ട്..
അവര്‍ ചേര്‍ന്നു നടന്നു, വിരലുകള്‍ പല തവണ തമ്മിലുരഞ്ഞു.. എവിടെയൊക്കെയോ പക്ഷികള്‍ ഉറക്കെ പാടി.. ഇരുട്ടില്‍ ചില
കണ്ണുകള്‍ ഓടി മറഞ്ഞു..
അവളൊരു മൂളിപ്പാട്ട് പാടി..
ഇന്തയിരവ് അന്‍പെ ഉനക്കാകെ..
ഇരവെഴുതും കഥൈകളും ഉനക്കാകെ
എന്നഴകില്‍ പൂക്കും കാവ്യം
ഇന്റ് ഉനക്ക് മട്ടും തരുവേന്‍..
അയാള്‍ക്ക് വല്ലാത്ത അത്ഭുതം തോന്നി.. അതോടൊപ്പം ധൈര്യവും..
ഈ യാത്ര ഒരു സ്വപ്നം പോലെയാണ് അനുഭവപ്പെടുന്നത്.. ഇവള്‍ ആരായിരിക്കും.. സുന്ദരിയായ ഒരു യക്ഷിയായിരിക്കുമോ? നിഗൂഡതകളുറങ്ങുന്ന ഈ കാടിനുള്ളില്‍ അവള്‍ക്കെന്തെങ്കിലും
പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുമോ? എന്തു തന്നെയായാലും
താനിതിലൂടെ കടന്നു പോകേണ്ടവനാണ്‌.. അവള്‍ തന്നെ കീഴ്പ്പെടുത്തി കളഞ്ഞിരിക്കുന്നു. നോട്ടം കൊണ്ട്, ചലനങ്ങള്‍ കൊണ്ട്, ആകാര ഭംഗി
കൊണ്ട്, സംസാരം കൊണ്ട്.. അവളിലേക്കടുക്കാനുള്ള കാരണങ്ങളുടെ
ഒരു കടല്‍ തന്നെ അപ്പോള്‍ അയാള്‍ക്ക് മുന്നിലുണ്ടായിരുന്നു..
“എന്താണ് ആലോചിക്കുന്നത്? എന്നെക്കുറിച്ചാണോ?”
നമ്മള്‍ എത്താറാവുന്നു, ഇടതു വശത്തൊരു പുഴയൊഴുകുന്നുണ്ട്..
വിളക്കെരിയുന്ന വീടുകള്‍ കണ്ടു തുടങ്ങിയിരുന്നു..
ആകാശത്ത് നക്ഷത്രങ്ങള്‍ നോക്കി ചിരിക്കുന്നുണ്ട്..
വീടുകള്‍ ഒന്നൊന്നായി പിന്നിട്ടു തുടങ്ങുമ്പോള്‍ വഴികളില്‍ പൂക്കളുണ്ടായിരുന്നു, പൂമരങ്ങളുടെ തണലിരുട്ടുണ്ടായിരുന്നു.
മരങ്ങളില്‍ കാറ്റ് ചുറ്റിപ്പിടിക്കുമ്പോള്‍ പൂക്കള്‍ മഴകളായി പൊഴിഞ്ഞു കൊണ്ടിരുന്നു..
അവസാനത്തെ വീട് പുഴക്കരയിലായിരുന്നു. നിലാവെളിച്ചത്തില്‍
അവിടം സ്വര്‍ഗ്ഗ തുല്യമാണെന്നയാള്‍ക്കു തോന്നി..
പുറത്തു നിന്നും വിളക്കെടുത്ത് കൊണ്ടവള്‍ അകത്തേക്ക് കയറിയിട്ട്
അയാളെ ക്ഷണിച്ചു.
“ഞാന്‍ കുളിച്ച് വസ്ത്രം മാറിയിട്ട് വരാം, നിങ്ങളിരിക്കൂ..”
അകത്തൊരു മുറിയടഞ്ഞെങ്കിലും കുറ്റിയിട്ടിട്ടില്ലെന്ന് അയാള്‍ക്ക്
മനസ്സിലായി.
അതൊരു ക്ഷണമാവുമോ? അല്ലെങ്കില്‍ തന്നോടുള്ള വിശ്വാസം?
അവളെ പിടികിട്ടുന്നില്ല.
മനസ്സ് എന്തൊക്കെയോ ആഗ്രഹിക്കുന്നുണ്ട്, ശരീരവും..
പക്ഷെ ചില ചിന്തകള്‍ തന്നെ പലതില്‍ നിന്നും അകറ്റുന്നുമുണ്ട്.
കറുപ്പ് കരയുള്ള ചുവന്ന ചേലയിപ്പോള്‍ അവളുടെ സൌന്ദര്യത്തെ സ്വതന്ത്രമാക്കിയിട്ടുണ്ടാവും..അഴിഞ്ഞു വീണ മുടി പിന്‍ഭാഗം
മറച്ചിട്ടുണ്ടാവും, അവള്‍ കണ്ണാടിക്ക് മുന്നിലിരുന്ന് കാതിലെ
കമ്മലഴിച്ചു വച്ചിട്ടുണ്ടാവും.. ചുവന്ന പൊട്ട് മായ്ചിട്ടുണ്ടാവും..
പെട്ടന്ന് വാതില്‍ തുറക്കപ്പെട്ടു, കുളിച്ചിട്ടു വരാമെന്നു പറഞ്ഞവള്‍ തിടുക്കത്തില്‍ പുറത്തിറങ്ങി പുഴക്കരയിലേക്ക് നടന്നു. അവളുടെ
കാലില്‍ കൊലുസിന് പകരം ചുറ്റുപിണഞ്ഞ ഒരു പാമ്പിന്‍റെ ചിത്രം
പച്ച കുത്തിയിരുന്നു..
നേരത്തെ കണ്ട സ്വപ്നത്തിന്‍റെ ബാക്കിയെന്താവും? അയാള്‍ മെല്ലെ കണ്ണുകളടച്ചു, ഒന്നും തെളിഞ്ഞില്ല..
പുഴയില്‍ മുങ്ങി നിവരുന്ന അവളല്ലാതെ.
“ഉറങ്ങിയോ”
ചിരിച്ചു കൊണ്ടവള്‍ മുന്നിലൂടെ മുറിയിലേക്ക് നടന്നു പോയി,
നഗ്നമായ നനഞ്ഞ കാല്‍ പാദങ്ങള്‍, വിടര്‍ത്തിയിട്ട മുടി, പാതി നനഞ്ഞ
ചേല.. അവള്‍ കടന്നു പോയപ്പോള്‍ അവളില്‍ നിന്നും തെറിച്ച ഏതാനും
ചില വെള്ളത്തുള്ളികള്‍ അയാളുടെ ദേഹത്തിലിരുന്ന് പൊള്ളി..
ഏതാനും നിമിഷത്തെ കാത്തിരിപ്പിന് ശേഷം അവള്‍ അടുത്ത് വന്ന്‍
അയാള്‍ക്കു നേരെ കൈ നീട്ടി.
അവള്‍ ഭംഗിയില്‍ കണ്ണെഴുതി പൊട്ടു കുത്തിയിരുന്നു..
അയാളുടെ വിരല്‍ പിടിച്ചു കൊണ്ടവള്‍ പുഴക്കരയിലേക്ക് നടന്നു.
അവിടെ നിറയെ പൂക്കളുമായി ഏതാനും വൃക്ഷങ്ങള്‍ പുഴയിലേക്ക്
ചാഞ്ഞു കിടന്നിരുന്നു, കാറ്റില്‍ ഓളങ്ങള്‍ മണ്‍തിട്ടയിലിടിച്ച് ചിതറി
ചിരിച്ചു കൊണ്ടിരുന്നു, പൂവിട്ടു നില്‍ക്കുന്നൊരു താഴ്വര പോലെ
അവര്‍ക്കു മുകളില്‍ നക്ഷത്രങ്ങളുടെ വലിയൊരു കൂട്ടമുണ്ടായിരുന്നു..
അവള്‍ മുഖത്തേക്ക് നോക്കിയിരുന്നപ്പോള്‍ തൊട്ടു മുന്‍പ് വരെ
തോന്നിയ വികാരങ്ങള്‍ ഉരുകിയില്ലാതാവുകയാണെന്നയാള്‍ക്ക്
തോന്നി.
“നീയാരാണ്‌”
“എന്‍റെ കഥ പറഞ്ഞു തീര്‍ക്കാന്‍ ഈ രാത്രി മതിയാവില്ല, ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കുമായിരിക്കും.. മാത്രവുമല്ല നിങ്ങള്‍ക്കതറിഞ്ഞിട്ടു പ്രയോജനവുമില്ല.”
വര്‍ഷങ്ങളോ ?
“അതെ ഒരു ഇരുന്നൂറ് വര്‍ഷങ്ങളുടെ കഥയെങ്കിലും കാണും..”
അതു പറഞ്ഞവള്‍ പൊട്ടിച്ചിരിച്ചു..
അയാള്‍ക്കവളോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു
എങ്കിലും ചോദിക്കാന്‍ കഴിഞ്ഞില്ല.
“എന്താണ് ആലോചിക്കുന്നത്? മനസ്സിലെ ചോദ്യങ്ങള്‍ക്കുള്ള
ഉത്തരങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ ലഭിക്കും..
എന്നില്‍ നിന്നും എന്താണ് ആഗ്രഹിക്കുന്നത്, ഈ രാത്രി ഇനിയും
സമയമേറെ ബാക്കിയുണ്ട്.. അവള്‍ ചിരിച്ചു കൊണ്ട് അയാളെ
വലിച്ച് മടിയിലേക്ക് കിടത്തി..
“നിങ്ങള്‍ക്കിപ്പോള്‍ വേണ്ടത് എന്താണെന്ന് എനിക്കറിയാം.. എത്ര
നാളായി നിങ്ങള്‍ ഉറങ്ങിയിട്ട്?
ഓര്‍മ്മയില്ല...
ഞാന്‍ ഉറക്കി തരട്ടെ? അവളുടെ വിരലുകള്‍ അയാളുടെ
പുരികങ്ങളിലും നെറ്റിയിലും ഇഴഞ്ഞു നടന്നു, മുടികള്‍ക്കിടയിലേക്ക് മെല്ലെയോടി..
അയാള്‍ കണ്ണുകള്‍ ഇറുക്കെയടച്ചു.
ഇപ്പോള്‍ നിങ്ങള്‍ ഓര്‍ത്തത് ആരെയാണ്??
വേദയെ ...
എന്തിനാണ് നിങ്ങള്‍ പിരിഞ്ഞത്?
യോജിക്കാന്‍ കഴിയാത്ത രണ്ട് ആശയങ്ങളായിരുന്നു ഞങ്ങള്‍..
“ഏത് ആശയ പൊരുത്തമാണ് നിങ്ങളെ എന്‍റെ മടിയില്‍
കിടത്തിയിരിക്കുന്നത്?”
അറിയില്ല..
ചില ആശയങ്ങള്‍ അങ്ങനെയാണ്, അവള്‍ ചിരിച്ചു.
ഈ രാത്രി തീരും മുന്‍പ് നിങ്ങള്‍ മരിക്കുമെന്ന് അറിയുമോ?
അയാളൊരു ഞെട്ടലോടെ അവളെ നോക്കി, തൊണ്ടയില്‍ നിന്നും
വാക്കുകള്‍ പുറത്തേക്ക് വന്നില്ല, അവളുടെ ചൂണ്ടു വിരല്‍ അയാളുടെ തൊണ്ടക്കുഴിയില്‍ തൊട്ടു നിന്നിരുന്നു..
ഇതിനേക്കാള്‍ നല്ലൊരു മരണം നിങ്ങള്‍ക്ക് കിട്ടുമോ? അവള്‍ വീണ്ടും
ചിരിച്ചു..
നീയെന്തിന് എന്നെ കൊല്ലണം?
“നിങ്ങളെന്തിന് വേദയെ ഉപേക്ഷിച്ചു?”
എന്തിനായിരുന്നു പിരിഞ്ഞതെന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍
പ്രസക്തമായ ഒരു കാരണം മനസ്സില്‍ വരുന്നില്ല എന്നയാള്‍
വിഷമത്തോടെ ഓര്‍ത്തു.. ചെറിയ പിണക്കങ്ങള്‍, അകല്‍ച്ചകള്‍..
അതിനെല്ലാം അമിത പ്രാധാന്യം കൊടുത്ത് കാര്യങ്ങള്‍ കൂടുതല്‍
വഷളാക്കിയത് തന്‍റെ പിടിവാശിയാണ്.. തിരിച്ചു വിളിക്കണമെന്ന്
പല തവണ തോന്നിയതാണ്. ഒരിക്കല്‍ വിളിച്ചതുമാണ്, പക്ഷെ അവള്‍
വരാന്‍ തയ്യാറല്ലായിരുന്നു..
മൂന്നു വര്‍ഷങ്ങള്‍ വെറുതെ കടന്നു പോയി.. കാലം അകല്‍ച്ചയുടെ
വിടവ് കൂട്ടിക്കൊണ്ടിരുന്നു..
“അവസാന ആഗ്രഹങ്ങള്‍ എന്തെങ്കിലുമുണ്ടോ?”
തന്‍റെ കാലുകള്‍ പൂര്‍ണ്ണമായും മരവിച്ചു പോയതായി അയാള്‍ക്കു
തോന്നി, കൈകള്‍ ചലിക്കുന്നില്ല.. ഹൃദയം മാത്രം മിടിക്കുന്നു..
തന്‍റെ യാത്ര ഇവിടെ അവസാനിക്കുകയാണ്..
പുഴക്കരയിലേക്ക് അടുത്ത് വരുന്ന കുതിര കുളമ്പടികള്‍ അയാള്‍
കേട്ടു.. അവളുടെ കാതിലപ്പോള്‍ കല്ലു വച്ച തോടകള്‍
തിളങ്ങുന്നുണ്ടായിരുന്നു..
എനിക്ക് വേദയോടു സംസാരിക്കണം.. കുഴഞ്ഞു പോയ നാവു
കൊണ്ടയാള്‍ അത്രയും പറഞ്ഞു തീര്‍ത്തപ്പോള്‍ അവള്‍ അയാളുടെ
മുടിയില്‍ തലോടി കണ്ണുകള്‍ മൂടിക്കൊണ്ട് കാതിലത് മന്ത്രിച്ചു..
“നാളെയെനിക്ക് വേണ്ടി ഒരു കാര്യം ചെയ്യണം, ഇപ്പോള്‍
സുഖമായുറങ്ങുക..”
അയാളുറങ്ങി പോയിരുന്നു.. ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും
ശേഷം ആദ്യമായി സംതൃപ്തമായ മനസ്സോടെ അയാളുറങ്ങി. പുഴ ശാന്തമായൊഴുകി, ഇടയ്ക്ക് പൂക്കള്‍ പെയ്തു, നക്ഷത്രങ്ങള്‍ മിന്നിയും
മറഞ്ഞും രാത്രിക്ക് സാക്ഷികളായി.
പിറ്റേന്ന് ഉറക്കമുണരുമ്പോള്‍ അയാളൊരു മുറിയില്‍ തനിച്ചായിരുന്നു. പെട്ടന്നെഴുന്നേറ്റയാള്‍ അവളെ തിരഞ്ഞു..
അകത്തെ മുറിയിലെ കട്ടിലില്‍ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു..
ഒരേഴു വയസ്സുകാരി പനിച്ചു വിറച്ചു കിടന്നിരുന്നു..
അരികിലിരുന്നയാള്‍ അവളെ പരിശോധിച്ചു, അവള്‍ക്ക്
ക്ഷയരോഗത്തിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.. ശോഷിച്ച
കൈകള്‍ കൊണ്ടവള്‍ അയാളുടെ കൈകളെ ചേര്‍ത്തു പിടിച്ചു..
ആ മുറിയില്‍ മറ്റൊന്നു കൂടിയുണ്ടായിരുന്നു. ഒരു കല്യാണ ഫോട്ടോ. ആരണ്യകക്കൊപ്പമുണ്ടായിരുന്നത് ഭദ്രനായിരുന്നു..
അയാള്‍ക്ക് കടുത്ത ശ്വാസംമുട്ടലനുഭവപ്പെട്ടു.. നാല് ദിവസം മുന്‍പ്
കൊല ചെയ്യപ്പെട്ട ഭദ്രന്‍റെ മരണപ്പെട്ട ഭാര്യ ആരണ്യകയായിരുന്നോ??
ഈ കുട്ടിയ്ക്ക് വേണ്ടിയായിരിക്കണം അവള്‍ തന്നെ
വിളിച്ചിട്ടുണ്ടാവുക..
കൈവശം കരുതിയ മരുന്നുകളില്‍ ചിലത് കുട്ടിക്ക് കൊടുത്തിട്ടയാള്‍
ഉച്ചയോടെ അവളെയും കൊണ്ട് അവിടം വിട്ടു.
ബസ്സിലവളെ അടുത്തിരുത്തി മുഖത്തേക്ക് പറക്കുന്ന
മുടിയൊതുക്കിക്കൊണ്ട് അയാള്‍ പതുക്കെ ചോദിച്ചു,
“എത്ര ദിവസമായി മോള്‍ക്ക് വയ്യാതായിട്ട്? അമ്മയെവിടേക്കാണ്
പോയത്..
അവള്‍ അയാളുടെ കൈകളില്‍ മുറുകെ പിടിച്ചു, “എനിക്ക് മരുന്ന്‍
തരാന്‍ വന്ന ഒരു ഡോക്ടറും മറ്റൊരാളും ചേര്‍ന്ന് അമ്മയെ..
പെട്ടന്നയാള്‍ അവളെ ചേര്‍ത്തു പിടിച്ചു..
സംശയങ്ങളുടെ കുരുക്കുകള്‍ അഴിഞ്ഞു വീണുകൊണ്ടിരുന്നു.
ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ച ശേഖരരാജന്‍ തമ്പിയും
ഭദ്രനും പഴയൊരു ദേവദാസിപെണ്ണും ആരണ്യകയും അയാള്‍ക്കു
ചുറ്റും കറങ്ങിക്കൊണ്ടിരുന്നു.
നശിച്ചു പോയൊരു മരത്തിന്‍റെ നശിക്കാത്ത വേരില്‍ നിന്നും
പുതിയ
മരങ്ങള്‍ വളരുന്നത്‌ പോലെ ചില കാലങ്ങളും, ജീവനുകളും,
മനസ്സുകളും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്..
ചിലതെല്ലാം ഉത്തരമില്ലാത്ത കടങ്കഥകളായി അവശേഷിക്കുകയും
ചെയ്യുന്നുണ്ട്..
ആനമലക്കാടെത്തുമ്പോള്‍ കാര്‍ റെഡിയായിക്കിടന്നിരുന്നു..
കാര്യമായ തകരാറൊന്നും ഉണ്ടായിരുന്നില്ലെന്നും താന്‍ പുറപ്പെട്ട്
അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അത് ശരിയായെന്നും അയാള്‍
പറഞ്ഞു..
കുട്ടിയേയും കൊണ്ട് കാറില്‍ കയറി നാട്ടിലേക്ക് തിരിക്കുമ്പോള്‍
മനസ്സില്‍ വേദയായിരുന്നു, എത്രയും പെട്ടന്നവളെ വിളിക്കണം,
കൂട്ടിക്കൊണ്ടു വരണം. ഒറ്റപ്പെടലിന്‍റെ, തനിച്ചാക്കപ്പെടുന്നതിന്‍റെ
വേദന മാത്രം നിറഞ്ഞ മൂന്നു വര്‍ഷങ്ങളാണ് അവള്‍ക്ക് സമ്മാനിച്ചത്, അടുത്താരുമില്ലാതെ, അവസാനമായൊന്നും പറയാനാവാതെ, സ്നേഹിക്കുന്നവരെ ഒരു നോക്കു കാണാന്‍ പോലുമാവാതെ
മരിക്കേണ്ടി വരുന്നതിന്‍റെ ആത്മ നൊമ്പരങ്ങള്‍ താനും അനുഭവിച്ചു.
എഫ് എം റേഡിയോ പാടിക്കൊണ്ടിരുന്നത് വേദയുടെ
ഇഷ്ടഗാനമായിരുന്നു..
അഭി നഹി ആനാ സജ്നാ,
മോഹെ ഥോട മര്‍നെ ദോ..
ഇന്തസാര്‍ കര്‍നെ ദോ..
അയാളുടെ കണ്ണുകള്‍ പലതവണ നിറഞ്ഞൊഴുകി, പല തവണയയാള്‍ അവളുടെ പേര് സ്നേഹത്തോടെ വിളിച്ചു.
സുഹൃത്തിന്‍റെ ഹോസ്പിറ്റലിലെത്തി കുട്ടിയെ അവിടെയാക്കി, കാര്യങ്ങളെല്ലാം പറഞ്ഞേല്‍പ്പിച്ചതിനു ശേഷം വേദക്കരികില്‍
എത്തുമ്പോള്‍ രാത്രിയായിരുന്നു..
അവള്‍ പുറത്ത് സിറ്റൌട്ടില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു..
അയാളെ കണ്ടതും അവള്‍ ഓടിവന്നയാളിലേക്ക് വീണു
കഴിഞ്ഞിരുന്നു.
അവര്‍ പരിഭവങ്ങളുടെ കടലുകള്‍ നീന്തിക്കയറിയില്ല..
പുറത്തൊരു മഴ ചാറി തുടങ്ങിയിരുന്നു.
അകത്തെ മുറിയിലെ ബെഡ് ലാമ്പിന്‍റെ അരണ്ട വെളിച്ചത്തില്‍
അയാളുടെ നെഞ്ചില്‍ മുഖം ചേര്‍ത്തു കിടന്നു കൊണ്ടവള്‍ തലേന്ന്
കണ്ട സ്വപ്നം വിവരിച്ചു..
മുന്‍പെങ്ങും പോകാത്തൊരു വിജനമായ കാട്ടുവഴിയില്‍,
വിചിത്രങ്ങളായ കാഴ്ച്ചകള്‍ക്കൊപ്പം അയാളെ കണ്ടത്.. തന്‍റെ
മടിയില്‍ കിടന്നയാള്‍ ഉറങ്ങിയത്.. സ്നേഹത്തോടെ എല്ലാം
തുറന്നു സംസാരിച്ചത്...
അയാള്‍ ഞെട്ടലോടെ അവളെ ചേര്‍ത്തു പിടിച്ചു.
പുറത്തപ്പോള്‍ ശക്തിയായ മിന്നലുണ്ടായിരുന്നു, ജനാലച്ചില്ലുകളില്‍
മഴ വെള്ളം ചിത്രങ്ങള്‍ വരച്ചു മായ്ച്ചു കൊണ്ടിരുന്നു. ഒരു ചുവപ്പ്
ചേലയെ അഴിച്ചു കാറ്റില്‍ പറത്തിക്കൊണ്ടവര്‍ കൊടുങ്കാറ്റുകളായി.. മഴത്തണുപ്പിലുണര്‍ന്ന തീഞരമ്പുകളവരെ ഉന്മാദച്ചുഴിയിലാഴ്ത്തി..
അവര്‍ക്കരികിലൂടെയൊരു പുഴയൊഴുകി, നക്ഷത്രങ്ങള്‍ കണ്ണു
ചിമ്മി.. പൂമഴ പെയ്തു. വിയര്‍പ്പു ചാലുകളിറങ്ങി,
കിതപ്പുകളടങ്ങിയപ്പോള്‍ അവള്‍ അയാളിലേക്ക് ചരിഞ്ഞു
കിടന്നു കൊണ്ട് പഴയൊരു ചോദ്യം വീണ്ടും ചോദിച്ചു..
“നമ്മുടെ കുട്ടിക്കിടാന്‍ ഒരു പേര് കണ്ടു വയ്ക്കണ്ടേ?”
ഉം.. നേരെ കിടന്ന് അവളുടെ കൈവിരലുകള്‍ പിടിച്ചമര്‍ത്തി
കൊണ്ടയാള്‍ പതുക്കെ മന്ത്രിച്ചു..
ആരണ്യക..

ഗോപകുമാര്‍ ജി.കെ

No comments:

Post a Comment