Tuesday, 20 March 2012

കാവ്



"അശ്രീകരം .. തറവാട് മുടിക്കാന്‍ പിറന്ന ഒരുബെട്ടോള് .. കൊന്നു കായലില്‍ താഴ്ത്തും ന്നെ .."
ഗോവിന്ദമ്മാമ നിന്ന് കലി തുള്ളുകയാണ്  
ആ പരുക്കന്‍ കൈ ശ്രീക്കുട്ടിയുടെ കവിളില്‍ ആഞ്ഞു പതിച്ചപ്പോള്‍ ശിവദാസന്‍റെ കാലുകള്‍ വിറച്ചു .
ഒരു നികൃഷ്ട ജീവിയെയെന്ന പോലെ അവനെ കഴുത്തിന്‌ പിടിച്ച് സര്‍പ്പക്കാവിലെ കല്ലിലേക്ക് ആഞ്ഞു തള്ളി അയാള്‍ അലറി ,
"കയ്യും കാലും വെട്ടി ഈ പുഴ കടത്തും മുന്നേ ഇന്നാട് വിട്ടോ നീയ്യ്‌ "

സര്‍പ്പക്കാവിനടുത്തെ ഇടതൂര്‍ന്ന മുളങ്കൂട്ടങ്ങള്‍ക്കും കശുമ്മാവിന്‍ തോട്ടത്തിനും ഇടയിലൂടെ അവളെ വലിച്ചിഴച്ച് അയാളുടെ ടോര്‍ച്ചു വെട്ടം 
മറയുന്നത് ശിവദാസന്‍ നിര്‍വികാരതയോടെ നോക്കി കിടന്നു . 
എവിടൊക്കെയോ നീറുന്നുണ്ട്  ..

നാഗയക്ഷിക്കല്ലില്‍ കൈ കുത്തി അയാള്‍ എഴുന്നേറ്റിരുന്നു.
ഇല്ലിക്കല്‍ തറവാട്ടിലെ ശ്രീദേവിക്കുട്ടിയെന്ന  ശ്രീക്കുട്ടിയെ അസമയത്ത് കാവില്‍ വച്ച് സ്പര്‍ശിക്കാന്‍ പോയിട്ട് ഒന്ന്‍ മിണ്ടാനുള്ള 
യോഗ്യത പോലുമില്ലാതവനാണ് കിഴക്കെതൊടിക്കാരന്‍ ശിവദാസന്‍..
കിഴക്കെതൊടിയിലെ സുഭദ്രയുടെ ഭര്‍ത്താവ് മരിക്കുന്നത് ശിവദാസന്‍ ജനിക്കുന്നതിനു മുന്‍പാണ് . സുഭദ്രയുടെ വയറ്റില്‍ കുരുത്ത
ശിവദാസന്‍റെ കര്‍മ്മയോഗാനത്രേ ദിവാകരനെ തോണി മുക്കി കൊന്നത് ..
കയറിചെല്ലുന്നിടതെല്ലാം പെണ്ണുങ്ങള്‍ അടക്കം പറഞ്ഞു "അച്ഛനെ കൊന്നവന്‍ "

അയാള്‍ കാവിലെ കുളത്തിന്‍റെ പടവുകളിരങ്ങി, വെള്ളത്തിന്‍റെ തണുപ്പ് നീറ്റലുണ്ടാക്കുന്നുണ്ട്.. അവന്‍ മെല്ലെ വെള്ളത്തിലേക്ക്‌ മുഖം പൂഴ്ത്തി 
കണ്ണ് നീരിനെ അലിയിച്ചു .

ശ്രീക്കുട്ടിക്കിന്നു ഉറക്കണ്ടാവില്ല ..
വിസ്ഥാരമായിരിക്കും , തറവാടിന്റെ മാനം കെടുത്തിയിരിക്കുന്നു..
മച്ചിലെ ഭഗോതി കോപിക്കും..
കാവില് പൂരം നടക്കുമ്പോള്‍ അസമയത്ത് പിന്നിലെ സര്‍പ്പക്കാവില്‍ പോയിരിക്കുന്നു, അതും തറവാട്ടു മുറ്റത്ത്‌ കാലു കുത്താന്‍ പോലും യോഗ്യതയില്ലാത്ത 
ഒരുത്തന്‍റെ കൂടെ..
ശിക്ഷ കിട്ടും അവള്‍ക്ക്..
കോളേജിലെ പഠിപ്പ് നില്‍ക്കും, എട്ടുകെട്ട് വീടിന്‍റെ പടിപ്പുര ഇനി അവള്‍ക്ക് മുന്നില്‍ തുറക്കില്ലായിരിക്കും ..

പൂരം കഴിഞ്ഞു ആളുകള്‍ പോവാന്‍ തുടങ്ങിയിരിക്കുന്നു ..
"ദാസാ "
അനക്കെന്താടോ പറ്റീത് , ആകനെ നനഞ്ഞിട്ടണ്ടല്ലോ ?
വടക്കേചിറയിലെ  ദിനെശേട്ടനാണ്..
ന്നൂല്ല്യ , ഒന്ന് മുങ്ങീതാ കാവില കുളത്തില്  
ഈ അസമയത്ത് കാവില കുളത്തില് പൂവ്വേ !, അനക്കെന്താടോ പ്രാന്താണോ ??
സര്‍പ്പങ്ങളും യക്ഷികളും വിഹരിക്ക്ന സ്ഥലാണ്.. പോരാതെനു വിഷം തീണ്ടി മരിച്ച കുമാരക്കണിയാനും ..
പലരും കണ്ടിരിക്കന്...

ദാസന്‍ മിണ്ടാതെ നടന്നു, അവനു യക്ഷികളെ ഇഷ്ടാണ്, വെറുപ്പ്‌ മനുഷ്യരോട് മാത്രം.. കൊല്ലാതെ കൊല്ലുന്ന ശവങ്ങള് ..
സ്നേഹം നിറഞ്ഞ നോട്ടത്തിന്‍റെ സുഖം അറിഞ്ഞത്‌ ശ്രീക്കുട്ടിയില്‍ നിന്ന് മാത്രമാണ്.. സഹതാപമായിരുന്നു അവള്‍ക്കാദ്യം ,
തന്തയില്ലാത്തവന്‍ എന്ന് മറ്റുള്ളവര്‍ കളിയാക്കി വിളിക്കുന്ന ക്ലാസ്സിലെ ചെക്കനോട് തോന്നിയ ഒരടുപ്പം .

***
ശ്രീക്കുട്ടി ...
കളഭത്തിന്‍റെ ഗന്ധാണ് അവള്‍ക്ക്.. വിരലുകള്‍ക്ക് ചന്ദനത്തിന്‍റെ കുളിര്‍മ്മയും..  
തുളസിയിട്ടു കാച്ചിയ എണ്ണയുടെയും വാസന സോപ്പിന്‍റെയും നരുമണാണ് അവളുടെ മുടിയിഴകള്‍ക്ക്‌.. 
അവള്‍ കടന്നു പോയാല്‍ ആരും ഒന്ന് തിരിഞ്ഞു നോക്കും, പക്ഷെ ശിവദാസന്‍ അവളെ ശ്രദ്ദിക്കാരില്ലായിരുന്നു, അവന് 
വെറുപ്പായിരുന്നു എല്ലാവരോടും ..
നിരവധി കഥകളാണ് അവളെ പറ്റി കുട്ടികള്‍ പറഞ്ഞിരുന്നത് ..
ഓള്‍ട തറവാട്ടില് നിധീണ്ട്, മച്ചില് ഭഗോതിയും ..
ഓള്‍ക്ക് ഒരു പെട്ടി നിറയെ സ്വര്നാഭരനങ്ങ ലുണ്ടത്രേ !
കാവിലെ പൂരത്തിന് വൈരം പതിച്ച നാഗപട മാലയാണ് അണിയാര്..
വല്യ പത്രാസുകാരിയാണ് , അങ്ങനെ ആരേം നോക്കി ചിരിക്കാറില്ല , പക്ഷേങ്കില് 
ഓള്‍ക്ക് ചൊവ്വ ദോഷാണ് !!
ക്ലാസ്സില്‍ അവള്‍ ആകെ മിണ്ടീട്ടുല്ലത് മുണ്ടൂര്‍ക്കലെ  ശ്രീധരനോടാണ്, പെന്‍സില്‍ ചെത്താന്‍ ബ്ലേട്‌ ചോദിച്ച സംഭവം വിവരിക്കാന്‍ ഓന് നൂറു നാവാണ് ..

പത്താം തരത്തിലായപ്പോള്‍ സര്‍പ്പക്കാവിലെ ആയില്യം പൂജക്കാണ് അവളെ ആദ്യമായി ശ്രദ്ദിക്കുന്നത്..
ഫീസടക്കാനുള്ള പണത്തിനായി നാഗയക്ഷിയോടു പ്രാര്‍ഥിച്ചു നില്‍ക്കുമ്പോള്‍ നാഗങ്ങളെ പ്രദക്ഷിണം വച്ച് അവള്‍ മുന്നിലെത്തി ..
ചുറ്റും കളഭ സുഗന്ധം ..
ചുവന്ന പട്ടു പാവാടയും ബ്ലൌസുമിട്ട് നനവ്‌ മാറാത്ത മുടിയഴിച്ചിട്ട് മുന്നില്‍ വന്ന  അവളെയാണ് കണ്ണ്
തുറന്നപ്പോള്‍ കണ്ടത് ..
ഒരു നിമിഷം ഞെട്ടുക തന്നെ ചെയ്തു ..
ഇത് നാഗയക്ഷിയാണോ ??
കരിമഷിയെഴുതിയ പാതി കൂമ്പിയ മിഴികള്‍.. കാവിലെ ഇലപ്പടര്‍പ്പുകല്‍ക്കിടയിലൂടെ പതിക്കുന്ന സൂര്യ രശ്മിയില്‍ തിളങ്ങുന്ന മുഖം ..
അവളും നോക്കി മിഴികള്‍ തുറന്ന്..
പെട്ടന്ന് നോട്ടം പിന്‍വലിച് അവന്‍ അവള്‍ക്ക് വഴിമാറി നിന്നു..
ഷര്‍ട്ടിന്റെ കീറാല്‍ കൈ
കൊണ്ടു മറക്കാന്‍ പാട് പെട്ട  അവനെ അവള്‍ ഒരിക്കല്‍ കൂടി നോക്കിയിട്ട് കാവിന്‍റെ പടവുകളിരങ്ങി .

കണ്ണെത്താ ദൂരത്തോളം നിറഞ്ഞു കിടക്കുന്ന നെല്‍പ്പാടത്തിന്റെ അറ്റത്ത്‌ അവളൊരു പൊട്ടാകുന്നത് വരെ അവന്‍ നോക്കി നിന്നു .

***
സാറേ , ദാസ് സാറേ ..
അയാള്‍ സീറ്റിലോന്നു നിവര്‍ന്നിരുന്നു . ഡ്രൈവറാണ്..
കാര്‍ നഗര തിരക്കില്‍ നിന്ന് ഗ്രാമത്തിന്‍റെ പച്ചപ്പിലേക്ക് എത്തിയിരിക്കുന്നു .
ഒന്നുറങ്ങി പോയി , അയാള്‍ പറഞ്ഞു .
ഇനിയും ഒന്നര മണിക്കൂര്‍ യാത്രയുണ്ട്, സാറിനു ചായ വല്ലതും കുടിക്കണോ ?
വേണ്ട സുഭാഷേ നമുക്ക് പോകാം ..

നീണ്ട ഇരുപതു വര്‍ഷങ്ങള്‍ !!
നഗരത്തിന്‍റെ വ്യാപ്തി കൂടിയിരിക്കുന്നു , ഗ്രാമം ചെറുതായിരിക്കുന്നു .
എല്ലാം മാറിയിട്ടുണ്ടാകും , ആളുകളും ..
ഒരിക്കലും തിരിച്ചു വരരുതെന്ന് തീരുമാനിച്ചിരുന്നതാണ് . നാട്ടിലുള്ളതത്രയും
വേദനിപ്പിക്കുന്ന ഓര്‍മകളാണ് . എല്ലാവരും അവജ്ഞയോടെ മാത്രം കണ്ടിരുന്ന 
കിഴക്കെതൊടിക്കാരന്‍ ശിവദാസന്‍ ഇന്ന് ശ്രെഷ്ടനും സംബന്നനുമാണ് 
പക്ഷെ ജീവിതത്തെ ഇവിടെ വിട്ടിട്ടു പോന്നിട്ട് ഇരുപതു വരഷാവുന്നു.. അതിനിടയില്‍ വിവാഹം മറന്നു ,
അത് പക്ഷെ പണ്ട് കാവില്‍ വച്ച് നടന്നു കഴിഞ്ഞതാണ്.. 

"പുറപ്പിള്ളി കാവില് പൂരട്തട്ടണ്ട് സാറേ, ഇക്കുറി ഗംഭീരാവും "
ഉം .. അയാള്‍ ഒന്നമര്തി മൂളി ..

പുറപ്പിള്ളിക്കാവിലെ പൂരം ....
അയാള്‍ സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ചു..
അയാള്‍ മൂക്കിലേക്ക് ആവാഹിച്ചു, കത്തുന്ന കര്‍പ്പൂര ഗന്ധം ഇഴ ചേരുന്ന കളഭ , ഭസ്മ ഗന്ധത്തോടൊപ്പം പൊടി മണ്ണിന്‍റെ മണവും ..
ഇണ ചേരുന്ന പാമ്പുകളെ പോലെ മുടിയഴിച്ചിട്ട് കളത്തിലിഴയുന്ന പെണ്ണുങ്ങള്‍ , ആലിലകളുടെ സംഗീതം , ഇട നെഞ്ചിനെ പ്രകമ്പനം കൊള്ളിക്കുന്ന ശീവേലി എഴുന്നള്ളിപ്പ് .. ചെമ്പട്ടില്‍ മുങ്ങിയ ദേവി .. അന്തരീക്ഷത്തില്‍ ഉയരുന്ന ആര്‍പ്പു വിളികളും പ്രാര്‍ത്ഥന മന്ത്രങ്ങളും ....
കത്തുന്ന കല്‍ വിളക്കിന് പിന്നില്‍ തൊഴുതു നില്‍ക്കുന്ന ശ്രീക്കുട്ടിയെ ആള്‍ക്കൂട്ടത്തിലും മിഴികള്‍ തേടിപ്പിടിക്കുകയായിരുന്നു.. നിറഞ്ഞു കത്തുന്ന വിളക്കിനേക്കാള്‍ സൌന്ദര്യം അവളുടെ കണ്ണുകള്‍ക്കാണ്..
നെറ്റിയില്‍ നേരിയ ചന്ദനക്കുറി , തീവെട്ടിയുടെ വെളിച്ചത്തില്‍ അവളൊരു ദേവിയെപ്പോലെ സുന്ദരിയായിരുന്നു ..
പിന്നീട് തിരക്കില്‍ അവളെ നഷ്ടപ്പെട്ടു.

സര്‍പ്പം പാട്ടും മുടിയാട്ടവും നടക്കുന്ന ആല്‍തറക്കടുത്ത് നിന്നപ്പോള്‍ തൊട്ടു പിന്നില്‍ നിന്നും ആ കളഭ സുഗന്ധം ഒഴുകി വന്നു. അവള്‍ തന്‍റെ പിന്നില്‍ വന്നു നിന്നതാണോ ?
മെല്ലെ തിരിഞ്ഞു നോക്കിയപ്പോള്‍ ആ മിഴിയില്‍ കണ്ടത് തന്നെത്തന്നെയാണ് ! അവള്‍ പുഞ്ചിരിച്ചു !
പെന്‍സില്‍ ചെത്താന്‍ ബ്ലേട്‌ കൊടുത്ത ശ്രീധരനെ നോക്കി അവള്‍ പുഞ്ചിരിച്ചിട്ടില്ല !
കളത്തിലിഴയുന്ന പെണ്ണുങ്ങള്‍ക്ക്‌ വേഗം കൂടിയിരിക്കുന്നു ,
കെട്ട് പിണഞ്ഞ്  മുടിയഴിച്ച് കളം മായ്ക്കുന്ന പാമ്പുകള്‍ ..
ശിവദാസന്‍ ശ്വാസം ആസ്വദിച്ച് വലിച്ചു.. അവന്‍റെ ഹൃദയമിടിപ്പ്‌ കൂട്ടിയത് പിന്നിലെ കളഭ സുഗന്ധമാണ് ..
പെട്ടന്നാണവള്‍ തനിക്ക് മുന്നിലേക്ക്‌ കടന്ന്‌ ആല്‍തറക്കടുതെക്ക് നീങ്ങിയത് ..
വാസന സോപ്പ് മണക്കുന്ന മുടിയിഴകള്‍ മൂക്കിലുരഞ്ഞു കടന്ന്‌ പോയി ...

***
പിറ്റേന്ന് റിസല്‍ട്ടാണ് ..
പത്താം തരം കടക്കുമോ എന്ന ഭയമില്ല , കാരണം ജയിച്ചാലും തോറ്റാലും ഇനി പഠിപ്പില്ല..
ശ്രീക്കുട്ടിക്ക്‌ കോളേജില്‍ പോയി പഠിക്കാം, പണമുണ്ട് .
ജയിച്ചാല്‍ നൂല്‍ കമ്പനിയില് കണക്കെഴുതുന്ന ജോലി തരപ്പെടുതാമെന്ന് സുകുമാരന്‍ വല്ല്യച്ചന്‍ പറഞ്ഞിട്ടുണ്ട് .

റിസള്‍ട്ട്‌ വന്നു..
ശിവദാസന്‍ ക്ലാസ്സില്‍ ഒന്നാമാതായിരിക്കുന്നു ..
കഷ്ടിച്ച് കടന്ന്‌ കൂടിയ ശ്രീധരന്‍ മധുരം വിതരണം ചെയ്തു, അവന്‍ കോളേജില്‍ പോവുംത്രേ ..
അതും ശ്രീക്കുട്ടി ചേരണ കൊളേജില്.
മൂന്നു തവണ തോറ്റ ശ്രീധരന്‍ വയസ്സിനു മൂത്തതാണ്, താഴത്തങ്ങാടിക്കടുത്തുള്ള     
അമ്പതെക്കര്‍ നിലവും തോട്ടവും അവനു സ്വന്താണ്.

ശിവദാസനെ ആരും അനുമോദിച്ചില്ല  ..

പിറ്റേ ആഴ്ച സുകുമാരന്‍ വല്ല്യച്ചനെ കാത്ത് ബസ് സ്റ്റോപ്പില്‍ നില്‍കുമ്പോള്‍ അവള്‍ വന്നു കൂടെ കാരണവരും .
അവനു ജാള്യത തോന്നി, ഷര്‍ട്ട്‌ പഴയതാണ് .. അവന്‍ കുറച്ചു മാറി നിന്നു.
വൈകുന്ന ബസ്സിനെ പ്രാകുകയാണ് പലരും.
അവന്‍ ശ്രീക്കുട്ടിയെ നോക്കി, അവള്‍ അല്പം പുറകിലേക്ക് ഇറങ്ങി നിന്ന് തന്നെയാണ് ശ്രദ്ദിക്കുന്നത്, അവള്‍ ചിരിച്ചു  !
ബസ് വന്നു വല്യച്ചന്‍ ബസ്സിലിരുന്നു കൈ കാണിച്ചതനുസരിച്ച് അവനും കയറി .
വളരെ അപൂര്‍വമാണ് ബസ് യാത്രകള്‍ . വല്യച്ചന്‍ കൊണ്ട് പോകുന്നത് കമ്പനിയില്‍ പരിചയപ്പെടുത്താനാണ് .
ബസ്സിന്‍റെ മുന്‍ വശത്തെ സീറ്റിലിരുന്ന് അവള്‍ തന്നെ നോക്കുന്നു ..
എത്ര ശ്രമിച്ചിട്ടും ഓടുന്ന മരങ്ങളിലേക്കും വഴിയോര കാഴ്ച്ചകളിലേക്കും കണ്ണുകള്‍ പോകുന്നില്ല..
അത് മുന്‍ സീറ്റിലെ പാവാടക്കാരിയുടെ കണ്ണില്‍ ഉടക്കി കിടക്കുന്നു ..
അവള്‍ ടൌണിലെ കോളേജില്‍ ചേരാന്‍ പോകുകയാവും, ഇനി ഒരു പക്ഷെ കണ്ടെന്നു വരില്ല.

അതോര്‍ക്കുമ്പോള്‍ എന്തോ ഒരു വിഷമം..
തനിക്കെന്താണ്‌ പറ്റുന്നത് ??
പലപ്പോഴും കണ്ണടച്ചാല്‍ തെളിയുക കല്‍വിളക്കിനു  പിന്നിലെ ആ പാതി കൂമ്പിയ മിഴികലാണ് .. 
മനസ്സിനെ നിയന്ത്രിക്കണം, അവള്‍ ഇല്ലിക്കല്‍ തറവാട്ടിലെ ശ്രീക്കുട്ടിയാണ്.. താന്‍ വെറും കിഴക്കേതൊടിക്കാരന്‍ 
ശിവദാസനും .
ഇറങ്ങാന്‍ നേരം ഒരിക്കല്‍ കൂടി അവള്‍ നോക്കി .. അവനും ..

***

ജോലി ഏതാണ്ട് ഉറപ്പായി ..
അടുത്ത മാസം ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. കാവില് നൂറും പാലും കഴിക്കാന്‍ അമ്മയാണ് പറഞ്ഞത്..
പുറപ്പിള്ളിക്കാവില്‍ പൂജ കഴിച്ച് പിന്നിലെ ഊടുവഴിയിരങ്ങി സര്‍പ്പക്കാവിലേക്ക് നടന്നു , കാവിലെ വിജനത അയാള്‍ക്കിഷ്ടാണ് . പണ്ടെങ്ങോ വിഷം തീണ്ടി മരിച്ച കുമാരക്കണിയാന്‍റെ പ്രേതത്തെ അസമയത്ത് അവിടെ കണ്ടവരുണ്ട് ! പക്ഷെ ശിവദാസന് പേടിയില്ല, കാരണം കൂട്ടിന് നാഗങ്ങലുണ്ട്. കാലിലൂടിഴഞ്ഞു പോയിട്ടുണ്ട് പലതവണ ..
ജോലിക്കാര്യം പ്രാര്‍ഥിക്കാന്‍ നാഗ യക്ഷിക്ക് മുന്നില്‍ നിന്നപ്പോള്‍ മനസ്സില്‍ വന്നത് ശ്രീക്കുട്ടിയാണ് ..
തൊഴുത് തിരിഞ്ഞിരങ്ങാന്‍ ഭാവിച്ചപ്പോള്‍ തൊട്ടു മുന്നില്‍ അവള്‍ !!

" ഇയ്യാള്‍ക്ക് നല്ല മാര്‍ക്കുണ്ടല്ലോ , കോളേജില്‍ ചേരനില്ലേ ?"
ഇല്ല്യ .. ന്നി പഠിക്കാന്‍ കഴിയില്ല്യ .. സാധിക്കില്ല്യ ..
ഇലഞ്ഞിയില്‍ നിന്ന് പടര്‍ന്നു തൂങ്ങിയ താളിയില ഇറുത് താഴെയിട്ട് അവന്‍ പറഞ്ഞു , അത് പറയുമ്പോള്‍ ശബ്ദം ഒന്നിടരി ..
"സാരല്ല്യ വിഷമിക്കേണ്ട "
അവള്‍ ചുറ്റുമൊന്നു നോക്കിയിട്ട് കയ്യിലെ ഇലപ്പോതി തുറന്നു ..
പെട്ടന്ന് അവളുടെ വിറയാര്‍ന്ന വിരലുകളുടെ കുളിര്‍മ്മ അവന്‍റെ നെറ്റിയില്‍ ചന്ദനവുമായി ചേര്‍ന്നലിഞ്ഞു ...
ഒന്നാമ നായതിന്‍റെ സമ്മാനം ..
വേഗത്തില്‍ കല്‍ പടവുകള്‍ ഓടിയിറങ്ങിയ അവള്‍ തിരിഞ്ഞു നോക്കി പറഞ്ഞു ..
ന്നി ഇയ്യാളെ കാണാന്‍ കഴിയോന്നരില്ല്യ .. ഞാന്‍ ടൌണിലെ കോളേജില്‍ ചേര്‍ന്നു..
നിക്ക് വിലാസറിയാം, കതെഴ്തന്ട്..

അവന്‍ കല്‍ പടവില്‍ ഇരുന്നു ..
ആദ്യമായിട്ട് ഒരാള്‍ തന്നെ അനുമോദിചിരിക്കുന്നു ! ജീവിതത്തിനു ഇപ്പോള്‍ ഒരു അര്‍ത്ഥമുണ്ടായിരികുന്നു .
തനിക്കു കത്തെഴുതാനും ഒരാള്‍ !!
***

ഒന്നര മാസം കഴിഞ്ഞപ്പോള്‍ ആ അത്ഭുതം സംഭവിച്ചു .. കിഴക്കെതൊടിയില്‍ ശിവദാസനെ തേടി ആദ്യത്തെ കത്ത് വന്നു അമ്മയാനെടുത്തു തന്നത്. എന്നിട്ട് ഭയത്തോടെ ചോദ്യ ഭാവത്തില്‍ നോക്കി ..
ന്നൂല്ല്യമ്മേ ..കൂട്ടുകാരനാണ് ..
"ന്താട അതിലെഴുതീര്ക്കണേ ??"
മറുപടി പറയാന്‍ നിന്നില്ല , കത്തുമായി ഓടിയത് കാവിലെ ആല്‍തറയിലേക്കാണ് .
ക്ഷേത്രത്തിനു ചുറ്റും വിളക്കുകള്‍ തെളിഞ്ഞിട്ടുണ്ട് .
ഇല്ലന്ടിനെ നോവിക്കാതെ തുറന്നു , മൂന്നേ മൂന്നു വരിയെ എഴുതിയിട്ടുള്ളൂ ..
അവന്‍ കത്ത് മടക്കി , വായിക്കാന്‍ ഭയമാകുന്നു , എന്തായിരിക്കും ?
നെറ്റിയില്‍ നിന്നും വിയര്‍പ്പോഴുകുന്നു .. അവനത് വീണ്ടും തുറന്നു ..

"ജോലിക്ക് പോയി മിടുക്കനാവണം , ന്നാലെ ഇല്ലിക്കല്‍ വന്ന് 
ഈ ചൊവ്വാ ദോഷക്കാരിയെ പെണ്ണ് ചോദിക്കാന്‍ കഴിയൂ ..
കാത്തിരിക്കാന്‍ ആളുണ്ട് ... "
ശ്രീക്കുട്ടി .

ക്ഷേത്രത്തിനു ചുറ്റും തെളിഞ്ഞു കത്തുന്ന ദീപ നാളങ്ങളിലെല്ലാം അവളുടെ ചിരിക്കുന്ന മുഖം !
എവിടെ നിന്നോ ഒഴുകി വരുന്നു ആ കളഭ സുഗന്ധവും ചന്ദനത്തിന്‍റെ കുളിര്‍മ്മയും ..
അവന്‍ ആല്‍ തറയിലേക്ക്‌ തല ചായ്ച്ചു , ആലിലകള്‍ക്കിടയില്‍ ചിരിക്കുന്ന നക്ഷത്രങ്ങള്‍ ..
അല്ല അവിടെയും ശ്രീക്കുട്ടി !!!
***

കാറിന്‍റെ ഹോണടി ശബ്ദം ചെവി തുളച്ച് ഓര്‍മകളെ പിടിച്ചു നിര്‍ത്തി . വഴിയില്‍ ഏതോ ഒരു വികൃതി 
പയ്യന്‍ കുറുകെ ചാടിയതാണ് ..
എത്താറായിട്ടുണ്ട്..
പാടത്തിനു നടുക്കൂടെ ഒരു ചാല് കീറിയത് പോലെ പഴയ റോഡ്‌ , അതിനു മാറ്റമൊന്നുമില്ല ..
ടാര്‍ ചെയ്ത് വീതി കൂട്ടിയിട്ടുണ്ട്.
സുലൈമാന്‍ സാഹിബിനു വിറ്റു പോയ ഇല്ലിക്കലെ  കമുകിന്‍ തോട്ടം എത്തിയിരിക്കുന്നു ..
അതിന്‍റെ വടക്കേ മൂലയിലെ പുളി മരത്തിലാണ് തന്നെ പണ്ട് കെട്ടിയിട്ടു തല്ലിയത്..
ഗോവിന്ദമ്മാമയുടെ നേത്രിത്വത്തില്‍..
ഇടാതെ തുടയിലെ മായാത്ത പാടില്‍ അയാളുടെ കൈ വിരലുകള്‍ മെല്ലെ ഓടി ..

ചെയ്ത തെറ്റ് ഗുരുതരമായിരുന്നു 
ശ്രീക്കുട്ടിയെ കാവില്‍ വച്ച് ചുംബിച്ചു..
കാവ് ആശുദ്ദമാക്കി , തറവാടിനു സര്‍പ്പ കോപം വരുത്തി വച്ചു..
ദേഹമാസകലം അടി കിട്ടിയിട്ടും അന്ന് പക്ഷെ കരഞ്ഞില്ല ..
ചുണ്ട് പൊട്ടി വായിലേക്കൂറി വന്ന ഉപ്പു രസത്തെ വലിച്ചെടുത്തു തുപ്പിയപ്പോള്‍ 
ചിരിയാണ് വന്നത് ..
തന്നെ അവര്‍ ഭയപ്പെടുന്നു !!
കാരണം താന്‍ ഒരു ആണ്‍ പിറന്നവനായിരിക്കുന്നു !  
അതെ കിഴക്കെതൊടിയില്‍ ശിവദാസന്‍ ആണാണ് .

***

"സുഭാഷേ വണ്ടിയൊന്നു നിര്‍ത്തു"
ജീവിതത്തില്‍ അണയാതെ കത്തുന്ന ഓര്‍മകളിലെ ഇടവഴിയിലൂടെയാണ് ഇപ്പോള്‍ പോകുന്നത് ..
ഇല്ലിക്കലെ പടിപ്പുരയെതിയിരിക്കുന്നു !
തകര്‍ച്ചയുടെ പ്രതീകം പോലെ അങ്ങിങ്ങ് കുറച്ച് ഓടുകലുമായി മരണം കാത്തു കിടക്കുന്ന പഴയ 
കൂറ്റന്‍ പടിപ്പുര ..
അയാള്‍ തറവാട്ടു മുറ്റത്തേക്ക് ഒന്നെത്തിച്ചു നോക്കി 
പഴയ എട്ടു കെട്ട് തറവാടിന്‍റെ പടിഞ്ഞാറേ മൂല മുഴുവനായും മണ്ണോടു ചേര്‍ന്നിരിക്കുന്നു ..
മുറ്റം കാട് കയറി നശിച്ചിരിക്കുന്നു ..
ഇരുട്ട് കുത്തിയ ആ ചുവരുകള്‍ക്കുള്ളില്‍ എവിടെയോ തന്‍റെ ശ്രീക്കുട്ടിയുണ്ടാവണം 
തന്നെ അവള്‍ മറന്നിട്ടുണ്ടാവുമോ?
ഓര്‍ത്തിരിക്കാന്‍ ഒരു ജീവിതമൊന്നും സമ്മാനിച്ചിട്ടില്ല , കുറച്ച് നിമിഷങ്ങള്‍ മാത്രം ..

"പോകാം കാവില് നിര്‍ത്തണം "
ഈ തറവാട് ശരിക്കും ക്ഷയിച്ചു സാറേ , കാര്‍ന്നോര്‍ക്ക് ലേശം നോസ്സുണ്ടത്രേ ..
ക്കെ ആ കുട്ടീടെ യോഗാണ്‌.. അനുഭവിക്കാതെ തരമില്ലല്ലോ ..
ഭര്‍ത്താവ് വാഴില്ല . ശ്രീധരന്‍ പോയതോടെ ഒക്കെയും മുടിഞ്ഞു , പിന്നൊരു മംഗലം ഉണ്ടായില്ല ..
താലി കെട്ടി മുപ്പതാം നാളല്ലേ പോയത് .. പുഴ നീന്തി അക്കരെ പോയിട്ടുള്ള ആളാണ്‌ ശ്രീധരന്‍ പക്ഷെ അന്നെന്തോ പിഴച്ചു ..
പിന്നെയും തറവാട്ടില്‍ ദുര്‍ മരണങ്ങള്‍ , ഒക്കെത്തിനും പഴി കേള്‍ക്കാന്‍ ആ കുട്ടിയും ..
ഇപ്പൊ മുറി വിട്ട് പുറത്തിറങ്ങാരില്ലത്രേ ..
   
ദാ കാവെത്തി..
"സുഭാഷ് കാര്‍ വീട്ടിലെക്കിട്ടോളൂ, ഞാന്‍ നടന്നു വന്നോളാം ..
താന്‍ പണി കഴിപ്പിച്ച വീട്ടിലിപ്പോള്‍ ഇളയച്ഛന്റെ മക്കള്‍ ആണ് ..വീട് കാണാന്‍ പോലും ഇത് വരെ ചെന്നിട്ടില്ല .
"സാറെ , ഇഴ ജന്തുക്കള്‍ ഉണ്ട് സൂക്ഷിക്കണം "

ആ പറഞ്ഞത് അയാള്‍ കേട്ടില്ല , ആവേശത്തോടെ പടവുകള്‍ ഓടിക്കയറി ആല്‍തറയിലിരുന്നു .
വര്‍ഷങ്ങളോളം ആകാശത്ത് പറന്ന് ഒടുവില്‍ ഭൂമി തൊട്ടതിന്‍റെ സുഖം ..
അവളോട്‌ അവസാനായിട്ടു സംസാരിച്ചത് ഇവിടെ വച്ചു തന്നെയാണ് .. പുറപ്പിള്ളിക്കാവിലെ പൂരത്തിന്‍റെ അന്ന്...
അതിനു മുന്നേ എഴുതിയ കത്തിലവള്‍ ആദ്യമായി ആവശ്യപ്പെട്ടത് ശിവദാസന്‍റെ ഒരു ഷര്‍ട്ടാണ്..

ക്ഷേത്രത്തിനു പിന്നില്‍ കാത്തു നിന്ന ശിവദാസനെ തേടി കളഭ സുഗന്ധം എത്തി .. 
പിന്നിലെ സര്‍പ്പക്കാവില്‍ അന്ന് പൂജയില്ല  
അവളുടെ കൈ പിടിച്ച് കല്ല്‌ വെട്ടിയ  വഴിയിറങ്ങി കാവിലെതിയപ്പോള്‍ ദൂരെ 
ക്ഷേത്രത്തില്‍ സര്‍പ്പം പാട്ട് കേള്‍ക്കാമായിരുന്നു .. 
ആലിലകള്‍ക്കിടയിലൂടെ നക്ഷത്രങ്ങളെ നോക്കി ചേര്‍ന്നിരുന്നു ..
അകലെ പാട്ടും പാട്ടിലിഴയുന്ന നാഗങ്ങളും വേഗത്തിലായപ്പോള്‍ ശിവദാസന്‍റെ 
ചുണ്ടുകള്‍ അവളുടെ നെറ്റിയിലെ കളം മായ്ച്ചു ..
കളഭ സുഗന്ധവും ചന്ദനത്തിന്‍റെ കുളിര്‍മ്മയും വിരല്‍ തൊട്ടറിഞ്ഞ നിമിഷങ്ങളില്‍ അവള്‍ 
നാഗ യക്ഷിക്കല്ലിലേക്ക് തല ചായ്ച്ചു ..    
മുടിയിഴകളുടെ വാസന സോപ്പ് മണം മഞ്ഞള്‍ കലര്‍ന്ന ഭസ്മ ഗന്ധത്തിനു വഴിമാറിയിരുന്നു..
ക്ഷേത്രത്തിലെ സര്‍പ്പം പാട്ട് പിന്നെ ചെവികളിലേക്ക്‌ എത്തിയില്ല   
ശിവദാസന്‍റെ ഭസ്മം പുരണ്ട ചുണ്ടുകള്‍ അവളുടെ ചുണ്ടിലുരഞ്ഞു കഥ പറയുമ്പോളാണ്
ആ ടോര്‍ച്ചു വെട്ടം എത്തിയത് !
ഗോവിന്ദമ്മാമ.. 
അയാള്‍ ഒന്ന് നിശ്വസിച്ചു , ജീവിതത്തിലെ മധുരമുള്ള ഓര്‍മകളാണ്      
കാവിന് പഴയ ആ ഗന്ധം നഷ്ടപ്പെട്ടിരിക്കുന്നു ..
പക്ഷെ നീ ഞങ്ങള്‍ക്ക് അന്യനല്ല എന്ന് കാവിലെ കൂറ്റന്‍ അരയാലും ആഞ്ഞിലിയും ഇലഞ്ഞിയുമെല്ലാം മന്ത്രിക്കുന്നതായി അയാള്‍ക്ക്‌ തോന്നി ...

***

ശ്രീധരനെ കൊല്ലണം..
മൂസാക്കാന്‍റെ പീടികയില്‍ നിന്ന് വലിയ ഇരുമ്പ് കത്തിയും വാങ്ങി അവസാനമായിട്ട് ആല്‍തറയിലിരുന്നപ്പോള്‍  ഒരു ലക്ഷ്യമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ ..
അവസാനിപ്പിക്കണം എല്ലാം 
അവന്‍ ശ്രീക്കുട്ടിയുടെ കഴുത്തില്‍ താലി കെട്ടരുത് .. കുത്തിക്കീറണം 
പക്ഷെ ഒന്നിനും കഴിഞ്ഞില്ല ..
അവളുടെ ചെറിയമ്മ മുന്നില്‍ നിന്ന് കരഞ്ഞു 
"ഒള്ക്കിത് നല്ല ബന്ധാണ്.. ഇത് പോയാല് ഓള്‍ട ജീവിതം നശിക്കും , ചൊവ്വാ ദോഷക്കാരിയെ കെട്ടാന്‍ 
നല്ല തറവാട്ടുകാരു വരൂല്ല്യ ..
ഓള്‍ട കണ്ണീരു വീഴ്തരുത് .."
"ഓള്‍ട കണ്ണീര്.." കാവിലെ കുളത്തിലേക്ക്‌ കത്തി വലിച്ചെറിഞ്ഞ് തീരുമാനമെടുത്തു, ഈ നശിച്ച നാട്ടീന്നു പോണം ..
എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു ..

അയാള്‍ ഒന്ന് നിശ്വസിച്ചു 
വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഈ തിരിച്ചു വരവ് അവള്‍ക്കു വേണ്ടി മാത്രമാണ് 
ശ്രീക്കുട്ടിയെ കൂടാതെ ഇനിയൊരു തിരിച്ചു പോക്കില്ല , ഇനിയെതിര്‍ക്കാന്‍ ആരുമില്ല 
ക്ഷയിച്ചു നിലം പൊത്താറായ തറവാട്ടില്‍ ഭ്രാന്തു പിടിച്ച ഒരു കാരണവര്‍ മാത്രം 

പിറ്റേന്ന് ഒരു കത്തെഴുതി ഒരു കുട്ടിയുടെ കയ്യില്‍ ഇല്ലിക്കലേക്ക് കൊടുത്തു വിട്ടു
കൂടുതലൊന്നും എഴുതിയില്ല 
"ഞാന്‍ തറവാട്ടിലേക്ക് വരും , കൂടെ വരണം 
തിരിച്ചു വന്നത് നിനക്ക് വേണ്ടി മാത്രമാണ് , നീയില്ലാതെ ഇനിയൊരു തിരിച്ചു പോക്കില്ല "
ശിവദാസന്‍ .

പോയ കുട്ടിയെ കാണുന്നില്ല അയാള്‍ അക്ഷമനായി കാവിലേക്കു നടന്നു 
ഏറെ കഴിഞ്ഞപ്പോള്‍ നനഞ്ഞ ഒരു കടലാസ് കഷണത്തില്‍ മറുപടി എത്തി 
" സ്നേഹിക്കുന്നയാല്‍ അകലെയാണെങ്കിലും ജീവനോടെയുണ്ട് എന്ന വിശ്വാസമായിരുന്നു 
ഇത്രയും നാളത്തെ ജീവിതം .. അത് തകര്‍ന്നാല്‍ പിന്നെ ശ്രീക്കുട്ടിയില്ല
തിരിച്ചു പോകണം , കൂടെ ഈ ചൊവ്വാ ദോഷക്കാരി ഉണ്ടാകരുത് ..
ഈ ജീവിതം മുഴുവനും കാത്തിരിക്കാം , പക്ഷെ ഞാന്‍ വരില്ല ..
മച്ചിലെ ദേവി സത്യം"
സ്വന്തം ശ്രീക്കുട്ടി  

കത്ത് മടക്കി നെഞ്ചോട്‌ ചേര്‍ത്തയാള്‍ ആല്‍തറയില്‍ കിടന്നു 
ശ്രീധരന്‍റെ മരണം അറിഞ്ഞത്‌ കുറച്ച് നാള്‍ മുന്‍പാണ് , അവള്‍ തനിചാകുന്നത് 
ഒര്കാന്‍ കൂടി വയ്യായിരുന്നു   
വരേണ്ടിയിരുന്നില്ല .. 
പക്ഷെ തന്നെ ഇങ്ങോട് വരുത്തിയ ഏതോ ഒരു ശക്തിയുണ്ട് ..
നാഗയക്ഷിയാവുമോ ? അതോ കാവിലെ നാഗങ്ങളോ ?
പച്ചക്കര്‍പ്പൂരത്തിന്‍റെ മണം കാവ് നിറയെ ..
എവിടെയോ കാട്ടു ചെമ്പകം പൂത്തിട്ടുണ്ടോ ? കാറ്റില്‍ ആ ഗന്ധം അടുത്തടുത്ത്‌ വരുന്നു 
കാവിലെ വിജനതയില്‍ ആദ്യമായി അയാള്‍ക്ക്‌ ഭയം തോന്നി 

നാഗ യക്ഷിക്ക് മുന്നിലെത്തി ബലിക്കല്ലില്‍ നിന്ന് ഭസ്മമെടുത്തപ്പോള്‍ അയാള്‍ ഞെട്ടി 
തൂവെള്ള പട്ടുടുത്ത അഞ്ചടി ഉയരമുള്ള നാഗയക്ഷി വിഗ്രഹം ചിരിക്കുന്നു !!
തലയ്ക്കു മുകളില്‍ അരയാലും ഇലഞ്ഞിയും കൂറ്റന്‍ ആഞ്ഞിലിയും പതിയെ കറങ്ങുമ്പോള്‍ 
ശിവദാസന്‍ ഓര്‍ത്തു 
കാവിലെ ചുവന്ന പട്ടുടുത്ത നാഗ യക്ഷി വിഗ്രഹത്തിനു കഷ്ടിച്ച് രണ്ടരയടി ഉയരമേ ഉണ്ടായിരുന്നുള്ളൂ !!! 

***
പിറ്റേന്ന് കുട്ടികള്‍ ഓടി ..
കാവില്‍ ആരെയോ വിഷം തീണ്ടിയിരിക്കുന്നു 
വെളുപ്പിന് മരിച്ചുത്രെ !
ആരാ ആള് ??
ഏതോ ഒരു ശിവദാസന്‍ .. കിഴക്കെതൊടിക്കാരന്‍ ശിവദാസന്‍ 

***

ഇരുട്ട് കുത്തിയ ഇല്ലിക്കല്‍ തറവാട്ടില്‍ വെളിച്ചം വീണു 
ജാലകപ്പാളികലെല്ലാം ശ്രീക്കുട്ടി വലിച്ചു തുറന്നു ..
എന്നിട്ടും പോകുന്നില്ല തലേന്ന് രാത്രി കൂടിയ മടുപ്പിക്കുന്ന ആ ചെമ്പക ഗന്ധം 

കാവിലേക്കു പോയിട്ട് ഏതാണ്ട് ഇരുപതു വര്‍ഷത്തോളം ആയിരിക്കുന്നു, ഇന്ന് പോകണം .
അതിനു മുന്നേ ഭഗോതി വാഴുന്ന തട്ടിന്‍പുറത്ത് കയറണം 
ശ്രീക്കുട്ടി കുളിച്ചു, പതിവിലും നേരത്തെ ..
നെറ്റിയില്‍ കുറിയിട്ട് മാറാല നൂലുകല്‍ക്കിടയിലൂടെ തട്ടിന്‍ പുറത്തു നിന്നാ പഴയ ട്രങ്കു പെട്ടി തപ്പിയെടുത്തു ..
പഴകിയ കുറെ കടലാസ് തുണിക്കഷണങ്ങള്‍ക്കടിയില്‍ നിന്നും അവളത് പുറത്തെടുത്തു 
അലക്കി തേച്ചു വച്ചിരിക്കുന്ന നിറം മങ്ങിയ ശിവദാസന്‍റെ ആ പഴയ ഷര്‍ട്ട്..
അതില്‍ വിരലോടിച്ചു അവള്‍ സ്വയം പറഞ്ഞു   
"ഒക്കെയും യോഗാണ്, കാത്തിരുന്ന ആള്‍ വന്നു വിളിച്ചാല്‍ പോകാതെങ്ങനെയാ .."
മച്ചിലെ ദൈവങ്ങള്‍ നോക്കി ചിരിക്കുന്നു ..
അവള്‍ കയര്‍ത്തു 
അങ്ങനിപ്പോള്‍ ജയിക്കണ്ട 
നെഞ്ചോട്‌ ചെര്‍തെടുത്ത ഷര്‍ട്ടവല്‍ നടു മുറ്റത്തിട്ടു  കത്തിച്ചു   
ആ കറുത്ത പുകച്ചുരുള്‍ നോക്കി അവള്‍ വീണ്ടും വീണ്ടും ചിരിച്ചു 

ഒന്നും രണ്ടുമല്ല ഇരുപതു വര്‍ഷാണ് കാത്തിരുന്നത് , ഇനിയും വയ്യ ..
നിത്യവും വിളക്ക് തെളിയിക്കുന്ന തുളസി തറയിലെ തുളസിചെടി പറിച്ചു ദൂരെക്കെരിഞ്ഞിട്ട് 
അവള്‍ അകത്തു കയറി കതകു കുറ്റിയിട്ടു .

***

കാവിന്‍റെ കല്ല്‌ ചെത്തിയ പടവ് കയറി ശിവദാസന്‍ ആല്‍തറയില്‍ ഇരുന്നു ..
അവള്‍ വരും .
ഒത്തിരിയുണ്ട് പറയാന്‍ .. നിലാവത്ത് മിന്നുന്ന നക്ഷത്രങ്ങള്‍ നോക്കി അങ്ങനെ കിടക്കണം..
മടിയില്‍ തല വച്ച് ആലിലകളുടെ സംഗീതം കേള്‍ക്കണം ..
പിന്നെയുമുണ്ട് മോഹങ്ങള്‍ ബാക്കി 

നനുങ്ങനെ കാറ്റ് വീശുന്നുണ്ട് ..
കാവില്‍ വിളക്കുകള്‍ തെളിയുകയായി 
തലേന്നത്തെ ചെമ്പക ഗന്ധം ഇല്ല 
ആകെ ഒരു തണുപ്പ് , തനിക്കു ചുറ്റും മഞ്ഞു പൊഴിയുന്നുണ്ടോ ?
അയാള്‍ കണ്ണുകളടച്ച്‌ കാത്തിരുന്ന ആ ഗന്ധം, ആസ്വദിച്ച്‌ മൂക്കുകളിലേക്ക് വലിച്ചു കയറ്റി 
കളഭത്തിന്‍റെ ഗന്ധം , അവള്‍ വന്നിരിക്കുന്നു !!
നെറ്റി തഴുകിയ വിരലുകള്‍ക്ക് ചന്ദനത്തിന്‍റെ കുളിര്‍മ !!!
***********

Tuesday, 28 February 2012

കിനാവിലെ തണല്‍മരങ്ങള്‍



"നിന്‍റെ  ഭാര്യയുടെ സ്വഭാവം ശരിയല്ല "
"നീ വെറുമൊരു വിഡ്ഢിയാണ് ജയാ, കൂടെ താമസിക്കുന്ന ഓരോ നിമിഷവും അവള്‍ നിന്നെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ് "
 കമ്പനിയുടെ പുകക്കുഴലിലേക്ക് നോക്കികൊണ്ടാണ് ജോസഫേട്ടന്‍ അത് പറഞ്ഞത് .
മെഷിനേക്കാള്‍ വേഗത്തില്‍ കറങ്ങുന്നത് ജയപ്രകാശിന്റെ മനസ്സാണ്
സെലിന്‍ എന്നെ വഞ്ചിക്കുകയാണെന്നോ  ? 
ദയവു ചെയ്തു നിങ്ങള്‍ ഇങ്ങനെ സംസാരിക്കരുത് , ഒരു കുന്നോളം സ്നേഹമുണ്ടവള്‍ക്കെന്നോട്..
" നിന്നോട് സംസാരിക്കാന്‍ ഞാനില്ല ജയാ, നീ അനുഭവിച്ചാലേ പഠിക്കൂ .."

ജോസഫേട്ടന്‍ ഈ ലോകത്ത് എനിക്കാകെയുള്ള രണ്ടു സുഹൃത്തുക്കളില്‍ ഒരാളാണ് , എന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന, ജീവന് തുല്യം എന്നെ സ്നേഹിക്കുന്ന രണ്ടേ രണ്ടു പേര്‍ ..
രണ്ടാമത്തെയാള്‍ നീലിമയാണ് , എന്നെ ജീവനേക്കാളേറെ സ്നേഹിക്കുന്നവള്‍ .. ജോസഫേട്ടനാണ് നീലിമയെ എനിക്ക് പരിചയപ്പെടുത്തിയത് . തീര്‍ത്തും വിരസമായിരുന്ന എന്‍റെ ദിവസങ്ങളിലേക്ക് ഒരു കുളിര്‍ മഴയായി അവള്‍ പെയ്തിറങ്ങി ..
അടച്ചിട്ടിരുന്ന എന്‍റെ മനസ്സിന്റെ ജാലകങ്ങള്‍ തള്ളിത്തുറന്ന് അവള്‍ അകത്തു കയറി  

പിന്നീട് കഥകളും കവിതകളും പങ്കു വച്ച് എത്രയെത്ര സായാഹ്നങ്ങള്‍ പനയോലകള്‍ക്ക് താഴെ ചിലവഴിച്ചിരിക്കുന്നു  .. 
അതിനിടയിലെപ്പോഴോ വാക്കുകള്‍ക്കിടയിലേക്ക് പ്രണയം കടന്നു വന്നു .. എന്‍റെ ഇഷ്ടം അറിയിച്ചപ്പോള്‍ അവള്‍ ഒന്നും മിണ്ടിയില്ല ..കണ്ണിലേക്കു നോക്കിയിരുന്നു ,പിന്നെ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല . മൌനം സംസാരിക്കുന്ന നിമിഷങ്ങള്‍ ഞങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് വച്ചു... 
"മിണ്ടാതെ മിണ്ടുന്ന .. പറയാതെ കേള്‍ക്കുന്ന ... കാണാതെ കാണുന്ന ..കത്തുന്ന പ്രണയം ..."
എന്നെ പ്രനയിക്കനവില്ലെന്നു തീര്‍ത്തു പറഞ്ഞപ്പോളും എനിക്കവളോട് ദേഷ്യം തോന്നിയില്ല ... ഒരു പക്ഷെ ഇഷ്ടമാണെന്ന് പറഞ്ഞാല്‍ ഞങ്ങളുടെ പ്രണയം അവസനിച്ചാലോ?
പ്രണയത്തിനു ഒരു വേദനയുടെ സുഗന്ധമുണ്ട് .. ചില സമയത്ത് ഭ്രാന്ത് പിടിപ്പിക്കുന്ന സുഖകരമായ ഒരു വേദന .. അതില്‍ ജീവിക്കാനാണ് എനിക്കിഷ്ടം ..

വേദനയില്‍ മദ്യം ഒരു നല്ല കൂട്ടാണെന്ന്  പറഞ്ഞു തന്നത് ജോസഫ്‌ ചേട്ടനാണ് . എന്റെ നീറുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുന്നത് ജോസഫേട്ടനാണ്.
ഒരു യാത്ര പോലും പറയാതെ നീലിമ എന്നില്‍ നിന്നും മാറി നിന്നപ്പോളും എനിക്ക് തണലായത് അയാളാണ് .
അവളുടെ മുടങ്ങാതെയുള്ള കത്തുകള്‍ എനിക്കെത്തിക്കുന്നതും ജോസഫേട്ടന്‍ തന്നെ ..


ഒടുവില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു  വഴങ്ങി സെലിനുമായുള്ള വിവാഹം ...
ആദ്യമൊക്കെ എന്നെ ജീവനായിരുന്നവള്‍ക്ക് , പിന്നീട് തൊട്ടതിനും പിടിച്ചതിനുമൊക്കെ സംശയമായി ..
മാനസിക രോഗത്തിന് രണ്ടു വര്‍ഷം ചികിത്സയിലായിരുന്നു സെലിനെന്നു പിന്നീടാണ്‌ അറിഞ്ഞത്,  അവളുടെ ബന്ധുവായ ജോസഫേട്ടന്റെ അയല്‍ക്കാരിയാണ്‌ അതു പറഞ്ഞത് , ഇത് ചോദിച്ചതിന്റെ പേരില്‍ അവള്‍ കത്തിയെടുക്കുക വരെ ചെയ്തു . പിന്നീട് പ്രശ്ന കാരണം ജോസഫേട്ടനായിരുന്നു . അയ്യാളെ കാണരുത് സംസാരിക്കരുത് ... ഒരു ദിവസം എന്നെയന്വേഷിച്ചു വീട്ടില്‍ വന്ന ജോസെഫേട്ടനെ അവള്‍ വഴക്ക് പറഞ്ഞു തിരിച്ചയച്ചു. എന്നോട് തര്‍ക്കിച്ച അവളെ ഞാന്‍ തല്ലി.. 
പിന്നെയങ്ങോട്ട് കാര്യങ്ങള്‍ കൂടുതല്‍ വഷളായി , അവള്‍ക്കെന്നെയും ഭയമായി ..ബെഡ് റൂമില്‍ തലയിണക്കടിയില്‍ കത്തിയുമായി ഉറങ്ങാതെ എന്നെയും നോക്കി കിടക്കും അവള്‍ .. എന്റെ ഒരു ചലനം പോലും അവളെ പരിഭ്രാന്തയാക്കിയിരുന്നു 

ഫാക്ടറിയിലെ കറങ്ങുന്ന മെഷീന് പിന്നില്‍ ഞാന്‍ പരാജയപ്പെടുകയായിരുന്നു .. ആരോടും സംസാരിക്കാന്‍ മനസ്സ് വരുന്നില്ല, എവിടെയും എന്നെ തുറിച്ചു നോക്കുന്ന കണ്ണുകളാണ് .
മനസ്സ് കടുത്ത സമ്മര്‍ദ്ദത്തില്‍ ആണ് ,കുറച്ചു നാള്‍ ലീവ് എടുക്കണം .. 

***

ജോസഫേട്ടന്‍ വീണ്ടും ദൈവമായ് എനിക്ക് മുന്നിലെത്തി .. മദ്യക്കുപ്പിക്ക് പിന്നില്‍ നിന്നും നീട്ടിയ കയ്യില്‍ നീലിമയുടെ കത്താണ് ..
അവള്‍ തിരിച്ചു വരുന്നു , എന്നെ കാണാന്‍ വേണ്ടി മാത്രം . യാത്ര ചോദിക്കാതെ പോയി ഇപ്പോള്‍ ഥാ പറയാതെ തിരിച്ചു വരുന്നു ...
" നാളെ വയ്കീട്ടു കോട്ട മൈതാനിയില്‍ വരണം, എനിക്കത് നിന്നോട് പറയണം , ഇത്ര നാളും പറയാതെ മനസ്സില്‍ കാത്തു വച്ചത്  "
ഒത്തിരി സന്തോഷത്തിലും മനസ്സ് അസ്വസ്ഥമായി , കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ജീവിതം മാറി മറിഞ്ഞിരിക്കുന്നു ..  സെലിന്‍ എന്റെ ഭാര്യയായി , പക്ഷെ എന്റെ പ്രണയം അത് നീലിമയാണ് ..
മനസ്സ് വീണിരിക്കുന്നത് കടുത്ത സംഘര്‍ഷച്ചുഴിയിലാണ് .
സെലിന്റെ സ്നേഹം അഭിനയമാനെന്നാണ് ജോസഫേട്ടന്‍ പറയുന്നത് , പോരാത്തതിനു മുഴു വട്ടും ..
എന്ത് വന്നാലും നീലിമയെ കാണണം .
സുഹൃത്തിനെ കാണാനെന്നു കള്ളം പറഞ്ഞു രാവിലെ തന്നെ വീട്ടില്‍ നിന്നിറങ്ങി , സെലിന്‍ എന്തൊക്കെയോ പിറുപിരുക്കുന്നുണ്ട് ..
അവള്‍ക്കൊരിക്കലും എന്നെ മനസ്സിലാക്കാനാവില്ല .
നീലിമ വൈകിട്ടെ വരികയുള്ളു , മണിക്കൂറുകള്‍ കാത്തിരിക്കണം .. പ്രിയപെട്ടവരെ കാത്തിരിക്കുമ്പോള്‍ കാത്തിരുപ്പ് ഒരു സുഖമുള്ള അനുഭൂതി തന്നെയാണ് , 
മണിക്കൂറുകള്‍ നിമിഷങ്ങലയാണ്‌ കൊഴിയുന്നത് .. കാറ്റില്‍ ആര്‍ത്തു ചിരിക്കുന്ന പനയോലകള്‍ എന്നെ ശല്ല്യപ്പെടുതുന്നുണ്ടെങ്കിലും അവ കൊണ്ട് വരുന്ന കാറ്റിനു അവളുടെ ഗന്ധം ഉള്ളതുപോലെ ..
അവളോട്‌ ഞാന്‍ എന്താണ് പറയുക , എന്റെ പ്രണയത്തിന്റെ നന്മ നഷ്ടപ്പെട്ടിരിക്കുന്നു ..
നീലിമയുടെ തോളില്‍ ചാരി കാറ്റില്‍ ഉലയുന്ന പനയോലകള്‍ക്ക് താഴെ ഹൃദയം കൊരുത്ത്, 
മിഴികളില്‍ പ്രണയത്തിന്റെ ലഹരിയുമായി എത്രയെത്ര സായാഹ്നങ്ങളാണ് ഇവിടെ ചിലവിട്ടിട്ടുള്ളത്.. 
ജോസഫേട്ടനാണ് നീലിമയെ വിവാഹം കഴിക്കാന്‍ പറഞ്ഞത് , താലിയുമായി കാത്തിരുന്നെങ്കിലും അന്നവള്‍ വന്നില്ല , അവള്‍ ജോലി  ചെയ്യുന്ന സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ ചെന്ന് കണ്ടു കാര്യം പറഞ്ഞു , " വൈകീട്ട് കാണാം ജയാ , ഇനിയിങ്ങോട്ടു വരേണ്ട " 
പക്ഷെ പിന്നീടവള്‍ വന്നില്ല .

മുടിയിലിഴയുന്ന കൈ വിരലുകള്‍ എന്നെയുനാര്തി .. നീലിമ ..
അവളിലെക്കെന്നെ വലിച്ചു ചേര്‍ത്ത് കാതില്‍ പറഞ്ഞു " എനിക്ക് നിന്നെ വേണം, നിന്നെ നഷ്ടപ്പെടുത്തി ഒരു ലോകം എനിക്ക് വേണ്ട ..
കാണാതിരുന്ന നാളുകളിലത്രയും നിന്റെ പ്രണയ തീയില്‍ ഞാന്‍ ദഹിക്കുകയായിരുന്നു.. ജയാ നീയില്ലാത്ത സായാഹ്നങ്ങള്‍ ശപിക്കപ്പെട്ട നിമിഷങ്ങളായിരുന്നു ..
ജോസഫേട്ടന്‍ എന്നോട് എല്ലാം പറഞ്ഞു , എന്തെല്ലാം കാരണങ്ങലുന്ടെങ്കിലും നിന്നെ നഷ്ടപ്പെടുത്തുവാന്‍ എനിക്ക് വയ്യ ജയാ ..
അവളുടെ കണ്ണിലെ തിളക്കം നേരിടാന്‍ എനിക്ക് ശക്തിയില്ലാത്തത് പോലെ ..
" ജയാ , ഇന്ന് രാത്രി നമ്മള്‍ ഒരുമിച്ചായിരിക്കും  ... "
എന്റെ മറുപടി അവള്‍ക്കു വേണ്ട , വേണ്ടത് എന്നെ മാത്രം ..

***
നേരം വെളുത്തപ്പോള്‍ ഞാന്‍ വീട്ടിലാണ്‌ , ചായയുമായി സെലിന്‍ മുന്നില്‍ ..
സമയം പതിനൊന്നര  കഴിഞ്ഞിരിക്കുന്നു , വെളുപ്പിനെപ്പോലോ ആണ് ഞാന്‍ വീട്ടിലെത്തിയതെന്ന് തോന്നുന്നു . ഓര്‍മ്മകള്‍ പിന്നോട്ട് കറങ്ങി, ചായ തൊണ്ടയിലിരുന്നു പൊള്ളി 
ഇന്നലെ അരുതാത്തത് സംഭവിച്ചിരിക്കുന്നു ..
ജയെട്ടനിന്നലെ രാത്രി എവിടെയായിരുന്നു ?
സെലിനിന്നു പതിവിലും സ്നേഹം .. കണ്ണുകളില്‍ ഇത് വരെ കാണാത്ത തിളക്കം 
ചേര്‍ന്നിരുന്നു മുടികളില്‍ തഴുകി കാതില്‍ പറഞ്ഞു ..
" വല്ലതും ഓര്‍മ്മയുണ്ടോ ? മൂന്നു മണിക്കാണ് എത്തിയത് , എന്തൊരു സ്നേഹമായിരുന്നു എന്നോട് .. ജീവിക്കാനിപ്പോള്‍ വല്ലാത്ത കൊതി തോന്നുന്നു ജയേട്ടാ...."
 നനഞ്ഞിറങ്ങിയ കണ്മഷിചാലുകള്‍ നെഞ്ചില്‍ ചേര്‍ത്ത് അവള്‍ വിതുംബി .. ചില നിമിഷങ്ങളിലെ സ്നേഹം ഒരു ജന്മം മനസ്സിലോര്‍ത്തു വയ്ക്കാം , എന്നെ ഇനി തനിച്ചാക്കരുത് ജയേട്ടാ ..

 ഇവള്‍ക്കെന്താ വീണ്ടും ഭ്രാന്തായോ ? 
ഞാനിന്നലെ എപ്പോളനിവളെ സ്നേഹിച്ചത് ?
സെലിന്റെ സ്നേഹം ഇപ്പോള്‍ ഭയപ്പെടുത്തുന്നത് എന്നെയാണ് ..
അവളുടെ കണ്ണിലെ തിളക്കവും , വാക്കുകളിലെ പ്രണയവും ഇപ്പോള്‍ ചുട്ടു പൊള്ളിക്കുന്നത് എന്റെ ഹൃദയത്തെയാണ്‌
സെലിനോട് ഞാന്‍ തെറ്റ് ചെയ്തിരിക്കുന്നു , നീലിമയോടും ..
ഇന്നലത്തെ രാത്രി ഒഴിവാക്കെണ്ടാതയിരുന്നു..

ഇന്നു നീലിമയെ വീണ്ടും കാണണം, 
ബാങ്കില്‍ ചെന്നപ്പോള്‍ പ്യൂണാണ് പറഞ്ഞത് , മാഡം ഒരു മാസം ലീവ് എടുത്ത് നാട്ടില്‍ പോയി ..
വീണ്ടും പറയാതെ പോയിരിക്കുന്നു അവള്‍ .. നന്നായി ..
അസ്വസ്ഥ ചിന്തകള്‍ക്ക് താത്കാലിക വിരാമമിട്ട് മെഷീന്‍ നന്നായി കറങ്ങി ..
എന്താണെന്നറിയില്ല സെലിനെ കാണാന്‍ മനസ്സ് കൊതിക്കുന്നു .. കാണണം , ഭ്രാന്തിനു വിട്ടു കൊടുക്കാതെ സ്നേഹംകൊണ്ട് മൂടണം അവളെ ..
ജയാ ...
ഓ ജോസഫേട്ടനാണ്, ഞാന്‍ കാണണമെന്ന് കരുതിയിരിക്കുകയായിരുന്നു .
ജയാ നീലിമ പോകുംമുന്പേ എന്നെ വന്നു കണ്ടിരുന്നു , അവള്‍ക്കു നല്ല സുഖമില്ല ..
പിന്നെ നിങ്ങളുടെ വിവാഹത്തിന് സമ്മതം വാങ്ങാന്‍ കൂടിയാണ് അവള്‍ പോയിരിക്കുന്നത് !
വിവാഹമോ ??
അതെ നീയവളെ വിവാഹം കഴിക്കാമെന്ന് ഉറപ്പു കൊടുത്തില്ലേ അന്ന് രാത്രി ?
ഞാന്‍ ഇറങ്ങി നടന്നു .. കാറ്റില്‍ ചിരിക്കുന്ന കരിമ്പനക്കൂട്ടങ്ങല്കിടയിലൂടെ ..
മനസ്സ് ഒപ്പംയാത്ര ചെയ്യുന്നില്ല ..

ജോസഫേട്ടന്‍ മനസ്സിനൊപ്പം നടന്നെത്തി !
കൈ പിടിച്ചെന്നെ സന്തോഷത്തിലേക്ക് കയറ്റി , മദ്യക്കുപ്പിക്കിരുപുറവുമിരുന്നു ഞങ്ങള്‍ സംസാരിച്ചു 
" നീ വിഷമികേണ്ട ജയാ , ഇത്തരം പ്രതിസന്ധികള്‍ ജീവിതത്തില്‍ സാധാരണമാണ് .. നിന്റെ യഥാര്‍ത്ഥ പ്രണയം നീ തിരിച്ചറിയണം "
മനസ്സ് ഒരു തീരുമാനത്തിലെത്തനാവാതെ വട്ടം കറങ്ങുകയാണ് .. എനിക്കെപ്പോഴും ഒരു കൂട്ട് വേണം , ഇപ്പോള്‍ മദ്യത്തിന്റെ കൂട്ടില്ലാതെ സെലിനെ നേരിടാന്‍ വയ്യാതായിരിക്കുന്നു ..
എന്നെ നോക്കി നിശബ്ദം കരയാറുള്ള സെലിനോട് എനിക്ക് പ്രണയമുണ്ടോ??

ഞാന്‍ എഴുത്ത് നിര്‍ത്തി ..
ഡയറി എഴുത്ത് ഒരു പതിവാണ് , മുന്‍ പേജുകളിലെ അനുമാനങ്ങള്‍ പലതും തെറ്റായി കൊണ്ടിരിക്കുകയാണ് .. ഓ ഒന്നെഴുതാന്‍ വിട്ടു , നീലിമ നാളെ വരുന്നു 
ഒന്നര മാസത്തിനു ശേഷം അവള്‍ വീണ്ടും വരുന്നു , ജോസഫേട്ടനാണ് പറഞ്ഞത് ..

ആരോടാനെനിക്കു യഥാര്‍ത്ഥ പ്രണയം ? നീലിമയോട് തന്നെ ..പക്ഷെ എന്നെ സ്നേഹിക്കുന്നത് സെലിന്‍ തന്നെയല്ലേ ?
പിന്നിട്ട നാളുകളില്‍ അല്പം പോലും സ്നേഹം ഞാന്‍ പകര്‍ന്നിട്ടില്ലെങ്കിലും എന്നെ ആത്മാവിന്റെ ഭാഗമായി കണ്ടു സ്നേഹിച്ചു കൊല്ലുന്നത് സെലിനാണ് .. 
ഞാന്‍ കണ്ടില്ലെന്നു നടിക്കുന്ന ആ പ്രണയം തന്നെയാണ് വലുത് ..
നീലിമയോട് നാളെ യാത്ര പറയണം .. ഇനി കാണരുത് .

കരിമ്പനകളും കാറ്റും ഈ പാലക്കാടിനെ സുന്ദരിയായ ഒരു യക്ഷിയാക്കുനുണ്ട്.. മൈതാനിയിലെതി  ഞാന്‍ കോട്ടയുടെ നിഴല് പറ്റി നടന്നു ..
ഓ നീലിമ എന്നെയും നോക്കിയിരുപ്പുണ്ട് .. സാധാരണ ഞാനാണ്‌ ആദ്യം വരാറു.

"ജയാ.. " 
അവള്‍ക്കിന്നു പതിവിലും സൌന്ദര്യമുണ്ട് .. കണ്ണുകള്‍ക്ക്‌ കൂടുതല്‍ തിളക്കം , 
എന്നെ കോട്ട നിഴലിലേക്ക്‌ വലിച്ചു ചേര്‍ത്ത് അവള്‍ ആഹ്ലാദത്തോടെ പറഞ്ഞു ,
"ജയന്‍ ഒരച്ച്ചനാവാന്‍ പോകുന്നു, ജയന്റെ കുഞ്ഞിന്റെ അമ്മയാവാന്‍ പോകുന്നു ഞാന്‍ "

കാല്‍ വിരലുകളില്‍ നിന്ന് ഒരു മരവിപ്പ് അരിച്ചു കയറുകയാണ് , ഞാന്‍ ഉരുകി ഇല്ലാതാവുന്നു ..
കടന്നു പോകുന്നവര്‍ നോക്കി ചിരിക്കുന്നുണ്ട് .. കാതുകളില്‍ ശബ്ദങ്ങളില്ല , ഭ്രാന്ത് പിടിപ്പിക്കുന്ന ഒരു മൂളല്‍ മാത്രം ..
നീലിമയെ ഇത് വരെ ഇങ്ങനെ സന്തോഷിച്ചു കണ്ടിട്ടില്ല ..
" ജയാ നമ്മുടെ സ്വപ്‌നങ്ങള്‍ യഥാര്ത്യമാകാന്‍  പോകുന്നു , നീ ആഗ്രഹിച്ച സ്നേഹം, ജീവിതം എല്ലാം ഞാന്‍ നിനക്ക് തരും , ഇനി നമ്മള്‍ പിരിയില്ല .

നീലു, സെലിന്‍ ??
ഓ ജയന്‍ അവളെ പറ്റി ഓര്‍ത്തു വിഷമികേണ്ട , അവളുടെ വീട്ടുകാര്‍ ജോസഫേട്ടനെ കണ്ടിരുന്നു , അവരവളെ വീട്ടിലേക്കു കൊണ്ട് പോകാനുള്ള ഒരുക്കത്തിലാണ് , അവളുടെ രോഗം ഒരിക്കലും ഭേദമാവില്ലെന്നു ഡോക്ടറും പറഞ്ഞിട്ടുണ്ടല്ലോ , അവരെല്ലാവരും ചേര്‍ന്ന് നിന്നെ വഞ്ചിക്കുകയാണ്..
നീ അറിയാതെയാണ് അവര്‍ ഹോസ്പിറ്റലില്‍ പോകുന്നത് . 
നിന്റെ പ്രണയം ഞാനാണ്‌ , നിന്റെ സ്വപ്‌നങ്ങള്‍ എന്റെതും .. നമുക്കൊരു കുഞ്ഞുണ്ടാവാന്‍ പോകുന്നു ജയാ , നമുക്ക് എന്റെ ഫ്ലാറ്റിലേക്ക് താമസം മാറാം..
ഹാ.. ഞാന്‍ യാന്ത്രികമായി മൂളി , ആളുകള്‍ പകച്ചു നോക്കുനുണ്ട് ഇപ്പോളും , ഈ ആളുകള്‍ക്കെന്താ ഭ്രാന്തുണ്ടോ ? ഇവളെന്റെ ഭാര്യയാണ് , 
ജനിക്കാന്‍ പോകുന്ന എന്റെ കുഞ്ഞിന്റെ അമ്മ ..

കോട്ട നിഴല്‍ വിട്ടു ഞാന്‍ വെളിച്ചത്തിലേയ്ക്കു നടന്നു കയറി,എന്തൊക്കെയോ നഷ്ടപ്പെടുംബോളും ജീവിതത്തില്‍ ഒരു സംബാദ്യമുണ്ടായിരിക്കുന്നു  ..
എന്റെ പ്രണയം തിരിച്ചു കിട്ടിയിരിക്കുന്നു , സെലിനോട് തുറന്നു പറഞ്ഞാല്‍ അവളുടെ അസുഖം കൂടിയാലോ ? പക്ഷെ പറയുക തന്നെ വേണം ..

എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവള്‍ ശാന്തയായ് എല്ലാം കേട്ടു.. 
പടര്‍ന്ന കണ്മഷി സരിയിലോപ്പി അവള്‍ തിരിഞ്ഞു നിന്നു.. 
"സെലിന്‍ "
ഇടറിയ ശബ്ദത്തില്‍ ഞാന്‍ വിളിച്ചു ..
" ഞാന്‍ പോകാം ജയേട്ടാ.. " 
ജയേട്ടന്‍ സ്നേഹിച്ചത് നീലിമയെ ആണ് .. ഞാന്‍ ഭ്രാന്തിയല്ലേ, എനിക്ക് സ്വപ്നം കാണാന്‍ അവകാശമില്ല .. എനിക്കിവിടെ നിന്നു കൊണ്ട് പോകാന്‍ പാതി കണ്ട കുറച്ചു കിനാവുകള്‍ മാത്രമേയുള്ളൂ ..
പോകുന്നതിനു മുന്‍പ് എന്റെ ഡോക്ടര്‍ ജയേട്ടനുമായി സംസാരിക്കണം എന്ന് പറഞ്ഞിട്ടുണ്ട് ..
അവളുടെ മുഖത്ത് നോക്കാന്‍ ധൈര്യമില്ലാത്തത് കൊണ്ട് വെറുതെ മൂളി 

സൈക്യാട്രിസ്റ്റ്ന്റെ ഒപിക്ക് മുന്നില്‍ ഇരുന്ന ഞങ്ങളെ തേടി ജോസഫേട്ടനും നീലിമയും എത്തി .. സെലിന്‍ മുഖം തിരിച്ചിരിക്കുകയാണ് .
"ജയാ നീ വാ " ജോസഫേട്ടന്‍ നല്ല ദേഷ്യത്തിലാണ് .. ആ ഡോക്ടര്‍ നിന്റെ മനസ്സ് മാറ്റി തിരിച്ചു കിട്ടിയ ജീവിതം നശിപ്പിക്കും ..
" നമുക്ക് പോകാം ജയാ" എന്റെ കൈ പിടിച്ചു ദയനീയമായി അപേക്ഷികുകയാണ് നീലിമ ..
"ഹോ നിങ്ങളെന്നെ ഭ്രാന്ത് പിടിപ്പിക്കരുത് .. ഞാന്‍ വരാം"

ആളുകള്‍ ചുറ്റും കൂടി നോക്കുന്നുണ്ട് .. സെലിന്‍ എന്നെ കൈ പിടിച്ചു വലിച്ച് ഒപിക്കുള്ളില്‍ കയറ്റി ..
ഞാന്‍ അറിയുന്ന ആളാണ് ഡോക്ടര്‍ .. " വരൂ പ്രകാശ്‌ , ഇരിക്കു" 
സെലിന്‍ ഒന്ന് പുറത്തു നില്കു, എനിക്ക് ആദ്യം സംസാരിക്കേണ്ടത് ജയ പ്രകാശിനോടാണ്.
അടഞ്ഞു കൊണ്ടിരിക്കുന്ന ഡോര്‍ നോക്കി അയാള്‍ പതിയെ ചോദിച്ചു , സെലിന്റെ രോഗം ഭേദമാവില്ലേ ഡോക്ടര്‍ ? 
എന്റെ ജീവിതം തകര്‍ന്നു കൊണ്ടിരിക്കുകയാണ് 
"തീര്‍ച്ചയായും മാറും പ്രകാശ്‌ ,പക്ഷെ അതിനു എന്റെ മരുന്നിനെക്കള്‍ ആവശ്യം നിങ്ങളുടെ സ്നേഹമാണ് "
ജോസഫു ചേട്ടനും നീലിമയും എന്തു പറയുന്നു പ്രകാശ്‌ ?   
നീലിമ എന്റെ കുഞ്ഞിന്റെ അമ്മയാവാന്‍ പോകുന്നു ഡോക്ടര്‍ ..
എല്ലാം ശരിയാവും പ്രകാശ്‌ .. ഇനി നിങ്ങള്‍ മദ്യപിക്കരുത് .. എനിക്ക് സെലിനുമായി സംസാരിക്കണം 
അയാള്‍ പുറത്തിറങ്ങി .. ജോസഫേട്ടനെയും നീലിമയെയും കാണുന്നില്ല ..

സെലിന്‍ നിശബ്ദം കരയുകയാണ് , വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നു .. എനിക്കീ ജീവിതം മതിയായി ഡോക്ടര്‍ , മറ്റൊരാളായി ജീവിക്കാന്‍ വയ്യ .. 
ഞാന്‍ ജയേട്ടന്റെ കുഞ്ഞിന്റെ അമ്മയാവാന്‍ പോകുന്നു .. അത് അറിഞ്ഞിട്ടും ജയേട്ടന്‍ അറിയാത്തതായി നടിക്കുന്നു , രാത്രികളില്‍ ഞാന്‍ നീലിമയാണ് ..
ജയേട്ടന്‍ ജോലിക്ക് പോയിട്ട് ദിവസങ്ങളായി , എപ്പോഴും സംസാരം ജോസഫേട്ടനെയും നീലിമയെയും പറ്റിയാണ് .. എനിക്കാനത്രേ ഭ്രാന്ത് !!

സെലിന്‍ കഴിഞ്ഞ ദിവസം കാണാന്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നുവല്ലോ , നിന്റെ ജയേട്ടന് സ്കിസോഫ്രീനിയ എന്ന അസുഖമാണ് .. 
നിന്റെ സ്നേഹത്തിനും പരിചരണത്തിനും മാത്രമേ അയാളെ രക്ഷിക്കാന്‍ കഴിയു ..

ജോസഫേട്ടന്‍ എന്ന അയാളുടെ സഹ പ്രവര്‍ത്തകന്‍ മരിച്ചിട്ട് നാല് വര്ഷം കഴിഞ്ഞിരിക്കുന്നു !
സൌത്ത് ഇന്ത്യന്‍ ബാങ്കിലെ ഇല്ലാത്ത നീലിമയുടെ കത്തെഴുതുന്നതും ജയപ്രകാശ് തന്നെയാണ് ..
വല്ലാതെ ഒറ്റപ്പെട്ടു പോയ ഒരു മനസ്സിന്റെ സൃഷ്ടികളാണ് ജോസഫും നീലിമയും ..
രോഗം സങ്കീര്ന്നമാണ്..  പ്രകാശിന്റെ മനസ്സും , അയാള്‍ യാത്ര ചെയ്യുന്ന വഴികള്‍ പലപ്പോളും അയാള്‍ക്ക്‌ തന്നെ അജ്ഞാതവുമാണ്.
യാദാര്ത്യങ്ങള്‍ ഒരു പക്ഷെ അയാളെ കൂടുതല്‍ ഭ്രാന്തനാക്കിയേക്കാം .. ഇതെന്ന്, എപ്പോള്‍ മാറുമെന്നും പറയാന്‍ കഴിയില്ല ..
നിനക്ക് അയാളെ തിരിച്ചു കൊണ്ട് വരാന്‍ കഴിഞ്ഞേക്കും .. നീലിമയുടെ പ്രണയം അയാള്‍ നിന്നില്‍ കാണാന്‍ ശ്രമിക്കുനുണ്ട് പലപ്പോളും ..

"എല്ലാവരുടെ ഉള്ളിലും സ്നേഹം കൊതിക്കുന്ന ഒരു ഭ്രാന്തന്‍ മനസ്സുണ്ട് ..." 
പ്രകാശിന്റെ മനസ്സും ഹൃദയവും സ്നേഹം കൊണ്ട് നിറയ്ക്കൂ.. 
മരുന്നുകള്‍ കഴിക്കട്ടെ, എല്ലാം ശരിയാവും .

സെലിന്‍ പുറത്തിറങ്ങി .. ഒപിക്ക് മുന്നില്‍ അക്ഷമനായി ഇരിക്കുകയാണ് ജയപ്രകാശ് .. 
"സെലിന്‍ ", നീ കാരണം അവര്‍ പിണങ്ങി പോയി .. അയാളുടെ മുടിയിഴകളില്‍ കയ്യോടിച്ചു അവള്‍ പറഞ്ഞു , "ജയേട്ടന്റെ സുഹൃത്തുക്കള്‍ എനിക്കും വേണ്ടപ്പെട്ടവര്‍ തന്നെയാ ,അവരെ നമുക്ക് വീട്ടിലേക്കു വിളിക്കാം ജയേട്ടാ "
ഉം, അയാള്‍ പതിയെ മൂളി .. 
ഓട്ടോയില്‍ കയറി അയാളുടെ കയ്യെടുത്ത് മടിയില്‍ വച്ച് അവള്‍ മെല്ലെ തഴുകി .. " അതാ ജോസഫേട്ടന്‍ .. " 
ആശുപത്രി തിരക്കിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ പറഞ്ഞു ...
വേണമെങ്കില്‍ പൊയ്കോളൂ ജയേട്ടാ , വിരലുകളില്‍ തഴുകി കൊണ്ട് അവള്‍ പറഞ്ഞു ..

"അല്ലെങ്കില്‍ വേണ്ട , നാളെ കാണാമല്ലോ .." 
അവളെ അകത്താക്കി മനസ്സിന്റെ ചില്ലു ജാലകങ്ങള്‍ ചേര്‍ത്തടച്ചു മെല്ലെ അവളുടെ തോളിലേക്ക് ചാരി അയാള്‍ കണ്ണുകളടച്ചു . 

Monday, 20 February 2012

റസിയാന്റെ പ്രേതം



"നിന്റെ വാക്കുകളിലെ സ്നേഹം മരിച്ചപ്പോള്‍ തെറ്റിയത് എന്റെ ഹൃദയ താളമാണ് ."

ഒരു മുഴം കയറില്‍ തൂങ്ങിയാടുകയാണ് റസിയാന്റെ മരവിച്ച ശരീരം ...

ഞാന്‍ ഒരു പെണ്‍കുട്ടിയെ വഞ്ചിചിരിക്കുന്നു..

പ്രതീക്ഷയറ്റ അവളുടെ കണ്ണുകളില്‍ നിരാശയാണോ അതോ എന്നോടുള്ള പകയോ ?


ഞാന്‍ ഇറങ്ങിയോടി ...
കത്തുന്ന താഴ്വരയിലെ മിന്നുന്ന നക്ഷത്രങ്ങള്‍ക്കിടയിലൂടെ ഭ്രാന്തമായ എന്തിനെയോ പോലെ പായുകയാണ് മനസ്സ് ...
കൂരിരുട്ടില്‍ ആകാശം പിളര്‍ത്തി ഒരു കൊള്ളിയാന്‍ മുന്നില്‍ മിന്നി മറഞ്ഞു ..

കാതുകളില്‍ മുഴങ്ങുന്നത് അവളുടെ ശബ്ദമാണ് ,

" കയറില്‍ തൂങ്ങുന്നതിന് എത്രയോ മുന്‍പേ നീയെന്നെ കൊന്നു ... നിന്റെ വാക്കുകളാല്‍ എന്റെ ഹൃദയം മുറിഞ്ഞു രക്തം വാര്‍ന്നത് നീ കണ്ടില്ലെന്നു നടിച്ചു .."
നിന്റെ അകല്‍ച്ച എന്റെ പ്രാണനില്ലാതാക്കുമെന്ന് അറിയാമായിരുന്നിട്ടു കൂടി നീയെന്നില്‍ നിന്നകന്നു ...
ഞാന്‍ ചെവി പൊത്തി..
അവളുടെ വാക്കുകള്‍ കാരമുള്ളു പോലെ തുളച്ചിരങ്ങുന്നത് എന്റെ ഹൃദയത്തിലേക്കാണ് ..

" നക്ഷത്രങ്ങള്‍ പൂക്കുന്ന താഴ്‌വരയില്‍ പരസ്പരം കൈകോര്‍ത്തു, ഹൃദയ താളങ്ങള്‍ക്കു കാതോര്‍ത്തു എത്രയെത്ര പകലുകള്‍ ... " ഈ പുല്‍നാമ്പിലെ മഞ്ഞു കണങ്ങള്‍ പോലെ പവിത്രമാണ് നമ്മുടെ പ്രണയമെന്ന് എത്ര വട്ടം നീയെന്റെ കാതില്‍ പറഞ്ഞിരിക്കുന്നു.. "

എന്റെ കാലുകള്‍ തളരുകയാണ് .. തൊട്ടു പിന്നില്‍ റസിയയുണ്ട് .. അവള്‍ക്കു വേണ്ടതെന്റെ അവസാന ശ്വസമാണ് .. അവളെന്നെ കൊല്ലും ..
നെറ്റിയിലുരുണ്ട് കൂടിയ വിയര്‍പ്പു മണികളുടെ നനവ്‌ ഭയമായി എന്നിലേക്ക്‌ അരിച്ചിരങ്ങുകയാണ്...
എനിക്ക് രക്ഷപ്പെടണം ..
ക്ഷേത്രക്കുളം കഴിഞ്ഞു ആല്‍തറ പിന്നിട്ടാല്‍ ഭീമന്‍ കോട്ട വാതിലാണ് .. നാലാള്‍ പൊക്കമുള്ള കോട്ടവാതില്‍ കടന്നു കിട്ടിയാല്‍ പിന്നെ ജനവാസമുള്ള പ്രദേശങ്ങളാണ് ..
നേരം വെളുക്കാരാകുന്നേയുള്ളൂ , ഈ വിജനതയില്‍ എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നത് ആല്‍ മരത്തിലെ രക്തദാഹികളായ വവ്വാല്‍ക്കൂട്ടങ്ങളാണ് ..

ഇനി രക്ഷപ്പെടാനാവില്ല ..

തീ തുപ്പിയലറുന്ന ഒരു കൂട്ടം തെയ്യങ്ങള്‍ എനിക്ക് ചുറ്റും നിരന്നിരിക്കുന്നു ..
അതാ തൊട്ടു മുന്നില്‍ കോട്ട വാതിലില്‍ ചാരി, എന്നെയും നോക്കികൊണ്ട്‌ അവള്‍ ...

എന്നിലേക്ക്‌ പടര്‍ന്നു കയറുകയാണ് അവളുടെ കൈകള്‍ ...

അവളുടെ ശ്വാസത്തിന് പാല പൂത്ത ഗന്ധമില്ല , ഒരുതരം മടുപ്പിക്കുന്ന രക്ത ഗന്ധം ..

" നീയും മരിക്കണം "

അവളുടെ മരവിച്ച നീണ്ട വിരലുകള്‍ എന്റെ കഴുത്തിനെ വരിഞ്ഞു മുറുക്കുകയാണ് ...
അവളുടെ കണ്ണിലെ പക തീരണമെങ്കില്‍ എന്റെ ശ്വാസം നിലക്കണം...
എന്റെ ഞെരമ്പുകള്‍ വലിഞ്ഞു മുറുകുകയാണ് .. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല ... എനിക്ക് ജീവിക്കണം ..
സര്‍വ്വ ശക്തിയുമെടുത്തു ഞാനവളെ തള്ളി മാറ്റി ..

തെറിച്ചു വീണ തലയിണയും താഴെ വട്ടം കറങ്ങുന്ന വെള്ളം കുപ്പിയുമാണ് എന്നെ ഉണര്‍ത്തിയത് ..

"ജീവിതം തിരിച്ചു തന്നിരിക്കുന്നു സ്വപ്നം "

ഭാഗ്യം തൊണ്ട നനക്കാനുള്ള വെള്ളമുണ്ട് കുപ്പിയില്‍ ..

ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പാണ്‌ റസിയയെ ഞാന്‍ ആദ്യമായി കാണുന്നത് , അവളിപ്പോള്‍ ആരെയും ശല്യപ്പെടുത്താതെ ഞങ്ങളുടെ ആശുപത്രി മോര്‍ച്ചരിയിലെ ഫ്രീസരിനുള്ളില്‍ ഉറങ്ങികിടക്കുകയാണ് ..
മുഖങ്ങള്‍ക്കു പിന്നിലെ കഥയന്വേഷിക്കുന്ന മനസ്സാണ് എന്നെ സ്വപ്നം കാണിച്ചു ഭയപ്പെടുത്തിയത് !

തണുത്തുറഞ്ഞു വാടിയ താമരതണ്ട് പോലെ ശാന്തയായ് ഉറങ്ങി കിടക്കുന്ന അവളുടെ കണ്ണുകള്‍ക്ക്‌ പക്ഷെ ഒരു വഞ്ചനയുടെ കഥ പറയാനുള്ളത് പോലെ തോന്നി ..

നേരം വെളുത്തിരിക്കുന്നു .. എനിക്കിന്നലെ നൈറ്റ്‌ ഡ്യൂട്ടിയായിരുന്നു , അപകടങ്ങള്‍ നിറഞ്ഞ ഒരു രാത്രിയാണ്‌ കടന്നു പോയത് .. ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല .. ആകെ കിട്ടിയ രണ്ടു മണിക്കൂറാണ് റസിയ തട്ടിയെടുത്തത് ..

എന്തിനായിരിക്കും അവള്‍ ആത്മഹത്യ ചെയ്തത് ??

അവളെന്നോട് പറഞ്ഞത് പോലെ സ്നേഹം മരിച്ച കുറെ വാക്കുകളായിരിക്കുമോ അവളുടെ ജീവനെടുത്തത് ??

വാക്കുകളില്‍ സ്നേഹമുണ്ട് , ജീവിതമുണ്ട് അത് പോലെ തന്നെ മരണവും ... ഏതാനും വാക്കുകള്‍ക്കു ഒരാളുടെ ജീവിതത്തില്‍ പ്രത്യാശയുടെ തിരി തെളിക്കാന്‍ കഴിയും,മാനസികമായി തളര്ത്താനും കഴിയും ..

റസിയ ഉത്തരമില്ലാത്ത ഒരു കടങ്കഥയായി അവശേഷിക്കുന്നു .....

ആത്മഹത്യ ഒരു കൊലപതകമല്ലേ ??

കുറച്ചു വാക്കുകള്‍ കൊണ്ട് ഒരാളെ കൊന്നാല്‍ അത് ആത്മഹത്യയാകുമോ ???

Monday, 13 February 2012

ഓര്‍മക്കുറിപ്പുകള്‍



രാവിലെയാണ് അവളെ ആദ്യമായി കണ്ടത്
അക്ഷരങ്ങള്‍ വാക്കുകളായി 
മിഴികളിലെ മോഹം 
വാക്കുകളിലെ സ്നേഹമായി ..

ഉച്ചയായപ്പോള്‍ അത് പ്രണയമായി 
മനസ്സ് കൊരുത്ത്,
സ്നേഹം കിനിയുന്ന വാക്കുകളുമായി 
ഹൃദയത്തെ തൊട്ടവള്‍.. 

അസ്തമയത്തിനു മുന്‍പേ 
കോര്‍ത്ത കയ്യഴിച്ച് 
ഹൃദയം മുറിച്ച് 
എന്നെ തള്ളിപ്പറഞ്ഞവള്‍ പിരിഞ്ഞു ..

വേദനിപ്പിക്കുന്ന സന്ധ്യകള്‍ക്ക് വിട 
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഉള്ളത് 
ഉച്ചവരെയുള്ള ഓര്‍മ്മകള്‍ മാത്രം 

Wednesday, 8 February 2012

പ്രണയക്കാഴ്ചകള്‍



മറൈന്‍ ഡ്രൈവിലെ സിമന്റു ബഞ്ചില്‍ ചാരി ശരത് അവളുടെ വിരലുകളില്‍ മെല്ലെ തൊട്ടു ..

നനുങ്ങനെ വീശുന്ന കാറ്റില്‍ ഉലയുന്ന മുടിയൊതുക്കാന്‍ പാടുപെടുന്ന അവളെ അയാള്‍ വെറുതെ നോക്കി..
അസ്തമിക്കാന്‍ തയ്യാറെടുക്കുന്ന സൂര്യനെക്കാള്‍ ചുവപ്പാണ് അവളുടെ കവിളുകള്‍ക്ക് ..
വൃക്ഷതലപ്പുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങി വരുന്ന സൂര്യ കിരണങ്ങളുടെ വര്‍ണപ്പൊട്ടുകള്‍ കൊണ്ട് മനോഹരിയായ ഈ സന്ധ്യയേക്കള്‍ സുന്ദരിയാണ് ഇവള്‍ ..
കുസൃതി നിറഞ്ഞ ആ കണ്ണുകള്‍ക്ക്‌ മൌന നിമിഷങ്ങളിലും നൂറു കഥകള്‍ പറയാനുണ്ടാവും. മുഖത്തിന്റെ അഴക്‌ അവളുടെ വാക്കുകള്‍ക്കുമുണ്ട്..
ഈയൊരു കൂട്ടിനു വേണ്ടിയായിരുന്നില്ലേ മനസ്സ് കാത്തിരുന്നത് ?
മനസ്സ് അവളുടെ കണ്മഷിയെഴുതിയ തവിട്ടു നിറമുള്ള മിഴികള്‍ക്ക് പിന്നാലെ പായുകയാണ് .. അവളുടെ ചുണ്ടിനു മുകളിലെ മറുകില്‍ നോക്കി അയാള്‍ ചോദിച്ചു ,
നിനക്കെന്നോട് പ്രണയമുണ്ടോ ഷെറിന്‍ ?

കായലില്‍ ലയിക്കുന്ന മേഘങ്ങളുടെ ആകാശ നീലിമയില്‍ കണ്ണ് നട്ട് അവള്‍ മിണ്ടാതിരുന്നു..
പ്രണയം എന്ന വാക്കിനോട് എനിക്ക് ദേഷ്യമാണ് ശരത് .. ഇഷ്ടമാണെന്ന് പറഞ്ഞാല്‍ തീരില്ലേ നമ്മുടെ പ്രണയം? പിന്നെ കെട്ടുപാടുകളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി സ്വാതന്ത്ര്യത്തിന്റെ ജാലകങ്ങള്‍ കൊട്ടിയടച്ചു ഒരു ജിവിതം,, അത് നമുക്ക് വേണ്ട ശരത് .

ഏതാണ്ട് ആറു മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ ഇവളെ പരിചയപ്പെടുന്നത് , ആറു മാസം കൊണ്ട് തന്റെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുന്നു അവള്‍ .. ഇത് എന്റെ യഥാര്‍ത്ഥ പ്രണയം ആണോ ?
ഷെറിനെ പരിചയപ്പെടുന്നതിനു മുന്‍പും നിരവധി പെണ്‍കുട്ടികള്‍ തന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട് , എല്ലാം പങ്കു വച്ചിട്ടും അവരോടൊന്നും പ്രണയം തോന്നിയിട്ടില്ല .

പരിചയപ്പെട്ടു മനസ്സ് പങ്കു വച്ച എല്ലാവരെയും താന്‍ വഞ്ചിക്കുകയായിരുന്നു എന്നാണ് പീറ്റര്‍ പറയുന്നത് .
ഒരു കണക്കിന് ശരിയാണ് താനും , സുഖങ്ങള്‍ തേടിയുള്ള യാത്രക്കിടയില്‍ ചവിട്ടിയരക്കപ്പെടുകയായിരുന്നു അവരെല്ലാം .
റോസ് മേരി മാത്രമാണ് കുറച്ചധികം നാള്‍ തനിക്കൊപ്പം ഉണ്ടായത് .. വിവാഹം എന്നാ ആവശ്യം അവളില്‍ നിന്നുണ്ടായപ്പോള്‍ അവളും ഭാരമാവുകയായിരുന്നു
പക്ഷെ നാളിതു വരെ അതില്‍ കുറ്റബോധമൊന്നും തോന്നിയിട്ടില്ല, ഇനി തോന്നുകയുമില്ല .ഇതെന്റെ ജീവിതമാണ് എന്റെ ശരികളുടെ ജീവിതം.

ശരത് ....
നീയെന്താ ആലോചിക്കുന്നത് ?
ഒന്നുമില്ല ഷെറിന്‍ ഇതിനു മുന്‍പ് ഞാന്‍ ആരെയും ഇതുപോലെ സ്നേഹിച്ചിട്ടില്ല ..
പലവട്ടം പലരോടും പറഞ്ഞ കള്ളമാണെങ്കിലും അതയാളെ മടുപ്പിക്കുന്നില്ല .
അവളൊന്നു ചിരിച്ചു
ഇത് പലരില്‍ നിന്നും കേട്ടിടുണ്ട് ഒരു പാട് ..
"എന്നോട് പ്രണയമാണെന്ന് മാത്രം നീ പറയരുത് ശരത് .. ആ വാക്ക് വെറുപ്പാണെനിക്കു.. നിനക്ക് വേണ്ടത് ഞാന്‍ തരാം ."
നോ ഷെറിന്‍ ഐ ആം ഇന്‍ ലവ് ..
ഒരു തമാശ കേട്ടത് പോലെ അവള്‍ ചിരിച്ചു ..

സുന്ദരിയായ ഒരു യക്ഷിയാണോ ഇവള്‍ ? പിടി തരാതെ അകന്നു പോകുന്ന പട്ടം പോലെയാണ് ഇവളുടെ മനസ്സ് .. ഇവളെ പറ്റി കൂടുതലായി ഒന്നും അറിയില്ല ..
ഒരിക്കല്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതാണ്
" നീ എന്നില്‍ നിന്ന് ആഗ്രഹിക്കുന്നത് കിട്ടാന്‍ ഇതെല്ലാം അറിയണമെന്ന് നിര്‍ബന്ധമുണ്ടോ ?"
പിന്നീട് അതെപ്പറ്റി ചോദിച്ചിട്ടില്ല .. അറിയണമെന്ന ആഗ്രഹവും അത്രക്കില്ല .
വേനലിലെ മഴ പോലെ പെട്ടന്ന് കയറി വരും അവള്‍ .. അത് പോലെ തന്നെ പോവുകയും ചെയ്യും .
ജിജ്ഞാസ നിറക്കുന്ന അത്തരം ഇടവേളകളില്‍ അവള്‍ എവിടെയായിരിക്കുമെന്ന് യാതൊരു രൂപവുമില്ല ,കൃത്യമായ ഒരുത്തരം അവളില്‍ നിന്ന് ലഭിച്ചിട്ടുമില്ല.
പീറ്റര്‍ ശപിച്ചു പറഞ്ഞത് പോലെ ഇവള്‍ തന്റെ വലയില്‍ വീഴാതിരിക്കുമോ ?
അവനു ഭ്രാന്താണ് , ജീവിതം ആസ്വദിക്കാനരിയാത്ത വെറും വിഡ്ഢി.
റോസ് മേരിയെ തന്റെ തലയില്‍ കെട്ടിവക്കാന്‍ ശ്രമിച്ച് ഒടുവില്‍ വഴക്കിട്ടു പോയതാണ് അവന്‍ . ആത്മാര്‍ഥത എന്ന വാക്കിനും അതിന്റെ അര്‍ത്ഥത്തിനും ഇന്നത്തെ ലോകത്തില്‍ വലിയ വിലയൊന്നുമില്ല.

***
വൈകിട്ട് ഷെറിന്‍ വരും, ഫ്ലാറ്റിലേക്ക് തനിച്ചു വരാന്‍ അവള്‍ക്കു മടിയൊന്നുമില്ല. പക്ഷെ വിചാരിച്ചത് പോലെയല്ല കാര്യങ്ങള്‍ ,അവളോട്‌ സംസാരിക്കുമ്പോള്‍ മനസ്സ് പലതില്‍ നിന്നും വല്ലാതെ ഉള്‍വലിയുന്നുണ്ട് . ഇത് വരെ ആരോടും തോന്നാത്ത ഒരു അടുപ്പം അവളോടുണ്ട് .
കാളിംഗ് ബെല്‍ മുഴങ്ങുന്നുണ്ട് , ഷെരിനായിരിക്കും..
അതെ ..
ഹായ് ശരത് ..
കമോണ്‍ യാര്‍
സോഫയിലേക്ക് അമര്‍ന്നിരുന്നു ആകര്‍ഷകമായി അവള്‍ ചിരിച്ചു
ഞാന്‍ വരുമെന്ന് നീ പ്രതീക്ഷിച്ചോ ശരത് ?
ഉവ്വ് ഷെറിന്‍ എനിക്കറിയാമായിരുന്നു എന്റെ സ്നേഹം കണ്ടില്ലെന്നു നടിക്കാന്‍ നിനക്കാവില്ല
അവള്‍ പതുക്കെ ചിരിച്ചു.. ടീപോയിയിലെ ഫ്ലവര്‍ വേസില്‍ നിന്ന് വാടിയ ഒരു പൂവെടുത്ത് മൂക്കോട് ചേര്‍ത്ത് മെല്ലെ ചോദിച്ചു "ഇതളുകള്‍ കൊഴിഞ്ഞു വാടിയ പൂവിനു ആവശ്യക്കാരുണ്ടാകുമോ ശരത് ?"
എനിക്കറിയില്ല ഷെറിന്‍ , ഒന്ന് മാത്രം അറിയാം നിന്നെ ഞാന്‍ പ്രണയിക്കാന്‍ തുടങ്ങിയിരിക്കുന്നു ..

നനുങ്ങനെ തുടങ്ങിയ മഴ പുറത്തു ശക്തിയായിരിക്കുന്നു.. മഴ ചാറ്റല്‍ അടിക്കാതിരിക്കാന്‍ അയാള്‍ ജനലുകള്‍ ചേര്‍ത്തടച്ചു.. വീശിയടിച്ച കാറ്റിന്റെ തണുപ്പ് മുറിയില്‍ നിറഞ്ഞു ..
ശരത് എനിക്ക് നിന്റെ കുട വേണം ..
എന്തിനു ഷെറിന്‍ ? ഈ മഴയത്ത് നീ ?
അയാള്‍ ചോദ്യ ഭാവത്തില്‍ അവളെ നോക്കി .

"ഈ മഴ പൊഴിയുന്നത് എനിക്ക് വേണ്ടിയാണെന്ന് തോന്നുന്നു.. എനിക്കത് നനയണം "
അവന്റെ കണ്ണിലേക്കു നോക്കി അവള്‍ വശ്യമായി ചിരിച്ചു..
മഴ നൂലുകള്‍ക്കിടയിലേക്കിരങ്ങി അവള്‍ വീണ്ടും ചിരിച്ചു.. ഞാന്‍ വരും ശരത് , നിനക്ക് വേണ്ടി മാത്രം, നീ ആഗ്രഹിക്കുന്നത് തരാന്‍ .
ഇപ്പോള്‍ മഴ പെയ്യുന്നത് അയാളുടെ മനസ്സിലാണ് .. ജാലകങ്ങള്‍ മലര്‍ക്കെ തുറന്ന് തണുത്ത കാറ്റിനെ അയാള്‍ ഹൃദയത്തോട് ചേര്‍ത്തു..

***

സാര്‍ ..
സാര്‍ കപ്പലണ്ടി തരട്ടെ ?
സായാഹ്നത്തിലെ ഈ തണുത്ത കാറ്റില്‍ കടലിന്റെ ഭംഗി ആസ്വദിച്ചിരികുമ്പോള്‍ പലപ്പോളും പരിസരം മറന്നു പോകാറുണ്ട് ..
വേണ്ട
"സാര്‍ ഒരു കൂട് ..."
വേണ്ട പോ ..
ഇവനൊരു ശല്യം പിടിച്ച ചെറുക്കനാണ്
തമിഴനാനെന്നു തോന്നുന്നു, ഇവനെ ജനിപ്പിച്ചവന്‍ ഒരു പക്ഷെ ഈ കൊച്ചിയുടെ സന്തതി ആവാനാണ് സാദ്യത .. ഹാ അവന്റെ ഭൂതകാലം ചികയേണ്ട ആവശ്യം തനിക്കില്ലല്ലോ ..
ഇന്ന് ദേവി വരും , വരുന്ന ആഴ്ച അവള്‍ കാനഡക്ക് പോവുകയാണ് . യാത്ര പറയണം, ഇതൊഴിവാക്കാന്‍ ശ്രമിച്ചതാണ് .. പക്ഷെ കഴിഞ്ഞില്ല. കാണണമെന്ന് അവള്‍ക്കു നിര്‍ബന്ധം ..
അതില്‍ തെറ്റില്ല, അവള്‍ കൊച്ചിയിലുണ്ടായിരുന്ന ഒരു വര്‍ഷം എനിക്കവള്‍ ഭാര്യയായിരുന്നു.
താലിച്ചരട് കെട്ടിയുണ്ടാക്കുന്ന വിവാഹം എന്ന ബന്ധനത്തിന് താല്പര്യമില്ല എന്നാണു അവളോടന്നു പറഞ്ഞത് . പിന്നീടവളില്‍ മനസ്സ് മടുക്കുമ്പോള്‍ പൊട്ടിച്ചെറിയാന്‍ ഒരു ചരട് ബാക്കിയാവരുതല്ലോ .. അവള്‍ക്കെന്തായിരിക്കും തന്നോട് പറയാനുള്ളത് ?
"ശരത് .."
കപ്പലണ്ടിക്കാരന്‍ ചെറുക്കന് തന്റെ പേരറിയില്ലല്ലോ .. വീണ്ടും ഓര്മകളിലാഴ്ന്നു പോയിരിക്കുന്നു .. ദേവിയാണ് .
ഹായ് ദേവി
കാത്തിരുന്നു മുഷിഞ്ഞോ ശരത് ?
ഇല്ല മുന്‍പും കാത്തിരുന്നിട്ടുണ്ടല്ലോ നിന്നെ ..
ഉം .. അന്നൊക്കെ കാത്തിരിക്കാന്‍ കാരണങ്ങളുമുണ്ടായിരുന്നല്ലോ നിനക്ക് ..എന്നില്‍ മോഹമുണ്ടായിരുന്നു,ആഗ്രഹങ്ങള്‍ ബാക്കിയായിരുന്നു
ഇത് ജീവിതമാണ് ദേവി, നീ കാണുന്ന സിനിമകളല്ല.. ഈ യാത്രയില്‍ ബന്ധങ്ങള്‍ തടസ്സമാകുന്നത് എനിക്കിഷ്ടമല്ല ..
ഞാന്‍ നിന്നോട് തര്‍ക്കിച്ചു ജയിക്കാന്‍ വന്നതല്ല ശരത് .. നിന്നെ വിശ്വസിക്കരുതെന്ന് പറഞ്ഞ പീറ്റര്‍ അന്നെനിക്ക് ശത്രുവായിരുന്നു.. മനസ്സിന് ന്യായീകരിക്കാന്‍ കഴിയാത്ത അന്നത്തെ തെറ്റുകളില്‍ നീയെനിക്ക് ഒപ്പമുണ്ടാകുമെന്ന് വെറുതെ ആഗ്രഹിച്ചിരുന്നു അന്നൊക്കെ ..
ഞാനിന്നു ഒരുപാട് മാറിപോയി ശരത് ..
ഹൃദയം തകര്‍ന്ന് മോഹങ്ങള്‍ മരവിച്ചു ഭാവി എന്ന ശൂന്യതയിലേക്ക് ഇറങ്ങിപ്പോയ ആ പാവം പെണ്‍കുട്ടിയല്ല ഇന്ന് ദേവി !
രാത്രികള്‍ക്ക് വില കൂടിയിരിക്കുന്നു, സുഗന്ധവും ..
ആയുസ്സില്ലാത്ത സ്നേഹിക്കുന്ന മുഖങ്ങള്‍ക്കു നടുവിലാനിന്നു ജീവിതം .. ഒന്ന് മാത്രം മാറിയിട്ടില്ല, മനസ്സിന്റെ മരവിപ്പ് ...
നീയൊരു ഫ്രോടാണ് ശരത്
ദേവിയെന്ന പാവം പെണ്‍കുട്ടിയെ അവളുടെ സ്വന്തം ഓര്‍മകളില്‍ പോലും കുഴിച്ചു മൂടിയത് നീയാണ് ..
നീ സ്നേഹിച്ചതും സ്നേഹിക്കുന്നതും നിന്നെ മാത്രമാണ് .. യു ആര്‍ എ ഫ്രോഡ് ശരത്

ഏതാനും മണല്‍തരികളെ നനച്ച കണ്ണ് നീരിനെ തനിച്ചാക്കി അവളുടെ നിഴലകന്നു പോകുന്നത് അയാള്‍ നോക്കി നിന്നു.

അവള്‍ കുറച്ചു കൂടി മോശമായി സംസാരിക്കുമെന്നാണ് കരുതിയത് , ഒരു കാര്യം സത്യമാണ് , ഞാന്‍ സ്നേഹിച്ചത് എന്നെ മാത്രമാണ് ...
അയാള്‍ ചിരിച്ചു, ഒരു ശല്യം ഒഴിവായിരിക്കുന്നു ..

***
ഷെറിന്‍ വന്നത് താന്‍ ആഗ്രഹിച്ച സമ്മാനവുമായാണ്.. തനിക്കൊപ്പം താമസിക്കാന്‍ അവള്‍ തയ്യാറായിരിക്കുന്നു .
മഴ കൂടുകയാണ് ..
മുന്തിരി വള്ളി പോലെ പടര്‍ന്നു പൂവിട്ട പ്രണയം ബ്ലാങ്കറ്റിനുള്ളിലെ ചെറു ചൂടില്‍ മനസ്സ് കൊരുത്തു ഹൃദയങ്ങളെ ഒന്നാക്കിയിരിക്കുന്നു !!
പ്രണയം പൊഴിക്കുന്ന മഴത്തുള്ളികളുടെ കുളിര്‍മ ഹൃദയത്തില്‍ നഖങ്ങളാല്‍ കോറിയിട്ട് അവള്‍ മനസ്സു നിറച്ചിരിക്കുന്നു.. മഴയുടെ സംഗീതം നിലക്കുകയാണ് , ആലസ്യത്തിന്റെ പടി വാതിലില്‍ അവള്‍ അവനോടു ചോദിച്ചു
" നീയെന്നെ വിവാഹം കഴിക്കുമോ ശരത്?"
മഴ നിലച്ചിരിക്കുന്നു, പുറത്തു നിര്‍ത്താതെ കരയുന്ന ചീവീടുകളുടെ ശബ്ദത്തേക്കാള്‍ അയാളെ അലോസരപ്പെടുത്തിയത് ആ ചോദ്യമാണ് ..
നീ ഭയപ്പെടേണ്ട ശരത് , ഞാന്‍ വെറുതെ ചോദിച്ചതാണ് .. അങ്ങനെയൊരു സ്നേഹം ഞാന്‍ നിന്നില്‍ നിന്ന് പ്രതീക്ഷിച്ചിട്ടില്ല .

മഴ മാറി വീണ്ടും വെയിലായി .. വിരസതയുടെ യാമങ്ങളില്‍ മടുപ്പിക്കുന്ന നിശബ്ദതയുമായി മാസങ്ങള്‍ കൊഴിഞ്ഞു ..
അവളുടെ കണ്ണുകളിലെ കഥകള്‍ തീര്‍ന്നിരിക്കുന്നു..
വാകുകള്‍ക്ക് പഴയ വശ്യതയില്ല
ഇവിടെ നിന്ന് മാറി നില്‍ക്കണം കുറച്ചു നാള്‍ .. ഷെറിനോട്‌ എന്തെങ്കിലും കള്ളം പറയണം .

ശരത് ..
എന്താ ഷെറിന്‍ ?
ഞാന്‍ നിന്നോടൊന്നു പറയാന്‍ മറന്നു .. എനിക്കൊന്നു നാട്ടിലേക്ക് പോകണം , നാളെ ട്രെയിനുണ്ട്.. ഒരാഴ്ച കഴിഞ്ഞു വരും ഞാന്‍ , നീയെന്നെ സ്റെഷനില്‍ ഒന്ന് ഡ്രോപ്പ് ചെയ്യണം നാളെ .
ഒക്കേ ഷെറിന്‍ , എന്താ പ്രത്യേകിച്ചു ?
പിന്നീട് പറയാം ശരത് ..
ഉം ശരി ..

***

ട്രെയിന്‍ പുറപ്പെടാരായിരിക്കുന്നു..
അവളോട്‌ പറയണം തിരിച്ചു വരരുതെന്നും , തന്നെ കാത്തിരിക്കരുതെന്നും..അവള്‍ എങ്ങനെ പ്രതികരിക്കും ?
ട്രെയിന്‍ സ്ടാര്ട്ട് ചെയ്തതിനു ശേഷം പറയുന്നതായിരികും നല്ലത് .. അവള്‍ ഇറങ്ങിയാലോ ?
ഭാഗ്യം വിന്‍ഡോക്കരികിലെ സീറ്റ് തന്നെ കിട്ടി
അയാള്‍ മുഖത്ത് വിഷമം വരുത്താന്‍ ശ്രമിച്ചു
അവളുടെ വിരലുകളെ അവസാനമായി സ്പര്‍ശിച്ചു ..
ശരത് ..
പതിയെ നീങ്ങാന്‍ തുടങ്ങിയ ട്രെയിനൊച്ചയെ മറി കടന്നു അവളുടെ വാക്കുകള്‍ അയാളെ ഞെട്ടിച്ചു
ഞാനിനി തിരിച്ചു വരില്ല ശരത് ..
ഷെറിന്‍ ..?
മുഖത്ത് കൂടുതല്‍ വിഷമം വരുത്തി അയാള്‍ വിളിച്ചു ..
കലങ്ങിയ കണ്ണുകളും ചിരിക്കുന്ന മനസ്സുമായി അയാള്‍ ദൈവങ്ങള്‍ക്ക് നന്ദി പറഞ്ഞു ..
ശരത് ..
"ശരത് ഞാന്‍ നിന്നെ വഞ്ചിക്കുകയായിരുന്നു"
നോ ഷെറിന്‍ .. ഒന്നും പറയേണ്ട, നീ എവിടെയായാലും സന്തോഷമായിരിക്കുന്നത് കണ്ടാല്‍ മതി എനിക്ക് ..
ഇല്ല ശരത് .. നീ കേള്‍ക്കണം
ഞാന്‍ നിന്നെ വഞ്ചിക്കുകയായിരുന്നു ..
ഓടിത്തുടങ്ങിയ ട്രെയിനിന്റെ ജനലഴികളില്‍ പിടിച്ചു അയാള്‍ ഒപ്പം ഓടി ..
ഐ ആം ആന്‍ എയിഡ്സ് പേഷ്യന്റ് ശരത് ..
ഞാനൊരു എയിഡ്സ് രോഗിയാണ് ..ഇപ്പോള്‍ നീയും ..

അയാള്‍ പിടി വിട്ടു.. കഥ പറയുന്ന കണ്ണുകള്‍ ട്രെയിനിനോപ്പം ഒരു മൂടലായകന്നു ..

ആളുകളുടെ ശബ്ദവും ട്രെയിനിന്റെ ഇരമ്പലും കാതുകളിലെക്കെതുന്നില്ല ..
അവള്‍ തന്നിലവശേഷിപ്പിച്ചത് മരണമാണ്
വെയില്‍ കനക്കുന്ന പ്രഭാതത്തിലും സന്ധ്യയുടെ ഗന്ധം അയാള്‍ തിരിച്ചറിഞ്ഞു ..
താന്‍ മൂലം പൊഴിഞ്ഞ കണ്ണ് നീര്‍ തുള്ളികള്‍ മഴയായ് തനിക്കു മീതെ പെയ്യുകയാണോ ?
തല ചുറ്റുന്നത്‌ പോലെ,
ചുറ്റും കറങ്ങുകയാണ് കുറെ മുഖങ്ങള്‍ .. റോസ് മേരിയും, ഷെരിനും, ദേവിയും..

തെളിഞ്ഞ ആകാശത്തിനു താഴെ കാരിരുണ്ട് കൂടിയ മിഴികളടച്ചു പ്ലാട്ഫോമിലെ വിളക്കു കാലില്‍ ചാരി അയാളിരുന്നു .
 

‎"അപ്പൂപ്പന്‍ താടി"


വീടിനു കുറച്ചു മാറി ഒരു കാവുണ്ട് ..
കാവിലെ ഇലഞ്ഞി മരത്തില്‍ ഒരു വള്ളിയുണ്ടത്രേ !!


മരിച്ചു പോയ രാജകുമാരനെ പ്രണയിച്ച രാജകുമാരി ഒടുവില്‍ പ്രാര്‍ഥിച്ചു വരം വാങ്ങി
ഒരു അപ്പൂപ്പന്‍ താടിയായി ആകാശത്തിലേക്ക് പറന്നു പോയ കഥ അമ്മ പറഞ്ഞു കേട്ട്പോള്‍ തുടങ്ങിയ ആഗ്രഹാണ്
ആ വള്ളിയില്‍ പൂവിട്ടു കായ്ച്ചു പറക്കുന്ന രാജകുമാരിയുടെ സ്വപ്നങ്ങളെ നേരിട്ട് കാണണമെന്ന് !

ഒരു സ്ക്കൂള്‍ അവധി ദിവസം കാവിന്‍റെ വിജനതയില്‍ ഞാന്‍ പോയി ..
പേടിച്ച് പേടിച്ച്  ..
പക്ഷെ പറക്കുന്ന സ്വപ്നങ്ങളെ കണ്ടില്ല ..
മോഹങ്ങളുടെ ബാക്കിപത്രം പോലെ ചില പൊട്ടിയ തോടുകള്‍ ..
നിരാശനായി കല്ല്‌ ചെത്തിയ കാവിന്‍റെ പടവുകളിറങ്ങുമ്പോള്‍
അതാ കാറ്റില്‍ ഇലകളെ തഴുകി കഥകള്‍ പറഞ്ഞു താണിറങ്ങി വരുന്നു അവള്‍ !!

വെയിലില്ലാത്ത കാവിലെ തണുപ്പില്‍ ആശ്ചര്യപ്പെട്ടു നിന്ന ആ കൊച്ചു കുട്ടിയുടെ കണ്ണുകളെ പുല്‍കി കൈകളിലേക്ക് അവള്‍ പറന്നിറങ്ങി ..
അവളുടെ സ്വപ്നങ്ങളാകുന്ന അപ്പൂപ്പന്‍ താടി ..
അന്ന് അവനു അത് ഒരു നിധിയായിരുന്നു ..

ഇന്നും അതെ , ആ പഴയ കാവും കല്ല്‌ ചെത്തിയ പടവുകളും കൊച്ചു കുട്ടിയുടെ മനസ്സും ഓര്‍മ്മകളിലേക്ക് കൊണ്ടുവരുന്ന
നിധി .. 

Tuesday, 31 January 2012

ദൈവം









ദൈവമുണ്ടോ ?

വെറും കല്ലിലും മണ്ണിലും ഉണ്ടാക്കിയ വിഗ്രഹങ്ങളില്‍ ദൈവം ഉണ്ടോ ? ഞാന്‍ ഒരുപാട് അന്വേഷിച്ചു അലഞ്ഞിട്ടുണ്ട് ഈ ചോദ്യത്തിന് ഒരുത്തരം കണ്ടെത്താന്‍ .

നൂറു കണക്കിന് ആളുകള്‍ പട്ടിണിയാല്‍ മരിക്കുന്നുണ്ട് .. പിറന്നു വീഴുന്നതിനു മുന്‍പേ കത്തിക്കിരയാകുന്ന ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുങ്ങള്‍ .. ദാരിദ്ര്യവും പട്ടിണിയും കഴുത്തറ്റം മൂടുമ്പോള്‍ ഒരു നേരത്തെ ഭക്ഷണം സ്വപ്നം കണ്ടു വിശന്നുരങ്ങുന്ന കുട്ടികള്‍ ..

ഇവര്‍ ജീവിക്കുന്നതും നമ്മുടെ ലോകത്തില്‍ തന്നെ , അങ്ങനെയുള്ള ഈ ലോകത്ത് ദൈവം എന്ന് പറയുന്നത് വെറുമൊരു സങ്കല്‍പം മാത്രമല്ലേ ?

സത്യം അന്വേഷിച്ചു അമ്പലങ്ങളിലും പള്ളികളിലും കയറിയിറങ്ങിയിട്ടുണ്ട് .. പ്രാര്തനകളിലൂടെ സഞ്ചരിച്ചു .

അപ്പോഴെല്ലാം ദൈവം എനിക്ക് പിടി തരാതെ മാറി നിന്നു

***

ഡിഗ്രി പഠനം അവസാനിച്ചപ്പോലെക്കും ജീവിതം ആശുപത്രി ജനലുകല്‍ക്കുള്ളിലേക്ക് പറിച്ചു മാറ്റപ്പെട്ടിരുന്നു .


എല്ലാമായ അമ്മക്ക് ലുക്കീമിയ ..
വിശ്വസിക്കാത്ത ദൈവങ്ങളെ ആദ്യമായി ശപിച്ച നാളുകളില്‍ ഡോക്ടര്‍മാര്‍ കൂടി അത് പറഞ്ഞു " ഇനി എല്ലാം ദൈവത്തിന്റെ കൈകളില്‍ ആണ് "

കൊല്ലുന്ന വേദനയിലും എനിക്ക് മുന്നില്‍ കരയാത്ത അമ്മയുടെ മനസ്സിന്റെ ധൈര്യം പക്ഷെ എനിക്കില്ലായിരുന്നു . ഏതു നിമിഷവും കടന്നു വരാവുന്ന മരണത്തെ പ്രതീക്ഷിച്ചു ഭീതിയുടെ നിഴലില്‍ സഞ്ചരിക്കുമ്പോള്‍ എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ചെറുതാവുകയായിരുന്നു .

നേരം വെളുത്ത് കണ്ണ് തുറന്നാല്‍ നോട്ടം ആദ്യം ചെന്ന് വീഴുന്നത് അമ്മയിലേക്കാന്. പിന്നീട് പേടിച്ചു ഞാന്‍ ഉറങ്ങാതായി ..
പക്ഷെ അവിടെയും എന്നെ ഞെട്ടിച്ചത് അമ്മയുടെ ധൈര്യം ആയിരുന്നു.
ബ്ലഡ്‌ കാന്‍സര്‍ പോലും തോല്കുകയായിരുന്നു അമ്മക്ക് മുന്നില്‍.
ജീവിതം എന്തെന്നറിയാത്ത എന്നെ ഏറ്റവും വലിയ പാഠം അമ്മ പഠിപ്പിക്കുകയായിരുന്നു..

ജീവിതത്തില്‍ എതൊരു പ്രതിസന്ധിക്ക് മുന്നിലും തോല്‍ക്കരുത് എന്ന്.. വാക്കിലും പ്രവര്‍ത്തിയിലും നേരുണ്ടാകണം, മനസ്സ് കൊണ്ട് ജയിക്കണം എന്തിനെയും എവിടെയും.. അതില്‍ ജീവന്‍ നഷ്ടപ്പെട്ടാലും അത് വിജയമാണ്.

ഏതു പ്രതിസന്ധികളെയും ധൈര്യത്തോടെ നേരിടണമെന്നും എന്തിനെയും സ്നേഹം കൊണ്ട് കീഴടക്കാം എന്നും പഠിപ്പിച്ച അമ്മ ഒടുവില്‍ ജയിച്ചു .
കടുത്ത വേദനയിലും എനിക്ക് മുന്നില്‍ കരയാതെ പിടിച്ചു നിന്ന് ഒടുവില്‍ ഞാന്‍ പുറത്തു പോയ നിമിഷങ്ങളിലോന്നില്‍ ഒരു യാത്ര പോലും പറയാതെ അമ്മ വിട പറഞ്ഞു .
മനസ്സ് ശൂന്യമാവുകയായിരുന്നു ..

നഷ്ടപ്പെട്ടത് ജീവിതത്തില്‍ ഒരിക്കലും തിരിച്ചു വരാത്ത മാതൃത്വം എന്ന തണലാണ്‌ .. ഞാനാണെങ്കില്‍ ആ തണലിനപ്പുരതുള്ള മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാത്ത കുട്ടിയും ..വൈകുന്നേരങ്ങളില്‍ അമ്മയുടെ മടിയില്‍ കിടന്നു വര്‍ത്തമാനങ്ങളും കഥകളും കേള്‍കാറുള്ള ഞാന്‍ രാത്രികളില്‍ ടെറസിനു മുകളിലെ നക്ഷത്രങ്ങള്‍ക്ക് കാതോര്‍ക്കാന്‍ തുടങ്ങി .
ഒറ്റപ്പെടലിന്റെ വേദന ഭ്രാന്തിന്റെ വക്കിലെത്തിയപ്പോള്‍ ഞാന്‍ ആ തീരുമാനമെടുത്തു ..
നാട് വിടണം ..

***
അങ്ങനെ തമിഴ്നാട്ടിലെ തൃചിയിലെതി.. അവിടത്തെ പ്രശസ്തമായ റോവര്‍ കോളേജില്‍ ഹോസ്പിടല്‍ അട്മിനിസ്ട്രഷനില്‍ പിജിക്ക് ചേര്‍ന്നു.
ദൈവമില്ല എന്നാ കണ്ടെത്തലിനു ഒരിക്കല്‍ കൂടി അടിവരയിട്ടു മുന്നോട്ടു പോകുന്ന സമയത്താണ് എന്റെ വിശ്വാസ പ്രമാണങ്ങളെ പാടെ തകര്‍ത്തു കൊണ്ട് സാക്ഷാല്‍ ദൈവം എന്റെ ജീവിതതിലെക്കിരങ്ങി വന്നത് !!!

ഒരു ഒറ്റപ്പെടല്‍ മനസ്സും ആഗ്രഹിച്ചിരുന്നത് കൊണ്ട് ഹോസ്റല്‍ എന്നാ ആള്‍ക്കൂട്ടത്തില്‍ അലിയാന്‍ താല്പര്യമില്ലായിരുന്നു . അങ്ങനെ സീനിയെര്സിനോപ്പം ഒരു വീട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചു . അവിടെ വച്ചാണ് ഞാന്‍ ആദ്യമായി ദൈവത്തെ കാണുന്നത് !

ദൈവം എന്നെ നോക്കി ചിരിച്ചു. എന്‍റെ വേദനകളെ തോല്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു ആ ചിരിക്ക്.. പക്ഷെ ദൈവം എന്നോട് സംസാരിച്ചില്ല .
ആ മിഴികളിലെ ദൈവികതയും പുഞ്ചിരിയുടെ ശക്തിയും എന്നെ കീഴ്പെടുത്തി .

അന്ന് രാത്രി റാഗിംഗ് ആണ് .
പെരംബല്ലുര്‍ പുതിയ ബസ് സ്ടാണ്ടിനടുത്തുള്ള ഫോര്‍ റോഡിലെ സീനിയേര്‍സിന്റെ വീട്ടില്‍ വച്ചാണ് റാഗിംഗ് .
റാഗിങ്ങിനെ പറ്റിയുള്ള നടുക്കുന്ന വിവരങ്ങള്‍ കേട്ടിട്ടുള്ളത് കൊണ്ട് മനസ്സില്‍ ഭയം നിറഞ്ഞിരുന്നു . അവിടേക്ക് തനിച്ചു പോകണം , പോകാനുള്ള ധൈര്യം കിട്ടുന്നില്ല .
പക്ഷെ ആ രാത്രിയില്‍ ദൈവം എന്റെ കൈ പിടിച്ചു എനിക്ക് കൂട്ട് വന്നു ... വെറും അഞ്ചു മിനിട്ട് സംസാരിച്ചു കൊണ്ട് എന്‍റെ അടുത്ത സുഹൃത്തായി , അര മണിക്കൂര്‍ കൊണ്ട് ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തു .

അന്ന് റാഗിംഗ് ഉണ്ടായില്ല ! .. അന്നെന്നല്ല പിന്നീടൊരിക്കലും
രാത്രികളില്‍ ആരും കാണാതെ നക്ഷത്രങ്ങളെ നോക്കി കരയാരുണ്ടായിരുന്ന ഞാന്‍ നക്ഷത്രങ്ങള്‍ക്ക് അവധി കൊടുത്തു !
ദൈവം എന്‍റെ മനസ്സിനൊപ്പം സഞ്ചരിച്ചു വിഷമങ്ങളില്‍ എന്‍റെ കണ്ണുനീരൊപ്പി ..
എന്‍റെ മനസ്സില്‍ ദൈവം വളരുകയായിരുന്നു .. എന്‍റെ ചെറിയ ലോകത്തിനു മുകളില്‍ തണല്‍ വിരിച്ച് ഒരു വൃക്ഷം കണക്കെ ..
ദൈവത്തിനൊപ്പം നടന്ന വേറിട്ട വഴികളിലെ കാഴ്ചകള്‍ എന്നെ പലതും പഠിപ്പിക്കുകയായിരുന്നു. എന്റെ സംശയങ്ങള്‍ ഒന്നും തന്നെ ഞാന്‍ ചോദിച്ചില്ല . ഒക്കെയും എന്റെ മനസ്സിനകത്തിരുന്നു അലിഞ്ഞില്ലാതാവുകയായിരുന്നു .

രണ്ടാം സെമസ്ടരിലെ തോല്‍വി വല്ലാതെ അലട്ടിയപ്പോള്‍ ഒരു ഘട്ടത്തില്‍ തിരിച്ചു പോയാലോ എന്ന് വരെ കരുതി .. പക്ഷെ ദൈവ വിധി മറ്റൊന്നായിരുന്നു.
ഉയര്‍ന്ന മാര്‍ക്ക് വാങ്ങി കോളേജിന്റെ പടിയിറങ്ങാന്‍ സഹായിച്ചതും മറ്റാരുമല്ല ,
തോളില്‍ കയ്യിട്ടു സ്നേഹം നിറയുന്ന വാക്കുകളുമായി മനസ്സിനൊപ്പം സഞ്ചരിച്ച ദൈവം തന്നെ !
സ്നേഹിക്കാനും ക്ഷമിക്കാനും പൊറുക്കാനും ഉള്ള കഴിവ് നമ്മെ വലിയവനാക്കും എന്നും ദൈവം എന്നെ പറയാതെ പഠിപ്പിച്ചു .

എനിക്കൊപ്പം ത്രിച്ചിയിലെ മലക്കോട്ടയും പുരാതന ക്ഷേത്രങ്ങളും നടന്നു കയറിയ ദൈവത്തെ അനുഗമിച്ചു ഞാന്‍ പള്ളികളിലും പോയി ..
അവിടെയെല്ലാം എന്നെ കാത്തിരുന്നത് വ്യത്യസ്തങ്ങളായ കാഴ്ചകളായിരുന്നു ..
ഞാന്‍ ഒരു വാക്ക് പോലും എനിക്ക് വേണ്ടി പ്രാര്തിച്ചില്ല , പക്ഷെ ദൈവങ്ങളുമായി സംസാരിച്ചു !

ശൂന്യമായ മനസ്സിന്റെ കാന്‍ വാസിലേക്ക് നിറങ്ങള്‍ ഒഴുകിയെത്തി
പിന്നീട് ജീവിതത്തില്‍ മനസ്സ് തകര്‍ന്ന സന്ദര്‍ഭങ്ങളിലെല്ലാം ദൈവം എനിക്ക് മുന്നില്‍ ഓടിയെത്തി .. വിളിക്കാതെ വന്നു ..

***
എന്റെ തിരിച്ചറിവായിരുന്നു ദൈവം ..
ദൈവം നമ്മളിലുണ്ട് , നമുക്ക് ചുറ്റിലുമുണ്ട് ..
നമ്മുടെ ഉള്ളിലുള്ള സ്നേഹമാണ് ദൈവം .. വേദനിക്കുന്നവര്‍ക്ക് സ്നേഹം പകര്‍ന്നു കൊടുക്കുമ്പോള്‍ അവര്‍ക്ക് മുന്നില്‍ നമ്മളും ദൈവമാകും .
അത് പോലെ വിശക്കുന്നവനു ഭക്ഷണവും ..
നമ്മളെ സ്നേഹിക്കുന്നവരിലും ദൈവമുണ്ടെന്ന തിരിച്ചറിവ് കൂടിയുണ്ടെങ്കില്‍ ദൈവത്തിലേക്കുള്ള വഴി വിദൂരമല്ല ....

***

കോതമംഗലത്ത് നിന്ന് ബസ് കയറി കീരം പാറ കവലയിലിരങ്ങി അവിടെയുള്ള കുരിശു പള്ളിക്കരികിലൂടെ താഴേക്കുള്ള ഇടവഴിയിരങ്ങി ചെറിയ ക്ഷേത്രം പിന്നിട്ടു വലത്തോട്ട് തിരിഞ്ഞാല്‍ ദൈവത്തിന്റെ വീടായി !!

എന്‍റെ ദൈവത്തിന്റെ വീട് ..

Wednesday, 25 January 2012

യാത്ര



കാറ്റില്‍ ഉലയുകയാണ് വിളക്ക് തിരി നാളം
തലയ്ക്കു മുകളില്‍ കുന്തിരിക്കം പുകയുന്നു
ഞാന്‍ കിടക്കുകയാണ്
ഇന്ന് പതിവിലും ക്ഷീണം പോലെ
എങ്കിലും വേദനകള്‍ അറിയുന്നില്ല
ഒന്നെഴുന്നേട്ടിരിക്കാന്‍ കൂടി കഴിയുന്നില്ല
പത്രമെടുക്കാന്‍ പറഞ്ഞിട്ട്
അവള്‍ ഇവിടെയിരുന്നു കരയുന്നു
രാവിലത്തെ അവളുടെ പതിവ് ചായയും കിട്ടിയില്ല
ചുറ്റിലും പരിചയക്കാരും ബന്ധുക്കളും
നിസ്സഹായത നിറഞ്ഞ നോട്ടങ്ങള്‍
അതാണെന്നെ കൊല്ലാതെ കൊല്ലുന്നതും
തൊടിയിലെ മൂവാണ്ടന്‍ മാവില്‍
കോടാലി വീഴുന്ന ശബ്ദം കേള്‍ക്കാം
ഞാന്‍ നട്ട മാവ് ആരാണ് വെട്ടുന്നത് ?
ഒന്നുറക്കെ അലരണമെന്നുണ്ട്‌ ..
രോഗം ശബ്ദത്തെ കൂടി തളര്‍ത്തിയിരിക്കുന്നു
മത്സരിച്ചു കരയുകയാണ് സ്ത്രീകള്‍
ഒന്നും മനസ്സിലാവാതെ കളിക്കുന്ന കുട്ടികള്‍
ഇവര്‍ക്കെല്ലാം ഭ്രാന്താണോ ?
കരച്ചിലിന്‍റെ ഗ്രാഫ് ഉയരുകയാണ്
അതാ നാല് പേര്‍ ചേര്‍ന്നെന്നെ എടുത്തുയര്തുന്നു..
ഞാന്‍ കുതറി .. താഴേക്കു ചാടി !
നിലയില്ലാ കയത്തിലേക്ക് താഴുന്നത് പോലെ
അതോ അപ്പുപ്പന്‍ താടി പോലെ ഉയരുകയാണോ ?
ഒരു പഞ്ഞിക്കെട്ടു പോലെ
പറന്നു നടക്കുകയാണ് ശരീരം
ആരും എന്നെ ശ്രദ്ദിക്കുന്നില്ല
ഞാന്‍ വേറെയേതോ ലോകത്താണ്
എന്റെ അനുവാദമില്ലാതെ ആരാണെന്നെ ഇവിടെയെത്തിച്ചത് ?
എനിക്കുറക്കെ വിളിച്ചു പറയണമെന്നുണ്ട്
" ഞാനിവിടെയുണ്ടെന്നു .."
പ്രിയപ്പെട്ടവരോടോന്നു യാത്ര പറയാന്‍
കൊതിക്കുകയാണ് മനസ്സ്

അന്തരീക്ഷത്തില്‍ മുഴങ്ങുന്നത് മന്ത്രോച്ചാരണങ്ങളാണ്
എനിക്കുള്ള അവസാന യാത്രയയപ്പ്
ദേഹം വിട്ടകന്ന ദേഹിയെ യാത്രയാക്കുന്നു ..
.

Thursday, 15 December 2011

പച്ചപ്പാവാടയും കാലന്‍ മനോജും



കാലന്‍ മനോജിനോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത പകയായിരുന്നു. എവിടെയും എന്നെ തോല്പിക്കാന്‍ ഇറങ്ങി തിരിച്ച ഒരു നശൂലം പിടിച്ച ചെറുക്കന്‍ ..

ഒരാശ്വാസമുള്ളത് അവന്‍ പഠിക്കാന്‍ മോശമാണ് എന്നതാണ് , നാലില്‍ നിന്ന് അഞ്ചിലേക്ക് ജയിക്കാന്‍ അവനാകില്ല . പിന്നെ അവന്റെ ശല്യവും ഉണ്ടാകില്ല .

എന്തും ചെയ്യാന്‍ മടിക്കാതോനാണ് അവന്‍ ,അവനു വീട്ടുകാരെയും ഭയമില്ല !!

വീട്ടില്‍ നിന്ന് സ്കൂളിലേക്കുള്ള വഴിയില്‍ തന്നെയാണ് അവന്റെ വീടും ,ഒരിക്കല്‍ എന്റെ ഷര്‍ട്ടിന്റെ ബട്ടന്‍സ് പൊട്ടിച്ചതിനു ഞാന്‍ അവന്റെ അമ്മയോട് പരാതി പറഞ്ഞു ,അവരെന്നെ തിന്നാന്‍ വന്നു 

" കുട്ടികളായാല്‍ ചിലപ്പോ ബട്ടന്‍സൊക്കെ പൊട്ടിക്കും, തല്ലും പിടിക്കും ഇതിപ്പിത്ര വല്ല്യ കാര്യാണോ ?"

ഞാന്‍ ഞെട്ടി, അവനു രണ്ടു ചീത്ത കേള്‍ക്കുമെന്നാണ് കരുതിയത് .. പിന്നെ ഓര്‍ത്തു അവന്റെയല്ലേ അമ്മ ..

***

തോടുകളും പാലവും ആമ്പല്‍ കുളവും ക്ഷേത്രവുമൊക്കെ പിന്നിട്ടാണ് സ്കൂളിലേക്കുള്ള യാത്ര ..അര കിലോമീറ്റര്‍ നടക്കണം , ഞാനും വിനോദും, സിനോജും ഈ കാലനും പിന്നെ സംഗീതയും ഒരുമിച്ചാണ് പോകാറുള്ളത് .. സംഗീത അല്പം മുന്നേ നടക്കും . സംഗീതയെ പറ്റി പറയാന്‍ ഏറെയുണ്ട് ..

ഒന്നാമത്തെ ബഞ്ചില്‍ മൂന്നാമതായി ഇരിക്കാറുള്ള സംഗീതയെ എനിക്കിഷ്ടമാണ് .. ഇഷ്ടമെന്ന് വച്ചാല്‍ വലുതാവുമ്പോള്‍ കല്യാണം കഴിക്കണം അത്ര തന്നെ !

മനസ്സ് ഇങ്ങനെ ഒരു തീരുമാനതിലെതിയതിന്റെ കാരണങ്ങള്‍ പലതാണ് ..

എന്നും ഒരുമിച്ചാണ് സ്കൂളില്‍ പോകുന്നത് ...

സ്ലേറ്റു മായ്ക്കാനുള്ള മഷിത്തണ്ട് ഞാനാനവള്‍ക്ക് എന്നും കൊടുക്കാറ്... 

പിന്നെ സ്പ്രിംഗ് പോലെ ചുരുണ്ട അവളുടെ തലമുടി കാണാന്‍ നല്ല രസാണ് ,എന്റേത് കോലന്‍ മുടിയാണ് ..




കാലന്‍ മനോജുമായി തെറ്റാന്‍ കാരണവും ഇവള്‍ തന്നെയാണ് . സ്കൂളിലേക്ക് പോകുന്ന വഴിയില്‍ ഒരു ചെറിയ തോടുണ്ട് , തോടെന്നു പറഞ്ഞാല്‍ പാദം മൂടാനുള്ള വെള്ളമെ എപ്പോളും കാണു. അടുത്ത് തന്നെ വലിയ ആമ്പല്‍ കുളവുമുണ്ട് . തോടിനടുതെത്തുമ്പോള്‍ വെള്ളം തെറിപ്പിക്കുക എന്നത് കാലന്റെ ഒരു ക്രൂര വിനോദമാണ്‌ .

അന്നൊരു ബുധനാഴ്ചയായിരുന്നു , ബുധനാഴ്ച യുണിഫോം വേണ്ട .. ഭംഗിയുള്ള പച്ചപ്പാവാടയില്‍ സുന്ദരിയായിട്ടാണ് സംഗീതയുടെ വരവ് .ആദ്യമായി പച്ചപ്പാവാടയിട്ട ദിവസമാണ് അവളെ കല്യാണം കഴിച്ചാലോ എന്ന് ഞാന്‍ ആലോചിച്ചത് . പച്ചപ്പാവാടയിട്ടാല്‍ പിന്നെ അന്നവള്‍ക്ക് പതിവിലും ജാടയാണ് . പാവാട താഴെ മുട്ടാതിരിക്കാന്‍ രണ്ടു കൈ കൊണ്ടും പിടിച്ചു ഒരു രാജകുമാരിയെ പോലെയാവും നടക്കുക. ആ സമയത്താണ് ആദ്യം തോട് ചാടിയ കാലന്‍ അവളുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിക്കുന്നത് . പാവാട നനഞ്ഞു ..സംഗീത കരഞ്ഞു ..

എന്റെ ദേഹത്ത് അങ്ങനെ വെള്ളം വീണില്ലെങ്കിലും എന്നേക്കാള്‍ തടിയുള്ള കാലനെ ഞാന്‍ കോളറിനു പിടിച്ചു പുറകിലേക്ക് തള്ളി ..കാല്‍ തെറ്റി അവന്‍ നേരെ വീണത്‌ തോട്ടിലേക്ക് ..

ഇന്നവനിനി ക്ലാസ്സില്‍ വരന്‍ കഴിയില്ല, പല്ല് കടിച്ചവന്‍ അലറി .. 

" നിന്നെ നാളെ ഞാന്‍ കൊല്ലുമെടാ "




***




ശാന്ത കുമാരി ടീച്ചര്‍ ക്ലാസ്സില്‍ രാവണനെ വിവരിക്കുമ്പോള്‍ എന്റെ മനസ്സില്‍ തോട്ടില്‍ കിടക്കുന്ന കാലന്‍ മനോജാണ് .. നാളെ അവനെന്നെ കൊല്ലും !

വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോള്‍ മുന്നില്‍ സംഗീത !!


ചിരിച്ചു കൊണ്ടവള്‍ കൈ നീട്ടി .. അവളുടെ കയ്യില്‍ രണ്ടു പഴുത്ത ചാമ്പക്കയാണ് !

" കുട്ടി എടുത്തോളു"

ഞാന്‍ വാങ്ങിയിട്ട് മിണ്ടാതെ നടന്നു.. ദിവസവും ഒരുമിച്ചാണ് വരുന്നതെങ്കിലും ഒന്നും അങ്ങനെ സംസാരിക്കാരില്ലായിരുന്നു . അവളുടെ നോട്ടത്തിലും പെരുമാറ്റത്തിലും ഒരു ബഹുമാനമുണ്ട് .

മനസ്സ് കൊണ്ട് കാലന് ഞാന്‍ നന്ദി പറഞ്ഞു .


വൈകിട്ട് വീടെത്തുമ്പോള്‍ ഗേറ്റിനടുത്തു അമ്മയുണ്ട് . അമ്മ നല്ല ദേഷ്യത്തിലാണ് ..

ഞാന്‍ ഒന്നു പകച്ചു.. ഇനി ആ ദുഷ്ടനെങ്ങാനും ഇവിടെ വന്ന് അമ്മയോട് ...?

അങ്ങനെയാവുമോ ? ഒന്നുമറിയാത്തപോലെ അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ച് വെറുതെ കൊഞ്ചി ..

" നീ എന്തിനാടാ സ്കൂളില്‍ പോകുന്നത് ? പഠിക്കാനോ അതോ തല്ലു കൂടാനോ ? "

മുറ്റത്തെ പേരയില്‍ നിന്ന് ഒരു വടി മുറിഞ്ഞു .. വലത്തേ തുടയില്‍ പാടും വീണു ..

അമ്മയോട് ദേഷ്യം തോന്നിയില്ല , അത് മുഴുവന്‍ കാലനോടായിരുന്നു.. 

പക്ഷെ വേദനയിലും ചാമ്പക്ക എന്നെ സന്തോഷിപ്പിച്ചു ..




പിറ്റേന്ന് നേരം വെളുത്തു.. ഇന്ന് കാലനുമായി ഒരു സംഘട്ടനം ഉറപ്പാണ്‌ . 

കാലന് ആ പേര് കിട്ടാന്‍ കാരണം പലതാണ് ..

വഴിയില്‍ കാണുന്ന ഒന്തുകളെയൊന്നും വെറുതെ വിടില്ല . ഒടുക്കത്തെ ഉന്നമാണ് .. 

എറിഞ്ഞു കൊന്നിട്ട് വഴിയില്‍ എടുത്തിടും . പോക്കറ്റില്‍ എപ്പോഴും ഒരു കവണിയുണ്ടാകും. 

ഒരു പുലി വന്നാലും കവണിക്കടിച്ചിടുമെന്നാണ് കാലന്‍ പറയാറ് .

ഒരു പട്ടിയെ ഒറ്റയ്ക്ക് തല്ലി കൊന്നവനാണ് കാലനത്രേ !! സിനോജാണ് പറഞ്ഞത് ..

ടിവിയില്‍ രാമായണം കണ്ടിട്ട് പട്ടിയെ കുതിരയാക്കാന്‍ ശ്രമിച്ച കാലനെ പട്ടി കടിച്ചു .. ആ ദേഷ്യത്തിലാണ് പട്ടിയെ തട്ടിയത് .




ഒരു ദിവസം കാലന്‍ ക്ലാസ്സില്‍ വന്നത് രണ്ടു പടല ഞാലി പൂവന്‍ പഴവുമായാണ് . അന്ന് അവനായിരുന്നു ക്ലാസ്സിലെ താരം, ഞങ്ങള്‍ക്കെല്ലാം പഴം കിട്ടി.. 

പിന്നീടാണ് അറിഞ്ഞത് ഹെഡ് മാസ്റര്‍ ഉണ്ടക്കണ്ണന്‍ സാറിന്റെ വീട്ടിലെ വാഴയോടാണ് കാലന്‍ അക്രമം കാണിച്ചതെന്ന് ..

കുലയുമായി പോകുന്ന കാലനെ കണ്ടവരുണ്ട് .. സാക്ഷി പറഞ്ഞ ശ്രീജിത്തിന്റെ വീടിന്റെ ഇറയത്ത്‌ കാലന്‍ മൂത്രമൊഴിച്ചു !

കാലന്‍ ഒരു പഞ്ചായത്തിന്റെ തന്നെ പൊതു ശല്യമാവുകയായിരുന്നു ..




രാവിലെ ക്ലാസ്സിലേക്ക് കടന്ന എന്നെ എതിരേറ്റത് ഡെസ്റ്റര്‍ കൊണ്ടുള്ള ഏറാന്.. ചോക്ക് പൊടിയില്‍ കുളിച്ചു സംഗീതയ്ക്ക് മുന്നില്‍ ഞാന്‍ പരിഹാസ്യനായി.. കുട്ടികള്‍ ആര്‍ത്തു ചിരിച്ചു ..

അതാസ്വദിച്ച് നിന്ന കാലനു നേരെ ഞാന്‍ ഓടിയടുത്തപ്പോളെക്കും ക്ലാസ്സില്‍ ടീച്ചര്‍ എത്തി . മനസ്സ് അപമാന ഭാരത്താല്‍ വീര്‍പ്പുമുട്ടുകയായിരുന്നു .




ഗള്‍ഫില്‍ നിന്നും ആന്റി കൊണ്ടുവന്ന ഫോറിന്‍ ചോക്കലറ്റ് കാലനു മുന്നില്‍ വച്ച് തിന്നു ഞാന്‍ പകരം വീട്ടി ...




"അവന്‍ വയറിളകി ചാകും" കാലന്‍ സിനോജിനോട് പറഞ്ഞു ..

കാലന്റെ ഒടുക്കത്തെ കണ്ണാണോ എന്തോ രണ്ടാം ദിവസം അത് സംഭവിച്ചു !

പക്ഷെ ഇക്കാര്യത്തില്‍ കാലനെ മാത്രം പറയാനുമാവില്ല .. പാലാരി അമ്പലത്തില്‍ നേര്ച്ചയിടാന്‍ അമ്മ തന്ന കാശിനു ഞാന്‍ മിട്ടായി വാങ്ങി തിന്നു .. "വയറു പോട്ടുമോടാ " എന്ന് സിനോജും ചോദിച്ചതാണ് .. ദേവിക്ക് ഒരു രൂപ കിട്ടിയിട്ട് മിട്ടായി വാങ്ങാന്‍ കഴിയില്ലലോ എന്നാണ് ഞാന്‍ ചിന്തിച്ചത് , എന്നാലും വയറു പൊട്ടുമോ ? ദേവിയും കാലനെ പോലെ പെരുമാറുമോ ? അമ്മയോട് പറഞ്ഞു കൊടുക്കുമോ ?

പിന്നീട് അമ്പലത്തിനടുതെതുമ്പോള്‍ ഞാന്‍ ഒരോട്ടം പാസ്സാക്കും, ദേവിയെങ്ങാന്‍ പിടിച്ച് നിര്‍ത്തി ചോദിച്ചാലോ ?




***




സ്കൂള്‍ യാത്ര ഹൃദ്യമായ ഒരു അനുഭവം തന്നെയായിരുന്നു.. പഠിത്തം ഒഴിച്ച് ബാക്കി എല്ലാം നന്നായി ആസ്വദിക്കുമായിരുന്നു. അതിലെ ഒഴിച്ച് കൂട്ടാനാവാത്ത ഒരിനമായിരുന്നു "ഹണ്ടിംഗ് ".

സ്കൂള്‍ എത്തുന്നതിനുള്ളില്‍ ഒരു ഫല സമാഹരണം നടത്തല്‍ പതിവായിരുന്നു. മാങ്ങ, പേരക്ക, കാരക്ക, ലൂബിക്ക, ഞാവല്‍പഴം, ചാമ്പക്ക, പുളി, പുളിങ്കുരു തുടങ്ങി കറുകയില വരെ അതില്‍ പെടും. പുറത്തു നിന്ന് ഒന്നും കഴിക്കരുതെന്ന അമ്മയുടെ ഉപദേശം നാല് വീട് കഴിയുമ്പോളേക്കും കാറ്റില്‍ പറത്തുമായിരുന്നു..

കാലന്റെ രണ്ടു പോക്കറ്റും സഞ്ചി പോലെയാണ് ഇരിക്കാറ്. ദിവസവും ഇതെല്ലം കിട്ടുന്നത് കൊണ്ട് കാലന് നാല് അസ്സിസ്ടന്റ്സും ഉണ്ടായിരുന്നു, 

തടിയന്‍ റിഷി, പോസ്റ്റ്‌ ബിനു, കഴുത ജിജോ, പാറ്റ പ്രവീണ്‍ .. 




കാലനോട്‌ കടുത്ത വൈരാഗ്യമുണ്ടെങ്കിലും ഉള്ളിന്ടെയുള്ളില്‍ എനിക്കവനോട് അസൂയയായിരുന്നു.. 

ആകാശം മുട്ടെ ഉയരത്തില്‍ നില്‍ക്കുന്ന നാരായണന്‍ വല്യച്ഛന്റെ പ്രിയോര്‍ മാവില്‍നിന്നു കാലന്‍ മാങ്ങ എറിഞ്ഞിടുന്നത് ഞങ്ങള്‍ ആരാധനയോടെയാണ് നോക്കി നില്‍കാറ് ..

അത് പോലെ തീപ്പെട്ടി പടം കളിയില്‍ കാലനെ വെല്ലാന്‍ സ്കൂളിലൊരു കുഞ്ഞു പോലുമില്ല .. ഹിന്ദി സിനിമയിലെ കള്ളക്കടത്ത്കാരുടെ മുഖഭാവമാണ് കളി ജയിക്കുമ്പോള്‍ കാലന് ..

സ്കൂളിലെ പ്രധാന റൌഡിയായിരുന്ന പോത്തന്‍ രഞ്ജിത്തിനെ സ്ലെറ്റിനു തലക്കടിച്ചാണ് കാലന്‍ തന്റെ ആധിപത്യമുറപ്പിച്ചത് ..




ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്ക് കാലനെ കണ്ണെടുത്താല്‍ കണ്ടു കൂടാ.. സംഗീതക്കും അതെ.. ചാമ്പക്ക തന്നതിന്റെ പിറ്റേന്ന് വെള്ളം പേടിയുള്ള ഞാന്‍ മുട്ടോളം വെള്ളത്തിലിറങ്ങി ആമ്പല്‍പൂ പൊട്ടിച്ചത് അവളുടെ കവിളിലെ നുണക്കുഴി വിരിയുന്നത് കാണാനായിരുന്നു..




പിന്നീട് ഞാന്‍ ആഗ്രഹിച്ച ആ സംഭവം നടന്നു...

കാലനെ സ്കൂളില്‍ നിന്ന് പുറത്താക്കി!!

ക്ലാസ്സ്‌ അവസാനിക്കാന്‍ ഏതാനും ദിവസമെ ബാക്കിയുണ്ടായിരുന്നുള്ളൂ, സ്കൂള്‍ വളപ്പിലെ പൈന്‍ മരത്തിലൊന്നില്‍ കടന്നല്‍ കൂട് കൂട്ടി.. കുട്ടികള്‍ അതില്‍ കല്ലെറിയരുതെന്നു ഉണ്ടക്കണ്ണന്‍ സാറിന്റെ ഓടര്‍ നിലവിലുണ്ടായിരുന്നിട്ടു കൂടി കാലന്‍ അതെറിഞ്ഞു വീഴ്ത്തി.. സമയ ദോഷത്തിനു അത് വഴി വന്ന ഉണ്ടക്കണ്ണന്‍ സാറിനാണ് കുത്ത് മുഴുവന്‍ ഏറ്റത്. ഉണ്ടകണ് കുത്ത് കൊണ്ട് വീര്‍ത്തു, അങ്ങനെ പൊട്ടക്കണ്ണന്‍ എന്ന ഓമനപ്പേര് കൂടി കുട്ടികള്‍ ചാര്‍ത്തി കൊടുത്തു.

കാലനാണെങ്കില്‍ ഉണ്ടക്കണന്റെ സ്ഥിരം നോട്ടപ്പുള്ളിയും മറ്റു പല കേസുകളിലെ പിടികിട്ടാപ്പുള്ളിയും ആയിരുന്നു.

സ്കൂള്‍ വാര്‍ഷികത്തില്‍ നടത്തിയ ഉറിയടി മത്സരം നിയന്ത്രിക്കാനെത്തിയത് ഉണ്ടക്കണനായിരുന്നു..

" മാറി നില്‍ക്കെടാ കുട്ടികളെ അടി കിട്ടും" എന്നാക്രോശിച്ചു നാക്ക് തിരിച്ചു വായിലേക്കിടും മുന്‍പാണ് കാലന്‍ സാറിനെ അടിച്ചു താഴെയിട്ടത് . 

പക്ഷെ കണ്ണ് കെട്ടിയതിന്റെ ആനുകൂല്യം കാലന് കിട്ടി. അന്നേ സാറുന്നമിട്ടതാണ് കാലനെ. കടന്നല്‍ വിഷയം കൂടിയായപ്പോള്‍ അവനെ സ്കൂളില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചു .




അവസാന ദിവസം എല്ലാവര്‍ക്കും ചാമ്പക്കയും കാരക്കയുംകൊടുതാണ് അവന്‍ യാത്ര പറഞ്ഞത്..

എനിക്കേറെ സന്തോഷം തോന്നിയ ദിവസമായിരുന്നു അന്ന് . എന്റെ ശത്രു ഇല്ലാതായിരിക്കുന്നു, ഇനി സംഗീതയ്ക്ക് മുന്നില്‍ അപമാനിതനാവില്ല..




പക്ഷെ, ദിവസങ്ങള്‍ കൂടുതല്‍ വിരസമാവുകയായിരുന്നു.. 

സ്കൂള്‍ യാത്രയുടെ നിറം കുറഞ്ഞു ..

മാധുര്യവും, പുളിയും, ചവര്‍പ്പും നഷ്ടമായി....




ക്ലാസ്സ് കഴിഞ്ഞതോടെ ഞങ്ങള്‍ അവിടെ നിന്നും താമസവും മാറി.. ഇനി പുതിയ സ്കൂള്‍ , പുതിയ കൂട്ടുകാര്‍ ,പുതിയ ടീച്ചേര്‍സ്..

അടുത്ത വീട്ടുകാരോടൊക്കെ നേരത്തെ തന്നെ യാത്ര പറഞ്ഞു. പോകുന്നതിനു തലേ ദിവസമാണ് അമ്മയോട് കാലനെ സ്കൂളില്‍ നിന്ന് പുറത്താക്കിയ കഥ പറഞ്ഞത് .

അമ്മ എന്നെ ശാസിച്ചു !

" അവനെ നീയിനി അങ്ങനെ വിളിക്കരുത് ,അവന്‍ അച്ഛനില്ലാത്ത കുട്ട്യല്ലേടാ.."

ഞാനപ്പോളാണ് അവന്റെ കഥയറിയുന്നത് .. 

അവനെ പ്രസവിക്കുന്നതിനു മുന്‍പേ അമ്മയെ അച്ഛന്‍ ഉപേക്ഷിച്ചുവത്രേ ..

അവന്‍ അച്ഛന്റെ മുഖം കണ്ടിട്ടില്ല.

അവന്റെ അമ്മ വീടുകളില്‍ പണിയെടുതിട്ടാണ് കുടുംബം നോക്കുന്നത് .. അവനും അമ്മയെ സഹായിക്കുമത്രേ, വൈകുന്നേരം കടകളില്‍ സാധനങ്ങള്‍ എടുത്തു കൊടുക്കാന്‍ നില്കും മനോജ്‌ ..

എന്റെ പ്രായമുള്ള ഒന്‍പതു വയസ്സുകാരന്‍ പണിയെടുത്ത് ജീവിക്കാന്‍ പണമുണ്ടാക്കുന്നു !!




അവനോടുണ്ടായിരുന്ന അവജ്ഞയും വെറുപ്പും വിദ്വേഷവും ഒരു നിമിഷം കൊണ്ട് ഉരുകിയില്ലാതായി .. അമ്മയുടെ മടിയില്‍ കിടന്നു ഞാന്‍ കരഞ്ഞു .

നാളെ പോകും അതിനു മുന്‍പ് അവനോടു യാത്ര പറയണം ..




***

അവന്റെ വീടിനു മുന്നില്‍ നിന്ന് വിളിച്ചിട്ട് ആരെയും കാണുന്നില്ല, വാതില്‍ തുറന്നു കിടപ്പുണ്ട് ..

ആദ്യമായി അവന്റെ വീട്ടിലേക്കു ഞാന്‍ കയറി.. മഴയത്ത് ചോര്‍ന്നൊലിക്കുന്ന വീടാണ്, പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ സൂര്യ പ്രകാശം നന്നായി അകത്തു കയറുന്നുണ്ട് .

മുറിയുടെ മൂലയില്‍ ഒരു കീറപ്പായില്‍ പനി പിടിച്ചു കിടക്കുകയാണ് മനോജ്‌ ..

അവന്‍ എന്നെ നോക്കി ചിരിച്ചു.. മിഴികളില്‍ ആശ്ചര്യം

" നീ "

ഞങ്ങള്‍ ഇവിടെ നിന്ന് പോകുവാണ്.. ഇനി കാണില്ല ..

" എനിക്ക് പനിയാടാ, നീ അടുത്ത് വരണ്ട" നെറ്റിയിലെ നനഞ്ഞ തുണിയില്‍ പിടിച്ചു കൊണ്ട് അവന്‍ പറഞ്ഞു ..

ഞാന്‍ ഓര്‍ത്തു, എനിക്കൊരു പനി വന്നാല്‍ പിന്നെ അമ്മയുടെ മടിയില്‍ നിന്നിറങ്ങില്ല.. എന്തിനും ഏതിനും അമ്മ വേണം , ഭക്ഷണം വാരി തരണം , കഥകള്‍ കേള്‍ക്കണം, അമ്മ അടുത്ത് നിന്ന് പോകാനേ പാടില്ല ... സമയത്തിന് ഭക്ഷണം,മരുന്ന് ...




ഇവിടെ ആരുമില്ലാതെ നെറ്റിയില്‍ ഒരു കഷണം നനഞ്ഞ തുണിയുമായി കീറപ്പായില്‍ കിടക്കുകയാണ് എന്റെ സ്നേഹിതന്‍ ..

അവനോടു സംസാരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല .. 

നീ ഇനി പഠിക്കുന്നില്ലേടാ ?

" ഓ എന്തിനാട പഠിച്ചിട്ട്, കടയില്‍ നിന്ന് കാശ് കിട്ടുന്നുണ്ട്‌ അത് മതി "

ഞാന്‍ യാത്ര പറഞ്ഞു ..

പോകാന്‍ തുനിഞ്ഞ എന്നോട് അവന്‍ പറഞ്ഞു " നിനക്ക് ഞാനൊരു സാധനം തരാം "

ഞാന്‍ ആകാംഷയോടെ അവനെ നോക്കി ..

കടലാസില്‍ പൊതിഞ്ഞ ഒരു കെട്ടു തീപ്പെട്ടിപ്പടം, കൂടൊരു മിട്ടായിയും !!

അതവനു കടയില്‍ നിന്ന് കിട്ടിയതാണ് .




ഞാന്‍ നടന്നു 

വായില്‍ അവന്‍ തന്ന മിട്ടായി അലിയുമ്പോള്‍ ആ മാധുര്യത്തില്‍ നോവുന്നത് എന്റെ കുഞ്ഞു മനസ്സായിരുന്നു ..

അലിഞ്ഞില്ലാതായത് "കാലന്‍ " എന്ന പേരും ...




***




എന്നില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് കാലചക്രം കറങ്ങി .. മനോജും സംഗീതയും പുതിയ കൂട്ടുകാര്‍ക്ക് വഴിമാറി ..

ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം മാല്യങ്കര കോളേജില്‍ പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടികള്‍ക്കിടയില്‍ ഞാനാ പഴയ പച്ചപ്പാവാടക്കാരിയെ കണ്ടു ..

കാലം അവളില്‍ വരുത്തിയ മാറ്റങ്ങളിലും മാറാതെ നിന്നത് ആ സ്പ്രിംഗ് തലമുടിയാണ് ..

അടുത്ത് ചെന്ന് ഞാനവളോട് ചോദിച്ചു ,

" സംഗീതെ എന്നെ മനസ്സിലായോ ??"




എന്നെ മനസ്സിലായെന്നു അവളുടെ കണ്ണുകള്‍ വിളിച്ചു പറയുന്നുണ്ടായെങ്കിലും "മനസ്സിലായില്ലല്ലോ" എന്ന മറുപടിയാണ് കിട്ടിയത് .

ഞാന്‍ തിരിച്ചു നടന്നു .. 

എന്നും മഷിതണ്ടിനായി കൈ നീട്ടിയിരുന്ന,

സ്നേഹത്തോടെ എനിക്ക് ചാമ്പക്ക വച്ചു നീട്ടിയ,

എന്റെ പഴയ കളിക്കൂട്ടുകാരിക്ക് മുന്നില്‍ സ്വയം പഴങ്കഥ പറഞ്ഞ് പരിചയം പുതുക്കാന്‍ എന്തോ മനസ്സനുവദിച്ചില്ല ..

പിന്നീട് രണ്ടു തവണ കണ്ടപ്പോളും ആദ്യം പറഞ്ഞ കള്ളത്തിന്റെ വൈഷമ്യം അവളുടെ കണ്ണുകളില്‍ നിന്ന് ഞാന്‍ വായിച്ചെടുത്തു .. 

പിന്നീട് സംഗീതയെ മറവി എന്ന ചവറ്റു കൊട്ട സ്വന്തമാക്കി.. 




പഠനമെല്ലാം കഴിഞ്ഞു ജോലിയില്‍ കയറിയതിനു ശേഷമാണ് ഞാന്‍ ഒത്തിരി സന്തോഷിച്ച ആ സംഭവം ഉണ്ടായത് ..

ഒരു ഹര്‍ത്താല്‍ ദിവസം കോതമങ്കലതുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്ര മധ്യേയാണ് ഞാന്‍ ആ ഹോട്ടലില്‍ കയറിയത് .. ചായ കുടിക്കാത്ത ഞാന്‍ അന്നെന്തോ ഒരു ചായ ആവശ്യപ്പെട്ടു, സമയമേറെ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ ഞാന്‍ ദേഷ്യത്തോടെ ചായ ഉണ്ടാക്കുന്നയാളെ നോക്കി,വളരെ ശ്രദ്ദിച്ചാണ് അയാളോരോന്നും ചെയ്യുന്നത് ഇടക്ക് എന്നെയും നോക്കുന്നുണ്ട് , സൌമ്യനായ ഒരു യുവാവ് .. കുറച്ചു നേരം അയാളെ നോക്കിയിരുന്നിട്ട് ഞാന്‍ ദേഷ്യത്തോടെ വിളിച്ചു ..

" എടാ കാലാ ഒരു ചായ താടാ "

കാലന്‍ മനോജ്‌ ഞെട്ടലോടെ എന്നെ നോക്കി ...




പിന്നെ ഞങ്ങള്‍ വിശേഷങ്ങളുടെ കെട്ടുകളഴിച്ചു .... 

ആ പഴയ ആമ്പല്‍ കുളവും തോടുകളും പുല്‍ വരമ്പുകളും നിറഞ്ഞ നട വഴികളിലൂടെ ഒത്തിരിയൊത്തിരി ദൂരം സഞ്ചരിച്ചു ..




ഇപ്പോളും മരിക്കാത്ത ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുകയാണ് ആ പഴയ മഷിതണ്ടും ,ചാമ്പക്കയും , പച്ചപ്പാവാടയും, തീപ്പെട്ടി പടവുമെല്ലാം ...